ADVERTISEMENT

‘There was nothing there now except a single Commandment. It ran: “ ALL ANIMALS ARE EQUAL. BUT SOME ANIMALS ARE MORE EQUAL THAN OTHERS”. After that it did not seem strange when next day the pigs who were supervising the work of the farm all carried whips in their trotters.’

(Animal Farm, George Orwell) 

ഇംഗ്ലിഷ് സാഹിത്യകാരൻ ജോർജ് ഓർവലിന്റെ പ്രസിദ്ധമായ ‘ആനിമൽ ഫാം ‘ എന്ന നോവലിൽ, എല്ലാ മൃഗങ്ങളും തുല്യരായിരുന്നെങ്കിലും ബുദ്ധിമാന്മാരായ പന്നികൾ കാലക്രമത്തിൽ മറ്റുള്ളവയേക്കാൾ തുല്യരായിത്തീരുന്നുണ്ട്. മാത്രമല്ല, മറ്റു മൃഗങ്ങളെ ചാട്ടവാറുകൾ കൊണ്ട് നിയന്ത്രിച്ച് തോട്ടത്തിൽ അവർ പണിയെടുപ്പിക്കുകയും ചെയ്യുന്നു. കാര്യം നോവലാണെങ്കിലും ഇതിൽ വലിയ അദ്ഭുതമില്ല, കാരണം വന്യമൃഗങ്ങളിൽ ബുദ്ധിയിലും ധൈര്യത്തിലും നിശ്ചയദാർഢ്യത്തിലും കാട്ടുപന്നികളോളം കേമൻമാർ അധികമില്ല. കാർഷിക വിളകൾക്ക് വൻതോതിൽ നാശമുണ്ടാക്കുന്ന ഇവർ കർഷകരുടെ ഒന്നാം നമ്പർ ശത്രു കൂടിയാണ്. വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി കേരള സർക്കാർ പ്രഖ്യാപിച്ച സമയമാണല്ലോ ഇത്. മനുഷ്യ -വന്യജീവി സംഘർഷത്തിൽ മുഖ്യ പ്രതികളിലൊരാളായ കാട്ടുപന്നികൾ ഏറെ പ്രത്യേകതകളുള്ളവരാണ്.

നാടൻ പന്നികളുടെ പൂർവികരായ കാട്ടുപന്നികളുടെ ശാസ്ത്രീയമായ പേര് സസ് സ്ക്രോഫ (Sus scrofa) എന്നാണ്. ഇന്ത്യയിലെ വനങ്ങളിലെല്ലാം ഇവയുണ്ട്. നദീതീരത്തെ കാടുകൾ, പുൽമേടുകൾ, കുറ്റിക്കാടുകൾ, ചതുപ്പുനിലങ്ങൾ തുടങ്ങി ഹിമാലയത്തിന്റെ താഴ്‌വര മുതൽ ഇന്ത്യയുടെ തെക്കേ അറ്റം വരെ പലതരത്തിലുള്ള ഭൂമികകളിൽ ഇവയെ കണ്ടെത്താനാവും.

എറണാകുളം – തൃശൂർ അതിർത്തിയിലെ ഏഴാറ്റുമുഖം 18–ാം ബ്ലോക്ക് വഴി പോകുന്ന മോട്ടർ സൈക്കിൾ യാത്രക്കാർക്ക് മുന്നിലൂടെ റോഡ് മുറിച്ചു കടന്നോടുന്ന കാട്ടുപന്നി. ആന ഉൾപ്പടെയുള്ള കാട്ടുമൃഗങ്ങൾ ഈ പരിസരത്ത് ഇറങ്ങുന്നത് പതിവായിട്ടുണ്ടെന്ന് സ്ഥലവാസികൾ പറയുന്നു. കാലടി പ്ലാന്റേഷൻ കല്ലാല ജി ഡിവിഷനിൽ ബൈക്കിൽ കാട്ടുപന്നി ഇടിച്ച് തൊഴിലാളി ദമ്പതികൾക്ക് പരുക്കേറ്റത് കഴിഞ്ഞയാഴ്ചയാണ്. ബൈക്ക് പന്നി തകർക്കുകയും ചെയ്തു. നവംബർ മാസത്തിൽ ടാപ്പിങ് തൊഴിലാളിയെയും ആക്രമിച്ചിരുന്നു. ചിത്രം: മനോരമ
എറണാകുളം–തൃശൂർ അതിർത്തിയിലെ ഏഴാറ്റുമുഖത്ത് ബൈക്ക് യാത്രക്കാർക്ക് മുന്നിലൂടെ റോഡ് മുറിച്ചുകടന്നോടുന്ന കാട്ടുപന്നി. ചിത്രം: മനോരമ

ഡേവിഡി, ക്രിസ്റ്റാറ്റസ്, ആൻഡമാനൻസിസ് എന്നിങ്ങനെ മൂന്ന് ഉപയിനങ്ങളാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. ഓരോ ഉപയിനവും ഓരോ പ്രദേശത്തിന് അനുയോജ്യരായ വിധം വളർന്നു വന്നവരുമാണ്. സൂയിഡേ എന്ന പന്നിക്കുടുംബത്തിൽ അംഗമായ ഇവർ യൂറേഷ്യയും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന വിശാലമായ ഭൂവിഭാഗങ്ങളിൽ കാണപ്പെടുന്നു. കാട്ടുപന്നികൾ ധൈര്യവും നിശ്ചയദാർഢ്യവുമുള്ള ജീവികളായി കണക്കാക്കപ്പെടുന്നു. ബുദ്ധിയുടെ കാര്യത്തിൽ പന്നിയോട് കിടപിടിക്കുന്ന വന്യമൃഗങ്ങൾ കുറച്ചു മാത്രമേയുള്ളൂ. മോശമല്ലാത്ത കാഴ്ചയും കേൾവിയുമുള്ള കാട്ടുപന്നികൾ മണം പിടിക്കാനുള്ള കഴിവിൽ അഗ്രഗണ്യരാണ്. ഭൂമിക്കടിയിൽ പ്രകൃതി ഒളിപ്പിച്ചാലും അവർ ഭക്ഷണം മണത്തു കണ്ടു പിടിക്കുന്നു. 

Read Also: യുദ്ധത്തിന് പിന്നാലെ ഭക്ഷണദൗർലഭ്യം; ഗാസയുടെ വിശപ്പുമാറ്റുന്നത് ഇലച്ചെടി; ‘ഖോബിസ’യെ അറിയാം

കാട്ടുപന്നികൾ മിശ്രഭോജികളാണ്. കൃഷിയിടത്തിലെത്തിയാൽ കിഴങ്ങുകളും പഴങ്ങളും വേരുകളുമാണ് ഇവർക്ക് പ്രിയം. കൂടാതെ ചെറിയ പാമ്പുകൾ, ഉരഗങ്ങൾ, ഷഡ്പദങ്ങൾ തുടങ്ങിയവയേയും തരംകിട്ടിയാൽ അകത്താക്കും. അതിരാവിലെയും വൈകുന്നേരവുമാണ് പ്രധാനമായും തീറ്റ തേടിയിറങ്ങുന്നത്. രാത്രിയിൽ തീറ്റ തേടാനും ഇവർക്ക് മടിയില്ല. കാർഷിക വിളകൾക്ക് ഏറ്റവുമധികം നാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായല്ലാതെ വനം വന്യജീവി സംരക്ഷണ നിയമത്തിന്റെ സംരക്ഷണയിലുള്ള വന്യമൃഗമായി പരിഗണിക്കുന്നത് വിരോധാഭാസമായി കർഷകർ കണക്കാക്കുന്നു. പല ചെടികളുടെയും വിത്തുകളുടെ വിതരണത്തിൽ സഹായിച്ചും പല ചെറു ജീവികളേയും തിന്നൊടുക്കിയും മറ്റു വലിയ മൃഗങ്ങൾക്ക് സ്വയം ആഹാരമായും കാട്ടുപന്നികൾ ആവാസവ്യവസ്ഥയിലെ തങ്ങളുടെ ചുമതല നിറവേറ്റുന്നുണ്ടെന്നതും ഓർക്കുക. 

Image is only for representative purpose (Photo by JOEL SAGET / AFP)
Image is only for representative purpose (Photo by JOEL SAGET / AFP)

ഏതു പരിതസ്ഥിതിയിലും അതിജീവനം സാധ്യമാക്കുന്ന ശരീരപ്രകൃതിയാണ് കാട്ടുപന്നികളുടേത്. ഒരു ചെറിയ സട കഴുത്തിലണിഞ്ഞ്, അവിടിവിടെയായി കട്ടിരോമങ്ങളുമുള്ള, ചാരയോ തവിട്ടോ കലർന്ന കറുത്ത നിറമുള്ള ശരീരമാണ് കാട്ടുപന്നികളുടേത്. പ്രായം കുറഞ്ഞവ കൂടുതൽ തവിട്ടും പ്രായം കൂടിയവ ചാരനിറവുമായിരിക്കും. പന്നിക്കുട്ടികൾ പിറന്നു വീഴുമ്പോൾ തവിട്ടുനിറമായിരിക്കും. കറുപ്പിൽ നേർത്ത വരകളുമുണ്ടാകും.

ഏകദേശം നാലു മാസമാണ് കാട്ടുപന്നികളുടെ ഗർഭകാലം (നാട്ടുപന്നികളിൽ ശരാശരി 114 ദിവസം). സീസൺ നോക്കാതെ ഗർഭധാരണവും പ്രസവവും നടക്കുന്നു. നല്ല തീറ്റ ലഭ്യതയുള്ള പ്രദേശങ്ങളിൽ വർഷത്തിൽ രണ്ടു തവണ കാട്ടുപന്നികൾ പ്രസവിക്കും .മഴയ്ക്ക് അൽപം മുൻപും അൽപ്പം പിൻപുമാണ് സാധാരണ അവ പ്രസവിക്കാറുള്ളത്. പ്രജനനസമയത്ത് ആൺപന്നികളും പെൺപന്നികളുമടങ്ങുന്ന വലിയ കൂട്ടം രൂപപ്പെടാറുണ്ട്. ഇതിൽ ആൺ പന്നികൾ നടുക്കും ബാക്കിയുള്ളവ ചുറ്റിൽ വട്ടമിട്ടും നിൽക്കുന്നു. ആൺ പന്നികൾ തമ്മിൽ ഇടയ്ക്ക് വഴക്കുമുണ്ടാകാറുണ്ടത്രേ!. പ്രസവത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിലും കാട്ടുപന്നികൾ പിന്നിലല്ല. ഒരു പ്രസവത്തിൽ ശരാശരി 4-6 കുട്ടികൾ ഉണ്ടാകാറുണ്ട്. പ്രസവത്തിനായി മരത്തിന്റെ ചില്ലകളും പുഴുമൊക്കെ കൂട്ടി വച്ച് തള്ളപ്പന്നി കൂടുണ്ടാക്കുകയും അതിന്റെ മറവിൽ പ്രസവിക്കുകയും ചെയ്യും. കൂട്ടം കൂടുന്ന സാമൂഹിക ജീവികളായ പന്നികളുടെ കൂട്ടത്തിൽ പ്രധാനമായും തള്ളകളും കുഞ്ഞുങ്ങളുമായിരിക്കും. പ്രജനനകാലം കഴിഞ്ഞാൽ ആൺപന്നികൾ ഒറ്റയാൻമാരാകുന്നു. ചിലപ്പോൾ ഒരു ആൺപന്നിയേയോ പെൺപന്നിയേയോ കൂട്ടുപിടിച്ചാവും അലച്ചിൽ. ഒന്നാന്തരം നീന്തൽക്കാർ കൂടിയാണ് കാട്ടുപന്നികൾ. നല്ല വലുപ്പമുള്ള ആൺ പന്നിക്ക് ഒരു മീറ്ററിനടുത്ത് വരെ ഉയരമുണ്ടാകാം. ശരീരഭാരം 200 കിലോഗ്രാം കടക്കുകയും ചെയ്യുന്നു. (പ്രായപൂർത്തിയെത്തിയ പന്നികളുടെ ശരീരഭാരം 100 മുതൽ 200 കിലോഗ്രാം വരെയാകാം). 

ആൺ പന്നിക്ക് പെണ്ണിനേക്കാൾ വലുപ്പമുണ്ടാകും. ആൺപന്നികളിൽ കീഴ്ത്താടിയിലെ തേറ്റയ്ക്ക് നല്ല വളർച്ചയുണ്ടാകും. തേറ്റകൾ മേൽത്താടിയിൽനിന്നും കീഴ്ത്താടിയിൽനിന്നും പുറത്തേക്ക് നീണ്ട് വളഞ്ഞു നിൽക്കുന്നു. തേറ്റകൾ സ്വയരക്ഷയ്ക്കു മാത്രമല്ല മറ്റ് ആൺ പന്നികളുമായുള്ള യുദ്ധത്തിൽ മേൽക്കൈ നേടാനും ഉപയോഗിക്കപ്പെടുന്നു. കാട്ടുപന്നികൾ പൊതുവേ ആക്രമണകാരികളല്ലെങ്കിലും സാഹചര്യം അവരെ തേറ്റ ആയുധമാക്കാൻ പ്രേരിപ്പിക്കാറുണ്ട്. തേറ്റ കൊണ്ടുള്ള കുത്ത് മാരകമാകാം. നേരിട്ട് പാഞ്ഞു വന്ന് ആക്രമിക്കുമ്പോൾ തേറ്റ കൊണ്ട് കുത്തി മേൽപ്പോട്ട് വലിച്ച് തുറന്ന മുറിവുണ്ടാക്കുകയോ തല കൊണ്ട് ഇടിച്ച് പരുക്കേൽപ്പിക്കുകയോ ചെയ്യാം. പന്നിയുടെ പൊക്കം അനുസരിച്ച് മിക്കവാറും കാൽമുട്ടിനു മുകളിലാവും മുറിവ്. ‘വെടി കൊണ്ട പന്നി’ അത്യന്തം പ്രകോപിതനായി വെടിയുതിർത്ത ആളുടെ നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.

Read Also: കശ്മീരിലുമുണ്ടൊരു ദുരൂഹഗുഹ; ഇതിനുള്ളിൽ മറ്റൊരു രാജ്യത്തേക്കുള്ള തുരങ്കപാത!

പ്രജനന സമയത്ത് കൂട്ടം കൂടുന്ന പന്നികൾ അപകടകാരികളാകാറുണ്ട്. പ്രസവിച്ചു കിടക്കുന്ന തള്ളപ്പന്നികൾ കുട്ടികളെ തൊട്ടാൽ അക്രമാസക്തരാകുന്നു. കാടു വെട്ടിത്തെളിച്ച് തങ്ങളുടെ വാസസ്ഥലം നഷ്ടമാക്കുന്ന മനുഷ്യരോട് കടുത്ത രീതിയിൽ കാട്ടുപന്നികൾ പ്രതികരിക്കുന്നത് നിലനിൽപ്പിനു വേണ്ടിയായിരിക്കാം. പക്ഷേ എണ്ണത്തിൽ കൂടുന്ന സ്ഥലങ്ങളിൽ ഇവയെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗങ്ങൾ തേടേണ്ടതുണ്ട് എന്നതും പ്രധാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com