ADVERTISEMENT

സാഹിത്യ രചന ഉദാത്തമായ സാമൂഹിക സേവനമാണെന്ന കാര്യത്തിൽ രണ്ടു പക്ഷമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ, അവാത്തവർ അതു ചെയ്യാതിരിക്കുന്നത് അതിലും വലിയ സേവനമാണെന്നു വിശ്വസിക്കുകയും അതുറക്കെ പറയാൻ മടിക്കാതിരിക്കുന്നതും അപൂർവ ധൈര്യമാണ്. ആ ധൈര്യം തന്നെയാണ് എൻ.കെ. ദേശം എന്നറിയപ്പെട്ട എൻ. കുട്ടിക്കൃഷ്ണപിള്ളയെ വ്യത്യസ്തനായ കവിയാക്കുന്നതും. 

മനുഷ്യാത്മാവിന് കൊതിക്കാവുന്ന പരമപദമാണ് കവിപദവി എന്ന പുണ്യ പുരാതനവും ഉദാത്തവുമായ ആശയത്തിന്റെ പ്രചാരകനായിരുന്നു എൻ.കെ.ദേശം. കവിതയുടെ സാമൂഹിക പ്രതിജ്ഞാബദ്ധതയും കവിയുടെ പ്രതികരണ ബാധ്യതയും സാഹിത്യത്തിന്റെ ധർമമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ഉത്തരവാദിത്തം സ്വന്തം കടമയായി ഏറ്റെടുത്തു.

nk-desam-books

സൗന്ദര്യപൂജ മാർഗമാണെങ്കിലും ലക്ഷ്യമല്ലെന്ന് ദേശത്തോടു പറഞ്ഞ കവി. എന്നാൽ നിയതമായ ഒരു പ്രത്യയശാസ്ത്രത്തിൽ അദ്ദേഹം വിശ്വസിച്ചില്ല. ചുറ്റും സൂക്ഷ്മമായി നോക്കി. സന്തോഷം ഉളവായപ്പോൾ അതു പ്രകടിപ്പിച്ചു. അതേപോലെ തന്നെ രോഷവും സങ്കടവും അറപ്പും ധാർമികരോഷവുമെല്ലാം അദ്ദേഹത്തിന്റെ കവിതയിൽ ഇടംപിടിച്ചു. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയില്ലെന്നു സാരം. മൗനവും ചിലപ്പോഴെങ്കിലും സമർഥമായ പ്രതിരോധമാണെന്നു തെളിയിച്ച കവി. 

1960-കളിൽ ആധുനികത മലയാളത്തെ സമ്പന്നമാക്കിയ കാലത്താണ് എൽഐസിയിൽ ഉദ്യോഗസ്ഥനായ ദേശം കവിതയെഴുതിത്തുടങ്ങിയത്. അയ്യപ്പപ്പണിക്കരും എൻ.എൻ.കക്കാടും മാധവൻ അയ്യപ്പത്തും ആറ്റൂർ രവിവർമയും ആധുനിക കവിതയുടെ കൊടി ഉയർത്തിപ്പിടിച്ച കാലത്ത്. എന്നാൽ കാവ്യശിൽപത്തിലും രചനാ ശൈലിയിലും ദേശം കാർക്കശ്യം പുലർത്തി. വൃത്ത ദീക്ഷാ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ കാവ്യങ്ങൾ. ഗദ്യകവിത വ്യാപകമായ കാലത്തുപോലും പദ്യത്തിൽ തന്നെ ഉറച്ചുനിന്നു.  

കുങ്കുമതിലകം നെറ്റിയി- 

ലഴകിനൊന്ത്യവിരാമ- 

മണച്ചതുപോൽ

എന്ന മട്ടിൽ അർഥ പുഷ്കലമായും ഈണത്തിലും താളത്തിലും പാടി. ജീവിതത്തിൽ ഒരേയൊരു ഗദ്യകവിത മാത്രമേ ദേശം എഴുതിയിട്ടുള്ളൂ. സൂര്യന്റെ മരണം. അത് ഗുരുനാഥനായ എൻ. വി. കൃഷ്ണവാര്യർ മരിച്ചപ്പോഴായിരുന്നു. 

desam-nk-new-05
എൻ.കെ. ദേശം

വൈലോപ്പിള്ളിയായിരുന്നു എൻ.കെ.ദേശം എന്ന കവിയുടെ പ്രചോദനവും പ്രേരണയും. സാക്ഷാൽ വൈലോപ്പിള്ളിയെത്തന്നെ അതിശയിപ്പിച്ചിട്ടുമുണ്ട് ശ്ലോകം ചമയ്ക്കാനുള്ള ദേശത്തിന്റെ വൈദഗ്ധ്യം. കവിതയിലെന്നപോലെ അക്ഷരശ്ലോകത്തിലും തിളങ്ങി. 

അവകാശ വാദങ്ങൾക്ക് അദ്ദേഹം തയാറായിരുന്നില്ല. എന്നാൽ ആത്മവിശ്വാസത്തിൽ ആരുടെയും പിന്നലുമായില്ല. കാവ്യരചന എന്ന ഉദാത്തമായ ആശയത്തെ ആദർശമായി അദ്ദേഹം പാലിച്ചു. ആ നിയോഗത്തോട് പരിപൂർണമായ കൂറും പ്രതിബദ്ധതയും പുലർത്തി.

ദേശം വിടവാങ്ങുമ്പോൾ ശുദ്ധ കാവ്യ പാരമ്പര്യത്തിന്റെ ശക്തനായ പ്രയോക്താവാണു വിടവാങ്ങുന്നത്. കാവ്യലോകത്തെ ഒരു വാനമ്പാടി കൂടി പാട്ടു നിർത്തുന്നു. എന്നാൽ മാറ്റൊലിക്കൊള്ളുന്നുണ്ട് ആ വാനമ്പാടിയുടെ ചില കവിതകളെങ്കിലും കാവ്യഭൂമിയിൽ. 

English Summary:

Remembering NK Desam on his Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com