ADVERTISEMENT

"അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും" എന്ന രീതിയിലുള്ള സമീപനം കൊണ്ട് തങ്ങളെ ഇനിയും അവഗണിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് തെലങ്കാനയിലെ കർഷകർ. ഇന്ത്യയിലെ മഞ്ഞൾ ഉൽപാദക സംസ്ഥാനങ്ങളിൽ മുൻ നിരയിലാണ് തെലങ്കാനയുടെ സ്ഥാനം. രാജ്യത്തെ ഉൽപാദനത്തിന്റെ 25 ശതമാനത്തോളം ഇവിടെ നിന്നാണ്. എന്നാൽ കുറഞ്ഞ വിലയും ഉയർന്ന ഉൽപാദനച്ചെലവും കാരണം മഞ്ഞൾകർഷകർ അസന്തുഷ്ടരാണ്. 2021ൽ കിലോഗ്രാമിന് ശരാശരി 70 രൂപ ലഭിച്ചിരുന്നത് ഈ വർഷം 20 ശതമാനത്തോളം ഇടിഞ്ഞ് 55 രൂപയോളം എത്തിയിരിക്കുന്നു. വിത്ത്, വളം, കീടനാശിനികൾ എന്നിവയുടെ വില ഇക്കാലയളവിൽ 15 ശതമാനത്തോളം കൂടുകയും ചെയ്തു. മഞ്ഞളിന് താങ്ങുവില പ്രഖ്യാപിക്കുക, ഉൽപാദന സബ്സിഡി നൽകുക, വിപണനത്തിനും കയറ്റുമതിക്കും സഹായം നൽകുക, മഞ്ഞൾ സൂക്ഷിക്കാനും സംസ്കരിക്കാനും സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.  മായം ചേർക്കൽ വലിയ ഭീഷണിയായി നിലനിൽക്കുന്നു.

ദേശീയ മഞ്ഞൾ ബോർഡിന്റെ വരവ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയം കർഷകർ തങ്ങളുടെ ആവശ്യങ്ങൾ ശക്തമായി ഉയർത്താനുള്ള അവസരമായി കാണുകയാണ്. തെലങ്കാനയിലെ ശക്തമായ വോട്ടു ബാങ്കാണ് മഞ്ഞൾ കർഷകർ. ഇതിനിടെ ദേശീയ മഞ്ഞൾ ബോർഡ് തെലങ്കാനയിൽ സ്ഥാപിക്കാനും, 2030 വർഷത്തോടെ കയറ്റുമതി ബില്യൺ ഡോളർ ആക്കാമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പു തീയതി വരുന്നതിന് തൊട്ടു മുൻപുണ്ടാവുകയും ചെയ്തു. മഞ്ഞളിന്റെ ലോകത്തിലെ ഒന്നാം നമ്പർ ഉൽപാദകനും ഉപഭോക്താവും കയറ്റുമതിക്കാരനും ഇന്ത്യയാണ്. തെലങ്കാനയിലെ കർഷകരുടെ ചിരകാലാഭിലാഷം പൂർത്തീകരിച്ചെന്നാണ് കേന്ദ്ര സർക്കാർ വാദം. മഞ്ഞളിന്റെയും മഞ്ഞൾ ഉൽപന്നങ്ങളുടെയും ഉൽപാദനരംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയാണ് ബോർഡിന്റെ ദൗത്യം. നിലവിൽ ഒരു വർഷം മഞ്ഞളിന്റെ കയറ്റുമതി 8400 കോടി രൂപയാണ്. 2030ൽ ഇത് 1600 കോടിയിലെത്തിക്കാൻ ബോർഡിന് കഴിയുമെന്നാണ് കണക്കുകൂട്ടൽ. ബോർഡിന്റെ ചെയർപേഴ്സണെ കേന്ദ്ര സർക്കാർ നിയമിക്കുന്നതായിരിക്കും. ആയുഷ്, ഫാർമസ്യൂട്ടിക്കൽസ്, കൃഷി, വാണിജ്യം എന്നീ വകുപ്പുകളിൽ നിന്നും മൂന്നു സംസ്ഥാനങ്ങളിൽ നിന്നും അംഗങ്ങളുണ്ടാകും. 2022-23 ൽ 3.24 ലക്ഷം ഹെക്ടർ സ്ഥലത്താണ് മഞ്ഞൾ കൃഷി നടന്നത്. ഉൽപാദനം 11. 61 ലക്ഷം ടൺ. ഉൽപാദനത്തിൽ ഒന്നാമത് മഹാരാഷ്ട്രയും രണ്ടാമത് തെലങ്കാനയുമാണ്.

ചെരുപ്പിടാതെ മനോഹറിന്റെ പ്രതികാരം

നിസാമാബാദിലെ അർമൂരിൽ നിന്നുള്ള മുത്തിയാല മനോഹർ  റെഡ്ഡി 2011 നവംബർ 4ന് ഒരു പ്രതിജ്ഞയെടുത്തു. താൻ ചെരുപ്പുകൾ ഉപേക്ഷിക്കുന്നു എന്നായിരുന്നു അത്. മഞ്ഞൾ കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ മനസിലാക്കുകയും ഒരു ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കുകയും ചെയ്യും വരെ താൻ ചെരുപ്പിടില്ലെന്നും റെഡ്ഡി പ്രഖ്യാപിക്കുകയും ചെയ്തു. 2023 ഒക്ടോബർ ഒന്നിന് ദേശീയ മഞ്ഞൾ ബോർഡ് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച വാർത്തയറിഞ്ഞപ്പോഴാണ് 71 കാരനായ മനോഹർ പ്രതികാരം അവസാനിപ്പിച്ച് വീണ്ടും ചെരുപ്പണിഞ്ഞത്. മഞ്ഞൾ കർഷകനായിരുന്ന മനോഹർ പാലേം ഗ്രാമത്തിലെ സർപഞ്ച് ആയിരുന്നു. വില കിട്ടാതെ നഷ്ടം സഹിക്കുന്ന കർഷകർക്കു വേണ്ടി 2006 മുതൽ അദ്ദേഹം ശബ്ദമുയർത്തി തുടങ്ങിയിരുന്നു. കാര്യമായ ഫലമൊന്നും കാണാതെ വന്നതോടെ അവർക്കു നഗ്നപാദനായി നടന്ന് അധികാരികളുടെ ശ്രദ്ധ നേടാനാണ് മനോഹർ ചെരുപ്പുകൾ ഉപേക്ഷിച്ചത്. 2023 ഒക്ടോബർ ഒന്നിന്, 12 വർഷങ്ങൾക്കുശേഷം നാട്ടുകാർ സമ്മാനിച്ച പുതിയ ചെരുപ്പുകൾ അണിഞ്ഞ മനോഹർ റെഡ്ഡി കർഷകരുടെ ഭാവിയെപ്പറ്റി ശുഭപ്രതീക്ഷയിലാണ്.

മഞ്ഞളിൽ പൊലിഞ്ഞ കവിത

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി  കെ.സി.രാമറാവുവിന്റെ മകൾ കെ. കവിത മത്സരിച്ച നിസാമാബാദ് ലോക്സഭാ മണ്ഡലത്തിൽ 179 കൃഷിക്കാർ മത്സര രംഗത്തിറങ്ങിയിരുന്നു. മഞ്ഞളിന് താങ്ങുവിലയും, മഞ്ഞൾ ബോർഡിന്റെ സ്ഥാപനവുമായിരുന്നു കർഷകരുടെ മുഖ്യ ആവശ്യങ്ങളിലൊന്ന്. 179 കർഷകർക്കുകൂടി 98,723 വോട്ടുകൾ ലഭിക്കുകയും കവിത 70,785 വോട്ടിന് പരാജയപ്പെടുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com