ADVERTISEMENT

ലോകമലയാളി ഗൃഹാതുരത്വത്തെ അറിയുന്നതും ഉൾക്കൊള്ളുന്നതും അവേശമാക്കി നിലനിർത്തുന്നതും കൂട്ടായ്മകളിലൂടെയാണ്. ആഘോഷത്തിന്റെ ഒരവസരവും പാഴാക്കാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. തനിമ നിലനിർത്താൻ പരിമിതികൾക്കുള്ളിൽ നിന്നു ചെയ്യാവുന്നതെല്ലാം ചെയ്യുന്നു. ഈ കൂട്ടായ്മകളിൽ മലയാളികളെ കൂട്ടിയിണക്കുന്നത് വേഷവും ഭാഷയും ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമല്ല, പാട്ടുകളും കൂടിയാണ്. ഇന്നലെയുടെ സിനിമാപ്പാട്ടുകൾ. പ്രത്യേകിച്ചും വയലാറിനെ പ്രശസ്തമാക്കിയ രചനകൾ. ആ വരികൾ പ്രവാസികളെ ഒന്നിപ്പിക്കുന്നു. ഒരേ വരികളിൽ ഒരേ ഈണത്തിൽ കോർത്തിടുന്നു. ഒരൊറ്റ ശബ്ദത്തിൽ അവർ അവരെ തിരിച്ചറിയുന്നു.

Vayalar-Rama-Varma-book

ആയിരം പാദസരങ്ങളുമായി ആലുവാപ്പുഴയൊകുന്നതിന്റെ നൊമ്പരം. ഒരിക്കൽ കാൽപാടുകളെങ്കിലും കാണാതിരിക്കില്ലെന്ന തിരസ്കൃത കാമുകന്റെ നെഞ്ചുലയുന്നതിന്റെ നൊമ്പരം. മനസ്വിനിക്ക് മംഗളം നേരുന്നതിന്റെ നിസ്വാർഥത. എല്ലാ സങ്കടവും ഉള്ളിലൊതുക്കി ആഘോഷങ്ങൾക്കും പ്രണയങ്ങൾക്കും വിരഹങ്ങൾക്കും സമാഗമങ്ങൾക്കും ഈണം നൽകി, ഈ മനോഹരതീരത്ത് ഇനിയൊരു ജൻമം കൂടി തരുമോയെന്ന അർഥനയിൽ ലഭിക്കുന്ന സായൂജ്യം.

vayalar-rama-varma-writer
വയലാർ

കവി അരങ്ങൊഴിഞ്ഞ് അരനൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞിട്ടും ഇതിനു മാറ്റമില്ലെന്നു മാത്രമല്ല, വീണ്ടും വീണ്ടും വയലാർ വീണ്ടെടുക്കപ്പെടുന്നുമുണ്ട്. ഓരോ കൂട്ടായ്മയിലെയും അനിവാര്യതയായും ആവേശമായും. അതിൽ, ജാതി, മത, വർഗ, വർണവ്യത്യാസമില്ല. പദവികളുടെ വേർതിരിവില്ല. സമ്പത്തിന്റെ ഏറ്റക്കുറച്ചിലുകളില്ല. കാലത്തെ അതിജീവിച്ച്, ദേശങ്ങൾ കടന്ന്, അതിർത്തികൾ അപ്രസക്തമാക്കി വയലാർ ജീവിക്കുന്നു; മരണമില്ലെന്ന കവിയുടെ തന്നെ വാക്കുകൾ അന്വർഥമാക്കി. പറഞ്ഞുകേട്ട കഥകൾക്ക് അനുയോജ്യമായി എഴുതിയ പാട്ടുകളിലെല്ലാം വ്യക്തിത്വത്തിന്റെ മുദ്രകൾ പതിപ്പിക്കാൻ വയലാറിനു കഴിഞ്ഞു. ഈണവും താളവും ദൃശ്യസന്നിവേശവുമെല്ലാം അവയെ വീണ്ടും പൊലിപ്പിച്ചു.

എന്നാൽ, ഒരു ജോലിയെന്ന നിലയിൽ എഴുതിയ പാട്ടുകൾ മലയാളം ഏറ്റുപാടിയപ്പോൾ സന്തോഷിച്ചെങ്കിലും അതിലുമെത്രയോ മനസ്സ് നൊന്താണ് അദ്ദേഹം കവിതകൾ എഴുതിയത്. തന്നിലൂടെ വെളിപ്പെടുന്ന മനുഷ്യനെ പ്രകാശിപ്പിച്ചും കാലത്തോട് പ്രണയിച്ചും പ്രതികരിച്ചും നടത്തിയ ആത്മാവിഷ്ക്കാരം. എന്നാൽ, പാട്ടുകൾ ഏറ്റെടുത്തവർപോലും കവിതകൾ അവഗണിച്ചു. പിൽക്കാലത്ത് പാട്ടുകൾ വീണ്ടെടുക്കപ്പെട്ടപ്പോഴും കവിതകൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം, പദ്യപാരായണ സദസ്സുകൾക്കപ്പുറം ജീവനോ ആയുസ്സോ ഉണ്ടായില്ല. മരത്തിൻ മരവിച്ച കോടരത്തിലും പാട്ടിന്നുറവ കണ്ടെത്തിയ ഗാനകലാലോലൻ അന്നെന്നപോലെ ഇന്നും അവഗണിക്കപ്പെടുന്നു. തിരസ്കരിക്കപ്പെടുന്നു. വിസ്മൃതനാകുന്നു. 

Vayalar-Rama-Varma-books

മാറ്റൊലിക്കവി എന്നത് ആക്ഷേപമാണെങ്കിൽ ആദ്യകാല കവിതകളെ മുനിനിർത്തി ആലോചിച്ചാൽ അതിൽ സത്യമുണ്ടെന്ന് വയലാർ പോലും അംഗീകരിക്കും. പ്രത്യേകിച്ചും പദാവലിയിൽ. സംഗീതത്തിൽ. ലളിതകോമള മധുരപദാവലികളിൽ. കാൽപനികതയുടെ ഭാവുകത്വത്തോടുള്ള ആഭിമുഖ്യത്തിൽ. എന്നാൽ, പിന്നീട് പലവട്ടം ബോധപൂർവം അദ്ദേഹം ആ തടവിൽ നിന്നു പുറത്തു കടക്കാൻ ശ്രമിച്ചു. വിജയിച്ചെന്നു സാക്ഷ്യപ്പെടുത്തുന്ന നിരൂപകരുണ്ട്. പരാജയപ്പെട്ടുന്നു വിധി കൽപിക്കുന്നുവരുണ്ട്. ശരി ഇവരിൽ ആരുടെ പക്ഷത്തായാലും വയലാർ എന്ന പാട്ടെഴുത്തുകാരൻ മരണത്തെ അതീജീവിക്കുകയും കവി കാലത്തോട് ഏറ്റുമുട്ടി പരാജയപ്പെടുകയും ചെയ്തു. 

ആശയങ്ങളുടെ അടിത്തറയിലാണ് വയലാർ ഓരോ കവിതയും കെട്ടിപ്പൊക്കിയത്. 'ആയിഷ' ഉൾപ്പെടെയുള്ള ആഖ്യാന കവിതകളിൽ ആദിമധ്യാന്തമുള്ള കഥ മധുരമനോഹരമായി പാടിപ്പൊലിപ്പിച്ചതുപോലെ ചെറുകവിതകളിൽപ്പോലും അദ്ദേഹം ആശയങ്ങളുടെ ക്രമാനുഗതമായ പുരോഗതി അടയാളപ്പെടുത്തി. ആശയങ്ങൾക്ക് എന്നും പ്രസക്തിയുണ്ടെങ്കിലും ആഖ്യാനത്തോടും കൽപനികതയുടെ പദാവലികളോടുമുള്ള അടുപ്പം കവിതകൾക്ക് ഗൗരവമുള്ള വായന നിഷേധിച്ചു. ലാളിത്യവും ആദ്യ വായനയ്ക്കു തന്നെ വഴങ്ങുന്ന ഘടനയും പാട്ടിന്റെ താളഘടനയും ഒറ്റ വായനയുടെ മാത്രം ആഹ്ലാദം നൽകി എരിഞ്ഞടങ്ങി. 

vayalar-rama-varma-poet
വയലാർ

1975–ൽ എഴുതിയ അവസാനകവിതയായ 'വൃക്ഷ'ത്തിൽപ്പോലും കവിയെന്ന നിലയിലുള്ള  നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന വയലാറിനെ കാണാം. 

എന്റെ മൗനത്തിൻ നാദം, 

എന്റെ ദുഃഖത്തിൻ നാദം, 

എന്റെ സംത്രസത്തിന്റെ –

യേകാന്തത്തുടിതാളം. 

അടഞ്ഞുകിടന്നൊരെ–

ന്നാത്മാവിൻ ഗർഭഗൃഹ 

നടകൾ തുറക്കുമാ

ദിവ്യമാം നിമിഷത്തിൽ, 

ഉറക്കെപ്പാടീ ഞാനാ

വീണയിലൂടേ, കോരി–

ത്തരിച്ചുനിന്നൂ ഭൂമി, 

നമ്രശീർഷയായ് മുന്നിൽ !

വയലാർ ജീവിച്ചിരുന്ന കാലത്ത് ആ വീണയിൽനിന്നുയർന്ന പാട്ടുകൾക്ക് ഒട്ടേറെ ആരാധകരുണ്ടായി. കാലത്തിന്റെ ചുവരുകളിൽ ആ കവിത പ്രതിധ്വനിച്ചു. പുതിയ കാലത്തിലേക്കു കാലൂന്നിയ മലയാളികൾക്ക് ആ വരികൾ കരുത്ത് നൽകി. അവരുടെ സംത്രാസങ്ങളുടെ ഏകാന്തത്തുടിതാളമായി. അതൊരു നിസ്സാരകാര്യമല്ല. കവിയെന്ന നിലയിൽ വയലാറിന് അഭിമാനിക്കാം; പാട്ടുകാരനെന്നപോലെ തന്നെ. എന്നാൽ, പുതിയകാല മലയാളിയുടെ മാറിയ അഭിരുചികൾക്കൊപ്പം നിൽക്കുന്നതിൽ കവി പരാജയപ്പെട്ടു എന്നതല്ലേ സത്യം. 

Vayalar-Rama-Varma-book-poem

കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും 

ചിക്കിക്കിടന്നീടുമാ–

ക്കാടങ്ങിങ്ങു ചവച്ചെറിഞ്ഞ തളിരും 

പൂവും പിടഞ്ഞീടവേ, 

നാടന്തഃപ്രഹരങ്ങളേറ്റു കിടിലം –

കൊൾകേ, മുലപ്പാലുമായി 

പാടം നീന്തിവരുന്ന പൗർണമീ, നിന–

ക്കാവട്ടെ ഗീതാഞ്ജലി. 

English Summary:

Vayalar: The Poet Whose Words Transcend Time and Boundaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com