ADVERTISEMENT

15 ൽ അധികം വർഷങ്ങൾക്കു മുമ്പ് കൊച്ചി ടൗൺ ഹാളിൽ വിളിച്ചുകൂട്ടിയ റസിഡന്റ്സ് അസോസിയേഷൻ യോഗത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളിൽ നിന്നുള്ള കുട്ടികളും പങ്കെടുത്തിരുന്നു. പൊലീസുമായി അനൗപചാരിക സംഭാഷണമായിരുന്നു ലക്ഷ്യം. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പൊലീസ് കമ്മിഷണർ പി. വിജയൻ കുട്ടികളുടെ മുഖത്തു കണ്ടത് ഭയം. പൊലീസിനോടുള്ള അവിശ്വാസവും പേടിയും. കുട്ടികൾ കേട്ട കഥകളിൽ പൊലീസുകാർ ക്രൂരതയുടെ പര്യായമായിരുന്നു. തിന്മയുടെ ഭാഗത്തു മാത്രം നിൽക്കുന്നവർ. ഈ ദുരവസ്ഥയ്ക്കു മാറ്റമുണ്ടാകണമെന്ന ദൃഢനിശ്ചയത്തിൽ നിന്നുമാണ് സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് (എസ്‌പിസി) പദ്ധതിയുടെ തുടക്കം. കേരളത്തിൽ തുടങ്ങിയ ഈ നൂതന പദ്ധതി പിന്നീട് രാജ്യവും ഏറ്റെടുത്തു. ഇന്ന് രാജ്യത്തെ 13,000 സ്കൂളുകളിൽ സജീവമായി പ്രവർത്തിക്കുന്നു. കേരളത്തിലെ 1000 സ്കൂളുകളും ഇതിന്റെ ഭാഗമാണ്. 9 ലക്ഷത്തിലധികം കുട്ടികളാണ് സംസ്ഥാനത്ത് ഇതുവരെ പരിശീലനം നേടി സമൂഹത്തിന്റെ ഭാഗമായത്. 

പിഴയും ശിക്ഷയും പേടിച്ച് നിയമം അനുസരിക്കുന്നതിനു പകരം വിദ്യാർഥികൾ സ്വയം നിയമ പാലകരായി മാറുന്നതാണ് എസ്‌പിസി. കാഴ്ചക്കാരായി നിൽക്കുന്നതിനു പകരം സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഉത്തരവാദിത്തത്തോടെ ഇടപെട്ട് ഗുണപരമായ മാറ്റം കൊണ്ടുവരുന്നവർ. പൊലീസ് സേന നിലവിലിരിക്കെ തന്നെ വളർന്നുവരുന്ന ഓരോ കുട്ടിയും സ്വയം പൊലീസുകാരാവുകയും നിയമം പാലിച്ചും പാലിക്കാൻ മറ്റുള്ളവരെ ഓർമിപ്പിച്ചും ഉത്തമ പൗരൻമാരായി വളരുന്ന ആദർശ വ്യവസ്ഥിതി. പൗരബോധത്തിനൊപ്പം സമൂഹത്തോട് കരുതലും സ്നേഹവും പരിഗണനയുമുള്ള സമൂഹത്തെ വളർത്തിക്കൊണ്ടുവരിക. സഹജീവി സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന യുവതലമുറയുടെ സൃഷ്ടി.  

മാറ്റം വരാതെ പുരോഗതി സാധ്യമല്ലെന്നു പറഞ്ഞിട്ടുണ്ട് പ്രമുഖ ചിന്തകനായ ജോർജ് ബെർണാർഡ് ഷാ. എന്നാൽ, സ്വയം മാറാതെ ആർക്കും മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വയം മാറുന്നതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞ മഹാത്മാ ഗാന്ധി, ജീവിതത്തിലൂടെ സ്വയം മാതൃകയായി. സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് എന്ന പദ്ധതിയുടെ അടിസ്ഥാനവും ഈ ആശയങ്ങൾ തന്നെയാണ്. കോവിഡ് കാലത്താണ് കേരളം എസ്‌പിസിയുടെ ഗുണഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചത്. എന്നാൽ, അന്നത്തെ സേവനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ പുതിയ ആശയങ്ങൾ ആവിഷ്കരിച്ചും വിജയകരമായി നടപ്പാക്കിയും എസ്‌പിസി ലോകം ശ്രദ്ധിക്കുന്ന പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ചരിത്രമാണ് ‘സ്വപ്നം കാണുന്ന സ്കൂളുകൾ’ എന്ന പുസ്തകം പറയുന്നത്. 

വിശക്കുന്ന വയറുകൾക്ക് ഭക്ഷണം പദ്ധതി കോവിഡ് കാലത്താണു തുടങ്ങിയത്. രോഗികൾ, കൂട്ടിരിപ്പുകാർ, വീടില്ലാത്തവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മുടങ്ങാതെ ഭക്ഷണം എത്തിക്കുന്ന പദ്ധതിയാണിത്. ഇതിനുവേണ്ടി നൂറിലധികം സമൂഹ അടുക്കളകളും പ്രവർത്തിച്ചു. രാവിലെ മുതൽ ഈ അടുക്കളകളിലേക്കു പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കുന്നത് വിദ്യാർഥികൾ കടമയായി ഏറ്റെടുത്തു. പരിസ്ഥിതി ദിനത്തിൽ നടുന്ന ചെടികളും മറ്റും പരിചരണം ലഭിക്കാതെ കരിഞ്ഞും നശിച്ചും പോകുന്ന പതിവുണ്ടായിരുന്നു. ഇതിന് മാറ്റം വരുത്തി ചെടികളുടെ പരിപാലനം കുട്ടികൾ ഏറ്റെടുത്തു. ചെടി നടുന്നതു മാത്രമല്ല പരിപാലനവും കുട്ടികളുടെ കടമയായി. സുരക്ഷിത യാത്രയും എസ്‌പിസി ഏറ്റെടുത്ത പദ്ധതികളിലൊന്നാണ്. റോഡപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ വേണ്ടി ഹെൽമറ്റ് ധരിക്കാൻ ജനങ്ങളെ ബോധവൽകരിക്കുന്ന പദ്ധതി. 

ഒന്നോ രണ്ടോ പദ്ധതികളിലൂടെ മാത്രമല്ല, സമൂഹത്തിന്റെ സമഗ്ര വികാസവും വളർച്ചയുമാണ് ഇന്ന് എസ്‌പിസിയുടെ ലക്ഷ്യം. സ്വയം സന്നദ്ധരായി വിദ്യാർഥികൾ മുന്നോട്ടു വന്നതിന്റെയും അവരെ സംഘടിപ്പിച്ച് ഒരു മഹാപ്രസ്ഥാനത്തിനു രൂപം കൊടുത്തതിന്റെയും വർത്തമാന കാല ചരിത്രമാണ് സ്വപ്നം കാണുന്ന സ്കൂളുകൾ എന്ന പുസ്തകം. നാട് ഏറ്റെടുത്ത സ്വപ്ന പദ്ധതിയുടെ ചരിത്രവും ഭാവിയും. 

Schools that dream 

Shashi Velath and Anand Haridas

Westland books

Price: 350

English Summary:

Book ' Schools that dream ' Written by Shashi Velath and Anand Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com