ADVERTISEMENT

കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ സമ്മർദം അനുഭവിച്ചത് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമാണെന്ന് പ്രശസ്ത പ്രമേഹരോഗ ചികിത്സാ ഗവേഷകൻ ഡോ.ജ്യോതിദേവ് കേശവദേവ് പറഞ്ഞു. ഒരു വർഷം പിന്നിട്ട കോവിഡ് കാലത്തെപ്പറ്റി മനോരമ ഓൺലൈനിനോടു സംവദിക്കുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടം സമൂഹത്തിന് പ്രതിരോധത്തിന്റെ ഒട്ടേറെ പുതിയ പാഠങ്ങൾ പകർന്നു നൽകി. സാമൂഹിക അകലം, മാസ്കിന്റെയും സാനിറ്റൈസറിന്റെയും ഉപയോഗം, വ്യക്തി ശുചിത്വം, ടെലി മെഡിസിന്റെ സാധ്യതകൾ, വാക്സീന്റെ ഗുണഫലങ്ങൾ എന്നിവയൊക്കെ അതിലുൾപ്പെടും. ആരോഗ്യ രംഗത്തു ഫലപ്രദമായ ഗവേഷണങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്. കേരളം അതിൽ ഇപ്പോഴും പിന്നിലാണ്. ടെലിമെഡിസിൻ ആശുപത്രികളിൽ പോയി ചികിത്സ തേടുന്നതിനും ലാബ് പരിശോധനകൾക്കും പകരമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡും ചികിത്സാ രംഗത്തെ വെല്ലുവിളികളും

ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വേദനകൾ അനുഭവിച്ചതും മാനസികമായ ആഘാതം ഏറ്റുവാങ്ങിയതും ഡോക്ടർമാരാണ്. കാരണം ഇവരിൽ ബഹു ഭൂരിപക്ഷവും പണത്തെക്കാളുപരി സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്നവരാണ്. ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന ചില രോഗികൾ, ഫോൺ വിളിച്ചു ചികിത്സ തേടുന്നവർ, കിടത്തി ചികിത്സയിലിരിക്കെ കോവിഡ് കാരണം വീട്ടിലേക്കു പറഞ്ഞു വിടേണ്ടി വന്നവർ ഇതെല്ലാം കൊണ്ട് ഈ കാലഘട്ടത്തിൽ ഞങ്ങളെ പോലെ ചിലർ ഉറക്കംതന്നെ നഷ്‌ടപ്പെട്ട് വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആയി. കോവിഡ് ചികിത്സിച്ച ചില ആശുപത്രികളുണ്ട്. ഞങ്ങളും ഓൺലൈൻ സേവനത്തിലൂടെ കോവിഡ് ചികിത്സിച്ചുകൊണ്ടിരിക്കുന്നു. 

ഇതിനേക്കാളൊക്കെ പ്രയാസമായിരുന്നു ഗുരുതരമായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിലും വാർഡുകളിലുമൊക്കെ കിടത്തി ചികിൽസിച്ചത്, ഈ സമയങ്ങളിൽ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരുമാണ് ഏറ്റവും കൂടുതൽ മാനസിക വേദന അനുഭവിച്ചത്. അവർ പിപിഇ കിറ്റൊക്കെ ധരിച്ച് രോഗികളെ ചികിത്സിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം ആകാൻ പോകുകയാണ്. അവരുടെ ജീവിത രീതികൾതന്നെ പൊതുവേ മാറിയിരിക്കുന്നു. ഒരു സമാധാനമുള്ള ജീവിതം തിരിച്ചു കിട്ടിയിട്ടില്ല. ഇതിനിടയിൽ എത്ര സമരങ്ങളാണ് ഡോക്ടർമാർക്കു നടത്തേണ്ടി വന്നത്, കോവിഡ് ചികിത്സയിൽ പങ്കാളിയായി അതിനു നേതൃത്വം കൊടുത്ത ഒരു ഡോക്ടറെ സസ്‌പെൻഡ് ചെയ്തതിനെതിരെ സമരം ചെയ്യേണ്ടി വന്നു, സർക്കാർ ഡോക്ടർമാർക്ക് ആദ്യം അനുവദിച്ച ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ സമരം ചെയ്യേണ്ടി വന്നു. മൂന്നു മാസം കഴിഞ്ഞിട്ടും ശമ്പളം കിട്ടിയില്ല എന്ന കാരണത്താൽ ജൂനിയർ ഡോക്ടർമാർക്കു സമരം ചെയ്യേണ്ടി വന്നു അങ്ങനെ ഒരുപാടു പ്രതിസന്ധികളിലൂടെയാണ് കോവിഡ് ചികിത്സയിൽ ഏർപ്പെട്ടിരുന്ന മോഡേൺ മെഡിസിൻ ഡോക്ടർമാർ കടന്നു പോയത്. 

ഈ വിഭാഗത്തിലെ ഡോക്ടർമാർ എന്ന ചെറിയ ഒരു സമൂഹമാണ് നമ്മുടെ വലിയ സമൂഹത്തിനു സംരക്ഷണം കൊടുത്തുകൊണ്ടിരിക്കുന്നത്. കോവിഡ് കാരണം ഒരുപാട് ഒരുപാട് കാര്യങ്ങൾ പഠിക്കാനായിട്ടുണ്ട്. എന്നിട്ടും ഡോക്ടർമാർക്ക് പൊതുവേയുള്ള ആത്മാർഥതയ്ക്കു കുറവു വന്നിട്ടില്ല കൂടിയിട്ടേ ഉള്ളൂ. 900 ത്തോളം ഡോക്ടർമാരാണ് ഈ കോവിഡ് കാലത്ത് രക്തസാക്ഷിത്വം വരിച്ചത് എന്നതും ഓർക്കേണ്ടതുണ്ട്. ചികിത്സിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ സമൂഹത്തെ നമ്മൾ നിരാശപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. അത് ഒരു പ്രധാനഘടകമായി എനിക്ക് തോന്നുന്നു.

കോവിഡ് കാലത്തെ ആരോഗ്യം

ഈ കാലത്തു സംഭവിച്ച വലിയൊരു മാറ്റം ജലദോഷം, പനി, ക്ഷയം തുടങ്ങി മുനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന പല രോഗങ്ങളും കുറഞ്ഞു എന്നതാണ്. ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം തീരെ കുറഞ്ഞു. എന്നാൽ ലോക്ഡൗൺ കാലത്ത് ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട തുടർ ചികിത്സ വൈകിപ്പിച്ച ഒട്ടേറെപ്പേരുണ്ട്. അവരിൽ പലർക്കും അവരുടെ രോഗം അതീവ ഗുരുതരമായതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഒരുപാടു പേർക്കു കാലുകൾ മുറിക്കേണ്ടതായി വന്നു, ഹൃദ്രോഗം വളരെ ഗുരുതരമായ അവസ്ഥയിൽ എത്തി. അപ്പോൾ രോഗം കുറഞ്ഞുവെന്ന വിശ്വാസം ശരിയല്ല. കൂടുതൽ രോഗാതുരമായി മാറുകയാണ്. എത്ര വയസ്സു വരെ ജീവിച്ചിരിക്കുന്നു എന്നതിനെക്കാൾ എത്ര ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു എന്നതല്ലേ പ്രധാനം. അവശരായി ദീർഘകാലം ജീവിക്കുന്നതിൽ അർഥം ഇല്ല. അവിടെയാണ് മലയാളിക്ക് കൂടുതൽ തെറ്റ് പറ്റുന്നത്. കേരളത്തിലുള്ള ജനങ്ങൾക്കു പൊതുവെ ഭയം വളരെ കൂടുതലാണ്, ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയുകയുമില്ല. അതിന്റെ ഒരുദാഹരണമാണ് കോവിഡ് കാലം. രോഗങ്ങൾ ഉള്ളവർ പോലും ഇക്കാലത്ത് ആശുപത്രികളിൽ പോയിട്ടില്ല, ആദ്യത്തെ ഏഴോ എട്ടോ മാസം പ്രത്യേകിച്ച് ; ഇപ്പോൾ ക്രമേണ പോയി തുടങ്ങിയിട്ടുണ്ട്.

ടെലിമെഡിസിൻ

ഒരുപാടുപേർ ടെലിമെഡിസിൻ ( ഡോക്ടർമാരിൽ നിന്നുമുള്ള വൈദ്യശാസ്ത്ര ചികിത്സ ഉപദേശങ്ങൾ ഫോണിലൂടെയും വിഡിയോയും കംപ്യൂട്ടറിലൂടെയും) സ്വീകരിച്ചു. കോവിഡിന്റെ ഒരു ഗുണമായി ഞാൻ കാണുന്നത് ടെലിമെഡിസിൻ കൂടുതൽ പ്രചാരത്തിൽ എത്തി എന്നതാണ്. ഞാൻ കഴിഞ്ഞ 23 വർഷമായി ടെലിമെഡിസിൻ ഉപയോഗിക്കുന്ന ആളാണ്. അതിനാൽതന്നെ അതിന്റെ ഗുണമേന്മകൾ നരിട്ട് അറിയാം. ഇതു കൂടുതൽ ചികിത്സാ വിജയം നമുക്ക് ഉറപ്പു തരുന്നു, സാധാരണ ചികിത്സയെക്കാളും 50% ത്തിൽ കൂടുതലാണ് പ്രമേഹവും സമാനമായ രോഗങ്ങൾക്കുമൊക്കെ വിജയം സാധ്യമാക്കി തരുന്നത്. സഞ്ചരിക്കേണ്ട സമയം ലാഭിക്കാം, രോഗികൾക്ക് വീട്ടിൽതന്നെ ഇരുന്നാൽ മതി ഇതൊക്കെ ടെലിമെഡിസിന്റെ ഗുണങ്ങൾ ആണെങ്കിൽ കൂടിയും ഇത് ഒരിക്കലും ആശുപത്രിയിൽ പോകുന്നതിനു പകരമാകുന്നില്ല. ഈ രോഗികളും ആശുപത്രിയിൽ പോകേണ്ടതായിട്ടുണ്ട് .

വാക്സീൻ തെറ്റും ശരിയും

ലോകമെങ്ങും വാക്‌സീൻ ഉപയോഗിച്ചു തുടങ്ങിയിട്ട് രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞു. ഈ അവസരത്തിൽ ഒന്നേ പറയാനുള്ളൂ - അവ സുരക്ഷിതമാണ്, ഫലപ്രദവും. തലവേദന, പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ പാർശ്വഫലങ്ങൾ 40 വയസ്സിൽ താഴെ ഉള്ളവർക്കാണു കൂടുതലായി കാണുന്നത്. 2 ദിവസത്തിനുള്ളിൽ ഇവയൊക്കെ പരിപൂർണമായി അപ്രത്യക്ഷമാകും. വൈറസിനു കൂടെക്കൂടെ വകഭേദങ്ങൾ സംഭവിക്കുന്നതു കാരണം, കാലങ്ങളായി നമ്മെളെല്ലാം ഇൻഫ്ലുവൻസാ (Influenza) വാക്‌സീൻ വർഷം തോറും എടുക്കുന്നപോലെ കോവിഡിനിതെരെയുള്ള കുത്തിവയ്പ്പും ഒരു പക്ഷേ ഇങ്ങനെ വേണ്ടിവരും. വൈറസിന് മ്യൂട്ടേഷൻ സംഭവിക്കുന്നതിനാലും മറ്റു പല കാരണങ്ങളാലും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ശേഷവും മാസ്കും മറ്റു പ്രതിരോധ നടപടികളും തുടരണം.

വാക്സീൻ വിതരണത്തിലെ വെല്ലുവിളികൾ

കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ‘കോവിഷീൽഡ്’ വിതരണം ഏകദേശം പൂർത്തിയായി. പ്രതീക്ഷിച്ചതു പോലെ, സർക്കാർ സ്വകാര്യ മേഖലയിലുള്ള എല്ലാ ആരോഗ്യപ്രവർത്തകരും വാക്‌സീനു വേണ്ടി ഓടി എത്തിയില്ല എന്നതു ഞെട്ടിപ്പിക്കുന്ന ഒരു സത്യമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ മുതിർന്ന ഡോക്ടർമാർ വാക്സീൻ സ്വീകരിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോൾ, കേരളത്തിൽ വാക്‌സീൻ എടുക്കുന്ന ചിത്രങ്ങൾ പാടില്ല എന്ന നിബന്ധന ഉണ്ടായിരുന്നു. ഇതൊരബദ്ധമായി പോയി എന്നു പറയാതിരിക്കാൻ വയ്യ. ആരോഗ്യ പ്രവർത്തകർക്കു മാത്രമല്ല, പൊതുജങ്ങൾക്കെല്ലാംതന്നെ ആത്മവിശ്വാസം പകരുന്നതിന് അവർ ബഹുമാനിക്കുന്ന ഡോക്ടർമാരും അധ്യാപകരും വാക്‌സീൻ സ്വീകരിക്കുന്ന ചിത്രങ്ങൾ സഹായകമാകുമായിരുന്നു. വരും ദിവസങ്ങളിൽ കേരളത്തിലും ഇതു നടപ്പിലാക്കാവുന്നതേ ഉള്ളൂ.

കേരളത്തിലെ വൈദ്യശാസ്ത്ര ഗവേഷണം

രോഗികൾ ചികിത്സാ വിജയം എങ്ങനെ കൈവരിച്ചു? ഏതൊക്കെ ഔഷധം, ഏതൊക്കെ വിധത്തിൽ പ്രയോഗിച്ചു? ഇതൊക്കെ വിശദമായി മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിക്കേണ്ടതായിട്ടുണ്ട്. ഇതിനായിട്ട് തിരക്കുള്ള നമ്മുടെ ഡോക്ടർമാരെ സഹായിക്കാനായി ഒരു പ്രത്യേക ടീം തന്നെ പ്രധാനപ്പെട്ട ആശുപത്രികളിൽ വേണം. ഗവേഷണത്തിൽ വിജയഗാഥകൾ മാത്രമല്ല സംഭവിച്ച തെറ്റുകളും അതിന്റെ തിരിച്ചറിവുകളും കൂടി പ്രസിദ്ധീകരിക്കുമ്പോഴാണ് ശാസ്ത്രം വിജയിക്കുന്നത്. ഗവേഷണത്തിനായി പ്രത്യേക ഫണ്ടും പരിശീലനം ലഭിച്ചവരും വേണം. എങ്കിൽ മാത്രമേ വളരെ സമ്പന്നമായ റിസർച്ച് ഡേറ്റാ നമുക്ക് കിട്ടുകയുള്ളു. അത് ഭാവിയിൽ വളരെ പ്രയോജനം ചെയ്യുകയും ചെയ്യും.

ഞാൻ കേരളത്തിൽഎംബിബിഎസും എംഡിയും പഠിച്ച ഡോക്ടറാണ്. ഇവിടെ നിന്നു ലഭിച്ച വൈദ്യശാസ്ത്ര പരിശീലനം ലോകോത്തരം എന്നു പറയാതിരിക്കാൻ വയ്യ. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിലെ ഗവേഷണം എങ്ങനെയായിരിക്കണം എന്ന പരിശീലനം എനിക്കു ലഭിച്ചതു വിദേശത്തു നിന്നാണ്. മറ്റു പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉള്ളതു പോലെ ഒരു പബ്ലിക് പ്രൈവറ്റ് സഹകരണം  ചികിത്സയിലും ഗവേഷണത്തിലും വേണം. സമാനമായ പ്രതിസന്ധികൾ ഭാവിയിലും ഉണ്ടാകാം. മുന്നൊരുക്കങ്ങൾ നല്ലതാണ്. ഡോക്ടർമാരും നഴ്സുമാരും ഒക്കെ കോവിഡ് ചികിൽസിക്കുന്നവരിൽ നിന്നുമുള്ളൊരു ഗവേഷണമാണ് പ്രതീക്ഷിക്കുന്നത്.

രാജ്യാന്തരതലത്തിലെ ഗവേഷണങ്ങൾ

എത്ര പെട്ടെന്നാണ് രാജ്യാന്തര തലത്തിൽ ഈ കോവിഡിന്റെ ചികിത്സാ രീതിയും ചികിത്സാ മാനദണ്ഡങ്ങളും കണ്ടുപിടിച്ചത്. അത് ഓരോ മാസവും  മാറ്റികൊണ്ടിരുന്നു. മരണ നിരക്കു ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു.  വളരെ പെട്ടെന്നാണ് ആധുനിക വൈദ്യശാസ്ത്രം കോവിഡ്പരിശോധനാ ചികിത്സാ മാനദണ്ഡങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചത്.

സാമൂഹിക ബന്ധങ്ങളിൽ വരുന്ന മാറ്റം

സാമൂഹിക ബന്ധങ്ങൾ നിലനിൽക്കും, അതിനുള്ള മാർഗങ്ങൾ നമ്മൾ കണ്ടെത്തും. പക്ഷേ ഉള്ളിൽ എപ്പോഴും ഒരു ഭയം ഉണ്ടാകുന്നതു നല്ലതാണ്. അത് ഭാവിയിൽ കൂടുതൽ വിപത്തുകൾ ക്ഷണിച്ചു വരുത്തുന്നതു തടയും. മാസ്ക് ജനങ്ങൾ തുടർന്നും ഉപഗോയിക്കുന്നതാണ് നല്ലത്. കാരണം നമ്മൾ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുമ്പോൾ ഈ രോഗം കൂടെക്കൂടെ പ്രത്യക്ഷമാകുകയും, മ്യൂട്ടേഷൻ സംഭവിച്ചു കുറച്ചു കൂടി ശക്തമായി തിരിച്ചു വരികയും മരണ നിരക്ക് ഉയരുകയും ചെയ്യുന്നതും നമുക്കു കാണാം. ഇതു രണ്ടു മൂന്നു വർഷങ്ങൾ നീണ്ടു നിൽക്കുവാനും സാധ്യതയുണ്ട്.

ജീവിതത്തിന്റെ ഭാഗമാകുന്ന മാസ്ക്

മാസ്ക് ജീവിതത്തിന്റ ഭാഗമാകുന്നുവെന്നതാണ് കോവിഡ് കാലത്തെ പ്രധാന മാറ്റങ്ങളിലൊന്ന്. സാമൂഹിക അകലം പാലിക്കുകയും നമ്മുടെ ഉഛ്വാസ വായു മറ്റൊരാളിലേക്ക് പോകാതെ ഒരു മാസ്ക് ധരിക്കുകയും ചെയ്താൽ പകർച്ച വ്യാധികൾ ഒരു പരിധിവരെ തടയാൻ കഴിയും. നമ്മൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ അകലം പാലിക്കുക ബുദ്ധിമുട്ടായിരിക്കും. കാരണം നമുക്ക് ആളുകളെ കാണണം, സമ്മേളനങ്ങളുണ്ട്, വിവാഹങ്ങളുണ്ട്. അതുകൊണ്ട് മാസ്ക് തുടർന്ന് ഉപയോഗിക്കുന്നതാവും നല്ലത്. എല്ലാവരും ഉപയോഗിച്ചില്ലെങ്കിൽ പോലും മറ്റു രോഗങ്ങൾ ഉള്ളവർ പ്രത്യേകിച്ച് പകർച്ചവ്യാധികൾ ഉള്ളവർ ഇത് ഉപയോഗിക്കുന്നതു നല്ലതാണ്. ചെറിയ ജലദോഷമോ മറ്റോ ഉള്ളവരും അതു മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് വയ്ക്കുന്നതു നല്ലതായിരിക്കും. തുണി മാസ്കുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല, എന്നാലും സർജിക്കൽ മാസ്ക് പോലുള്ള നല്ല മാസ്കുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം, പക്ഷേ അത് വെറുതെ പേരിനു ധരിക്കാതെ ശരിയായ വിധത്തിൽ മൂക്കും വായും മറയുന്ന രീതിയിൽ ധരിച്ചാൽ മാത്രമേ പ്രയോജനം ഉണ്ടാകൂ.

നഷ്ടങ്ങൾ ലാഭങ്ങളാക്കാം

കോവിഡ് നമുക്ക് ഒരുപാടു നഷ്‌ടങ്ങൾ വരുത്തി തീർത്തു. എങ്കിലും അതു നമ്മളെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ഓരോ വ്യക്തിയുടെ ജീവിതത്തിലും അതു പഠിപ്പിച്ച നന്മനിറഞ്ഞ അനുഭവങ്ങൾ കോവിഡാനന്തര ജീവിതത്തിലും നമ്മൾക്കു തുടരുവാൻ കഴിയണം. അങ്ങനെ നഷ്‌ടങ്ങൾ നമുക്കു ലാഭമാക്കി മാറ്റാം. വീഴ്ചകൾ നേട്ടങ്ങളാക്കാം

English Summary : Health care in time of COVID pandemic and COVID- 19 vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT