ADVERTISEMENT

ഒരു ഭസ്മക്കുറി പോലെ, പ്രാർഥന പോലെ, ആജ്ഞ പോലെ ഓർമിക്കാം അഷിതയെ. ജൻമവാർഷിക, ചരമ വാർഷികക്കണക്കിൽ. എന്നാൽ ജീവിച്ചിരുന്നപ്പോഴും ജീവിതത്തിനപ്പുറവും (ജീവിതത്തിനുശേഷം എന്ന വാക്ക് ചേരില്ല അഷിതയ്ക്കെങ്കിലും) അത്തരമൊരു ഓർമ നീതികേടാണ്. നെറ്റിയിൽ തൊട്ട ഭസ്മം നേരിയൊരു അടയാളം പോലും അവശേഷിപ്പിക്കാതെ മാഞ്ഞുപോയേക്കാം. സൗമ്യമായ സാന്നിധ്യമായി പ്രാർഥന സ്വകാര്യനിമിഷത്തിലെങ്കിലും കൂടെയുണ്ടായേക്കാം. ശരീരം ദുർബലമെങ്കിലും തീക്കട്ട പോലെ ജ്വലിക്കുന്ന കണ്ണുകൾ ആജ്ഞ ആവർത്തിക്കുന്നുണ്ട്. എന്നാൽ‌ അതിനൊക്കെ അപ്പുറം, അഷിത പറയാതെ പറയുന്നുണ്ട് എഴുത്തിന്റെ മഹാരഹസ്യം. എഴുതാതിരിക്കരുത് എന്ന്; എഴുത്തല്ലാതെ മറ്റൊന്നും ശേഷിക്കാത്തപ്പോൾ. അതേ, അത്തരമൊരു സാഹചര്യത്തിൽ മാത്രം. 

പെട്ടെന്നു വെളിപ്പെടുന്നവരല്ല അഷിതയുടെ കഥാപാത്രങ്ങൾ. ഒരു പേജിൽ ഒതുക്കാവുന്ന കഥയിൽപ്പോലും അവസാന വരി വരെ കാത്തിരിക്കേണ്ടിവരും ഉള്ളറിയാൻ. അപ്പോഴും അവർ പൂർണമായി വെളിപ്പെടണമെന്നില്ല. എന്നാൽ, ഒരു ജാലകം തുറന്നിട്ടാലെന്നപോലെ അതുവരെ കാണാത്ത കാഴ്ച സാധ്യമാക്കും. അതും വളരെക്കുറഞ്ഞ വാക്കുകളിൽ, അധികമൊന്നും വിശദീകരിക്കാതെ. 

മേഘവിസ്ഫോടനങ്ങൾ എന്നൊരു കഥയെഴുതിയിട്ടുണ്ട് അഷിത. അല്ലെങ്കിൽ അഷിതയുടെ ഏതു കഥയാണ് വിസ്ഫോടനം അല്ലാത്തത്. എങ്ങോട്ടെന്നില്ലാതെ അലയുകയും എവിടെയൊക്കെയോ ചേർന്നുനിൽക്കുകയും ആർത്തലച്ച് പെയ്യുകയും പിന്നെയും തിരച്ചിൽ തുടരുകയും ചെയ്ത മേഘങ്ങളുടെ വിസ്ഫോടനങ്ങൾ. ഈ കഥയിലും അവസാനവരികളിൽ പ്രധാന കഥാപാത്രം രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. അതിങ്ങനെയാണ്. 

എന്റെയുള്ളിലെ മേഘവിസ്ഫോടനത്തിൽ കുത്തിയൊലിച്ചുവരുന്ന കണ്ണീർത്തടങ്ങളെ തകർക്കുമെന്നായപ്പോൾ ഞാൻ ഒഴിഞ്ഞ ചായക്കോപ്പയുമെടുത്ത് അടുക്കളയിലേക്കു നടന്നു. തിരിച്ചുവരുമ്പോൾ മ്ലാനമായ മുഖത്തോടെ സ്റ്റെതസ്ക്കോപ്പും കയ്യിലെടുത്ത് പോകാനൊരുങ്ങിനിൽക്കുകയായിരുന്നു ചാരുദത്തൻ. അവന്റെ ചുമലിൽ കൈവച്ചു ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു: ഞാനും ഒരിക്കൽ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. കൈഞരമ്പ് മുറിച്ചിട്ട്. 

ഇത്തവണ സ്തബ്ധനായത് അവനാണ്.  

അവന്റെ അമ്പരപ്പിനെ പൊട്ടിച്ചിരിച്ചുകൊണ്ട് നിസ്സാരമട്ടിൽ ഞാൻ പറഞ്ഞു: 

ചില ജീവിതങ്ങളെങ്കിലും നീണ്ടുപോകുന്ന ഒരു ആത്മഹത്യക്കുറിപ്പ് മാത്രമാണ് ചാരൂ. എപ്പോൾ വേണമെങ്കിലും ഒപ്പിട്ട്, അടിവരയിട്ട്, അവസാനിപ്പിക്കാവുന്ന ആത്മഹത്യക്കുറിപ്പ്. 

അവന്റെ കണ്ണുകൾ വിസ്മയകരമാം വിധം നിറ‍ഞ്ഞുനിറ‍ഞ്ഞുവന്നു. 

കഥകളിൽ ഇത്തരം രഹസ്യം ഒളിപ്പിച്ചുവയ്ക്കാൻ അഷിതയ്ക്ക് അധികം സ്ഥലമൊന്നും വേണ്ടിയിരുന്നില്ല. പരമാവധി രണ്ടോ മൂന്നോ പേജുകൾ. കഥകൾ ഇങ്ങനെ ഒതുക്കിപ്പറയേണ്ടിവന്നത് സാഹചര്യത്തിന്റെ സമ്മർദം കൊണ്ടാണെന്ന് അഷിത പറഞ്ഞിട്ടുണ്ട്. എഴുത്ത് വിലക്കപ്പെട്ട അന്തരീക്ഷം. അനുവദിക്കപ്പെട്ട ഒന്നോ രണ്ടോ പേപ്പറുകൾ. ഇളകിമറിയുന്ന സമുദ്രത്തെ ഒരു തുള്ളിയിൽ ഒതുക്കുന്നതുപോലെ, ആകാശത്തെ മഞ്ഞുതുള്ളിയിൽ പ്രതിഫലിപ്പിക്കുന്നതുപോലെ ഏറ്റവും കുറച്ചു വാക്കുകളിൽ ജീവിതം പകർത്തുക. ധാരാളിത്തത്തോടെ എഴുതുമ്പോൾ ഓർമിക്കുക: ശക്തമായി എഴുതാൻ, ഉള്ളിത്തട്ടുംപോലെ എഴുതാൻ അധികം അക്ഷരങ്ങൾ വേണ്ട. വേണമെന്നു തോന്നുന്നവർ അഷിതയെ വീണ്ടും വീണ്ടും വായിക്കട്ടെ. 

എഴുതരുത് എന്നായിരുന്നു കൽപന. ഒരു വാക്കു പോലും. എന്നാൽ, എഴുതാതിരിക്കാൻ ആവില്ലായിരുന്നു. അതുകൊണ്ടു മാത്രം എഴുതി. അതിന്റെ പേരിലുള്ള എല്ലാ മർദനങ്ങളും വേദനകളും പീഢനങ്ങളും ഏറ്റുവാങ്ങി. ആത്മഹത്യാശ്രമത്തെക്കുറിച്ചു ചിരിച്ചുകൊണ്ടുപറയുന്ന ലാഘവത്തോടെ നാലുചുവരുകൾക്കുള്ളിൽ അടച്ചിടപ്പെട്ടപ്പോഴത്തെ ശ്വാസംമുട്ടലിനെക്കുറിച്ചും എഴുതി. 

എഴുതാതിരിക്കാനാവില്ല. അതല്ലാതെ മറ്റൊരു വഴിയും തെളിയുന്നില്ലെങ്കിൽ. വാക്കുകൾക്ക് അപ്പോൾ ചിറക് മുളയ്ക്കും. അക്ഷരങ്ങൾ ആകാശത്തേക്ക് കൂമ്പിവിടരും. ഓളം തല്ലുമ്പോൾ തീരത്തേക്ക് ചിതറിത്തെറിക്കുന്ന ജലബിന്ദുക്കൾപ്പോലെ കൊച്ചു കൊച്ചു വാക്യങ്ങളിൽ കഥ  പൂർണമാവുന്നു. അവാസാന വാക്യങ്ങളിലെ മേഘവിസ്ഫോടനത്തിലേക്ക്. 

എന്റെ മനസ്സ് ആർദ്രമായി. 

ചില ചെറിയ കാര്യങ്ങൾ അവളോടു പറയാൻ ഞാൻ ആഗ്രഹിച്ചു. ശരിക്കും തെറ്റിനുമിടയ്ക്ക്, കറുപ്പിനും വെളുപ്പിനുമിടയ്ക്ക്, രണ്ടിലേക്കു ചായുന്ന ഒട്ടനവധി നിറങ്ങളുണ്ടെന്ന്.  ജീവിതത്തോടുള്ള വിശ്വാസം നിഷ്ടപ്പെടുമ്പോഴും അതിനെത്തന്നെ കെട്ടിപ്പുണരുന്ന ദുരൂഹമായ ആസക്തിയെക്കുറിച്ച്, ആ ദുരന്തത്തെക്കുറിച്ച്. 

പക്ഷേ, ഒച്ചയിടറാതെ, കണ്ണു നിറയാതെ, ഇതൊക്കെ എങ്ങനെ പറയുമെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. എന്റെ പ്രായത്തിൽ കരയുക എന്നത് എത്ര ലജ്ജാകരമാണ്... 

ചിലരെങ്കിലും അങ്ങനെയാണ്. ഈ ലോകത്തില്ലെങ്കിലും അവർ ഓർമയായല്ല നിറയുന്നത്. സമീപത്തുതന്നെയുണ്ടെന്ന് നിരന്തരം ബോധ്യപ്പെടുത്തുന്നത്. മറ്റാർക്കുമത് അനുഭവവേദ്യമാകണമെന്നില്ല. നമുക്കറിയാം, അവരുണ്ട്. ഒരു നിമിഷാർധം പോലും വേർപിരിയാതെ. നാളെയുമുണ്ടാകും. കണ്ണു നിറയുമ്പോൾ അമർത്തിത്തുടയ്ക്കുന്നത് മറ്റാരാണ്. കരഞ്ഞിട്ടില്ലേയില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വാക്ക് തരുന്നത് അവരല്ലാതെ മറ്റാരാണ്. 

കണ്ണെഴുതുമ്പോൾ, നെറ്റിയിൽ പൊട്ട് കുത്തുമ്പോൾ...കാണും എന്ന ഉറപ്പിലാണത്. ഈ ചിരിയിൽ ജീവിതം കാണുന്നു എന്നു പറഞ്ഞ് അടുത്തിരിക്കുന്ന സാന്നിധ്യമാണത്. ആരോടും പറയാത്ത വേദനയിലും കൂടെയുണ്ടെന്ന ഉറപ്പാണത്. ചേർത്തുപിടിക്കാൻ നീട്ടുന്ന കൈ. 

വേണ്ട, അഷിതയ്ക്കെങ്കിലും ചരമക്കണക്കുകൾ. കലണ്ടറിൽ അടയാളപ്പെടുത്തിയ വൃത്തങ്ങൾ. 

ഏറ്റവും വൃത്തി മൗനത്തിനു തന്നെയാണെന്നെഴുതിയിട്ടുണ്ട് അഷിത. വാക്കിൽ പകരുമ്പോഴേക്കും എല്ലാം എച്ചിലാവുന്നതിനാൽ. എന്നാൽ മീര പാടുന്നതു കേൾക്കുന്നില്ലേ... 

വിരഹത്തിന്റെ സർപ്പമെൻ

ഹൃദയത്തെ ദംശിച്ചിരിക്കുന്നു.... 

Content Summary: Article on Malayalam Author Ashitha and her writing on her Death Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com