ADVERTISEMENT

ജനിമൃതികളുടെ ലോകത്തേക്ക് എന്റെ പ്രിയപ്പെട്ട പപ്പേട്ടൻ തിരിച്ചുപോയിട്ട് മുപ്പത്തിരണ്ട് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇത്രയും വർഷങ്ങൾക്കിപ്പുറവും പത്മരാജൻ എന്ന മഹാപ്രതിഭയെക്കുറിച്ച് ഈ തലമുറയും സംസാരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികൾ തേടിപ്പിടിച്ചു വായിക്കുകയും കാണുകയും ചെയ്യുന്നു. എഴുതിയ നൂറിൽപ്പരം കഥകളും ഒട്ടേറെ നോവലുകളും തിരക്കഥകളും ചെയ്ത പതിനെട്ട് ചലച്ചിത്രങ്ങളും കൊണ്ട് മാത്രമല്ല പത്മരാജൻ എന്ന പ്രതിഭയെ കാലം ഇന്നും ഓർക്കുന്നത്, മറിച്ച് അറിഞ്ഞോ അറിയാതെയോ തന്റെ സൃഷ്ടികളിലൂടെ അല്ലെങ്കിൽ അദ്ദേഹം ആസ്വാദകരുടെ മനസ്സിൽ നേടിയ ആഴമേറിയ സ്വാധീനം കൊണ്ട് കൂടിയാണ്. മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് ഇതു പോലൊരു മകരമാസത്തിൽ മറ്റൊരു ലോകത്തേക്ക് പപ്പേട്ടൻ യാത്രയാകുമ്പോൾ ഞാനെന്റെ ഒമ്പതാമത്തെ വയസിന്റെ പടിവാതിലിൽ ആയിരുന്നു. ചില സിനിമകളിലൂടെ മാത്രം പത്മരാജൻ എന്ന പേര് ശ്രദ്ധിച്ചിട്ടുള്ള ഞാൻ പിന്നീട് അദ്ദേഹത്തെ ഇത്രയും സ്നേഹിക്കുന്ന അല്ലെങ്കിൽ ആരാധിക്കുന്ന ഒരാളായി മാറിയതിന് ആദ്യ കാരണം ഒരു കള്ളനാണ്. കള്ളൻ പവിത്രൻ.

പത്മരാജസൃഷ്ടികളിൽ എന്നെ ആഴത്തിൽ സ്വാധീനിച്ച ഒന്നായിരുന്നു കള്ളൻ പവിത്രൻ എന്ന സിനിമ. പത്മരാജൻ എന്ന കഥ പറച്ചിലുകാരനെ ഞാൻ ഇഷ്ടപ്പെട്ട് പോയത് കള്ളൻ പവിത്രൻ എന്ന സിനിമ കണ്ടതിന് ശേഷമാണ്. അച്ഛമ്മ കഥ പറഞ്ഞുതരാറുള്ള പോലെയാണ് അദ്ദേഹം ആ കള്ളന്റെ കഥ അവതരിപ്പിച്ചത്. "നടന്ന കഥയാണ്. ലക്ഷംവീടുകളിലൊന്നിൽ പവിത്രൻ എന്നൊരു കള്ളനും അവന്റെ കുടുംബവും പാർത്തിരുന്നു. കുടുംബം പുലർത്താൻ വേണ്ടി പവിത്രൻ നന്നേ കഷ്ടപ്പെട്ടിരുന്നു. കണ്ണിൽക്കണ്ടതെല്ലാം മോഷ്ടിച്ചു മോഷ്ടിച്ചാണ് അവന് കള്ളൻ പവിത്രൻ എന്ന പേര് കിട്ടിയത് തന്നെ." കള്ളൻ പവിത്രൻ എന്ന ചിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇത്രത്തോളം ലളിതമായി കള്ളന്റെ കഥ മറ്റാരും മുൻപോ ശേഷമോ പറഞ്ഞിട്ടില്ല. ജാനകിയിലൂടെ ദമയന്തിയിലൂടെ ഭാമിനിയിലൂടെ മില്ല് നടത്തിപ്പ്കാരനായ മാമച്ചനിലൂടെ പാത്രകച്ചവടക്കാരനായ വ്യാപാരിയിലൂടെ കള്ളൻ പവിത്രന്റെ കഥ മുന്നോട്ട് പോകുന്നതും തുടക്കത്തിൽ പറഞ്ഞ പണ്ട് പണ്ട് ഒരിടത്തൊരു കള്ളനുണ്ടായിരുന്നു എന്ന അതേ ആഖ്യാനശൈലിയിലാണ്. ഇതേ ശൈലി തന്നെയാണ് പത്മരാജൻ എന്ന കഥപറച്ചിലുകാരനെ വ്യത്യസ്തനാക്കിയതും. 

അവസാനം ചെയ്ത ഞാൻ ഗന്ധർവൻ എന്ന ചിത്രമടക്കം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലൂടെയും സൂക്ഷ്മ നിരീക്ഷണം നടത്തുമ്പോൾ അത്തരത്തിലുള്ള കഥാഖ്യാനശൈലിതന്നെയാണ് പിന്തുടർന്ന് പോന്നത് എന്നത് മനസ്സിലാകുന്നു. ഗന്ധർവന്റെ കഥ അദ്ദേഹം പറഞ്ഞുതന്നത് ഇങ്ങനെയാണ്. "ഒരിടത്തൊരിടത്ത് ഭാമ എന്ന് പേരുള്ള പെൺകുട്ടിയുണ്ടായിരുന്നു. ഒരുദിവസം ദേവശാപമേറ്റ് ഭൂമിയിലേക്കിറങ്ങിയ ഒരു ഗന്ധർവൻ അവളുടെ ജീവിതത്തിലേക്ക് വന്നു. ചാന്ദ്രസ്പർശമുള്ള രാത്രിയുടെ യാമങ്ങളിൽ അവൾക്ക് മുന്നിൽ അവൻ പ്രത്യക്ഷനാകുന്നു. അവളിൽ അനുരക്തനാകുന്ന അവൻ ദേവലോകത്തിന്റെ നിയമങ്ങൾ ഒന്നൊന്നായി അവൾക്ക് വേണ്ടി തെറ്റിക്കുന്നു. അവളോടൊപ്പം വെറുമൊരു മനുഷ്യനായിതീർന്ന് ഭൂമിയിൽ ജീവിച്ചുമരിക്കാൻ കൊതിക്കുന്ന അവൻ പക്ഷെ ദേവന്മാരാൽ കണ്ടുപിടിക്കപ്പെടുകയും ഒരു രാത്രിയുടെ യാമത്തിൽ അവളിലൊരോർമ്മ പോലും അവശേഷിപ്പിക്കാതെ തിരിച്ചു പോവുകയും ചെയ്യുന്നു."

ഇതുപോലെ തന്നെയാണ് പപ്പേട്ടൻ ഓരോ കഥയും പറഞ്ഞു തന്നത്. ഒരുപക്ഷെ കഥകൾ പറഞ്ഞ് പറഞ്ഞ് അദ്ദേഹത്തെ ഒരു കഥപറച്ചിലുകാരനാക്കിയ അമ്മ തന്നെയാവും അത്തരമൊരു ശൈലി രൂപപ്പെട്ടതിന് പ്രധാനകാരണമായി ഭവിച്ചത്. മുതുകുളത്തെ അദ്ദേഹത്തിന്റെ തറവാട്ടിൽ ഒരിക്കൽ പോയപ്പോൾ കഥകൾ പറഞ്ഞ് പറഞ്ഞ് മകനെ ഒരു കഥാകാരനാക്കിയ ആ അമ്മയെ ഞാനോർത്തു. എന്ത് തന്നെയായാലും ആ കഥ പറച്ചിലുകൾ ആസ്വദിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണ്. ഭൂമിയിലെ സൂര്യസ്പർശമുള്ള പകലുകളും ചന്ദ്രസ്പർശമുള്ള രാത്രികളും ഉപേക്ഷിച്ച് പോയെങ്കിലും കാലത്തെയും കീഴടക്കി നിൽക്കുന്ന തന്റെ സൃഷ്ടികളിലൂടെ പത്മരാജൻ എന്ന മഹാപ്രതിഭ ഇന്നും ഓരോ ആസ്വാദകഹൃദയങ്ങളിലും ജീവിക്കുന്നു.

Content Summary: Malayalam Article ' Padmarajan Enna Kadhaparachilukaran ' written by Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com