ADVERTISEMENT

തെങ്ങിൻതൈ നട്ടുപരിപാലിച്ച് ഉൽപാദനത്തിലേക്കെത്തിക്കുക എന്നത് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണ്. ചെല്ലികളുടെ ആക്രമണത്തിൽനിന്ന് തൈകളെ രക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ ദൗത്യമാണ്. കൊമ്പൻചെല്ലിയും ചെമ്പൻചെല്ലിയും ഒരുപോലെ തെങ്ങിൻതൈകളെ ആക്രമിക്കും. കീടനാശിനിയും ഉടക്കുവലപ്രയോഗവുമൊക്കെ നടത്തിയാണ് പലരും ഈ ശത്രുക്കളെ നിയന്ത്രിക്കുക. എന്നാൽ, തെങ്ങുകൃഷിയിൽ അധികം പ്രാചാരത്തിലില്ലാത്ത ഫിറമോൺ കെണിയും ഇപ്പോൾ വിപണിയിലുണ്ട്. 

അടുത്തിടെ തൃശൂർ കാവുങ്ങൽ അഗ്രി ടെക് സന്ദർശിച്ചപ്പോഴാണ് കൊമ്പൻചെല്ലിക്കും ചെമ്പൻ ചെല്ലിക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന 2 in 1 ചെല്ലിക്കെണി ശ്രദ്ധയിൽപ്പെട്ടത്. അതായത് രണ്ടിനം പ്രാണികൾക്കും ഒരു കെണി മതി. പക്ഷേ, ഫിറമോണിൽ വ്യത്യാസമുണ്ട്. രണ്ടിനും രണ്ട് തരം ഫിറമോൺ ആണ് ഉപയോഗിക്കുക. തൃശൂർ ആസ്ഥാനമായുള്ള ഗ്രീൻ വിക്ടറി എന്ന കമ്പനിയാണ് ഈ കെണി പുറത്തിറക്കിയിരിക്കുന്നത്. ഫിറമോൺ വയ്ക്കുന്ന കെണി സംവിധാനത്തിന് 250 രൂപയും കൊമ്പൻ ചെല്ലിക്കുള്ള ഫിറമോണിന് 600 രൂപയുമാണ് വില. ചെമ്പൻ ചെല്ലിയുടെ ഫിറമോണിന് 220 രൂപയും വില വരും. 

komban-chelli-trap-2
കൊമ്പൻ ചെല്ലിയെ പിടിക്കാനുള്ളത്

കെണിപ്പാത്രം കൃത്യമായി ഘടിപ്പിച്ച് കൃഷിയിടത്തിൽ തൂക്കിയിടാം. മുകൾ ഭാഗത്താണ് ഫിറമോൺ വയ്ക്കേണ്ടത്. കെണിയിലേക്ക് ആകർഷിക്കപ്പെട്ട് എത്തുന്ന കൊമ്പൻചെല്ലികൾ താഴ്ഭാഗത്തെ വെളുത്ത നിറമുള്ള പാത്രത്തിലേക്ക് വീഴും. ഇവിടെ ഉപ്പുവെള്ളമാണ് നിറയ്ക്കേണ്ടത്. 

chemban-chelli-trap-1
ചെമ്പൻ ചെല്ലിയെ പിടിക്കാൻ

കൊമ്പൻ ചെല്ലിയുടെ കെണിയിലെ 4 ലീഫുകൾ മാറ്റി അടപ്പ് താഴേക്ക് ഇറക്കിവച്ചാൽ ചെമ്പൻ ചെല്ലിയുടെ കെണിയായി. ഫിറമോൺ വയ്ക്കുന്നതിനൊപ്പം ചെറുപഴം നന്നായി അരച്ച് 3 ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ചാണ് വെളുത്ത പാത്രത്തിൽ ഒഴിക്കേണ്ടത്. കെണിയിൽ വീഴുന്ന വണ്ടുകളെ നശിപ്പിച്ചു കളയണം.

komban-chelli-trap-3
കെണിപ്പാത്രത്തിൽ വീണുകിടക്കുന്ന കൊമ്പൻ ചെല്ലികൾ

ഒരു ഹെക്ടറിന് 1–2 കെണി എന്നാണ് കമ്പനി ശുപാർശ ചെയ്യുന്ന രീതി. കൊമ്പൻ ചെല്ലിയുടെ ഫിറമോൺ ലൂർ ആറു മാസം വരെ ഉപയോഗിക്കാൻ കഴിയും. കാലാവധി കഴിയുമ്പോൾ പുതിയ ഫിറമോൺ ലൂർ വാങ്ങി കെണിക്കുള്ളിൽ വച്ചാൽ മതി (വിശദമായി അറിയാൻ വിഡിയോ കാണുക). 

ശ്രദ്ധ വേണം

നൂറു ശതമാനവും സുരക്ഷ നൽകുന്ന കെണിയല്ല ഫിറമോൺ കെണികൾ. കെണിയിലേക്ക് ആകർഷിക്കപ്പെട്ട് വണ്ടുകൾ എത്തുന്നതിനാൽ ലക്ഷ്യം തെറ്റി അവ മരങ്ങളിലേക്കും കയറാം. അതുകൊണ്ടുതന്നെ തോട്ടത്തിന് പുറത്ത് വയ്ക്കുന്നതാണ് അഭികാമ്യം. കെണി വച്ചു എന്നു കരുതി തെങ്ങിന് നൽകേണ്ട ശ്രദ്ധ ഒഴിവാക്കാനും പാടില്ല. രോഗ–കീട ബാധകൾക്കെതിരേയുള്ള മറ്റു മുൻകരുതൽ മാർഗങ്ങൾക്കൊപ്പം ഇതും ഉപയോഗിക്കാം. 15 വർഷമെങ്കിലും പ്രായമുള്ള തെങ്ങിൻതോട്ടങ്ങളിലാണ് ഫിറമോൺ കെണികൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുകയെന്ന് സിപിസിആർഐയിലെ ശാസ്ത്രജ്ഞർ അറിയിച്ചു. കെണിക്കുള്ളിൽ ഒരുക്കുന്ന ഫുഡ് വേസ്റ്റ് 5 ദിവസം കൂടുമ്പോഴെങ്കിലും നീക്കം ചെയ്യുകയും വേണം.

കൊമ്പൻചെല്ലി

ചാണകത്തിൽ വളരുന്ന പുഴുക്കളിൽ നിന്നാണ് കൊമ്പൻ ചെല്ലികളുണ്ടാകുന്നത്. കൊമ്പൻ ചെല്ലികൾ ചാണകക്കുഴിയിൽ മുട്ടയിടുകയും അവ വിരിഞ്ഞ് ചാണകപ്പുഴുക്കൾ ഉണ്ടാകുകയുമാണ് ചെയ്യുന്നത്. കൊമ്പൻ ചെല്ലി  തെങ്ങിന്റെ കൂമ്പ് ഭാഗമാണ് ആദ്യം ആക്രമിക്കുന്നത്. വിടർന്നു വരുന്ന ഓലകളിൽ വി ആകൃതിയിൽ അരിഞ്ഞു മാറ്റിയതു പോലെ കാണുന്നതാണ് ചെല്ലിയുടെ ആക്രമണത്തിന്റെ ലക്ഷണം. കൂടാതെ ഓലമടലുകളിൽ ദ്വാരങ്ങളും കാണാം. വിടരാത്ത ഓലകളും കൂമ്പും തിന്നു നശിപ്പിക്കുകയും തെങ്ങിന്റെ മണ്ടയിലെ മധുരമുള്ള ഭാഗത്ത് തുളച്ചു കയറി അവിടം നശിപ്പിക്കുകയും ചെയ്യും. കൂമ്പ് ചീയലും ഇതിനു പിന്നാലെ ഉണ്ടാകും.

ചെമ്പൻ ചെല്ലി

റിങ്കോഫോറസ് ഫെറുജീനിയസ് എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന നേരിയ കറുപ്പു കലർന്ന ചുവന്ന നിറവും തലഭാഗത്തു കറുത്ത പൊട്ടുകളുമുള്ള ഷഡ്‌പദമാണ് ചെമ്പൻചെല്ലി. ചെമ്പൻചെല്ലിയുടെ മുട്ടകൾ വിരിഞ്ഞിറങ്ങുന്ന പുഴുക്കളിൽ നിന്നാണ് ചെല്ലികൾ ഉണ്ടാകുന്നത്.

എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ചെല്ലി ബാധിക്കുമെങ്കിലും 20 വർഷത്തിനു താഴെയുള്ളവയിലും. കുറിയതരം തെങ്ങുകളിലും ആക്രമണം കൂടുതലായി കാണുന്നു. ഇത്തരം തെങ്ങുകളുടെ ഉയരക്കുറവും മധുരക്കൂടുതലും തടിയുടെയും മടലുകളുടെയും മൃദുലതയും കാരണങ്ങളായി കരുതാം. തെങ്ങിന്റെ മണ്ടയിലൂടെയും ഓലമടലിന്റെ ചുവട്ടിലൂടെയും ഇളം തടിയിലൂടെയും ചെല്ലി ആക്രമിക്കുന്നു.

മണ്ടയിലൂടെയാണ് ആക്രമണമെങ്കിൽ തെങ്ങിന്റെ നാമ്പോല വാടി നിൽക്കുന്നതായും ഇടയോലകളിൽ ചിലതു വാടിപ്പഴുത്തും കാണപ്പെടും. ചെമ്പൻചെല്ലി തെങ്ങിന്റെ കവിളോലകൾക്കിടയിൽക്കൂടി ആക്രമിക്കാറുണ്ട്. ചെല്ലിയുടെ പുഴുക്കൾ തുരന്നുതിന്ന ഭാഗത്ത് ചെറിയ ദ്വാരങ്ങൾ കാണാം. 

ഫോൺ: 8156804007 (Kavungal Agro Tech)

English summary: Rhinoceros Beetle Control In coconut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT