ADVERTISEMENT

മറവിക്കെതിരെ ഓർമകളെ തിരിച്ചുപിടിക്കാൻ ആക്സൽ –ബിയാട്രിസ് ദമ്പതികൾ നടത്തുന്ന സാഹസിക യാത്ര ഒരേസമയം, മഞ്ഞിന്റെ കരിമ്പടം നീക്കാൻ വെളിച്ചം നടത്തുന്ന പോരാട്ടം കൂടിയാണ്. ഓർമകളുടെ നഷ്ടമാണ് അവരുടെ ഏറ്റവും വലിയ വേദന. എന്നാൽ, എല്ലാ ഓർമകളും തിരിച്ചു കിട്ടുന്നതോടെ, വാർധക്യത്തിൽ കണ്ടെത്തിയ സ്നേഹവും വിശ്വാസവും സമർപ്പണവും നഷ്ടപ്പെടുമോ എന്ന ഭയവും അവരെ അലട്ടുന്നുണ്ട്. ആ ഭയം അസ്ഥാനത്തല്ലെന്നു തെളിയിക്കുന്നുണ്ട് പിന്നീടുള്ള സംഭവങ്ങൾ.

അകലെയൊരു ഗ്രാമത്തിലേക്കു പോയ മകനെ തേടിയാണ് സാഹസിക യാത്ര. മകൻ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസം ഒരാൾക്ക്. ശവകുടീരത്തിലേക്കുള്ള സന്ദർശനം പോലും വിലക്കിയതിന്റെ കുറ്റബോധം മറ്റൊരാൾക്ക്. മകനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തിന്റെ കയ്പ്. ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ വീണ്ടും വേദനിപ്പിക്കുന്നു. ആശ്വാസത്തിലേക്കും അഭയതീരത്തേക്കും എന്ന പ്രതീക്ഷാ നിർഭരമായ യാത്ര, അനിവാര്യമായ വേർപാടിലേക്കും തിരിച്ചുവരവില്ലാത്ത മരണത്തിലേക്കുമാണ്. ജീവിതം എന്ന നിലയില്ലാക്കയത്തിലേക്കും. 

അണുബോംബ് നാശം വിതച്ച ജപ്പാനിലെ നഗരത്തിൽ നിന്ന് ബ്രിട്ടനിലെത്തിയ കസുവോ ഇഷിഗുറോയെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയത് ജീവിതത്തിലെ ദുരന്തത്തെക്കുറിച്ചുള്ള തിരിച്ചറിവും വേദനയുടെ അനന്യമായ ആഖ്യാനവുമാണ്. ആയിരത്തിലധികം വർഷം മുമ്പുള്ള ബ്രിട്ടനിൽ, ആംഗ്ലോ–സാക്സൻ വംശ വിദ്വേഷത്തിന്റെ കലുഷമായ കാലമാണ് മൂ‌ടൽമഞ്ഞിന്റെ പശ്ചാത്തലം. 

താഴ്‌വരകളെ മൂടുന്ന മഞ്ഞും മനസ്സിനെ ആക്രമിച്ച മറവിയും പെൺവ്യാളി മൂലമുണ്ടായെന്നാണ് ആക്സലും ബിയാട്രിസും അവരുടെ സഹയാത്രികരും വിശ്വസിക്കുന്നത്. പെൺവ്യാളിയെ കൊല്ലുന്നതോടെ മൂടൽ മഞ്ഞ് അകലും. മറവിയിലാണ്ട ഓർമകൾ തിരിച്ചുകിട്ടും. അതോട‌െ, ജീവിതത്തെ തിരികെക്കിട്ടുമെന്ന അതിമോഹം നേരിടുന്ന വെല്ലുവിളികളാണ് ഇഷിഗുറോ അവതരിപ്പിക്കുന്നത്. സ്നേഹത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ തന്നെ ചോദ്യം ചെയ്യപ്പെടുന്നതോടെ ആശ്വാസത്തിന് ഇനി എന്ത് എന്ന സംശയവും ഉയരുന്നു. ഒരേ ഓർമകൾ തന്നെ പലർക്ക് അനുഗ്രഹവും ശാപവുമാകുകയാണ്. ഇനി ഒന്നും ബാക്കിയില്ലെന്ന നിരാശയല്ല മൂടൽമഞ്ഞ് പകരുന്നത്. എന്നാൽ, അന്ധമായ പ്രതീക്ഷ വാഗ്ദാനം ചെയ്യുന്നുമില്ല. 

മൂ‌ടൽമഞ്ഞ് 

കസുവോ ഇഷിഗുറോ 

ഡിസി ബുക്സ് 

‌വില 430 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com