കേസുകളുടെ എണ്ണത്തില്‍ ദ്രുതവളര്‍ച്ച; ഇന്ത്യ ലോകത്തിന്റെ അര്‍ബുദ തലസ്ഥാനമായി മാറുന്നോ ?
Mail This Article
അര്‍ബുദം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വളരുന്നതായി റിപ്പോര്‍ട്ട്. കേസുകളുടെ അതിവേഗത്തിലുള്ള വളര്‍ച്ച കണക്കാക്കിയാല്‍ ഇന്ത്യ ലോകത്തിന്റെ അര്‍ബുദ തലസ്ഥാനമായി മാറുന്നുണ്ടോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നതായി അപ്പോളോ ആശുപത്രി പുറത്തിറക്കിയ 'ഹെല്‍ത്ത് ഓഫ് നേഷന്‍' റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യക്കാരില്‍ മൂന്നിലൊരാള്‍ പ്രമേഹത്തിന് മുന്‍പുള്ള പ്രീഡയബറ്റിക് ഘട്ടത്തിലാണെന്നും മൂന്നില്‍ രണ്ട് പേര്‍ക്ക് ഹൈപ്പര്‍ടെന്‍ഷനുണ്ടെന്നും പത്തിലൊരാള്‍ വിഷാദരോഗബാധിതനാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അര്‍ബുദം, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ഒബ്‌സ്‌ട്രക്ടീവ് സ്ലീപ് അപ്‌നിയ എന്നിവ രാജ്യത്ത് ആശങ്കാജനകമായ തോതില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയിലെ സ്‌ത്രീകളില്‍ ഏറ്റവും വ്യാപകമായ അര്‍ബുദങ്ങള്‍ സ്‌തനാര്‍ബുദവും, ഗര്‍ഭാശയമുഖ അര്‍ബുദവും അണ്ഡാശയ അര്‍ബുദവുമാണ്. പുരുഷന്മാരില്‍ ഏറ്റവും വ്യാപകമായത് ശ്വാസകോശ അര്‍ബുദവും വായിലെ അര്‍ബുദവും പ്രോസ്‌ട്രേറ്റ് അര്‍ബുദവുമാണ്. ഇന്ത്യയില്‍ അര്‍ബുദം നിര്‍ണ്ണയിക്കപ്പെടുന്ന ശരാശരി പ്രായം മറ്റ് രാജ്യങ്ങളെക്കാള്‍ കുറവാണ്. എന്നാല്‍ രാജ്യത്തെ കാന്‍സര്‍ നിര്‍ണ്ണയ നിരക്ക് ഇപ്പോഴും വളരെ കുറവാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
രാജ്യത്തെ അമിതവണ്ണ നിരക്കുകള്‍ 2016ലെ ഒന്‍പത് ശതമാനത്തില്‍ നിന്ന് 2023ല്‍ 20 ശതമാനമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ നിരക്ക് ഇക്കാലയളവില്‍ ഒന്‍പതില്‍ നിന്ന് 13 ശതമാനമായും ഉയര്‍ന്നു. രക്തസമ്മര്‍ദ്ധവും ബോഡി മാസ് ഇന്‍ഡെക്‌സുമെല്ലാം ഇടയ്‌ക്കിടെ പരിശോധിക്കേണ്ടതിന്റെ പ്രധാന്യവും റിപ്പോര്‍ട്ട് അടിവരയിടുന്നു.
നെഞ്ചുവേദന അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത്: വിഡിയോ