ADVERTISEMENT

ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ പോയപ്പോൾ കൊറിയൻ പുസ്തകങ്ങൾ പ്രദർശിപ്പിച്ച ഒരു സ്റ്റാൾ സന്ദർശിച്ചു. കൊറിയൻ ഭാഷയിലുള്ളതല്ലാതെ മറ്റൊരു പുസ്തകവും അവിടെയുണ്ടായിരുന്നില്ല. ആഴമുള്ള കറുപ്പിൽ കൊറിയൻ ലിപികൾ കുത്തനെ ഒഴുകുന്ന താളുകൾ മറിച്ചുനോക്കി അവിടെ കുറെനേരം ചെലവഴിച്ചു. സ്പർശത്തിന്റേതുമാത്രമായ ആ നിമിഷങ്ങളിൽ ആ ലിപികൾ ഒരു നിഗൂഢാനുഭൂതിയായി എനിക്കു വ്യാഖ്യാനിച്ചുകിട്ടിയതായി ഞാൻ സങ്കൽപിച്ചു.

അന്നു രാത്രി ജോർജിന്റെ കവിതകൾ വായിക്കുമ്പോൾ, ലിപികളാകാൻ വെമ്പുന്ന വിനിമയങ്ങളുടെ മിടിപ്പുകൾ ഞാൻ അറിഞ്ഞു. ‘ശൂന്യതയിൽനിന്നു ഭൂമിയിലേക്കു വീശിയ ഒരല ഇലകളിലൂടെ ഊർന്നുപോകവേ ഇലകൾക്കടിയിൽ പുഴുക്കൾ പലപല നടന ചുവടുകൾ മെനഞ്ഞ് ഇരുളിനു വടിവുകളായി’ എന്ന വരിയിലെ നിശ്ശബ്ദതയിൽ, വെളിച്ചങ്ങളിലേക്കു ചെരിയുന്ന ഇലകളെ നോക്കിനിന്നു. ഏകാഗ്രമെന്നോ സ്വകാര്യമെന്നോ വിളിക്കാവുന്ന ഇടങ്ങളിൽ, ഓരോ തിരിവിലും നിശ്ശബ്ദത, വെളിച്ചം, ഒച്ച എന്നിവയെ കവിത തുറന്നുനോക്കുന്നതും മണ്ണിരയായും പറവയായും പുലിയായും പക്ഷിയായും പ്രാണീലോകത്തിന്റെ ചലനങ്ങൾ ലിപികളാകാൻ ശ്രമിക്കുന്നതും അറിഞ്ഞു. കവിത കൊണ്ടു മാത്രം സാധ്യമാകുന്ന ഈ അനുഭവം കൊണ്ടാവാം ഈ വർഷം ഞാൻ വായിച്ച പുസ്തകങ്ങളിൽ ഏറ്റവും പ്രിയം തോന്നിയവയിൽ ജോർജിന്റെ കവിതകളുടെ സമാഹാരമായ ‘നനവുകൾ’ ഉൾപ്പെടുന്നത്. അഗാധമായ അപൂർണതകളുടെ, സന്ദിഗ്ധതകളുടെ വിനിമയഘടന ഈ കവിതകളെ, നിഴലുകൾ നിവരുന്ന പകൽമൗനങ്ങളിലെ കരിയിലയനക്കം പോലെ ഗാഢമാക്കുന്നു. മനുഷ്യകേന്ദ്രീകൃതമല്ലാത്ത ഒരു ലോകമാണത്. ഇവിടെ നീ കടന്നുവരുന്നില്ല; ഞാനും ഇല്ല. എനിക്കും നിനക്കും പുറത്തു സ്ഥിതി ചെയ്യുന്നതും എന്നാൽ നമ്മെ നിരന്തരം ക്ഷണിക്കുന്നതുമായ ഒരു ജീവപ്രപഞ്ചത്തെ രേഖപ്പെടുത്തുകയാണു കവിത.

paintergeorge
ജോർജ്

ആഖ്യാനത്തോട് അകലം പാലിക്കുകയാണു ഭാഷയിൽ താൻ ചെയ്യുന്നതെന്നു കവി പറയുന്നുണ്ട്. കാരണം ആഖ്യാനം ലോകത്തെ അടച്ചു നമ്മെ സുരക്ഷിതമാക്കുകയാണു ചെയ്യുന്നത്. സ്ഥൂലമായ ആവിഷ്കാരങ്ങളിലേക്കു പോകാനുള്ള, അല്ലെങ്കിൽ സാമ്പ്രദായിക ഘടനയിലേക്കു ചുരുങ്ങാനുള്ള പ്രലോഭനങ്ങളെ ഒഴിപ്പിക്കുക എളുപ്പമല്ലെങ്കിലും മെല്ലെമെല്ലെ താനതു സാധ്യമാക്കിയതായി കവി കരുതുന്നു. ഇന്ദ്രിയങ്ങളിലേക്ക് പ്രവേശിക്കുകയും അവിടെനിന്ന് ഒഴിയുകയും ചെയ്യുന്ന ജീവലോകവിനിമയം, ഭാഷയിലൂടെ പകരാനാവുമോ? ഉദാഹരണത്തിനു കാറ്റ് അഴിച്ചുവിടുന്ന ഗന്ധങ്ങളെ ഞാനെഴുതുമോ? നിശ്ശബ്ദത ഒച്ചകളായി പരിണമിക്കുന്ന ഇരുട്ടിനെ കേൾക്കുമോ?

ഈ അന്വേഷണത്തിന്റെ തുറസ്സ് മലയാളകവിതയില്‍ അധികമാരും ചെന്നെത്താത്ത ഒരു ഭാഷാപ്രദേശമാണ്. ചിലപ്പോൾ അതിന് ഒരു അധോലോകത്തിന്റേതായ രഹസ്യാത്മകതയും കണ്ടേക്കാം. കലുങ്ക് എന്ന കവിതയിൽ, അതൊരു ഗദ്യഖണ്ഡമായാണ് എഴുതിയിരിക്കുന്നത്, പ്രാണിജാലങ്ങളും വെളിച്ചവും നിഴലും ഒഴുക്കും നിറഞ്ഞിരിക്കുമ്പോഴും ഭാഷയില്ലായ്മയുടെ വേദന അതിൽ ഊറുന്നു. ‘കാലം താഴ്ന്നുതാഴ്ന്നു നിലംതൊട്ടു. കനംവയ്ക്കാൻ ഭാഷയില്ലാതെ, ആകാത്ത ഭാഷയുടെ ചാരനിറം മഞ്ഞിൽ അവിടവിടെ തികട്ടിക്കിടന്നു’.

george-painting-two
ജോർജ് വരച്ച ചിത്രം

മനുഷ്യാധികാര സത്തയിൽനിന്നു വിടുതൽ നേടുന്നതാണു ഇവിടെ കവിതയുടെ മുഖ്യലക്ഷ്യമെന്നു തോന്നുന്നു. അതോടെ ഭാഷയുടെ സാമ്പ്രദായിക ഉപയോഗം അവസാനിക്കുന്നു. ഞാനും നീയും എന്നതിൽനിന്നു നമ്മിലേക്കു വരാനായുന്ന ജീവലോകം മാത്രം ശേഷിക്കുന്നു. എഴുത്തിൽ ലോകത്തിന്റെ കേവല പ്രതിനിധാനത്തിനു പകരം ലോകത്തെ തുറന്നുനോക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്ന ശീലമാണു തന്റേതെന്നു ജോർജ് പറയുന്നു. ഒഴുക്കിലെ തിളക്കങ്ങളിലും ഇരുട്ടിലെ അനക്കങ്ങളിലും ഒരു ഉരഗത്തെപ്പോലെ ഉടലുകൊണ്ട‌ു വിനിമയം ചെയ്ത്, അലിഞ്ഞും അകന്നും, ഇല്ലായ്മയുടെ നേരത്തിൽനിന്ന് ഒരു ഭാഷയെ വലിച്ചെടുക്കാനുള്ള ത്വരകൾ ഉയരുന്നു.

‘തൊടാനാവാതെ

കാണുവാനാകാതെ

കേൾക്കുവാനാകാതെ

കഴിഞ്ഞുപോകുന്നു

ഭാഷയാകാൻ വിടർന്നതെല്ലാം..’

ഭാഷ ആകാൻ വെമ്പുന്ന വിനിമയങ്ങളുടെ ഒരു താര ജോർജിന്റെ കവിതകളിലുണ്ട്. പൂക്കൾ വിടരുന്നു. വെയിൽ പടരുന്നു. മഴയിൽ നിറങ്ങളും മണങ്ങളും ഒഴുകുന്നു. ഈ നനവിലേക്ക് എണ്ണമറ്റ പ്രകാശവർഷങ്ങളുടെ സ്പർശം എത്തുന്നു. എന്നാൽ അപ്പോഴേക്കും ഭാഷ മടങ്ങുന്നു.  ‘ഇനിയും വെയിൽ വീഴാത്ത വിനിമയങ്ങളുടെ വിരഹസ്വരം’ കവി കേൾക്കുന്നു. ‘നിറങ്ങൾക്കും സ്വരങ്ങൾക്കും ഇടയിലൂടെ ഇരുൾവര ഹൃദയമിടിപ്പുകളെ തൊടുന്നു. മായും ലിപികളെ തൊടുന്നു’ ലോകത്തെ കാണുകയും കേൾക്കുകയും സ്പർശിക്കുകയും ചെയ്യുന്ന ഉടലിനു ഭാഷയായി പരിണമിക്കാനാകുന്നില്ല.

‘ഉടയും വടിവുകളിൽ

അലയുംസമയം

എത്ര നീറിയിട്ടും

ഭാഷയാകാതെ

പുളയും മണങ്ങളെ

വിട്ടുപോകുന്നു..’

അതിനാൽ ‘ഭാഷകളുടെ ഒഴിവിൽ ഉടലായിരുന്നതും സ്നേഹമായിരുന്നതും ലിപികളായിരുന്നതും അകന്നകന്നുപോകുന്ന’തിന്റെ ദുഃഖങ്ങളാണ് ഈ കവിതകൾ.

george-painting
ജോർജ് വരച്ച ചിത്രം

മനുഷ്യരില്ലാത്ത കവിതകൾ എന്ന് പെട്ടെന്നു പറയാൻ തോന്നുമെങ്കിലും, ഏകാകിയായ ഏതോ ഒരു മനുഷ്യൻ ഇന്ദ്രിയപ്രപഞ്ചത്തിന്റെ നിബിഡമായ വിനിമയങ്ങളുടെ സൂക്ഷ്മതകളിൽ ആണ്ടുപോകുന്നതാണു ജോർജിന്റെ കവിത. ഭൂമിജാലം പകരുന്ന സ്പർശങ്ങളെ സ്വീകരിക്കുന്ന ഉടൽ, തന്റെ ഭാഷയുടെ പരിമിതിയിൽ വിഷമിക്കുന്നു. ‘ആകായ്മയുടെ നൊമ്പരം’എന്ന് ഇതിനെ കവി വിളിക്കുന്നു. ഒരു ആന തന്റെ ഉടൽ ഉരച്ചുകടന്നുപോകുമ്പോൾ, പാറയിൽ അവശേഷിക്കുന്ന സ്പർശത്തിന്റെ അടയാളം പോലെ, അദൃശ്യമോ അനാകർഷകമോ ആയ സൂക്ഷ്മസമ്പർക്കങ്ങളിലേക്ക് കവിയുടെ ഉടൽ ചേർന്നുകിടക്കുന്നു. ആ കിടപ്പിൽനിന്ന് എണീക്കുമ്പോൾ അവസാനത്തെ സ്പർശത്തിന്റെ നനവും ഗന്ധത്തിന്റെ അലയും മാഞ്ഞുപോയതായി കാണുന്നു. ഭാഷ അവിടെ ശൂന്യമായി തോന്നുന്നു. ഈ നൈരാശ്യത്തിൽനിന്നാണു ഈ കവിതകൾ വീണ്ടും വീണ്ടും ഒരേയിടങ്ങളിലേക്കു മടങ്ങിപ്പോകുന്നത്. ഒച്ചകളെ വാക്കുകളായി നിർമിച്ചെടുക്കാനും നിശ്ശബ്ദതയിൽനിന്നു നിറങ്ങൾ നെയ്തെടുക്കാനും ഒഴുകും സ്വരവിതാനങ്ങളിലേക്കു പോകാനും അത് മോഹിക്കുന്നു.

മലയാളകവിതയിൽ ജോർജിന്റെ കവിത തനിച്ചുനിൽക്കുന്നതതു തുടരുമെങ്കിലും അതിന്റെയിടം പ്രധാനമാണ്. അതു പകരുന്ന സന്ദേശങ്ങൾ ദൃഢവുമാണ്. അതു പതിവ് ആഖ്യാനങ്ങളെ പൊളിക്കുന്നു, പുതുക്കിനിർമിക്കുന്നു. ഒരു ഗൂഢ ലിപിയെ അഴിച്ചുചെല്ലുന്നതുപോലെ ജിജ്ഞാസകരവും ആഹ്ലാദകരവുമായ വായന വാഗ്ദാനം ചെയ്യുന്നു.

English Summary:

Beyond Words: Unraveling the Sensory Universe in George's Nature-centric Poems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com