ADVERTISEMENT

ഇൻഡോർ ഗാർഡനിങ്ങിൽ ടെറേറിയങ്ങൾക്കും ആരാധകർ വർധിക്കുന്നു. നമ്മുടെ ഉദ്യാനപ്രേമികൾ ടെറേറിയങ്ങൾ പരിചയപ്പെട്ടിട്ട് അധികകാലമായില്ല. ഓൺലൈൻ വ്യാപാര സൈറ്റുകളിൽ സജീവമായതോടെയാണ് പലരും ടെറേറിയങ്ങളെ ശ്രദ്ധിക്കുന്നത്. അൽപം തുറന്നതും പൂർണമായി അടച്ചതുമായ ടെറേറിയങ്ങളുണ്ട്. ഭാഗികമായി തുറന്ന ചില്ലുപാത്രങ്ങളിലെ ടെറേറിയങ്ങളാണ് ഓൺലൈൻ സൈറ്റുകളിൽ കൂടുതലും കിട്ടുന്നത്. സ്വയം നിയന്ത്രിത ജൈവമണ്ഡലം (biosphere) ക്രമീകരിച്ചിട്ടുള്ള ക്ലോസ്ഡ് ടെറേറിയങ്ങൾ നിർമിക്കുന്നത് അത്ര എളുപ്പമല്ല എന്നതു തന്നെ കാരണം. വിലയും ഉയരും. 

പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്കടുത്ത് വെണ്ണിക്കുളം സ്വദേശി ജിൻസി ജുബിൻ ജേക്കബ് നിർമിച്ചു വിൽക്കുന്ന ക്ലോസ്ഡ് ടെറേറിയങ്ങളുടെ വില 3000 മുതൽ മുകളിലേക്കാണ്. 12000–15,000 രൂപ വരെയെത്തും. അവയും വാങ്ങാൻ തയാറുള്ള ഉദ്യാനപ്രേമികൾ ഇന്നു കേരളത്തിലുണ്ടെന്ന് ജിൻസി. 

garden-jincy-2
ജിൻസി

സൗദി അറേബ്യയിൽ ദീര്‍ഘകാലം നഴ്സായിരുന്ന ജിൻസി 2 വർഷം മുൻപാണ് ഉദ്യാനസംരംഭത്തിലെത്തുന്നത്. കലാബോധവും കരവിരുതുമുള്ള ജിൻസി ആദ്യം കൈവച്ചത് കേക്ക് നിർമാണത്തിലാണ്: പിന്നാലെ ടെറേറിയത്തിലും. രണ്ടുമിന്നു മികച്ച വരുമാനമാര്‍ഗങ്ങള്‍. ജിൻസിയുടെ ടെറേറിയങ്ങൾ തേടിയെത്തുന്നവരിൽ സിനിമാതാരങ്ങളടക്കമുള്ള  സെലിബ്രിറ്റികളുമുണ്ട്. 

വർഷങ്ങളോളം തുറക്കാത്ത രീതിയിൽ പൂർണമായും അടച്ചുവച്ച ക്ലോസ്ഡ് ടെറേറിയങ്ങൾ തയാറാക്കല്‍  ആവേശകരമെന്നു  ജിൻസി. നടീൽമിശ്രിതവും നനയും നൽകി ഒരിക്കൽ അടച്ചാൽപിന്നെ ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് ചില്ലു തുടയ്ക്കാനോ അധികം വളർന്ന ചെടിയൊന്നു പ്രൂൺ ചെയ്യാനോ മാത്രം തുറന്നാല്‍ മതി. അതായത് ഇവയ്ക്ക് ‘സീറോ മെയ്ന്റനൻസ്’ ആണ്.   

ക്ലോസ്ഡ് ടെറേറിയങ്ങൾക്കുള്ളിൽ സ്വയം നിയന്ത്രിത ജൈവമണ്ഡലം ക്രമീകരിക്കുന്നത് എളുപ്പമല്ലെന്നു പറഞ്ഞല്ലോ. സാവധാനം വളരുന്ന ഇലച്ചെടിയിനങ്ങൾ പലതു പരീക്ഷിച്ചും ആഴ്ചകൾ നിരീക്ഷിച്ചുമാണ് അവയ്ക്കു ടെറേറിയങ്ങളിൽ പ്രവേശനം നൽകുന്നത്. ഫംഗസുകളെ ആഹാരമാക്കി ടെറേറിയം വൃത്തിയായി സൂക്ഷിക്കാൻ സ്പ്രിങ്ടെയിൽസ്, ഐസോപോഡ്സ് തുടങ്ങിയ ചെറു പ്രാണികളെയും നിക്ഷേപിക്കേണ്ടിവരും. ചുരുക്കത്തിൽ, അങ്ങേയറ്റം കരുതലോടെയും കലാഭംഗിയോടെയും തയാറാക്കുന്നവയാണ് ഓരോ ടെറേറിയവും. അതാണ് ഇൻഡോർ ഗാർഡനിങ്ങില്‍ ടെറേറിയം വിശിഷ്ടമാകുന്നതിനു കാരണവും.

ജിൻസിയുടെ ടെറേറിയങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫോൺ: 9544416504

English summary: Terrarium, New Trend in Indoor Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com