ADVERTISEMENT

വെറ്ററിനറി ഡോക്ടർമാർക്കിടയിലെ ക്ഷീരകർഷക കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം രാജുനിവാസിൽ ഡോ. വി.രമയ്ക്ക് അന്താരാഷ്ട്ര വനിതാദിനത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ആദരം. അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ദേശീയ ഘടകവും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ദേശീയ ലേഡി വെറ്റ്സ് ദിനാഘോഷ ചടങ്ങിലാണ് ഡോ. വി.രമയെ ആദരിച്ചത്. 

dr-rama-4

സംസ്ഥാന മൃഗസംരക്ഷണവകുപ്പിൽനിന്ന് മൂന്നു പതിറ്റാണ്ടത്തെ സേവനത്തിനു ശേഷം ഡപ്യൂട്ടി ഡയറക്ടർ തസ്തികയിൽനിന്ന് വിരമിച്ച ഡോ. വി.രമ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ക്ഷീരമേഖലയിൽ സജീവമാണ്. പത്തു കറവപ്പശുക്കളും, എട്ടു കിടാരികളും ഇപ്പോൾ ഫാമിലുണ്ട്. വെറ്ററിനറി ഡോക്ടറുടെ ഫാമിൽനിന്നുള്ള പശുക്കളുടെ പാലിന് ആവശ്യക്കാരേറെ. ലീറ്ററിന് 60 രൂപ നിരക്കിലാണ് പ്രാദേശിക പാൽ വിപണനം. പ്രാദേശിക വിപണനം കൂടാതെ പ്രതിദിനം 70 ലിറ്ററോളം പാൽ ക്ഷീരസംഘത്തിലും നൽകുന്നു. ഇക്കഴിഞ്ഞ സാമ്പത്തികവർഷം കാൽ ലക്ഷത്തിലധികം പാലാണ് സംഘത്തിൽ അളന്നത്. കൊല്ലം ജില്ലയിലെ മികച്ച ക്ഷീരസഹകാരിക്കുള്ള പുരസ്കാരം ഡോ. രമയ്ക്കായിരുന്നു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഈ അംഗീകാരം രമയെ തേടിയെത്തിയത്. 

Read also: 20 ലീറ്റർ റബർ പാൽ അകത്താക്കി പശു; പണ്ടം തുറന്ന് കോരിക്കളഞ്ഞ് ഡോക്ടർമാർ; ശസ്ത്രക്രിയ നീണ്ടത് നാലു മണിക്കൂർ

പൈക്കളെയെല്ലാം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി സാമ്പത്തിക സുരക്ഷിതമാക്കിയിട്ടുണ്ട്. തീറ്റപ്പുൽ കൃഷിയുണ്ടെങ്കിൽ ക്ഷീരസംരംഭം തളിർക്കും അല്ലെങ്കിൽ തളരും എന്ന പാൽ പോലെ തെളിവുള്ള ക്ഷീരസത്യം ഡോക്ടർക്കറിയാം. നേപ്പിയറും കോംഗോ സിഗ്നലും അടക്കം വൈവിധ്യമുള്ള തീറ്റപ്പുല്ലിനങ്ങളാണ് തീറ്റപ്പുൽ തോപ്പിൽ വളരുന്നത്. ക്ഷീരസംരംഭത്തിൽനിന്ന് അധിക വരുമാനം ഉണ്ടാക്കാവുന്ന മാതൃകകളും ഡോ. രമ തന്റെ സംരംഭത്തിൽ പരീക്ഷിച്ചിട്ടുണ്ട്. ചാണകം ഉണക്കിപ്പൊടിച്ച് ചാക്കിലാക്കി വിൽപ്പന നടത്തുന്ന സംരംഭമാണ് അതിലൊന്ന്.

dr-rama-2
ബിവി 380 കോഴികളെയും വളർത്തുന്നു

രമയുടെ കൃഷി മികവ് ക്ഷീരമേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, 12 മലബാറി ആടുകൾ, 80ൽപ്പരം ബി.വി. 380 മുട്ടക്കോഴികൾ തുടങ്ങി വേറെയും സംരംഭങ്ങളുണ്ട്. 80 ബി.വി. 380 കോഴികളിൽനിന്ന് ദിവസം അറുപതോളം മുട്ട കിട്ടും. മുട്ടയൊന്നിന് എട്ടു രൂപ നിരക്കിലാണ് വിൽപ്പന. അതും പ്രാദേശിക വിപണനം തന്നെ. എപ്പോൾ വേണമെങ്കിലും വിറ്റ് ഉടനടി വരുമാനം ഉണ്ടാക്കാവുന്ന സംരംഭമാണ് ആടുകൾ എന്നു രമ ഡോക്ടർ പറയുന്നു. നല്ല ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെ തേടി ആവശ്യക്കാർ ഫാമിലെത്തും.

dr-rama-3
ആടുവളർത്തലും വരുമാനം

പ്രത്യുല്‍പ്പാദനക്ഷമത, കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധശേഷി, വളര്‍ച്ചനിരക്ക്, പരിപാലനച്ചെലവ് എന്നിവയെല്ലാം ഒരുമിച്ച് പരിഗണിക്കുമ്പോള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് മലബാറി ആടുകളും മലബാറി സങ്കരയിനങ്ങളും തന്നെയാണ് ഒരുപടി മുന്നില്‍ നില്‍ക്കുന്നതെന്നാണ് ഡോ. രമയുടെ അനുഭവം. 47 സെന്റ് വരുന്ന പുരയിടത്തിലാണ് ഈ സംരംഭങ്ങൾ മുഴുവനും.

Read also: 100 ദിവസംകൊണ്ട് 3716 ലീറ്റർ പാൽ; ദിവസം 726 രൂപയുടെ തീറ്റ; ഇത് റെക്കോർഡിലേക്കു കുതിക്കുന്ന 22–ാം നമ്പർ പശു

പാഷനും പ്രഫഷനും പശു; ജനകീയ വെറ്ററിനറി ഡോക്ടർ എന്ന് ഖ്യാതി

പശുവളർത്തലിന്റെയും മറ്റു മൃഗസംരക്ഷണ സംരംഭങ്ങളുടെയും തിരക്കുകൾക്കിടയിലും വെറ്ററിനറി ഡോക്ടർ എന്ന തന്റെ പ്രഫഷനെ രമ മറന്നിട്ടില്ല. ഫാമിലെ ജോലിത്തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി കർഷകരുടെ വീടുകളിലെത്തി അവരുടെ വളർത്തുമൃഗങ്ങൾക്ക് ചികിത്സ നൽകും. അതുകൊണ്ടു തന്നെ കല്ലുവാതുക്കൽ പാമ്പുറം മേഖലയിൽ ജനകീയ വെറ്ററിനറി ഡോക്ടർ എന്ന പെരുമ രമയ്ക്കുണ്ട്. ക്ഷീരകർഷക കൂടിയായ ഒരു വെറ്ററിനറി ഡോക്ടറായതിനാൽ രമയെ തങ്ങളുടെ പൈക്കളുടെ ചികിത്സയ്ക്കായി വിളിക്കാൻ കർഷകർക്കും താൽപര്യമാണ്. മിക്ക ക്ഷീരസംരംഭകരും ചെയ്യുന്നതുപോലെ ഫാമിലേക്ക് പുതിയ പൈക്കളെ വാങ്ങാൻ അന്യസംസ്ഥാനങ്ങളിലേക്കു പോവുന്ന പതിവ് രമയ്ക്കില്ല, പകരം ചികിത്സാസേവനങ്ങൾ നൽകാൻ കർഷകരുടെ വീടുകളിൽ എത്തുമ്പോൾ മികച്ച പശുക്കളെ കണ്ടാൽ മോഹവില നൽകി വാങ്ങി തന്റെ ഫാമിലെത്തിക്കുന്നതാണ് രീതി. സിപിഎം കൊല്ലം ജില്ല കമ്മിറ്റി അംഗവും കർഷക സംഘടനാ നേതാവു കൂടിയായ ഭർത്താവ് പി.വി.സത്യൻ ഡോ. രമയ്ക്ക് പിന്തുണയുമായി ക്ഷീരസംരംഭത്തിന് ഒപ്പമുണ്ട്.

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com