ADVERTISEMENT

ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ആ ഒഴുക്കിനിടയിൽ നാം പറയാതെ പറയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പല സന്ദർഭങ്ങളിലും പറയുവാൻ ആഗ്രഹിച്ചവ, പറയാതെ മനസ്സിൽ കരുതി വെച്ചവരാണ് എല്ലാ മനുഷ്യരും.

എംടിയുടെ കൃതികളിൽ സ്ഥിരമായി പരാമർശിക്കപ്പെടുന്ന നിരവധി വരികളുണ്ട്. "വരും വരാതിരിക്കില്ല" എന്ന വിമലയുടെ വാചകം, "സേതു ഒന്നും ഒരാളെ സ്നേഹിച്ചിട്ടുള്ളൂ, സേതുവിനെ മാത്രം" എന്ന സുമിത്രയുടെ വാചകം... ഇങ്ങനെ ഓർക്കപ്പെടുന്ന നിരവധി വരികൾ എംടി മലയാളത്തിന് നൽകിയിട്ടുണ്ട്. ഇന്ന് പല സന്ദർഭങ്ങളിലും നാമത് ആവർത്തിക്കുന്നു.

എന്നാൽ അർത്ഥവത്തായ നിരവധി വരികൾ ഇനിയും എംടിയിലുണ്ട്. അറിഞ്ഞോ അറിയാതെയോ ഒട്ടുമിക്ക മനുഷ്യരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ പറഞ്ഞിട്ടോ ഉള്ളവ.

"കുട്ടിക്കാലത്ത് ഇഷ്ടപ്പെട്ട പലതും ഇപ്പോൾ ഞാൻ വെറുക്കുന്നു. പണ്ട് ഇഷ്ടമില്ലാത്തതിരുന്ന പലതും ഇപ്പോൾ എനിക്ക് പ്രിയപ്പെട്ടതാണ്." അയൽക്കാർ എന്ന ചെറുകഥയിൽ  വിരുന്നുകാരനായി അടുത്ത വീട്ടിൽ പോകേണ്ടി വന്ന ഒരു മനുഷ്യൻ മനസ്സിൽ ചിന്തിക്കുന്ന വാചകമാണിത്. പലപ്പോഴും ജീവിതത്തിൽ നാം എത്രത്തോളം മാറുന്നുണ്ട് എന്നതും ആ മാറ്റം നമുക്ക് ചുറ്റും നിൽക്കുന്ന എത്രപേർ മനസ്സിലാക്കുന്നുണ്ട് എന്നതും ഇവിടെ ചോദ്യമായി ഉയരുന്നു.

ഏകാന്തമായ രാവുകളെക്കുറിച്ച് ബന്ധനം എന്ന ചെറുകഥയിലെ മിസ്സ് ഡിസൂസ്  എഴുതുന്നത് "ഈ മുറിക്കകത്ത് എപ്പോഴും നിങ്ങളുടെ സാന്നിധ്യം അനുഭവപ്പെടുന്നു" എന്നാണ്. അസാന്നിധ്യത്തിലും ഒപ്പം തുടരുന്ന പ്രിയപ്പെട്ട മനുഷ്യരെ ഓർക്കുന്ന എല്ലാവരും ഈ വാചകം പറഞ്ഞിട്ടുണ്ടാവും. എംടിയത് പകർത്തി എന്നേയുള്ളൂ.

"മറ്റെന്തും സഹിക്കാം, അവൻ ഇങ്ങനെ നാളുകൾ ചെല്ലുംതോറും അകന്നകന്നു പോവുക എന്നത്..." മുതിർന്നു വരുന്ന കുട്ടി അകലുമ്പോൾ ഉള്ള അമ്മയുടെ ആത്മഗതമാണ്, നാലുകെട്ടിലെ ഈ വരിയിൽ നാം കാണുന്നത്. ചിന്തിക്കുന്ന വരി പൂർത്തിയാക്കാൻ പോലും കഴിയാത്തത്ര വേദനയാണ് ആ അകൽച്ച അമ്മയ്ക്ക് നൽകുന്നത്. സ്വന്തം ജീവിതത്തിലേക്ക് മാത്രം നോട്ടം തിരിക്കുന്ന മക്കളെ കാണുമ്പോൾ എത്രയോ മാതാപിതാക്കൾ കടന്നു പോയിട്ടുള്ള അവസ്ഥ, എത്ര മനോഹരമായാണ് ഒറ്റവരിയിൽ എംടി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

"വരാതിരിക്കില്ല, വർഷങ്ങളും നൂറ്റാണ്ടുകളും ചിലപ്പോൾ എണ്ണമറ്റ യുഗങ്ങളും കടന്നുപോയാലും ഞാൻ തിരിച്ചുവരുന്നുണ്ട്," എന്നത് ഒരു വാഗ്ദാനമാണ്. എത്രയൊക്കെ ഓടി ഒളിച്ചാലും തിരികെ വരാൻ ആഗ്രഹിക്കുന്ന ഇടങ്ങളോടുള്ള, ആളുകളോടുള്ള വാഗ്ദാനം. നീലക്കുന്നുകൾ എന്ന ചെറുകഥയിലെ കഥാപാത്രവും ഈ വാഗ്ദാനം നൽകിയാണ് മടങ്ങുന്നത്.

"ജീവിച്ചിരിക്കെ മരിച്ച ഒരാളായിരിക്കുന്നു," ആത്മബലി ഇട്ടശേഷം വാരാണസിയിലെ സുധാകരൻ മനസ്സിൽ ഓർക്കുന്ന വാചകമാണിത്. വേഗതയുടെയും മാറ്റങ്ങളുടെയും ഈ ലോകത്തിൽ എത്രയോ പേർ ചിന്തിക്കുന്ന സത്യമാണ് ഈ വരി. ജീവിതം ഒരു ജീവൽപ്രക്രിയ മാത്രമാവുകയും മാനസികപ്രക്രിയ അല്ലാതായി മരവിച്ച് ജീവിക്കുന്ന എത്രയോ പേർ ഈ ലോകത്തുണ്ട്. മനസ്സുകൊണ്ട് ആത്മബലി സമർപ്പിച്ചവർ.

"ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്ന ബാല്യം എത്ര അകലെയാണെന്ന് ഇപ്പോൾ ഓർത്ത് പോകുന്നു", ഓർമ്മക്കുറിപ്പുകളിലെ ശരിയുടെ ഒരു നിമിഷം എന്ന കുറിപ്പിൽ എംടി എഴുതിച്ചേർത്ത ഈ വരി ബാല്യം നഷ്ടപ്പെട്ട എല്ലാവരുടെയും ആത്മഗതമാണ്. തിരികെ പിടിക്കാൻ ആവാത്ത വേഗതയിൽ ആണല്ലോ  ജീവിതം കടന്നുപോകുന്നത് എന്ന  തിരിച്ചറിവുള്ള ഏതൊരു സാധാരണ മനുഷ്യനും ചിന്തിക്കുന്ന വരി.

"ഒരിക്കൽ നഷ്ടപ്പെട്ടതെല്ലാം തിരികെ വരുമെന്ന് ആശിക്കുവാൻ അയാൾക്ക് ധൈര്യമില്ലായിരുന്നു." ഒരു മനുഷ്യൻ കടന്നുപോകുന്ന സംഘർഷങ്ങളിൽ അവൻ വന്നുഭവിക്കാൻ സാധ്യതയുള്ള ഭയത്തിന്റെയും വിശ്വാസമില്ലായ്മയുടെ നേർമുഖമാണ് ഈ വരി. അസുരവിത്ത് എന്ന നോവൽ വായിക്കുമ്പോൾ പ്രധാനപ്പെട്ടത് എന്ന് നാം കരുതുന്ന പല വരികൾ പോലെ തന്നെ അർത്ഥവത്താണ് ഈ വാചകവും.

"മരിച്ചുപോയവരെ ഓർത്ത് ഉറക്കം കളയരുത്. ജീവിച്ചിരിക്കുന്നവർ ഒരുപാട് പേരുണ്ടല്ലോ ഭൂമിയിൽ", എന്നത് കേൾക്കുമ്പോൾ വിമലയെപ്പോലെ വായനക്കാരനും ചിന്തയിലാണ്ട് പോകുന്നു. ആരെ ഓർത്താണ് ദുഃഖിക്കേണ്ടത്, ആരെ ഓർത്താണ് ജീവിക്കേണ്ടത്, ആരെയാണ് കാത്തിരിക്കേണ്ടത്... ഇവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന എംടിയുടെ വരി.

ഏതൊരു മനുഷ്യനും പൊതുവായി അനുഭവിക്കുന്ന വികാരങ്ങളെയും വിചാരങ്ങളെയും ഉൾക്കൊള്ളിക്കുവാൻ കഴിയുംവിധം സാഹിത്യ സൃഷ്ടികൾ നടത്തിയ എഴുത്തുകാരനാണ് എംടി. ലാളിത്യം നിറഞ്ഞ ഭാഷ മാത്രമല്ല, ജീവിതത്തിനോട് വളരെ അടുത്തുനിൽക്കുന്ന പ്രമേയവും ഈ കൃതികളെ പ്രിയപ്പെട്ടതാക്കുന്നു. അതുകൊണ്ടുതന്നെ വളരെ സാധാരണമെന്ന് തോന്നാവുന്ന പല വരികളും മനസ്സിൽ തങ്ങി നിൽക്കുന്നവയായി മാറും. വായനാശീലമുള്ള കേരളക്കരയിലെ ഏതൊരു മനുഷ്യനും ഒരുതവണയെങ്കിലും എംടിയെ വായിച്ചിട്ടുണ്ട് എന്ന് പറയുന്നതിന് കാരണം ഇതാണ്. ജീവിതത്തിനോട് ഇത്രമേൽ അടുത്ത് നിൽക്കുന്ന കൃതികൾ എങ്ങനെയാണ് വേണ്ടെന്നു വയ്ക്കാനാവുക..!

Content Highlights: M T Vasudevan Nair | Malayalam Literature | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com