ADVERTISEMENT

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കു നവതിയാദരമായി മനോരമ ഓൺലൈൻ സമർപ്പിച്ച ‘എംടി കാലം– നവതിവന്ദനം’ പരിപാടിയുടെ പൂർണ വിഡിയോ പ്രേക്ഷകരിലേക്കെത്തുന്നു. അക്ഷരങ്ങളുടെ മഹാമനുഷ്യന് നൽകപ്പെട്ട ആദരം, എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമവേദിയായി മാറുന്ന ദൃശ്യങ്ങൾ ജനുവരി 1, 2, 3 തീയതികളിലാണ് മനോരമ ഓൺലൈനിലൂടെ വെബ്കാസ്റ്റ് ചെയ്യുന്നത്.

ഡിസംബർ 22ന് കൊച്ചി ലെ മെറിഡിയനിൽ‌ നടന്ന പരിപാടി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടിയെയും മോഹൻലാലിനെയും എംടിയുടെ ഇടംവലമിരുത്തി നടൻ സിദ്ദിഖ് നടത്തിയ സംഭാഷണമാണ് പരിപാടിയുടെ പ്രധാന ആകർഷണം. എംടി ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി സംഗീതഗവേഷകൻ രവി മേനോന്‍ നയിച്ച്, പ്രശസ്ത ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയും അവതരിപ്പിച്ച ഗാനാഞ്ജലിയും പരിപാടിയുടെ ഭാഗമാണ്. ആദരിക്കൽ ചടങ്ങിന്റെ ഭാഗമായ ചലച്ചിത്രതാരവും നർത്തകിയുമായ ശോഭന അവതരിപ്പിച്ച നൃത്തപരിപാടിയുടെയും എംടി കഥാപാത്രങ്ങളെ കോർത്തിണക്കി പ്രശസ്ത നാടകസംവിധായകൻ പ്രശാന്ത് നാരായണൻ അവതരിപ്പിച്ച നാടകം ‘മഹാസാഗര'ത്തിന്റെയും പ്രസക്ത ഭാഗങ്ങളും വിഡിയോയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശാന്ത് നാരായണന്റെ അവസാന വേദി കൂടിയായിരുന്നു ഇത്.

മലയാളത്തിലെ പ്രമുഖ എഴുത്തുകാർ എംടി എന്ന ഗുരുനാഥനെക്കുറിച്ച് പരിപാടിയിൽ മനസു തുറക്കുന്നുണ്ട്. ടി.ഡി. രാമകൃഷ്ണൻ, കെ.രേഖ, ഫ്രാൻസിസ് നൊറോണ, ഇ. സന്തോഷ് കുമാർ എന്നിവരാണ് ആ ചർച്ചയിൽ പങ്കെടുത്തത്. എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ കെ.സി. നാരായണനായിരുന്നു മോഡറേറ്റർ. പരിപാടിയിൽ അടൂരും മലയാളത്തിന്റെ അഭിമാന നക്ഷത്രങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് മലയാള മനോരമയുടെ സുവർണമുദ്ര സമ്മാനിച്ചിരുന്നു. മനോരമ ബുക്സ് പുറത്തിറക്കുന്ന എംടി കൃതികളുടെ ഓഡിയോ ബുക്കിന്റെ ലോഞ്ചും എംടിക്ക് നവതിയാദരമായി സമർപ്പിക്കുന്ന ‘എംടി: കാലം കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും എംടി സമ്പൂർണ കൃതികളുടെ പ്രഖ്യാപനവും നടന്നു. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ നടന്ന നവതിവന്ദനത്തിന് മുത്തൂറ്റ് ഫി‌നാൻസാണ് പിന്തുണ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com