ADVERTISEMENT

ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി (World TB day) വർഷം തോറും ആചരിക്കുന്നു. ഇന്ത്യയുൾപ്പെടെ മിക്ക വികസ്വര രാജ്യങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ് ക്ഷയം. രോഗകാരണമായ മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയിട്ടു 142 വർഷമായി. അറുപതിലേറെ വർഷങ്ങളായി ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ട്. എന്നിട്ടും ഇതുവരെയും ക്ഷയരോഗത്തെ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല എന്നത് ലോകമെങ്ങുമുള്ള ആരോഗ്യ പ്രവർത്തകരെ ഏറെ അലട്ടുന്ന പ്രശ്നമാണ്. 

ജർമൻകാരനായ റോബർട്ട് കോഷ് (1843 1910) എന്ന ശാസ്ത്രജ്ഞനാണ് രോഗകാരികളെ കണ്ടെത്തിയത്. ഇക്കാര്യം അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞ 1882 മാർച്ച് 24 ന്റെ ഓർമ്മ പുതുക്കലാണ് ലോക ക്ഷയരോഗ ദിനം.

ശ്വാസകോശത്തിന്റെ ശത്രു
ക്ഷയം ഏത് അവയവത്തെയും ബാധിക്കാമെങ്കിലും 80 ശതമാനം കേസുകളിലും ശ്വാസകോശങ്ങളാണ് ഇര. വായുമാർഗം പകരുന്ന ഒരു രോഗമാണിത്. ക്ഷയ രോഗാണു ശരീരത്തിലെത്തിയതുകൊണ്ട് മാത്രം ഒരാൾ രോഗിയാവണമെന്നില്ല. ശരീരത്തിൽ സജീവമല്ലാതെ കഴിയാൻ ഈ അണുക്കൾക്ക് പ്രത്യേക കഴിവുണ്ട്. നമ്മുടെ പ്രതിരോധശേഷി, രോഗാണുക്കളുടെ എണ്ണം, ആക്രമണോൽസുകത എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് രോഗം ബാധിക്കുമോ ഇല്ലയോ എന്ന് പറയാനാവുക. യഥാർഥത്തിൽ രോഗാണു ഉള്ളിൽ പ്രവേശിക്കുന്ന 95 ശതമാനം പേർക്കും രോഗബാധ ഉണ്ടാകാറില്ല എന്നതാണ് വസ്തുത. ലോക ജനസംഖ്യയിൽ മൂന്നിലൊന്നു പേരിലും ക്ഷയരോഗാണുക്കൾ സജീവമല്ലാത്ത അവസ്ഥയിൽ കാണപ്പെടുന്നുണ്ട്. നമ്മുടെ പ്രതിരോധ ശേഷി കുറയുമ്പോൾ ഇത്തരം അണുക്കൾക്ക് സജീവമാകാനും രോഗമുണ്ടാക്കാനും സാധിക്കും.

Photo credit : Kateryna Kon/ Shutterstock.com
Photo credit : Kateryna Kon/ Shutterstock.com

രോഗ ലക്ഷണങ്ങളെ ശ്രദ്ധിക്കാം
ഇടയ്ക്കിടെയുണ്ടാകുന്ന പനി, രണ്ടാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന ചുമ, ശരീരക്ഷീണം, ഭാരക്കുറവ്, നെഞ്ചുവേദന എന്നിവയാണു ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയ രോഗത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ. ചിലപ്പോൾ കഫത്തിൽ രക്തത്തിന്റെ അംശവും കണ്ടേക്കാം. എന്നാൽ എല്ലാവരിലും രോഗലക്ഷണങ്ങൾ ഒരേ പോലെ ആയിരിക്കണമെന്നില്ല എന്നതു മറക്കരുത്.

സാമൂഹിക പ്രശ്നം
പൊതുജനാരോഗ്യ പ്രശ്നം എന്ന പോലെ ക്ഷയം വലിയൊരു സാമൂഹിക പ്രശ്നം കൂടിയാണ്. 95 ശതമാനം രോഗികളും വികസ്വര - അവികസിത രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 80 ശതമാനം രോഗികളും 15 മുതൽ 45 വയസുവരെ പ്രായമുള്ളവരാണ്. ജോലിചെയ്യാൻ പ്രാപ്തിയുള്ള ഈ വിഭാഗത്തെ ക്ഷയരോഗം ബാധിക്കുന്നത് ഏറെ സാമൂഹികപ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രതിദിനം, 4100ലധികം ആളുകൾ ക്ഷയം മൂലം മരിക്കുന്നു, ഏകദേശം 30,000 ആളുകൾ രോഗ ബാധിതരാകുന്നു - ഇത് തടയാവുന്നതും ചികിത്സിക്കാവുന്നതുമാണെങ്കിലും. എച്ച് ഐ വി ബാധിതരുടെ മരണത്തിന്റെ പ്രധാന കാരണവും ക്ഷയ രോഗം തന്നെ.

ഇന്ത്യയിലെ പ്രധാന പൊതുജനാരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ക്ഷയരോഗം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും കൂടുതൽ ക്ഷയ രോഗികളുള്ളതും നമ്മുടെ ഇന്ത്യയിൽ തന്നെ. ലോകമെമ്പാടുമുള്ള കേസുകളിൽ 27 ശതമാനത്തോളം നമ്മുടെ സംഭാവനയാണ്. മരണങ്ങളുടെ കാര്യത്തിലും കണക്കുകൾ ഏകദേശം ഇതുപോലെ തന്നെ - ഇന്ത്യയിൽ വർഷംതോറും മൂന്നു ലക്ഷത്തിലേറെ മരണങ്ങൾ - ആഗോള കണക്കുകളുടെ 26 ശതമാനം നമ്മുടെ നാട്ടിൽ. ഈ കണക്കുകളൊക്കെ മഞ്ഞു മലയുടെ അഗ്രം മാത്രം. ഇതിലെത്രയോ മടങ്ങ് ആളുകൾ രോഗം മൂലവും അതിനെത്തുടർന്നുള്ള സങ്കീർണതകൾ മൂലവും കഷ്ടതയനുഭവിക്കുന്നു. സമുഹത്തിന്റെ മൊത്തത്തിലുള്ള വികസനത്തെയും പുരോഗതിയും തളർത്തുന്നതിൽ ഈ രോഗം വലിയ പങ്ക് വഹിക്കുന്നുണ്ട്.

tuberculosis-representational-image

ശരിയായ ചികിൽസ ഏറെ പ്രധാനം
ഇന്ന് ക്ഷയരോഗത്തിന് ഫലപ്രദവും സുരക്ഷിതവുമായ മരുന്നുകൾ ലഭ്യമാണ്. കഫ പരിശോധനയിലൂടെ രോഗം ആദ്യ ദശയിൽ തന്നെ കണ്ടെത്തി ആറു മുതൽ എട്ടുമാസം വരെയുള്ള ചികിത്സകൊണ്ട് പരിപൂർണമായും ഭേദമാക്കാനാവും. മരുന്നുകളാകട്ടെ സർക്കാർ - സ്വകാര്യ ആശുപത്രി ഭേദമില്ലാതെ എല്ലായിടത്തു നിന്നും തികച്ചും സൗജന്യമായി ലഭിക്കുകയും ചെയ്യും. ചികിത്സ പൂർത്തിയാക്കുന്നതിന് മുമ്പ് പലരും മരുന്ന് നിർത്തുക പതിവാണ്. ചികിത്സാ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. ഇതൊഴിവാക്കാൻ നേരിട്ടുള്ള നിരീക്ഷണത്തിലാണ് രോഗികൾക്ക് ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ( National Tuberculosis Elimination Programme-NTEP) വഴി മരുന്നുകൾ നൽകുന്നത്. മരുന്നുകൾക്കെതിരേ ക്ഷയരോഗാണുക്കൾ ആർജിക്കുന്ന അതിജീവനശേഷിയും ചികിത്സാ പരാജയത്തിന് കാരണമാകുന്നു. കൃത്യമായ ഡോസിലും കാലയളവിലും മരുന്നുകൾ കഴിക്കാതിരിക്കുക, നിർദേശിക്കപ്പെട്ട മരുന്നുകൾ എല്ലാം ഉപയോഗിക്കാതിരിക്കുക തുടങ്ങി നാം തന്നെ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് നിദാനം. പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുന്ന പ്രമേഹം, എച്ച്.ഐ.വി അണുബാധ തുടങ്ങിയ അസുഖങ്ങളുടെ വ്യാപനവും ഇതിന് കാരണമാകുന്നുണ്ട്.

പ്രതിരോധ മാർഗങ്ങൾ
രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. രോഗം വന്നാൽ ശരിയായ ചികിത്സ തന്നെ തേടണം. നിലവിലുള്ള ക്ഷയ രോഗികളെ മുഴുവൻ ചികിത്സിച്ചു ഭേദമാക്കുക വഴി ക്ഷയരോഗത്തിന്റെ വ്യാപ്തി തടയാനാവും. വേണ്ട രീതിയിൽ വേണ്ട മരുന്നുകൾ കഴിക്കുക എന്നതാണ് അതിജീവന ശേഷിയുള്ള ക്ഷയരോഗത്തിനു തടയിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.

ക്ഷയം വായുവിലൂടെ പകരുന്ന രോഗമായതിനാൽ ചുമക്കുമ്പോൾ വായ് പൊത്തിപ്പിടിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പരിശോധനക്കു വിധേയമാക്കിയ കഫം അണുനശീകരണത്തിനുശേഷം വേണം നശിപ്പിക്കാൻ. രോഗികളെ പരിശോധിക്കുന്ന മുറികൾ, കാത്തിരുപ്പു സ്ഥലങ്ങൾ, ലാബറട്ടറി തുടങ്ങിയ ഇടങ്ങൾ വേണ്ടത്ര വെളിച്ചവും വായു സഞ്ചാരവും ഉള്ളതായിരിക്കണം. രോഗികള്‍ മാസ്കുകൾ ധരിക്കാൻ ബോധവൽക്കരിക്കേണ്ടതും പ്രധാനമാണ്.

വികസിത രാജ്യങ്ങളിൽ ക്ഷയരോഗം തീരെ കുറവാണ്. ദാരിദ്ര നിർമാർജനത്തിനും സാമൂഹ്യക്ഷേമ പരിപാടികൾക്കും ക്ഷയരോഗ നിയന്ത്രണത്തിൽ വലിയ പങ്കുണ്ടെന്ന് ഇതു വിളിച്ചോതുന്നു.

idukki news

പുത്തൻ വെല്ലുവിളികൾ
സാധാരണ ഉപയോഗിക്കുന്ന മരുന്നുകൾ ഫലവത്താകാത്ത മൾട്ടി റസിസ്റ്റന്റ് ടി.ബി (എം.ഡി. ആർടിബി) മിക്ക മരുന്നുകളോടും യുദ്ധം പ്രഖ്യാപിച്ച എക്സ്റ്റൻസിവലി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർകുലോസിസ് (എക്സ്.ഡി.ആർ.ടി.ബി] തുടങ്ങിയവ ക്ഷയരോഗ നിയന്ത്രണത്തിൽ നാം നേരിടുന്ന പുതിയ വെല്ലുവിളികളാണ്.

ഇത്തരം പ്രതിസന്ധികളെ നേരിടാൻ ശാസ്ത്രലോകത്തെ സജ്ജമാക്കുക, ഇതിന് സമൂഹത്തിന്റെ പിന്തുണ തേടുക എന്നിവ ക്ഷയരോഗ നിവാരണ പദ്ധതിയുടെ വിജയത്തിന് കൂടിയേ തീരൂ. ക്ഷയരോഗത്തിനെതിരേ പുതിയ മരുന്നുകളും വാക്സിനുകളും കണ്ടെത്തുക, രോഗപ്രതിരോധ കാര്യങ്ങളിൽ സമൂഹത്തിന്റെ പങ്ക് ഉയർത്തി കാട്ടുക എന്നിവയും പ്രാധാന്യമർഹിക്കുന്നു.

ക്ഷയരോഗ ദിനാചരണത്തിന്റെ പ്രസക്തി
ക്ഷയരോഗത്തെ ഭൂമുഖത്തുനിന്നും പാടെ തുടച്ചു നീക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയും അംഗരാജ്യങ്ങളും..അതിലേക്കു  പൊതുസമൂഹത്തിന്റെ ശ്രദ്ധയും ഇടപ്പെടലും ആവശ്യപ്പെടുന്ന, പ്രതീക്ഷ പങ്കുവെയ്ക്കുന്ന  ‘അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം’ (Yes we can end TB)  എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സന്ദേശം. 

Representative Image. Photo Credit : Deepak Sethi / iStockPhoto.com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

ദാരിദ്ര്യവും പട്ടിണിയുള്ള രാജ്യങ്ങളിൽ ക്ഷയരോഗം വ്യാപകമാണ്. ഈ സാമൂഹിക ഘടകങ്ങളും ക്ഷയരോഗവുമായുള്ള ബന്ധം പണ്ടേ അറിവുള്ളതുമാണ്. എന്നാൽ ഒന്നു മറക്കേണ്ട. ദരിദ്ര ജനവിഭാഗങ്ങൾക്കു സംവരണം ചെയ്യപ്പെട്ട രോഗമാണു ക്ഷയം അഥവാ ടി.ബി എന്ന ധാരണ ശരിയല്ല. സമൂഹത്തിന്റെ ഏതു തലത്തിലുള്ളവരെയും ബാധിക്കാവുന്ന രോഗമാണിത്. പ്രത്യേകിച്ചും പ്രമേഹം, വൃക്കരോഗങ്ങൾ തുടങ്ങിയവ വർധിച്ചു വരുന്ന കാലഘട്ടത്തിൽ. രോഗ നിവാരണത്തിൽ നാമെല്ലാവരും നമ്മുടേതായ പങ്കു വഹിക്കേണ്ടതുണ്ട്. ക്ഷയ മുക്ത ലോകം ഒരു സ്വപ്നം മാത്രമല്ല, കൂട്ടായ ശ്രമത്തിലൂടെ അനതി വിദൂര ഭാവിയിൽ തന്നെ അത് സാധ്യമാക്കാവുന്നതേയുള്ളൂ. 

(ലേഖകൻ ആലപ്പുഴ ഗവ. ടി.ഡി.മെഡിക്കൽ കോളേജ്, ശ്വാസകോശ വിഭാഗം പ്രഫസറാണ്)

English Summary:

World Tuberculosis Day - 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com