ADVERTISEMENT

ഇക്കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഡൈദ ഗ്രാമത്തില്‍ അറുപതോളം പശുക്കള്‍ മേയുന്നതിനിടെ കൂട്ടമായി ചത്തുവീണ സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കറവപ്പശുക്കളുടെ കൂട്ടമരണത്തിന്റെ കാരണങ്ങളെ പറ്റി അഭ്യൂഹങ്ങള്‍ പലതും പ്രചരിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ക്കൊടുവിലാണ് യഥാർഥ കാരണം പുറത്തുവന്നത്. വേനല്‍ മഴയ്ക്ക് പിന്നാലെ മേച്ചില്‍പറമ്പുകളില്‍ ധാരാളമായി വളര്‍ന്ന ഇളം മണിച്ചോളച്ചെടികളായിരുന്നു (സോർഗം/ ജോവർ) വില്ലന്‍. 

ഇലകളിലും തണ്ടുകളിലും സയനൈഡ് വിഷം സംഭരിച്ചുവയ്ക്കുന്ന സസ്യങ്ങളില്‍ പ്രധാനിയാണ് മണിച്ചോളം അഥവാ സോർഗം/ ജോവര്‍ ചെടികള്‍. വളര്‍ന്ന് വലുതായി വിളയുന്നതോടെ സയനൈഡിന്റെ അംശം കുറയുമെങ്കിലും ഇളംചെടികളിലും തളിരിലകളിലും വിഷാംശത്തിന്റെ തോത് കൂടുതലായിരിക്കും. മാരകവിഷം ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നതറിയാതെ പശുക്കള്‍ മണിച്ചോളചെടികള്‍ രുചിയോടെ ചവച്ചരച്ച് തീറ്റയാക്കിയതായിരുന്നു കൂട്ടമരണത്തിന്റെ കാരണം. മണിച്ചോളച്ചെടികൾ തളിരിടുന്ന സമയത്ത് അത് ആഹാരമാക്കി കന്നുകാലികൾ കൂട്ടമായി മരണപ്പെടുന്ന സംഭവങ്ങൾ ആന്ധ്രയിലും തമിഴ്നാട്ടിലുമെല്ലാം സാധാരണയാണ്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മണിച്ചോളകൃഷി വ്യാപകമായ പ്രദേശങ്ങളിൽ ക്ഷീരകർഷകരുടെ പ്രധാന പേടി കൂടിയാണ് ഇളംമണിച്ചോളച്ചെടികൾ. ആകസ്മികമായി കാലികൾ ആഹാരമാക്കിയാൽ അപകടം തീർച്ച.

സമാനമായ ഒരു ദുരന്തമാണ് ഇപ്പോൾ കേരളത്തിലും സംഭവിച്ചിരിക്കുന്നത്. തൊടുപുഴ വെളിയാമറ്റത്തെ കുട്ടിക്ഷീരകർഷകനായ മാത്യു ബെന്നിയുടെ 13 പശുക്കൾ ഇന്നലെ കൂട്ടത്തോടെ മരണപ്പെട്ടതിന്റെ കാരണവും സയനൈഡ് വിഷബാധയായിരുന്നു. മണിച്ചോളത്തിന് പകരം കപ്പത്തൊണ്ടായിരുന്നു ഇവിടെ വില്ലനായത്. കപ്പയുടെ  ഇലയും തൊലിയും കഴിച്ചുള്ള സയനൈഡ് വിഷബാധ നമ്മുടെ നാട്ടില്‍ ആടുകളിലും, പശുക്കളിലും വളരെ സാധാരണയാണ്. എന്നാൽ ഇത്ര വലിയ ഒരു ദുരന്തം സംഭവിക്കുന്നത് ഇത് ആദ്യമായാണ്. വിശന്നിരുന്ന കാലികൾക്ക് കപ്പയുടെ തൊണ്ട് പച്ചയായി കൂടിയ അളവിൽ ഒറ്റയടിക്കു തീറ്റയായി നൽകിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. അധിക അളവിൽ പശുക്കളുടെ ഉള്ളിലെത്തിയ കപ്പത്തൊണ്ടിൽ നിന്നും മാരകമായ സയനൈഡ് കൂടിയ അളവിൽ പുറത്തുവരികയും മിനിറ്റുകൾക്കകം പശുക്കൾ പിടഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു. ലക്ഷണങ്ങൾ കാണിച്ച കാലികൾക്ക് മതിയായ ചികിത്സ നൽകാനുള്ള സാവകാശം ലഭിക്കുന്നതിന് മുന്നേ തന്നെ മരണം സംഭവിച്ചു. 

ഉള്ളിൽ ചെന്നാൽ ഉടനടി അപകടം, നിസ്സാരമല്ല സയനൈഡ്
കാര്‍ബണ്‍ തന്മാത്രകളുമായി ചേര്‍ത്ത് ഗ്ലൈക്കോസിഡിക് സംയുക്തങ്ങളുടെ രൂപത്തില്‍ വളരെ കരുതലോടു കൂടിയാണ്  സസ്യങ്ങള്‍ സയനൈഡ് വിഷം അവയുടെ ഇലകളിലും തണ്ടുകളിലും സംഭരിക്കുക. കന്നുകാലികള്‍ സസ്യഭാഗങ്ങള്‍ ചവച്ചരയ്ക്കുന്നതോടെ ഗ്ലൈക്കോസിഡിക് സംയുക്തങ്ങളില്‍ നിന്ന് സയനൈഡ് പുറത്തുവരും.  ഇങ്ങനെ പുറത്തു വരുന്ന ഹൈഡ്രജന്‍ സയനൈഡ് വിഷം വളരെ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും രക്തം വഴി ശരീരകോശങ്ങളിലാകെ വ്യാപിക്കുകയും ചെയ്യും. ഓക്സിജന്‍ ഉപയോഗപ്പെടുത്തി കോശങ്ങള്‍ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജമുണ്ടാക്കുന്ന പ്രക്രിയയെയാണ് സയനൈഡ് വിഷം തടസ്സപ്പെടുത്തുക. ഊര്‍ജ ലഭ്യത കുറയുന്നതോടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവും. ഹൃദയത്തിന്റെയും, തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ മന്ദീഭവിക്കും. അതോടെ വിഷം അകത്തുചെന്ന് അൽപസമയത്തിനകം തന്നെ കന്നുകാലികൾ മരണപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com