അടുക്കളത്തോട്ടത്തിന് ഉണർവേകും പഴമ നഷ്ടപ്പെടാത്ത ആനക്കൊമ്പൻ
Mail This Article
കോട്ടയം ജില്ലയിലെ കർഷകർ പഴയ കാലം മുതൽ കൃഷിയിടത്തിൽ വളർത്തിയിരുന്ന വെണ്ടയിനമാണ് 'ആനക്കൊമ്പൻ'. നീളമേറിയ വെണ്ടക്കായ്ക്ക് ആനക്കൊമ്പു പോലെയുള്ള രൂപമാണെന്നതാണ് പ്രത്യേകത. ശാഖകളോടെ വളരുന്ന ഇവയ്ക്ക് സമൃദ്ധമായി വിളവു തരാനും കഴിവുണ്ട്. ആനക്കൊമ്പൻ വെണ്ട ഇപ്പോളും കൈമോശം വരാതെ കൃഷി ചെയ്യുകയാണ് പാല പൈകയിലെ ജോർജ് എന്ന കർഷകൻ.
ജൈവ രീതിയിലാണ് ഇദ്ദേഹത്തിന്റെ വെണ്ട കൃഷി. വേനൽക്കാലത്ത് കിളച്ചൊരുക്കിയ മണ്ണിൽ ഉണക്കിപ്പൊടിച്ച ചാണകം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത് തടമെടുത്ത് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന തൈകൾ മഴക്കാലത്ത് നടുകയാണ് പതിവ്. ആനക്കൊമ്പൻ വെണ്ടയ്ക്ക് നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് അനുയോജ്യം. അറുപതു ദിവസത്തിനുള്ളിൽ വെണ്ടച്ചെടികൾ വിളവു തന്നു തുടങ്ങും. ഒരു വെണ്ടയിൽനിന്ന് എൺപതോളം കായ്കൾ ലഭിക്കുമെന്ന് ജോർജ്. കായ്കളുടെ കനം കാരണം ചെടികൾ ചെരിഞ്ഞ് വീഴാതെ കമ്പു നാട്ടി താങ്ങ് കൊടുക്കണം.
പൊതുവെ രോഗപ്രതിരോധശേഷിയുണ്ടെങ്കിലും ഇലകളിൽ മഞ്ഞളിപ്പ് രോഗം കണ്ടാൽ രോഗം പരത്തുന്ന ഈച്ചകളെ മഞ്ഞക്കെണിവച്ച് നിയന്ത്രിക്കാം. നാലു മാസത്തോളം തുടർച്ചയായി വെണ്ട വിളവു തരുമെന്നും ജോർജ് പറയുന്നു.
ജോർജ്: 8547046041
English summary: giant okra cultivation