പ്ലാവിന്റെ തടിയെങ്കിലും ബാക്കി വച്ചേക്കണേ
Mail This Article
ഒരുകാലത്ത് ആർക്കും വേണ്ടാതെ ചീഞ്ഞു നശിച്ച ചക്കയ്ക്കിപ്പോൾ താര പരിവേഷമാണ്. നാട്ടിൻപുറങ്ങളിൽ ചക്കവിഭവങ്ങളില്ലാത്ത ദിവസം തന്നെ കുറവ്. ചക്കപ്പുഴുക്ക്, ചക്കക്കുരു ഉപയോഗിച്ചുള്ള വിവിധ കറികൾ, ചക്കപ്പഴം, ഇടിച്ചക്ക എന്നിവയായിരുന്നു പരമ്പരാഗതമായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ചക്കക്കുരു ഷെയ്ക്ക് മുതൽ ചക്ക ചകിണി വട വരെ ഭക്ഷണപ്രേമികൾ തയാറാക്കുന്നു. പ്ലാവിലകൊണ്ടുള്ള ബജിയും ഇപ്പോൾ പ്രചാരത്തിലുണ്ട്. ചുരുക്കത്തിൽ പ്ലാവിന്റെ തടി മാത്രം മിച്ചം വയ്ക്കുന്ന രീതിയിലായി മലയാളികൾ.
ഭാവിയിൽ ഒരു ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട് ഭക്ഷ്യവസ്തുക്കൾ പാഴാക്കാതെ ഉപയോഗിക്കാൻ മലയാളികൾ ഇപ്പോൾ ശ്രമിക്കുന്നു. കോവിഡ്–19 മഹാമാരി വലിയൊരു സാധ്യതയാണ് കൂടുതൽ പ്ലാവുള്ളവർക്ക് നൽകിയത്. അധികം ചക്കയുള്ളവർ വിൽക്കുന്നു. ചക്കകൾ സംഭരിച്ച് ഒട്ടേറെ ഉൽപന്നങ്ങളുണ്ടാക്കുന്ന ഒട്ടേറെ ഫാക്ടറികളും ഇന്ന് നാട്ടിൽ പ്രവർത്തിക്കുന്നു. ചക്ക ചതയാതെ കെട്ടിയിറക്കി, വെട്ടിയൊരുക്കി, അരിഞ്ഞെടുക്കുന്ന ചുളകൾ ഡ്രയർ ഉപയോഗിച്ച് ഉണക്കിയാണ് വിൽപനയ്ക്ക് തയാറാക്കുന്നത്. ചക്കക്കുരു ഉണങ്ങിപ്പൊടിച്ച് മധുരപലഹാരങ്ങളും ഉണ്ടാക്കുന്നു.
ചില പ്രദേശങ്ങളിൽ ചക്കക്കാലം ഏതാണ്ട് അവസാനിക്കാറായി. അതേസമയം, ചില പ്രദേശങ്ങളിൽ ചക്ക മൂത്തു തുടങ്ങിയിട്ടേയുള്ളൂ. എങ്കിലും ഇത്തവണ ചക്കയുടെ ഉപയോഗം കാര്യമായി ഉയർന്നിട്ടുണ്ട്. നാട്ടിൻപുറങ്ങളിൽനിന്ന് ചക്കകൾ വാങ്ങി പട്ടണങ്ങളിൽ വിൽപന നടത്തുന്നവരും ഇപ്പോൾ രംഗത്തുണ്ട്. അതുകൊണ്ട് ചക്കയുടെ ലഭ്യതയില്ലാത്ത സ്ഥലങ്ങളിൽപ്പോലും ചക്ക ഇപ്പോൾ ലഭിക്കുന്നു. സംസ്കരിച്ചു സൂക്ഷിക്കുന്ന ഫാക്ടറികൾക്കൂടി രംഗത്തുള്ളതിനാൽ ചക്കയില്ലാത്ത കാലത്തും ചക്ക കഴിക്കാം.