ADVERTISEMENT

സ്വന്തം കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ പോരാട്ടത്തിന് പിന്തുണയുമായി കവി കെ.ജി. ശങ്കരപ്പിള്ള. സമൂഹമാധ്യമത്തിൽ കവി പങ്കുവച്ച കവിത കുഞ്ഞു നഷ്ടപെട്ട അമ്മയുടെ വേദനയെ തുറന്നു കാട്ടുന്നു. ‘തരികെന്റെ കുഞ്ഞിനെ എന്നതിനേക്കാൾ ഏതുണ്ട് ചരിത്രത്തിൽ അണയാത്ത, മങ്ങാത്ത, നിലയ്ക്കാത്ത, വിലാപം?’ എന്ന് കെജിഎസ് ചോദിക്കുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട, ഇടശ്ശേരിയുടെ ‘പൂതപ്പാട്ടി’ലെ അമ്മയേയും  ഈച്ചര വാര്യരെയും വാളയാർ പെൺകുട്ടികളുടെ അമ്മയെയും ഒക്കെ കവിതയിൽ ഓർക്കുന്നു കെജിഎസ്.

 

കവിതയുടെ പൂർണരൂപം –

 

തരികെന്റെ കുഞ്ഞിനെ

കീറാതെ മുറിക്കാതെ തരികെന്റെ കുഞ്ഞിനെ 

എന്ന് സോളമന്റെ കോടതിയിൽ ഒരമ്മ.

തരികെന്റെ കുഞ്ഞിനെ എന്ന് സ്റ്റാലിനോട് അന്ന അഖ്മതോവ.

തരികെന്റെ കുഞ്ഞിനെ എന്ന്

പൂതപ്പാട്ടിലെ അമ്മ (ഇടശ്ശേരി).

തരികെന്റെ കുഞ്ഞിനെ എന്ന്

ഈച്ചരവാരിയർ മാഷ്.

തരികെന്റെ കുഞ്ഞുങ്ങളെ എന്ന്

വാളയാറിലെ അമ്മ.

തരികെന്റെ കുഞ്ഞിനെ എന്ന്

അനുപമ.

തരികെന്റെ കുഞ്ഞിനെ എന്നതിനേക്കാൾ

ഏതുണ്ട് ചരിത്രത്തിൽ അണയാത്ത, മങ്ങാത്ത, നിലയ്ക്കാത്ത, വിലാപം?

പഴകാത്ത പ്രാർത്ഥന?

 

കുഞ്ഞിനെ തന്റെ മാതാപിതാക്കൾ തട്ടിയെടുത്തു ശിശുക്ഷേമസമിതിക്കു കൈമാറിയെന്ന പരാതിയുമായി അനുപമ എസ്. ചന്ദ്രൻ രംഗത്തെത്തിയിരുന്നു. 2020 ഒക്ടോബർ 19ന് കാട്ടാക്കടയിലെ ആശുപത്രിയിലാണ് അനുപമ ആൺകുഞ്ഞിനു ജൻമം നൽകിയത്. അനുപമയുടെ വീട്ടുകാർ കുട്ടിയെ 22ന് ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നൽകി എന്നാണ് അനുപമയുടെ വാദം. അതിനു ശേഷം അനുപമ കുഞ്ഞിനെ കണ്ടിട്ടില്ല. സംഭവത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനുപമ എസ്. ചന്ദ്രൻ നിരാഹാര സമരം ആരംഭിച്ചു.

 

Content Summary: Poet K.G. Sankara Pillai supports Anupama's fight for custody of her baby

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com