ADVERTISEMENT

ഹോട്ടൽ തീൻമേശകളിൽ വിഷരഹിത പച്ചക്കറി ലഭ്യമാക്കുക ലക്ഷ്യമിട്ട് ഒരു അഗ്രി ടെക് സ്റ്റാർട്ടപ് കമ്പനി. പ്ലാന്റ്മീ അഗ്രോയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഹോട്ടലുകളുമായും റിസോർട്ടുകളുമായും സഹകരിച്ച് അവർക്കാവശ്യമായ തരം പച്ചക്കറികൾ വിഷരഹിതമായി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവുമധികം വിഷലിപ്തമായി ഉൽപാദിപ്പിക്കുകയും വേവിക്കാതെ കഴിക്കുകയും ചെയ്യേണ്ടി വരുന്ന ഇലക്കറികളുടെ കാര്യത്തിൽ മുൻഗണന നൽകിയാണ് പ്രാഥമിക ഘട്ടത്തിൽ പ്രവർത്തനം. നിലവിൽ കൊച്ചിയിലെ ടോണികോ കഫെ, മൂന്നാറിലെ എലിക്‌സിർ ഹിൽസ് എന്നിവിടങ്ങളിലെ തീൻമേശകളിലെത്തുന്ന സാലഡുകളിൽ പ്ലാന്റ്മീയുടെ ഇലകൾ ലഭ്യമാകും. 

അടുത്ത ഘട്ടത്തിൽ 'തോട്ടത്തിൽനിന്നു തീൻമേശയിലേക്ക്' എന്ന തലത്തിലേക്ക് ഉയരാനാണ് കമ്പനിയുടെ തീരുമാനം. ജനങ്ങൾക്കു കൂടുതൽ നിയന്ത്രണവും അധികാരവും നൽകുന്നതാണ് പ്ലാന്റ്മീയുടെ പ്രൊജക്ടുകൾ. നഗരകൃഷിയുടെ വെല്ലുവിളികൾ തന്ത്രപരമായ മാർഗങ്ങളിലൂടെ മറികടന്ന് വ്യക്തികൾക്കും വാണിജ്യ കർഷകർക്കും പുതിയ അവസരങ്ങളാണ് കമ്പനി തുറന്നു നൽകുന്നത്.

ഉപഭോക്താക്കൾക്ക് പുതുമയുള്ളതും വിഷരഹിതവുമായ ഭക്ഷണം നൽകാൻ പ്ലാന്റ്മീയുടെ ഹൈഡ്രോപോണിക് സംവിധാനങ്ങളിലൂടെ സാധ്യമാകുന്നതായി ടോണികോ കഫെ സ്ഥാപകനും സിഇഒയുമായ ടോണി ജോസ് പറഞ്ഞു. സ്ഥലപരിമിതി, താപനില നിയന്ത്രിക്കൽ, അന്തരീക്ഷ ഈർപം തുടങ്ങിയ പ്രശ്‌നങ്ങൾ മറികടക്കാൻ സൗകര്യപ്രദവും താങ്ങാവുന്നതുമായ മാർഗം കൂടിയായിരുന്നു അത്.  ടോണികോ കഫെയിൽ ഉൽപാദിക്കപ്പെടുന്ന ഫ്രഷ് ഇലക്കറികൾ രുചിയും നിറവും പ്രകടമാക്കുന്നുണ്ടെന്നും ടോണി ജോസ്. 

plant-me-1

ഫ്രഷ് ആയ വിഷരഹിത ഭക്ഷണത്തിന്റെ ലഭ്യതക്കുറവെന്ന പ്രശ്‌നം ഹൈഡ്രോപോണിക്‌സിലൂടെ പരിഹരിക്കാനായെന്ന് എലിക്‌സിർ ഹിൽസ് മാനേജിങ് ഡയറക്ടർ ലൂക് സ്റ്റീഫൻ. തക്കാളി, കാപ്‌സികം, ചെറി തക്കാളി, സാലഡ് വെള്ളരി തുടങ്ങിയ പച്ചക്കറികളും ഇലകളും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. 

മണ്ണില്ലാതെ നടത്തുന്ന കൃഷിരീതി കേരളത്തിൽ വ്യാപകമായിട്ട് അധികം നാളായിട്ടില്ല. ഭാവിയുടെ കൃഷിയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. വേരുകൾ പോഷകസമൃദ്ധമായ ലായനിയിൽ മുങ്ങിയ നിലയിലായിരിക്കും. കുറഞ്ഞ അധ്വാനത്തിൽ വളറെ കുറഞ്ഞ സ്ഥലത്തും പരമ്പരാഗത കൃഷിരീതികളെ അപേക്ഷിച്ച് കുറഞ്ഞ വെള്ളം ഉപയോഗിച്ചു ചെടികൾ വേഗം വളരാൻ ഇതു സഹായിക്കും. വിളകൾ വേഗം വളരുന്നതിനാൽ കർഷകർക്ക് ഒരു സീസണിൽ കൂടുതൽ വിള ലഭിക്കുകയും അത് ഉയർന്ന തോതിലെ ആദായം ലഭ്യമാക്കുന്ന തിരഞ്ഞെടുപ്പായി മാറുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT