ADVERTISEMENT

രണ്ടായിരത്തിലേറെ തേനീച്ചക്കോളനികളും വർഷം 20 ടണ്ണിലധികം തേനുൽപാദനവുമുള്ള കർഷകരാണ് പ്രിൻസിയും ജയനും. വർഷങ്ങൾക്കു മുൻപ് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തുനിന്നു തേനീച്ചക്കൃഷിക്കായി പാലക്കാട് കരിമ്പയിലെത്തിയതാണ് ഈ കുടുംബം. സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാർത്താണ്ഡം പതിറ്റാണ്ടുകളായി ഞൊടിയൻ വൻതേനീച്ചക്കൃഷിക്കു പ്രശസ്തമാണ്. സംസ്ഥാനത്ത് റബർക്കൃഷി തുടങ്ങിവച്ച മേഖകളിലൊന്നു കൂടിയാണിത്. തേനീച്ചക്കൃഷിക്കിവിടെ വലിയ പ്രചാരം  ഉണ്ടാകാനുള്ള കാരണവും റബർ തന്നെ. റബറിന്റെ തളിരിലയിൽനിന്നുള്ള തേൻ ലക്ഷ്യമിട്ട് തേനീച്ചക്കൃഷി വിപുലമായതോടെ അനുബന്ധ സംരംഭങ്ങളും പ്രദേശത്തു വളർന്നു വന്നു. തേനീച്ചപ്പെട്ടി, സ്മോക്കർ എന്നിവയുടെയെല്ലാം നിർമാണത്തിലും മാർത്താണ്ഡത്തെ കർഷകർക്കാണ് കുത്തക. ഓരോ പ്രദേശത്തെയും തൻകാലം കണക്കുകൂട്ടി അതതിടങ്ങളിൽ പെട്ടി വച്ച് തേൻ ശേഖരിക്കുന്ന മാർത്താണ്ഡം കർഷകർ ഈ തേൻകാലത്തും സംസ്ഥാനത്തു സജീവം. 

വർഷങ്ങൾക്കു മുൻപ് തേനീച്ചക്കൃഷിക്കായി പിതാവിനൊപ്പം പാലക്കാട് എത്തിയതാണ് ജയനും. പിന്നീട് കരിമ്പയിൽ സ്ഥിരതാമസമാക്കി. ഭാര്യ പ്രിൻസിയും തോനീച്ചക്കൃഷിയിൽ സജീവമായി. കരിമ്പയും തച്ചമ്പാറയും കാരാക്കുറിശ്ശിയും പോലെ അടുത്തടുത്ത പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇവരുടെ തേനീച്ചക്കൃഷി. തേനും മൂല്യവർധിത തേനുൽപന്നങ്ങളും തേനീച്ചക്കോളനികളുമെല്ലാം വിൽക്കുന്ന ഈ ദമ്പതിമാരുടെ പരിശീലനത്തിലും പിന്തുണയിലും തേനീച്ചക്കൃഷിയിലേക്ക് ഇറങ്ങിയവരും ഒട്ടേറെ.

മധുരം കുറയുമ്പോൾ

തേനീച്ചക്കൃഷിയിലൂടെ നേടിയതാണ് കരിമ്പയിലെ വീടും പുരയിടവും സൗകര്യങ്ങളുമെല്ലാമെന്ന് അഭിമാനത്തോടെ പറയുന്നു പ്രിൻസിയും ജയനും. എന്നാൽ, മുൻകാലത്തെക്കാൾ ചെറുകിട തേനീച്ചക്കർഷകർ ഇന്നു പല വെല്ലുവിളികളും നേരിടുന്നുണ്ട്. അവരെ പിന്തുണയ്ക്കാൻ ഹോർട്ടികോർപ് പോലുള്ള സർക്കാർ ഏജൻസികൾ കാര്യമായി ശ്രമിച്ചാൽ ഒട്ടേറെ കുടുംബങ്ങൾക്കു മികച്ച വരുമാനത്തിലേക്ക് ഉയരാൻ കഴിയുമെന്നും പ്രിൻസി പറയുന്നു. കാലാവസ്ഥമാറ്റം മുതൽ ഇടനിലക്കാരുടെ ചൂഷണം വരെ ചെറുതല്ലാത്ത പ്രശ്നങ്ങൾ ഈ രംഗത്തുണ്ട്. കാലാവസ്ഥമാറ്റം മൂലം തേൻ സീസൺ ഒരു മാസത്തിലേറെ മുൻപോട്ടു നീങ്ങിയതായും പ്രിൻസി. ഡിസംബറിലാണ് റബറിന്റെ ഇലകൊഴിയും കാലം. ഡിസംബർ അവസാനത്തോടെ പുതിയ തളിരുകൾ വരും. തളിർഞെട്ടുകളിൽനിന്ന് തേൻ കിനിയുന്നതോടെ തേൻകാലം തുടങ്ങുകയായി. എന്നാൽ, ഏതാനും വർഷങ്ങളായി ജനുവരിയിലാണ് ഇലകൊഴിച്ചിൽ. അതുകൊണ്ടുതന്നെ ജനുവരി ആദ്യ ആഴ്ചയിൽ തുടങ്ങിയിരുന്ന തേനെടുക്കലും ഫെബ്രുവരിയിലേക്കു മാറി ഇതുണ്ടാക്കുന്ന, ഒരു മാസത്തെ അധികച്ചെലവും ചെറുതല്ല. പഞ്ചസാര നൽകിയാണ് ജൂൺ മുതൽ ഡിസംബർ വരെ തേനീച്ച ക്കോളനികൾ നിലനിർത്തുന്നത്. പഞ്ചസാരയ്ക്ക് നിലവിൽ കിലോ 45 രൂപ വിലയെത്തും. കാലം തെറ്റി പെയ്യുന്ന മഴ ചില വർഷങ്ങളിൽ ഉൽപാദനനഷ്ടവും വരുത്തിവയ്ക്കും. ഇതിനെല്ലാം പുറമേ കൂലിച്ചെലവിലും ഗണ്യമായ വർധനയുണ്ട്. 

പ്രിൻസി
പ്രിൻസി

മധുരം കൂട്ടാൻ

കാലാവസ്ഥയും കൂലിച്ചെലവുമെല്ലാം പ്രതികൂലമെങ്കിലും ന്യായവിലയ്ക്കു തേൻ വിൽക്കാനായാൽ കൃഷി മികച്ച ലാഭം തന്നെയെന്ന് പ്രിൻസി. വിപണിയിൽ അത്രയ്ക്കു ഡിമാൻഡ് ഉള്ള ഉൽപന്നമാണ് തേൻ. തേനിനു മാത്രമല്ല, മൂല്യവർധിത തേനുൽപന്നങ്ങൾക്കും പ്രിയമുണ്ട്. വൻതേനിന് വിപണിയിൽ കിലോയ്ക്ക് 300–350 രൂപ വിലയുണ്ട്. 50–100 കോളനികൾ മാത്രം പരിപാലിക്കുന്ന കർഷകർക്ക് അവരുടെ തേൻ മുഴുവനും മേൽപറഞ്ഞ തുകയ്ക്ക് ചില്ലറ വിൽപന നടത്താനാകും. എന്നാൽ, തേനീച്ചക്കൃഷി മുഖ്യ ഉപജീവന മാർഗമായ ചെറുകിട കർഷകർക്ക് വർഷം ശരാശരി 20 ടൺ എങ്കിലും തേനുൽപാദനമുണ്ട്. ഇതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് പ്രദേശികമായി ചില്ലറ വിൽപന നടത്താനാവുക. ബാക്കി മൊത്തവിലയ്ക്കു വിൽക്കേണ്ടിവരും. ഖാദിബോര്‍ഡിന്റെ സംഘം ഉൾപ്പെടെയുള്ള പൊതു–സ്വകാര്യ സംഘങ്ങളെയാണ് കർഷകർ ഇതിനായി ആശ്രയിക്കുന്നത്. കിലോയ്ക്ക് 135 രൂപ നൽകി ഖാദി തേൻ സംഭരിക്കുന്നുമുണ്ട്. എന്നാൽ, അവർക്ക് സംഭരണത്തിനു പരിമിതിയുണ്ട്. ഒരു കർഷകനിൽനിന്നു ശരാശരി 2–3 ടൺ തേനാണ് ഖാദി വാങ്ങുക. ബാക്കി വിൽക്കാൻ മറ്റു മാർഗങ്ങൾ തേടണം. സംസ്ഥാനത്തെ വൻകിട തേൻ സംരംഭകർക്കു വിൽക്കാമെന്നു വച്ചാൽ കിലോയ്ക്ക് 90–110 രൂപയാണു ലഭിക്കുക. ഈ വിലയ്ക്കു തേൻ വിൽക്കുന്നത് കർഷകനു നഷ്ടമെന്നു ജയൻ. തേൻ സംസ്കരണത്തിനായി വൻ മുതൽമുടക്കുള്ള സംസ്കരണ സംവിധാനങ്ങളൊരുക്കാൻ കെൽപില്ലാത്ത ചെറുകിട കർഷകര്‍ക്കു പക്ഷേ വേറെ വഴിയില്ല. പിന്നെ സഹായിക്കാനാകുന്നത് സർക്കാർ ഏജൻസിയായ ഹോർട്ടികോർപിനാണ്. വൻകിടക്കാർക്കു പുറമേ, ചെറുകിട കർഷകരിൽനിന്നുകൂടി ന്യായവിലയ്ക്കു തേൻ സഭരിക്കാന്‍ ഹോർട്ടികോർപ് തയാറായാൽ സാധാരണക്കാരായ കർഷകർക്ക് അതു മികച്ച നേട്ടമാകും. പൊതുമേഖലയിൽ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാനായാൽ അതും കർഷകർക്കു ഗുണം ചെയ്യും. ശാസ്ത്രീയ സംവിധാനങ്ങളോടു കൂടിയ തേൻ സംസ്കരണ യൂണിറ്റിന് ഏകദേശം 15 ലക്ഷം രൂപ മുടക്കു വരും. ഇത്തരം യൂണിറ്റുകൾ ലഭ്യമായാൽ കർഷകർക്ക് തങ്ങളുടെ തേൻ മുഴുവൻ സംസ്കരിച്ചു സ്വന്തം ബ്രാൻഡിൽ വിൽക്കാനാകും. 

യന്ത്രസഹായമില്ലാതെ ഡബിൾ ബോയിലിങ് രീതിയിലാണ് ജയനും പ്രിൻസിയും ഇപ്പോൾ സംസ്കരണം നടത്തുന്നത്. ഇതിനു വേണ്ടിവരുന്ന സമയവും അധ്വാനവും ചെറുതല്ല. എങ്കിലും ഈ രീതിയിൽ വർഷം ശരാശരി 3 ടൺ സംസ്കരിച്ച് ചില്ലറവിൽപന നടത്തുന്നു. തേനീച്ചക്കർഷകർക്കു തേനിനു പുറമേയുള്ള വരുമാനമാണ് കോളനി വിൽപന. 2000 കോളനികൾ പരിപാലിക്കുന്ന കർഷകർക്ക് സെപ്റ്റംബർ മാസത്തിലെ കോളനിവിഭജന കാലത്ത് 1000 കോളനികളെങ്കിലും വിൽക്കാനാകും. ചെറുകിട കർഷകരിൽനിന്നു തേനും തേനീച്ചക്കോളനികളും സമയബന്ധിതമായി സംഭരിക്കാൻ ഹോർട്ടികോർപ് തയാറായാൽ അതു കർഷകന്റെ വരുമാനം ഉയർത്തും. നിലവിൽ കോളനികളും വൻകിട സംരംഭകർക്കു കുറഞ്ഞ വിലയ്ക്കു വിൽക്കുകയേ സാധാരണ കർഷകർക്കു നിവൃത്തിയുള്ളൂ. തേനീച്ചക്കൃഷിയില്‍ വൻകിടക്കാർക്കും ചെറുകിടക്കാർക്കുമെല്ലാം അവസരമുണ്ട്. കാരണം, അത്രയധികം വിപണിമൂല്യമുള്ള ഉൽപന്നമാണ് തേൻ. എന്നാൽ ചൂഷണരഹിതമായി എല്ലാവർക്കും സഹകരിച്ചു മുന്നേറാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടതെന്ന് പ്രിൻസി. ഇക്കാര്യത്തിൽ നേതൃസ്ഥാനം വഹിക്കാൻ ഹോർട്ടികോർപ്പിനാണ് കഴിയുക എന്നും ഈ ദമ്പതിമാർ പറയുന്നു. തേനീച്ചക്കൃഷിയുമായി ബന്ധപ്പെട്ട് പത്തിലധികം പേർക്ക് വർഷം മുഴുവൻ സ്ഥിരമായി തൊഴിൽ നൽകുന്ന കർഷകർ കൂടിയാണ് ഇവർ. വൻ തേനീച്ചയ്ക്കൊപ്പം അറുപതിലേറെ പെട്ടികളിൽ ചെറുതേനീച്ചക്കൃഷിയുമുണ്ട്. 

ഫോൺ: 9539306612

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com