ADVERTISEMENT

1928ൽ അലക്സാണ്ടർ ഫ്ലമിങ് എന്ന ശാസ്ത്രജ്ഞൻ പെനിസിലിൻ കണ്ടുപിടിച്ചതോടെ ആരംഭിച്ചത് രോഗചികിത്സാ മേഖലയിലെ ഏറ്റവും നിർണായകമായ ഒരു ചരിത്രമാണ്. പെനിസിലിനിൽ നിന്നും തുടങ്ങിയ ആന്റിബയോട്ടിക്‌ കണ്ടുപിടിത്തം ഇന്ന് ഏറ്റവും ഫലപ്രദമായി രോഗചികിത്സാ രംഗത്തു പ്രയോജനപ്പെടുത്താൻ കഴിയുന്ന നൂതന ആന്റിബയോട്ടിക്കുകളിൽ എത്തി നിൽക്കുന്നു. മനുഷ്യന്റെ മറ്റേതൊരു കണ്ടുപിടിത്തവും പോലെ ഗുണദോഷ സമ്മിശ്രമാണ്  ആന്റിബയോട്ടിക്കും.

പ്രയോജനസാധ്യതകൾക്കൊപ്പംതന്നെ കണക്കിലെടുക്കേണ്ടതാണ് ഓരോ ആന്റിബയോട്ടിക്കും രോഗചികിത്സയ്ക്കിടയിൽ ഉയർത്തുന്ന പാർശ്വ ഫലങ്ങളും. ആധുനിക ലോകം 'വൺ ഹെൽത്ത്' (ഏകാരോഗ്യം) എന്ന സിദ്ധാന്തവുമായി മുന്നോട്ടു നീങ്ങുമ്പോൾ, ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയായി ആന്റിബയോട്ടിക് ഉപയോഗവും മാറേണ്ടതുണ്ട്.

ലോകത്ത് പുതുതായി കണ്ടെത്തുന്ന പത്തിൽ ഏഴു രോഗങ്ങളും ജന്തുജന്യ രോഗങ്ങൾ ആണെന്ന കണ്ടെത്തൽ തന്നെ ഏകാരോഗ്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരാശിക്ക് ഇന്നോളം വെല്ലുവിളി ഉയർത്തിയിട്ടുള്ള ഭൂരിഭാഗം രോഗങ്ങളും നമ്മൾ  ഇടപഴകുന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും കാണാം. അതുകൊണ്ടുതന്നെ മനുഷ്യൻ, മൃഗങ്ങൾ, പക്ഷികൾ, ഇവയെല്ലാം അധിവസിക്കുന്ന പരിസ്ഥിതി എന്നിവയുടെയെല്ലാം ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ഒരു ഘടകത്തിന്റെ ആരോഗ്യത്തിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനം പോലും മറ്റു ഘടകങ്ങളിൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.

ജനിതകമാറ്റത്തിലൂടെയും, മറ്റു കാരണങ്ങളാലും രോഗസാധ്യതയുള്ളതും അല്ലാത്തതുമായ പുതിയ സൂക്ഷ്മ ജീവികൾ ദിനംപ്രതി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യജീവന് അപകടമാകുന്ന ഇത്തരം രോഗാണുക്കൾക്കെതിരെ ഫലപ്രദമായ വാക്‌സിനുകളും ആന്റിബയോട്ടിക്കുകളും കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞരും. ഒരു രോഗാണുവിനെ കണ്ടെത്തി അവയ്ക്ക് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ ഇന്നത്തെ ആധുനിക സംവിധാനങ്ങളുടെ സഹായമുണ്ടെങ്കിൽപോലും ചുരുങ്ങിയത് രണ്ട് മൂന്ന് വർഷമെങ്കിലും വേണ്ടി വരും. ഒരു രോഗാണുവിനെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്തി വരുമ്പോഴേക്കും, ആ രോഗാണു ജനിതക മാറ്റം സംഭവിച്ച് ഈ കണ്ടെത്തിയ മരുന്നിന് വിധേയമാകാത്ത രീതിയിൽ പ്രതിരോധശേഷി ആർജിക്കുന്നതായാണ് കണ്ടുവരുന്നത്. ഇതാണ് ഇന്ന് ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന പ്രധാന പ്രശ്നവും. അത്യന്തം ശ്രമകരമായ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തുന്ന ഈ മരുന്നുകൾക്കെതിരെ രോഗാണുക്കൾ അർജിച്ചെടുക്കുന്ന പ്രതിരോധശേഷിയും, അവയുടെ വിവേചന രഹിതമായ ദുരുപയോഗവും കൂടിയാകുമ്പോൾ രോഗാണുക്കൾക്കു മുന്നിൽ വൈദ്യ ശാസ്ത്രം പരാജയപ്പെടുന്ന ഗുരുതരമായ അവസ്ഥയും ഉണ്ടാകുന്നു. മുൻകാലങ്ങളിൽ ഫലപ്രദമായിരുന്നതും വിലയും പാർശ്വഫലങ്ങളും കുറവുമായിരുന്ന ആന്റിബയോട്ടിക്കുകൾ ഇന്ന് ഒരു നിസ്സാര രോഗത്തിനു പോലും ഫലപ്രദമല്ലാതായി മാറിയത് അവയുടെ ദുരുപയോഗംകൊണ്ട് മാത്രമാണെന്നതാണ് സത്യം. അതുകൊണ്ടുതന്നെ നിസാര രോഗത്തിനു പോലും ചെലവേറിയ ചികിത്സാ പ്രോട്ടോക്കോളുകളിലേക്ക് മാറ്റാൻ വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധരും നിർബന്ധിതരാകുന്നു. 

തീരുന്നില്ല, ആന്റിബയോട്ടിക്‌ ദുരുപയോഗം സൃഷ്ടിക്കുന്ന വിപത്തുകൾ. അത് അർബുദങ്ങളിലേക്ക് വരെ നീളുന്ന പാർശ്വഫലങ്ങളും സൃഷ്ടിക്കുന്നു.

ഏകാരോഗ്യസങ്കൽപത്തിലെ രണ്ടു പ്രധാന ഘടകങ്ങളായ മനുഷ്യരിലും മൃഗങ്ങളിലും രോഗചികിത്സക്കായി  ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ ഒന്നുതന്നെയാണെന്ന് കാണാം. ഈ ഔഷധങ്ങളുടെ മനുഷ്യരിലെയും വിവിധ വർഗങ്ങളിലുള്ള പക്ഷിമൃഗാധികളിലെയും ഉപയോഗത്തിനുള്ള അളവും, കാലയളവും ഒക്കെ ശാസ്ത്രലോകം കൃത്യമായി നിർവചിച്ചിട്ടുള്ളതാണ്.  എന്നാൽ മനുഷ്യസമൂഹത്തിന്റെ രോഗ ചികിത്സയ്ക്ക് ഒരു വെല്ലുവിളിയായി മൃഗസംരക്ഷണ രോഗചികിത്സാ മേഖലയിൽ ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ദുരുപയോഗം വളർന്നിരിക്കുന്നു.

മൃഗചികിത്സയ്ക്കായി ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുളുടെ ദുരുപയോഗം മൂലം മരുന്നിന്റെ അവശിഷ്പ്തം പാൽ, മുട്ട, ഇറച്ചി എന്നിവയിലൂടെ മനുഷ്യ ശരീരത്തിലെത്തി ആന്റിബയോട്ടിക്കുകളുടെ കുറഞ്ഞ മാത്രകൾ മനുഷ്യരിൽ അതീവ ഗുരുതരമായ ദോഷഫലങ്ങൾ സൃഷ്ടിക്കും. ഈ ഭക്ഷ്യ വസ്തുക്കളിലൂടെ ശരീരത്തിൽ എത്തുന്ന കുറഞ്ഞ അളവിലുള്ള ഈ ആന്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ അവയുടെ സ്വാഭാവികപ്രതിരോധ ശേഷി ആർജിക്കുകയും തന്മൂലം, മനുഷ്യർക്ക്‌ ഈ രോഗാണുക്കൾ മൂലമുണ്ടാകുന്ന രോഗബാധ ഇത്തരം ആന്റിബയോട്ടിക്‌ ചികിത്സ നൽകിയാലും ഫലപ്രദമല്ലാതാവുകയും ചെയ്യുന്നു.

നമ്മുടെ ആരോഗ്യ മേഖലയിൽ പുതുതായി നടപ്പിലാക്കിയ സംസ്ഥാന ഔഷധനയത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തെപ്പോലും അപ്രസക്തമാക്കുന്ന  തരത്തിലാണ് സംസ്ഥാനത്തെ മൃഗചികിത്സാ മേഖലയിലെ ആന്റിബയോട്ടിക്‌ ഔഷധങ്ങളുടെ ദുരുപയോഗം സൃഷ്ടിച്ചിരിക്കുന്ന പ്രശ്നങ്ങൾ. 

രണ്ടാം ലോക മഹായുദ്ധ കാലത്ത് മാരകമായി മുറിവേറ്റ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് സൈനികരുടെ ജീവൻ രക്ഷിച്ച പെനിസിലിൻ എന്ന ആന്റിബയോട്ടിക്കിന്റെ പിന്മുറക്കാരായ ഇന്നത്തെ ആന്റിബയോട്ടിക്കുകൾക്ക് അവ മനുഷ്യരിലും, മൃഗങ്ങളിലും  ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ, ഏകാരോഗ്യസങ്കൽപം അതിന്റെ ലക്ഷ്യം കൈവരിക്കണമെങ്കിൽ ആദ്യം ആരംഭിക്കേണ്ടത് അശാസ്ത്രീയ ആന്റിബയോട്ടിക്‌ ദുരുപയോഗത്തിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടു തന്നെ ആകണമെന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com