ADVERTISEMENT

അതിസാന്ദ്രത മത്സ്യക്കൃഷി കേരളത്തിൽ വിജയിക്കുമെന്നതിൽ സംശയം വേണ്ട. യോജ്യമായ കാലാവസ്ഥ, സമൃദ്ധമായ ജലലഭ്യത, കുറഞ്ഞ നിരക്കിൽ വൈദ്യുതി, മത്സ്യങ്ങൾക്ക് മികച്ച ഗാർഹിക വിപണി എന്നിങ്ങനെ കൃഷിയിലും വിപണനത്തിലും അനുകൂല ഘടകങ്ങൾ ഏറെ. അതുകൊണ്ടു തന്നെ സാധാരണ കൃഷിരീതിയിൽ ലഭിക്കുന്ന മത്സ്യോൽപാദനത്തിന്റെ 20–30 മടങ്ങു വരെ സാധ്യമാക്കുന്ന ഹൈ ഡെൻസിറ്റി മത്സ്യക്കൃഷി കേരളത്തിൽ വിജയകരമായി ചെയ്യാം. 

ഘന മീറ്ററിന് പരമാവധി ഒരു കിലോ മത്സ്യമാണ് സാധാരണരീതിയായ ‘ലോ ഡെൻസിറ്റി’ കൃഷിയിൽ ലഭിക്കുക. അതായത്,  2000 ഘനമീറ്റർ ജലം സംഭരിക്കാവുന്ന 50 സെന്റ് കുളത്തിലെ കൃഷിയിൽനിന്ന് 2000 കിലോ മത്സ്യം. എന്നാൽ ഹൈടെക് സാങ്കേതികവിദ്യയില്‍  24 മണിക്കൂറും ജലഗുണനിലവാരം നിലനിർത്തി നടത്തുന്ന ഹൈ ഡെൻസിറ്റി കൃഷിയിൽ ഒരു ഘനമീറ്റർ ജലത്തിൽനിന്ന് 20–30 കിലോ മത്സ്യം വിളവെടുക്കാം. അതായത് 20–30 ഇരട്ടി  ഉൽപാദനം. 

Read also: വിലക്കുറവിനൊപ്പം ലഭിക്കുക അഴുകിയ മത്സ്യം; ഇതര സംസ്ഥാന തിലാപ്പിയയില്‍ കരുതല്‍ വേണം

ഹൈ ഡെൻസിറ്റിക്കൃഷിയിൽ നമ്മുടെ നാട്ടിൽ മുഖ്യമായും 3 രീതികളാണുള്ളത്. വിവിധ ശുദ്ധീകരണ സംവിധാനങ്ങളിൽക്കൂടി ജലം കടത്തിവിട്ട് പുനഃചംക്രമണ പ്രക്രിയയിലൂടെ നടത്തുന്ന റീസർക്കുലേറ്റിങ് അക്വാകൾച്ചർ സിസ്റ്റം അഥവാ RAS, മത്സ്യവിസർജ്യത്താൽ മലിനമാകുന്ന ജലത്തെ സൂക്ഷ്മാണുക്കളുടെ സഹായത്താൽ കുളത്തിൽ വച്ചുതന്നെ സംസ്കരിച്ച് മത്സ്യത്തിനു തീറ്റയാക്കി മാറ്റുകയും ഒപ്പം ജലശുദ്ധീകരണം സാധിക്കുകയും ചെയ്യുന്ന ബയോഫ്ലോക് കൃഷി, ഗുണമേന്മയുള്ള ജലം തടസ്സമില്ലാതെ ലഭിക്കുന്ന പ്രദേശങ്ങളിൽ ജലം മത്സ്യക്കുളത്തിൽ തങ്ങിനിൽക്കാൻ അനുവദിക്കാതെ ഒരു വശത്തു കൂടി കയറ്റി മറുവശത്തു കൂടി ഇറക്കി ഫ്ലോ ത്രൂ രീതിയിലുള്ള റെയ്സ് വേ. മത്സ്യങ്ങളും പച്ചക്കറികളും ഒരുമിച്ചു വളർത്തിയെടുക്കുന്ന അക്വാപോണിക്സ് രീതി RAS വകഭേദമാണ്. 

സാധാരണ മത്സ്യക്കൃഷിയിൽനിന്നു വ്യത്യസ്തമായി ഉയർന്ന ഉൽപാദനം ലക്ഷ്യമിട്ടുള്ള ഹൈ ഡെൻസിറ്റി രീതിയിൽ മത്സ്യവളർച്ചയ്ക്ക് അനുകൂലമായ മികച്ച ആവാസവ്യവസ്ഥ (വെള്ളത്തിന്റെ ഗുണമേന്മ, ശരിയായ തീറ്റ തുടങ്ങി ഒട്ടേറെ പ്രധാന ഘടകങ്ങൾ) കൃഷിയിലുടനീളം നിലനിർത്താൻ വിട്ടുവീഴ്ചയില്ലാത്ത പരിപാലനം  ആവശ്യമാണ്. അതിനായുള്ള യന്ത്രങ്ങൾ തടസ്സമില്ലാതെ കാര്യക്ഷമമായി പ്രവർത്തിക്കണം. വൈദ്യുതി നേരിട്ടോ ജനറേറ്റർ മുഖേനയോ തടസ്സമില്ലാതെ ലഭ്യമാകണം. ഓരോ കൃഷിരീതിയുടെയും ശാസ്ത്രീയവശങ്ങളില്‍ കർഷകന് പൂർണ അവബോധവും വേണം. 

ഇനങ്ങൾ

താരതമ്യേന വിപണിമൂല്യം കുറഞ്ഞ (low value) ഇനങ്ങളായ കാർപ്പ് , തിലാപ്പിയ, മലേഷ്യൻ വാള തുടങ്ങിയ മത്സ്യങ്ങൾക്ക് ആവാസവ്യവസ്ഥയിലെ പ്രതികൂലങ്ങളെ ഒരു പരിധി വരെ അതിജീവിക്കാനാകും. എന്നാൽ വിപണനമൂല്യമേറിയ (high value) കാളാഞ്ചി, ചെമ്മീൻ, മോത, ചെമ്പല്ലി, പൊമ്പാനോ തുടങ്ങിയ ഇനങ്ങൾക്ക് ഇതിനു കഴിവ് കുറവായിരിക്കും. ആവാസവ്യവസ്ഥ നിലനിർത്താൻ വേണ്ടിവരുന്ന അതിസൂക്ഷ്മ പരിപാലനമുറകൾ, മത്സ്യവിത്തിനും തീറ്റയ്ക്കും വേണ്ടി വരുന്ന ഉയർന്ന വില, നീണ്ട വളർച്ചക്കാലം, വർധിച്ച പണച്ചെലവ് എന്നീ വെല്ലുവിളികൾ മൂലം ‘ഹൈ വാല്യൂ’ ഇനങ്ങളുടെ അതിസാന്ദ്രതാകൃഷിയിൽ കൈവയ്ക്കുന്നവർ നമ്മുടെ നാട്ടിൽ നന്നേ കുറവാണ്. അതു പക്ഷേ അസാധ്യമായ കാര്യമല്ലെന്നു കർഷകർ മനസ്സിലാക്കേണ്ടതുണ്ട്. 

Read also: തിലാപ്പിയയ്ക്ക് 35 രൂപ ചെലവില്‍ തീറ്റ, അതും വീട്ടില്‍ത്തന്നെ: ലാഭവഴി ഇങ്ങനെയും

കൃഷിച്ചെലവു നോക്കുമ്പോൾ അതിസാന്ദ്രതാരീതിയിൽ ‘ഹൈ വാല്യൂ’ ഇനങ്ങൾ മാത്രമേ ലാഭകരമാകൂ എന്ന വാദം പലരും ഉന്നയിക്കാറുണ്ട്. ഹൈ വാല്യു മത്സ്യങ്ങൾക്ക് വിപണിയിൽ ലഭിക്കുന്ന ഉയർന്ന ലാഭം നേടാൻ കഴിഞ്ഞില്ലെങ്കിലും കാർപ്പ്, തിലാപ്പിയ, മലേഷ്യൻ വാള, പൂമീൻ തുടങ്ങിയ ‘ലോ വാല്യൂ’ മത്സ്യങ്ങളും ഹൈ ഡെൻസിറ്റി രീതിയിൽ ലാഭകരമായി കൃഷി ചെയ്യാം.  ഉൽപാദനച്ചെലവു കുറയ്ക്കുന്ന,  മോശമല്ലാത്ത ലാഭം ലഭിക്കുന്ന രീതിയിൽ വിപണനതന്ത്രങ്ങൾ സ്വീകരി ക്കണമെന്നു മാത്രം. 

വിപണി നേടാം

കടൽമത്സ്യങ്ങൾ സമൃദ്ധമായും വിലക്കുറവിലും ലഭിക്കുന്ന കാലങ്ങളിൽ വളർത്തുമത്സ്യങ്ങളുടെ വിളവെടുപ്പും വിപണനവും കഴിയുന്നത്ര കുറയ്ക്കുക.  ജീവനോടെ ലഭിക്കുന്ന മത്സ്യങ്ങളോട് താൽപര്യമുള്ള  ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നുണ്ട്. ‘ലൈവ് ഫിഷ് മാർക്കറ്റിങ്’ കാര്യക്ഷമമാക്കിയാൽ മികച്ച വില നേടാനാവും.  പിടിച്ചെടുക്കുന്ന മത്സ്യം ഉടൻതന്നെ വൃത്തിയാക്കി റെഡി ടു കുക്ക് / റെഡി ടു ഫ്രൈ ഉൽപന്നങ്ങളാക്കി നൽകുന്നതും നേട്ടമുണ്ടാക്കും. 

വിലാസം: എം. ഷാജി, മുൻ ജോയിന്റ് ഡയറക്ടർ, എംപിഡിഇഎ (ബയോഫ്ലോക്ക് ഉൾപ്പെടെ അതിസാന്ദ്രത മത്സ്യക്കൃഷിരീതികളിൽ വിദഗ്ധൻ) ഫോൺ: 9447684872

English summary: High-Density Fish Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com