ADVERTISEMENT

മേതിലിനെ വായിക്കാനോ, നീയോ?

ഇങ്ങനെയൊരു ചോദ്യത്തിനു പ്രസക്തിയുണ്ട്. ഇങ്ങനെയൊരു ചോദ്യത്തിനു തന്നെയാണു പ്രസക്തി. ഇങ്ങനെയല്ലാതെ എങ്ങനെയെഴുതിത്തുടങ്ങും മേതിലിനെക്കുറിച്ച്. മേതിലിനെ വായിക്കുന്നൊരാൾ എന്നതൊരു മേൽവിലാസമാണ്. അഭിജാതമായ വിലാസം. സൂക്ഷിക്കണം. ശ്രദ്ധിക്കണം. സദാ ജാഗ്രത്തായിരിക്കണം. കുഴിബോംബുകൾ കുഴിച്ചിട്ട താഴ്വരയിലൂടെ യാത്ര ചെയ്യന്നതു മനസ്സിൽക്കാണാമോ. മലയാള സാഹിത്യത്തിൽ അങ്ങനെയൊരു വായനാനുഭവം അപൂർവമാണ്. അതദ്ദേഹത്തിനും അറിയാം. അതിന്റെ അഭിമാനം കൂടിയുണ്ട്  ആ എഴുത്തിൽ. എല്ലാവരും വായിക്കണമെന്നല്ല. ആരെങ്കിലും വായിക്കുമോ എന്നുമല്ല. വായിക്കാനായോ എന്ന ചോദ്യമാണ് മുഴങ്ങുന്നത്. അടുക്കാൻ പേടിയാകുമെങ്കിലും അടുത്തുചെന്നാൽ ഒരിക്കലും അകലാൻ കഴിയില്ലെന്നൊക്കെ പറഞ്ഞാൽ ഒരുപക്ഷേ മേതിൽ വിയോജിച്ചേക്കാം. എന്നാൽ അദ്ദേഹവും എഴുതിയിട്ടുണ്ടല്ലോ കാൽപനികത. എവിടെയെന്നോ. അതെല്ലാം അമേരിക്കയിൽ എന്ന മൂന്നു പേജ് സാഹിത്യം വായിക്കാം. റഫീഖ് അലിഖാനു ഛായാഗ്രഹണത്തെ പേടിയാണ് എന്ന ഒറ്റപ്പെട്ട വരിയിൽ തുടങ്ങുന്ന കുറ്റാന്വേഷണ കഥയിൽ എത്ര വേഗമാണ് ഫാത്തിമയോടുള്ള പ്രണയത്തിന്റെ ചോരയും കണ്ണീരും പടരുന്നത്.

റഫീഖ് പ്രേമിക്കുന്ന പെൺകുട്ടിയാണ് ഫാത്തിമ. ഫാത്തിമയുടെ ഇക്കാക്കയായ സലാമുദ്ദീനാണ് റഫീക്കിനെ ഗൾഫിലേക്കു കൊണ്ടുപോകാമെന്നേറ്റ് വീസയ്ക്ക് കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇൻസ്പെക്ടർ ചിരിച്ചു. പിന്നെ, റഫീഖിന്റെ വിളർത്ത മുഖം കണ്ട് അയാൾ അവന്റെ ചെവിയിൽ അടക്കം പറ‍ഞ്ഞു.
മണ്ട‌ച്ചാരേ, എന്തുകണ്ടിട്ടാണ് സലാം നിന്നെ ഗൾഫിലേക്ക് കെട്ടിയെടുക്കുന്നതെന്നാണ് നീ ധരിച്ചിരിക്കുന്നത് ? പെങ്ങളുടെ കൺവെട്ടത്തു നിന്നു നിന്നെ മാറ്റിനിർത്താൻ. അല്ലാതെന്തിന്? പ്രേമിക്കുന്ന പെണ്ണിന്റെ ആങ്ങളമാരെ ഒരിക്കലും നമ്പരുതെടാ, മണുക്കൂസേ !
പുതിയ ഒറിവാണത്.
എന്നാൽ ഫാത്തിമയുടെ സ്വപ്നങ്ങളിലെ ക്രമസാധാനം തകർന്നിരിക്കുന്നുവെന്നത് ഒരു സത്യം.

മതി. സ്വപ്നങ്ങളിലെ ക്രമസമാധാനം തകർത്ത എഴുത്തുകാരനാണ് മേതിൽ എന്നു പറയാൻ ഇതിലും കൂടുതൽ ഉദ്ധരിക്കാൻ വയ്യ. ഇതേ കഥയിൽത്തന്നെ കാൽപനികനായ മേതിലിനെയും കാണാം. ഗ്ലിസറിൻ എന്ന ദ്രാവകത്തിനു സിനിമാ നടികളെ കരയിക്കാൻ കഴിയുന്നത് ഗ്ലിസറിനിൽ ഫാത്തിമയുടെ കണ്ണീർ ചേർന്നിരിക്കുന്നതുകൊണ്ടാണ്.

MaythilRadhakrishnan-one
മേതിൽ രാധാകൃഷ്ണൻ

ആണോ ? ശാസ്ത്രത്തെ വിശ്വസിച്ച, ശാസ്ത്രത്തിനുമേൽ കുതിര കയറാൻ ആരെയും അനുവദിച്ചിട്ടില്ലാത്ത മേതിൽ തന്നെയല്ലേ പറയുന്നത്. ആയിരിക്കും. ആണെന്നുവേണം വിചാരിക്കാൻ. നിറയെ ഗട്ടറുള്ള റോഡിലൂടെ വണ്ടി ഓടിക്കുന്നതുപോലെയാണ് മേതിൽ. എന്നാൽ തുടക്കത്തിലെ കുണ്ടും കുഴിയുമൊക്കെ ചാടിക്കടന്ന് യാത്ര മുന്നോട്ടുപോകുമ്പോൾ അദ്ഭുതങ്ങളുടെ മൂടി ഒന്നൊന്നായി തുറക്കപ്പെടുകയായി.
ഗദ്യത്തിൽ വാക്കുകൾക്കിത്ര അർഥമുണ്ടെന്ന് തോന്നിപ്പിച്ച മറ്റൊരു എഴുത്തുകാരനുണ്ടോ മലയാളത്തിൽ.

കറുത്ത തുണിക്കുള്ളിൽ തല തിരുകിയ ഫൽഗുനൻ എന്ന പഴയ ഫോട്ടോഗ്രഫറുടെ ചിത്രം ഒറ്റ വാക്കിൽ അദ്ദേഹം നിറച്ചുവയ്ക്കുന്നുണ്ട്: ഒട്ടകപ്പക്ഷി.
ഇനി ജീവിതത്തിൽ നടന്നുപോകാൻ കെൽപുണ്ടെന്നു തോന്നുന്നില്ലെന്ന് ബാപ്പ പറയുന്നു.
അർഥം: ഗൾഫിലേക്കു പോടാ.
അർഥം: പാസ്പോർട്ട് എടുക്കെടാ.
അർഥം: ഫോട്ടോ പിടിക്കെടാ.

ശാസ്ത്രം പോലെ മേതിലിന് കൗതുകമുള്ള മറ്റൊന്നാണ് കായികം. റഫീഖിനെ കണ്ടമാത്രയിൽ തന്റെ മിഡിൽ സ്റ്റംപ് ഇളകിയതിനെക്കുറിച്ച് ഒരു പെൺകുട്ടി പറയുന്നത് എത്ര അനായാസമായാണ്. ഡിലൻ തോമസിന്റെ പന്തിലുമു‌ണ്ട് ക്രിക്കറ്റിൽ നിന്ന് അനായാസ ക്യാച്ച് എടുക്കുന്ന ലാഘവത്തോടെ കടമെടുക്കുന്ന പദാവലി. അന്നു കളിക്കുമ്പോൾ മുകളിലേക്കെറിഞ്ഞ പന്ത് എനിയും താഴെ വീണിട്ടില്ല എന്ന ഒറ്റ വാക്യത്തിൽ തന്നെയുണ്ടല്ലോ കളിയും കാര്യവും കാര്യത്തേക്കാൾ കൂടിയ ചിന്തയും.

MaythilRadhakrishnan-two
മേതിൽ രാധാകൃഷ്ണൻ

എനിക്ക് മേതിലിന്റെ എഴുത്ത് ഇഷ്ടമല്ലാത്തതിൽ ഞാൻ സന്തോഷിക്കുന്നു. എന്തെന്നാൽ, ഇഷ്ടമായിരുന്നെങ്കിൽ, എനിക്കത് വായിക്കേണ്ടിവരുമായിരുന്നു... പല മലയാളികളുടെയും ഈ ന്യായത്തെക്കുറിച്ചു പറഞ്ഞത് മേതിൽ തന്നെയാണ്. സങ്കടത്തോടും സന്തോഷത്തോടെയുമല്ല. ആ പതിവ് നിസ്സംഗതയോടെ തന്നെ. ‌

മോണലിസയുടെ മന്ദഹാസത്തിന്റെ അർഥം എനിക്കറിയാം; മോണലിസ മന്ദഹസിക്കുന്നതേയില്ല എന്നെഴുതുന്ന അതേ ലാഘവത്തോടെ.
മേതിലിനെ വായിക്കാത്തവർ ഒന്നറിയുക: മലയാളത്തിലെ ഏറ്റവും വ്യത്യസ്തമായ എഴുത്ത് നിങ്ങൾക്കന്യമാകുന്നു.
ഏതൊരു പ്രസ്ഥാനത്തിന്റെയും ജീവനാഡിയായ വിമതനെന്നെപോലെ മലയാളത്തിന്റെ വിമതസൗന്ദര്യത്തിന്റെ നിറവാണ് മേതിൽ. എന്തെന്നാൽ, വായിക്കുന്നൊരാളെ, ഇഷ്ടപ്പെടുന്നൊരാളെ, മാറ്റാൻ, പൂർണമായി മാറ്റാൻ ശേഷിയുണ്ട് ഈ എഴുത്തുകാരന്. നിങ്ങളെ മാത്രമല്ല, എഴുത്തിനെയും. സൂക്ഷിക്കണം മേതിലിനെ. കുഴിബോംബ് ഏതു നിമിഷവും പെട്ടിത്തെറിക്കാം. ചിന്നിച്ചിതറുന്ന കണ്ണാടിയിൽ ഭാവനാ ദർപ്പണം പൊട്ടിയാൽ കുറ്റപ്പെടുത്തരുതാരും.

പുസ്തകം സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Maythil Radhakrishnan literary works ​​| Maythil Radhakrishnan contributions | Malayalam literature | Maythil Radhakrishnan | Malayalam author Maythil Radhakrishnan                                    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com