ADVERTISEMENT

സംസ്ഥാനത്ത് പട്ടുനൂൽക്കൃഷിയുടെ നിറം മങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ സർക്കാരിന്റെയോ സഹായ പദ്ധതികളുടെയോ പിൻതുണയില്ലാതെ കൃഷി തുടങ്ങുകയും വിജയകരമായി തുടരുകയും ചെയ്യുന്നവർ പാലക്കാട്, വയനാട് മേഖലയിലുണ്ട്. ഇടക്കാലത്തു നിറം മങ്ങിയ പട്ടുനൂൽ ക്കൃഷിക്ക് വീണ്ടും തിളക്കമായെന്ന് അവർ പറയുന്നു. അക്കൂട്ടത്തിലൊരാളാണ് പാലക്കാട് പെരുമാട്ടി മുതലാംതോട് പുത്തൻവീട്ടിൽ പി. രജനി. 

കൊക്കൂൺ വിപണനം ഇന്ന്  മുന്‍കാലത്തേക്കാള്‍  സുതാര്യവും വില  മികച്ചതുമാണെന്ന് രജനി പറയുന്നു. കിലോയ്ക്കു ശരാശരി 560 രൂപ നിരക്കിലാണ് കഴിഞ്ഞ സീസണിൽ കൊക്കൂൺ വിറ്റത്. വർഷത്തിൽ, 28 ദിവസം വീതം നീളുന്ന 5–6 ബാച്ചുകൾ, ഒരു ബാച്ചിൽനിന്ന് ശരാശരി 100 കിലോ കൊക്കൂൺ ഉൽപാദനം, കൃഷിച്ചെലവ് കിഴിച്ച് ഓരോ ബാച്ചിൽനിന്നും ശരാശരി 35,000 രൂപ നേട്ടം. പട്ടുനൂൽക്കൃഷിക്ക് തിളക്കം വർധിക്കുന്നുണ്ടെന്നതു രജനിയുടെ അനുഭവം. 

sericulture-rejani-3
കൊക്കൂൺ ശേഖരണം

മൾബറിയും പുഴുക്കളും

പട്ടുനൂൽപ്പുഴുവിന് ആഹാരമാക്കാനുള്ള ഇലകൾക്കായി മൾബറിക്കൃഷി, രോഗമുക്തമായ പട്ടുനൂൽപ്പുഴു മുട്ടകൾ (Disease Free Layings – DFL) അവയെ പരിപാലിക്കാനുള്ള വളർത്തുപുര (rearing shed), കൊക്കൂൺ ഉൽപാദനം എന്നിവയാണ് സെറികൾച്ചറിന്റെ പ്രധാന ഘടകങ്ങൾ. കൊക്കൂണി ന്റെ ഗുണനിലവാരത്തിന് അനുസരിച്ചാണ് കൃഷിവിജയമെന്നു രജനി. പരിപാലനം മോശമായാൽ ഉൽപാദനം കുറയും, കൊക്കൂണിന്റെ നിലവാരം കുറയും, അനുസൃതമായി വിലയും കുറയും. അതുകൊണ്ടു വേണ്ടത്ര അറിവും പരിശീലനവും നേടിയിട്ടു വേണം കൃഷിക്കിറങ്ങാൻ. മൾബറിക്കൃഷിക്കുള്ള സ്ഥലം കണ്ടെത്തി, ചെടി നട്ടു വളർത്തി, 6 മാസം പിന്നിട്ട് ഇല സമൃദ്ധമായി ലഭ്യമായാലേ പുഴുക്കളെ വാങ്ങാവൂ. അതിനു മുന്‍പു പുഴുക്കളെ വളർത്താനുള്ള ഷെഡ് ഒരുക്കണം. 

sericulture-rejani-1
രജനി

Read also: കർഷകന്റെ അധ്വാനത്തിന് മൂല്യം കൽപിക്കാത്ത വിപണിയോടു പോരാടാനിറങ്ങി: ഇന്ന് നാട്ടുവിഭവങ്ങളാൽ സമ്പന്നം ഈ ഞായർ ചന്ത

മൾബറി പല ഇനങ്ങളുണ്ട്. കൂടുതൽ പോഷകപ്രദമായ ഇലകൾ  ലഭിക്കുന്ന വി–1(V1) ഇനത്തിനാണ് കേരളത്തിൽ പ്രചാരം. 

തെങ്ങിന് ഇടവിളയായി ഒരേക്കറിലേറെ സ്ഥലത്താണ് രജനിയുടെ കൃഷി. മൾബറി തൈകളുടെ നഴ്സറിയുമുണ്ട്. നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണെങ്കിൽ മൾബറി വേഗം വളർന്ന് നിറയെ ശിഖരങ്ങളാകും. ചെടിക്ക് വെള്ളം കിട്ടുമ്പോഴാണ് അവ കൂടുതൽ ഇലകൾ ഉൽപാദിപ്പിക്കു ന്നത്. ഇല ലഭ്യതയ്ക്കനുസരിച്ച് ഓരോ വര്‍ഷവും ബാച്ചുകളുടെ എണ്ണം ക്രമീകരിക്കാമെന്നു രജനി പറയുന്നു.

ശാസ്ത്രീയമായാണ് രജനി വളർത്തുപുര നിർമിച്ചിരിക്കുന്നത്. അടച്ചുറപ്പുള്ളതും എന്നാൽ നല്ല വായുസഞ്ചാരമുള്ളതുമാണ് ഷെഡ്. ഇഷ്ടികകൊണ്ട് 2–3 അടി ഉയരത്തിൽ ഭിത്തികെട്ടി, ബാക്കി ഭാഗത്ത് വായു കടക്കാവുന്ന നെറ്റുകൾ. ഷെഡിനുള്ളിൽ താപനില 26–28 ഡിഗ്രി  സെല്‍ഷ്യസ് നിലനിര്‍ത്താനായി മുകളിൽ ഓല മേഞ്ഞു. അതിനു മുകളിൽ തകരഷീറ്റ്. ചൂടുകാലത്ത് തകരഷീറ്റ് തണുപ്പിക്കാൻ നനയ്ക്കുന്നു. ഒരു സമയം 150 മുട്ടക്കൂട്ട (ഡിഎഫ്എൽ) യൂണിറ്റുകൾ പരിപാലിക്കാവുന്ന റാക്ക് സൗകര്യവുമുണ്ട്. 

sericulture-rejani-2

തമിഴ്നാട്ടിലെ അംഗീകൃത ചാക്കി സെന്ററുകളിൽനിന്നാണ് മുട്ടക്കൂട്ടം (DFL) വാങ്ങുന്നത്. 100 ഡിഎഫ്എൽ ആണ് ഒരു ബാച്ചിൽ പരിപാലിക്കുന്നത്. മുട്ട വിരിഞ്ഞ് പുഴു കൊക്കൂൺ ആവുന്നതു വരെ 28 ദിവസത്തിനുള്ളിൽ പല തവണ തോടു പൊഴിക്കും. ഈ ദിവസങ്ങളിൽ തീറ്റ നൽകേണ്ടതില്ല. തുടക്കത്തിൽ ഇളം ഇലകളെങ്കിൽ പുഴു വളരുന്നതനുസരിച്ച് മൂപ്പെത്തിയ ഇലകൾ തീറ്റയായി നൽകുന്നു. 28 ദിവസംകൊണ്ട് നൂൽചുറ്റി അതിനുള്ളിൽ പ്യൂപ്പദശയിലേക്ക് പുഴു മാറും. 

പൂർണവളർച്ചയെത്തുന്ന പുഴുക്കൾ സിൽക്ക് ഗ്രന്ഥികളിൽനിന്ന് സ്രവിക്കുന്ന സിൽക്കു കൊണ്ടാണ് കൊക്കൂണുണ്ടാക്കുന്നത്. ജീവനോടെയുള്ള ഈ പ്യൂപ്പ ഉൾക്കൊള്ളുന്ന കൊക്കൂണാണ് പട്ടുനൂൽ എടുക്കാനായി വിപണിയിലേക്കു എത്തിക്കുന്നത്. ഒരു കൊക്കൂണിൽ 300 മുതൽ 900 മീറ്റർവരെ  പട്ടുനൂൽ ചുറ്റിയിട്ടുണ്ടാവുമെന്നാണു കണക്ക്. 

Read also: കാട, കോഴി, ടർക്കി... പ്രതിമാസം ലാഭം 80,000 പറന്നുവരും; യുകെ, ഓസ്ട്രേലിയ പിന്നെ എന്തിന്?

sericulture-rejani-4
രജനി കൊക്കൂൺ ശേഖരിക്കുന്നു (ഇടത്ത്), ഭർത്താവ് സുരേഷ് (വലത്ത്)

വിളവെടുത്ത കൊക്കൂൺ 7 ദിവസത്തിനകം വിപണിയിലെത്തിക്കണം. വൈകുന്തോറും കൊക്കൂണിന്റെ തൂക്കം കുറയും 10–12 ദിവസം പിന്നിട്ടാൽ ശലഭം പുറത്തു വന്ന് കൊക്കൂൺ ഉപയോഗശൂന്യമാകും. അതുകൊണ്ടുതന്നെ, തുടങ്ങുമ്പോൾ മുതൽ വിളവെടുപ്പുവരെ അധ്വാനത്തേക്കാൾ ശ്രദ്ധയാണ് ആവശ്യമെന്ന് രജനി. വിളവെടുത്ത കൊക്കൂൺ  വൈകാതെ വിപണിയിലെത്തിക്കുന്നതു ഭർത്താവ് സുരേഷാണ്. 

വീട്ടമ്മമാർക്ക് അനായാസം ചെയ്യാവുന്ന പട്ടുനൂൽക്കൃഷിയിലേക്ക് സർക്കാരിന്റെ ശ്രദ്ധ വീണ്ടും പതിഞ്ഞാൽ അത് ഗ്രാമീണർക്കു ഗുണകരമാകുമെന്നു രജനി പറയുന്നു.

ഫോൺ: 9961360653

English summary: Housewife earns better income through sericulture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com