ADVERTISEMENT

സ്വർഗം ഒരു പ്രത്യേകതരത്തിലുള്ള വായനശാലയായിരിക്കുമെന്ന് എപ്പോഴും സങ്കൽപ്പിച്ചിരുന്നു, പ്രശസ്ത ലാറ്റിൻ അമേരിക്കൻ എഴുത്തുകാരൻ ഹോർഹെ ലൂയി ബോർഹസ്. പുസ്തകങ്ങളില്ലാത്ത ഒരിടം എങ്ങനെയാണ് ഏറ്റവും മോഹനമായൊരു വാഗ്ദാനമാവുകയെന്നു സംശയിച്ച ആ എഴുത്തുകാരന് 55–ാം വയസ്സിലെത്തുമ്പോഴേക്കും കാഴ്ച പൂർണമായും നഷ്ടമായിരുന്നു. അതിഗംഭീരനായ വായനക്കാരനും എഴുത്തുകാരനും ലൈബ്രേറിയനുമായ ഒരാൾക്കു നേരിടേണ്ടി വരുന്ന കനത്ത തിരിച്ചടി. എന്നാൽ ബോർഹസ് അതിൽ പതറിയില്ല. വായിച്ചുകേട്ട പുസ്തകങ്ങളിലൂടെ, പറഞ്ഞെഴുതിച്ച പുസ്തകങ്ങളിലൂടെ ബോർഹസ് അനശ്വരനായി. 

1964ൽ ബ്യൂണസ് ഐറിസിലെ ഒരു പുസ്തകശാലയിലേക്കു കയറിച്ചെന്ന ബോർഹസ് അവിടെവച്ച് ഒരു പതിനാറുകാരനെ പരിചയപ്പെട്ടു. പുസ്തകങ്ങളോടുള്ള അവന്റെ കമ്പമറിഞ്ഞ ബോർഹസ് അവനൊരു ഇടനേര ജോലിയും നൽകി. വൈകുന്നേരങ്ങളിൽ അപാർട്‌മെന്റിൽ വന്ന് പുസ്തകങ്ങൾ വായിച്ചുകൊടുക്കണം. ഭദ്രാസനപ്പള്ളിയിൽ പ്രാർഥനയ്ക്കെന്ന പോലെ പയ്യൻ മുടങ്ങാതെ വൈകുന്നേരങ്ങളിൽ ബോർഹസിന് അരികിലെത്തി. അവിടെ അവനെ കാത്ത് ഓരോ ദിവസവും ഓരോ പുസ്തകമുണ്ടായിരുന്നു. ആ വൈകുന്നേരങ്ങളിലൂടെ വളർന്ന പയ്യനാണ് 'എ ഹിസ്റ്ററി ഓഫ് റീഡിങ്' എന്ന വായനാനുരാഗപ്പുസ്തകമെഴുതിയ ആൽബർട്ടോ മാംഗ്വൽ. ലോകമെങ്ങുമുള്ള പുസ്തകപ്രേമികൾ ഒരു വിശുദ്ധ പുസ്തകം പോലെയാണ് അതു നിവർത്തുന്നത്. 

ആദ്യത്തെ വായനക്കാരനും പത്ത് ആടുകളും ഒരു ചെമ്മരിയാടും

മാംഗ്വലിന്റെ പുസ്തകത്തിൽ വായനയുടെ അറിയപ്പെടുന്ന ചരിത്രത്തിലെ വിധിനിർണായക മുഹൂർത്തങ്ങൾ കുറിച്ചിടുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ വായനക്കാരൻ ആരായിരുന്നു? എന്തായിരുന്നിരിക്കും അയാൾ ആദ്യമായി വായിച്ചിട്ടുണ്ടാവുക? ഈ ചോദ്യങ്ങളിൽ രണ്ടാമത്തേതിന്റെ ഉത്തരം ആദ്യം പറഞ്ഞാലേ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് എത്താനാകൂ. 

ക്രിസ്തുവിനു നാലായിരം വർഷങ്ങൾക്കു മുൻപ് സുമേറിയയിൽ ഒരു കളിമൺ പാളിയിൽ ഏതാനും ലിഖിതങ്ങൾ രേഖപ്പെടുത്തിയിരുന്നു. പത്ത് ആടുകളെയും ഒരു ചെമ്മരിയാടിനെയും സൂചിപ്പിക്കുന്ന ആ ലിഖിതങ്ങളാണ് ലോകത്തെ ആദ്യത്തെ വായനാ വിഭവമായി ചരിത്രം രേഖപ്പെടുത്തുന്നത്. ഇതു വായിച്ചയാളാകണം ലോകത്തിലെ ആദ്യത്തെ വായനക്കാരൻ. രേഖകൾ സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് സുമേറിയയിൽ എഴുത്തു വികസിച്ചത്. ഉടമ്പടികളും സ്വത്തുവകകളും രേഖപ്പെടുത്താൻ തുടങ്ങിയ ക്യൂണിഫോം സമ്പ്രദായം പിന്നെ മിത്തുകളും കഥകളും കുറിച്ചിടാനും ഉപയോഗിച്ചു.

old-books-lit
Photo Credit: Representative image credited using Perchance AI Image Generator

എൻഹെഡ്യുവന്ന: ആദ്യ രചയിതാവ്

ലോകത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട രചയിതാവ് എന്നു വിശേഷിപ്പിക്കുന്നത് എൻഹെഡ്യുവന്നയെന്ന രാജകുമാരിയെയാണ്. ക്രിസ്തുവിന് ഏകദേശം 2300 വർഷങ്ങൾക്കു മുൻപു സുമേറിയയിലെ ഉറിൽ ജീവിച്ചിരുന്ന ഈ രാജകുമാരി തന്റെ ഒരു പാട്ടിൽ 'പ്രിയപ്പെട്ട വായനക്കാരാ..' എന്നു വിളിക്കുന്നുണ്ട്. ചരിത്രത്തിൽ ആദ്യമായി വായനക്കാരനെ ഒരു എഴുത്തുകാരൻ/കാരി വിലമതിച്ച മുന്തിയ നിമിഷമായിരുന്നു അത്. 

സോക്രട്ടീസിന്റെ പുസ്തകവിരോധം

തത്വചിന്തകരുടെ തത്വചിന്തകൻ സോക്രട്ടീസ് ബിസി 420ൽ പുസ്തകങ്ങൾക്ക് എതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇന്നത്തെ ചില പ്രഖ്യാപിത പുസ്തകവിരോധികളെ ഓർമിപ്പിക്കുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. പ്രയോജനമില്ലാത്ത ഉപകരണങ്ങളാണ് പുസ്തകങ്ങളെന്നും അവയ്ക്കു സ്വയം വിശദീകരിക്കാനാവില്ലെന്നുമായിരുന്നു സോക്രട്ടീസ് ഉയർത്തിയ വാദം.

ഓർമയെ അത് അപ്രസക്തമാക്കുമെന്ന് അദ്ദേഹം ഭയന്നിരിക്കാം. ഓർമയുടെ അറകളായിരുന്നല്ലോ പുരാതനകാലത്ത് ഇന്റർനെറ്റ്. അതിന്റെ അസ്തിവാരത്തിലായിരുന്നു ജ്ഞാനത്തിന്റെയും സംവാദത്തിന്റെയും അക്കാദമികൾ പടുത്തുയർത്തിയത്. പേപ്പർ ബാക്കുകളും ഇ-റീഡറുകളും സാധ്യമാക്കിയ വായനക്കാരുടെ സ്വാതന്ത്ര്യത്തിന്റെ വർത്തമാനകാലത്ത് സോക്രട്ടീസിന്റേത് ഒരു മുരട്ടുവാദമായി തോന്നിയേക്കാം. എന്നാൽ ജ്ഞാനം വരമൊഴിയായി പകർത്തപ്പെടുമ്പോൾ അതിനു ജീവനില്ലാതാകുമെന്നും അത് അപ്രസക്തമാകുമെന്നും അദ്ദേഹം കരുതിയിരിക്കാം.

അലക്‌സാണ്ടർ ചക്രവർത്തിയും അമ്മയുടെ കത്തും

വായനയുടെ ചരിത്രത്തിലെ അതീവ വിപ്ലവകരമായ ഒരു നീക്കം ബിസി 330ൽ നടത്തിയത് അലക്‌സാണ്ടർ ചക്രവർത്തിയാണ്. ജീവിതത്തിൽ ഏറെ സമയത്തും നിന്നിട്ടുണ്ടാകാവുന്നതു പോലെ അന്നും തന്റെ സൈന്യത്തിന്റെ മുന്നിൽ നിൽക്കുകയായിരുന്നു അദ്ദേഹം. 

അമ്മ അയച്ച കത്തായിരുന്നു കയ്യിൽ. അതുവരെ വായനയെന്നാൽ ഉച്ചത്തിലുള്ള വായനയായിരുന്നു. എന്നാൽ അലക്‌സാണ്ടർ അമ്മ സ്‌നേഹപൂർവം അയച്ച കത്ത് ചുണ്ടൊന്ന് അനക്കുക പോലും ചെയ്യാതെ അതീവ നിശബ്ദമായി വായിച്ചു. ലോകത്തെ കേൾപ്പിക്കാനായിരുന്നില്ല, തനിക്കു മാത്രം അറിയാനായിരുന്നു ആ വായന. ഇന്ന് ഏറ്റവും ആഡംബരപൂർവമായ സ്വകാര്യ അനുഭവമായി പുസ്തകപ്രേമികൾ കൊണ്ടാടുന്ന വായന ചരിത്രത്തിൽ ഒരുപാടു കാലം ഒച്ചയെടുത്തും വ്യാഖ്യാനിച്ചുമുള്ള പൊതു ഇടത്തിലെ സർക്കസായിരുന്നു. അലക്‌സാണ്ടറിനു മുൻപും നിശ്ശബ്ദ വായനക്കാരുണ്ടായിട്ടുണ്ടാകാം. എന്നാൽ വായനയുടെ സ്വകാര്യജീവിതത്തിന്റെ തുടക്കക്കാരനായി ചരിത്രം രേഖപ്പെടുത്തുന്നത് അലക്‌സാണ്ടറിനെയാണ്. 

ചാരമായ പുസ്തകങ്ങൾ

പുസ്തകത്തിന്റെ ചരിത്രം കടലാസ്സായി മാറിയ പൾപ്പിന്റെ മാത്രമല്ല, പൾപ്പും ചാരവുമായി മാറിയ കടലാസ്സിന്റെ കൂടി ചരിത്രമാണ്. പുസ്തകങ്ങൾ തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കില്ലെന്നും അത് ആശയങ്ങളുടെ സ്വതന്ത്ര റിപ്പബ്ലിക്കാണെന്നും ചക്രവർത്തിമാർക്ക് ആദ്യകാലം തൊട്ടേ തോന്നാൻ തുടങ്ങിയിരുന്നു. 

burn-library
Photo Credit: Representative image credited using Perchance AI Image Generator

ചരിത്രം തന്നിൽ നിന്നാവണം തുടങ്ങേണ്ടത് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന, ചൈനയിലെ ചക്രവർത്തിയായ ഷിഹ് ഹുവാങ് തി അതിനു കണ്ടെത്തിയ വഴി എളുപ്പമുള്ളതായിരുന്നു-തന്റെ ഭരണകാലത്തിനു മുൻപ് ഇറങ്ങിയ പുസ്തകങ്ങളെല്ലാം തീയിലെറിയുക. തനിക്കു മുൻപുള്ള കാലത്തെക്കുറിച്ച് അങ്ങനെ ചരിത്രം നിശ്ശബ്ദമാകുമെന്നായിരുന്നു ചക്രവർത്തിയുടെ പ്രതീക്ഷ. അമൂല്യമായ ഒട്ടേറെ ഗ്രന്ഥങ്ങൾ ചാരമായി. എന്നാൽ ജ്ഞാനികളായ മനുഷ്യർ മരത്തിന്റെ പോടുകളിലും മറ്റും പുസ്തകങ്ങൾ ഒളിപ്പിച്ച് ചക്രവർത്തിയുടെ അനുചരൻമാരുടെ കണ്ണിൽ നിന്ന് അവയെ രക്ഷിച്ചു. 

വാക്പ്രവാഹത്തിനു ചിഹ്നത്തടയണകൾ

വായനാനുഭവത്തിൽ വലിയൊരു കുതിപ്പുണ്ടായത് ബിസി 200ലാണ്. അതുവരെ എഴുത്തെന്നാൽ അണ പൊട്ടിച്ചുവിട്ടപോലുള്ള വാക്പ്രവാഹമായിരുന്നു. നില കിട്ടാത്ത ഒഴുക്ക്. ഒരെത്തും പിടിയുമില്ലാതെ പലപ്പോഴും വായനക്കാർ ക്ലേശിച്ചു. അർഥങ്ങൾ മനസ്സിലാക്കിയെടുക്കുന്നതു പോലെ വിഷമകരമായി വേഗത്തിൽ വായിച്ചുപോകുന്നതും. 

ബൈസാന്റിയത്തിലെ അരിസ്‌റ്റോഫെനിസ് എഴുത്തിൽ ചിഹ്‌നങ്ങൾ കൊണ്ടുവന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ദുർഗ്രാഹ്യത വഴിമാറുകയും വായന വേഗത്തിലാകുകയും ചെയ്തു. തെറ്റായ വായനകൾക്കുള്ള സാധ്യത കുറഞ്ഞു. 

ചുരുൾ മടക്കിയ ജൂലിയസ് സീസർ

ഇന്നു പുസ്തകമെന്നു കേൾക്കുമ്പോൾ മനസ്സിലേക്കു കടന്നുവരുന്ന സങ്കൽപ്പങ്ങളുണ്ട്. എന്നാൽ ആദ്യകാലത്തെ പുസ്തകങ്ങൾ രൂപത്തിന്റെ കാര്യത്തിൽ തീർത്തും വ്യത്യസ്തമായിരുന്നു. 

ചുരുളുകൾ ഇന്നത്തെ പുസ്തകത്തെ ഏകദേശം അനുസ്മരിപ്പിക്കും വിധം മടക്കുന്ന പതിവു തുടങ്ങിവച്ചതു ജൂലിയസ് സീസറാണ്. പെൻഗ്വിന്റെ പേപ്പർബാക്ക് വിപ്ലവം പോലും സാധ്യമാക്കിയ പരീക്ഷണത്തിന്റെ തുടക്കമായിരുന്നു അത്. തന്റെ സന്ദേശങ്ങളും നിർദേശങ്ങളും കുറിച്ച ചുരുളുകൾ മടക്കാൻ തുടങ്ങിയപ്പോൾ സീസർ ഒരിക്കലും വിചാരിട്ടുണ്ടാവില്ല, പുസ്തകത്തിന്റെ ഭാവി പ്രവചിക്കുകയാണു താനെന്ന്. ബിസി 55ലായിരുന്നു അത്. 

തീപ്പെട്ട ജ്ഞാനപ്പുര

അറിവ് അധികാരമാണെന്നും അതിൻമേൽ കുത്തക പുലർത്തുന്നവർക്കു മുന്നിൽ ലോകം കീഴടങ്ങുമെന്നും മനസ്സിലാക്കിയ രാജാക്കൻമാർ ചരിത്രത്തിലുണ്ട്. ജ്ഞാനത്തെ അവർ പലരീതിയിലാണ് കൈകാര്യം ചെയ്തത്. കൂലിക്കാരെക്കൊണ്ട് അപദാനങ്ങൾ പാടിച്ചു പുസ്തകമെഴുതിക്കുകയും അഹിതം എഴുതുന്നവരെ നിശ്ശബ്ദരാക്കുകയും ചെയ്തു. അധികാരത്തിനു വണങ്ങിനിൽക്കാത്ത പുസ്തകങ്ങളെ തീയിലേക്ക് പറഞ്ഞയച്ചു. എന്നാൽ കിട്ടാവുന്നത്ര അറിവു സമാഹരിച്ചു സൂക്ഷിച്ചവരുമുണ്ടായിരുന്നു. 

എഡി 230ൽ അലക്‌സാണ്ട്രിയയിൽ ഇറങ്ങിയ ഉത്തരവ് അതുപോലൊന്നായിരുന്നു. അതിലൂടെ കടന്നുപോകുന്ന കപ്പലുകളിലെ പുസ്തകങ്ങളെല്ലാം അധികാരികൾക്കു മുന്നിൽ ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്. ഈ പുസ്തകങ്ങൾ പകർത്തിയെഴുതി വായനശാലയിൽ സൂക്ഷിക്കാൻ വേണ്ടിയായിരുന്നു ഇത്. ഇങ്ങനെ പലരീതിയിൽ സമാഹരിച്ച അഞ്ചുലക്ഷത്തോളം പുസ്തകങ്ങളുണ്ടായിരുന്നുവത്രെ അവിടത്തെ വായനശാലയിൽ. ഇന്നത്തെ വായനശാലകളുടെ വിസ്തൃതി പരിഗണിക്കുമ്പോൾ പോലും സമാനതകളില്ലാത്ത ഒന്നായിരുന്നു ആ വായനാദുർഗം. 

എന്നാൽ തീപിടിത്തത്തിൽ ആ പുസ്തകങ്ങളെല്ലാം നശിച്ചുപോകുകയായിരുന്നു. അത്തരം ജ്ഞാനനഷ്ടങ്ങൾ ചരിത്രത്തിൽ ആവർത്തിക്കുന്നുണ്ട്. തത്വചിന്തയിലും സാഹിത്യത്തിലുമെല്ലാം എന്തെന്തു വലിയ നഷ്ടങ്ങളാകും തീപ്പെടലിലൂടെ സംഭവിച്ചിട്ടുണ്ടാകുക എന്നു സങ്കൽപ്പിക്കുമ്പോഴാണ് അതിന്റെ ദുരന്തതീവ്രത മനസ്സിലാകുക.

അറിവാണ് അന്നം; വിശുദ്ധ ബെനഡിക്ടിന്റെ ശീലം

അസാധാരണമായൊരു തീൻമേശ ശീലം വിശുദ്ധ ബെനഡിക്ട് തുടങ്ങിവച്ചത് 540ലാണ്. മഠത്തിലെ പുരോഹിതൻമാർ അടക്കമുള്ള അന്തേവാസികൾ ഭക്ഷണം കഴിക്കുമ്പോൾ പുസ്തകങ്ങൾ ഉറക്കെ വായിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്. ശരീരത്തിനു പോഷണമേകുന്ന നേരത്തു തന്നെ മനസ്സിനും പോഷണമാകട്ടെ എന്നാകും അദ്ദേഹം കരുതിയിട്ടുണ്ടാകുക. ആഹാരം പോലെ അനിവാര്യമാകുകയായിരുന്നു പുസ്തകങ്ങൾ. 

ഒട്ടകപ്പുറത്തെ വായനശാല

പുസ്തകങ്ങളോട് തീരാത്ത അഭിനിവേശമുള്ള ചില മനുഷ്യരില്ലേ, അതിന്റെ ഉള്ളിനോടു മാത്രമല്ല ഉടലിനോടും പ്രണയത്തിലായവർ. പഴയ പുസ്തകങ്ങൾ നിരത്തിയ തെരുവോരത്തും പുസ്തകശാലകളിലും ഭൂതാവേശിതരായി തിരയുകയും കൊതി പിടിപ്പിക്കുന്ന പുസ്തകങ്ങളെല്ലാം തനിക്കു വായിച്ചുതീർക്കാനാകുമോ എന്ന സംശയം പോലുമില്ലാതെ വാങ്ങിക്കൂട്ടുകയും ചെയ്യുന്നവർ. അത്തരം പുസ്തകപ്പുഴുക്കളുടെ മുൻഗാമിയായിരുന്നു പേർഷ്യൻ ഭരണാധികാരിയായിരുന്ന അബ്ദുൽ കാസിം ഇസ്മായിൽ. 

അദ്ദേഹത്തിന്റെ കൈവശം ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളുണ്ടായിരുന്നെന്നാണ് ചരിത്രം പറയുന്നത്. കാലം എഡി 1000 ആണെന്നോർക്കണം. വിചിത്രമായ ഒരു ശീലത്തിന്റെ പേരിലാണ് അദ്ദേഹം ഓർമിക്കപ്പെടുന്നത്. കൊട്ടാരം വിട്ടു യാത്ര ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഈ പുസ്തകങ്ങളെല്ലാം കെട്ടിപ്പെറുക്കി കൂടെ കൊണ്ടുപോകുമായിരുന്നു. എപ്പോൾ നോക്കിയാലും തന്റെ പുസ്തകങ്ങൾ കാണണമായിരുന്നു അദ്ദേഹത്തിന്. 

camel-library-image
Photo Credit: Representative image credited using Perchance AI Image Generator

ഇസ്മായിൽ പോകുന്നിടത്തെല്ലാം പുസ്തകങ്ങളും കൂടെ സഞ്ചരിക്കാൻ തുടങ്ങി. പുസ്തകങ്ങൾ ചുമക്കാൻ മാത്രം നാനൂറോളം ഒട്ടകങ്ങളെ ഒപ്പം കൂട്ടി. പുസ്തകങ്ങളുടെ ക്രമം തെറ്റാതിരിക്കാൻ വേണ്ടി അക്ഷരമാലാ ക്രമത്തിലായിരുന്നു ഒട്ടകങ്ങളെ നടത്തിയിരുന്നത്. പുസ്തകക്കിറുക്കിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ് ഈ ഭരണാധികാരി.  

ഗെഞ്ചിയുടെ കഥ

ലോകത്തെ ആദ്യത്തെ നോവലെന്നു വിശേഷിപ്പിക്കപ്പെടുന്ന 'ഗെഞ്ചിയുടെ കഥ' എഴുതിക്കൊണ്ട് ജപ്പാൻകാരിയായ മുറാസാക്കി ഷിക്കിബു വായനയ്ക്ക് അതുവരെ അപരിചിതമായിരുന്നൊരു ഭൂപ്രദേശം പരിചയപ്പെടുത്തിക്കൊടുത്തു. എഡി 1010ലായിരുന്നു അത്. ആണധികാരത്തിന്റെ മേഖലയായിരുന്നു അതുവരെ വായന. സ്ത്രീകൾക്ക് അവിടെ എന്തെങ്കിലും കാര്യമുണ്ടെന്ന് എഴുത്തുകാരും കരുതിയിരുന്നില്ല. തന്നെപ്പോലെയുള്ള സ്ത്രീകൾക്കും എന്തെങ്കിലും എഴുതുകയും വായിക്കുകയും ചെയ്യണമെന്ന ഷിക്കിബുവിന്റെ തോന്നലിൽ നിന്നാണ് 'ഗെഞ്ചിയുടെ കഥ' പിറന്നത്. വായനയുടെ ജനാധിപത്യവൽക്കരണത്തിന്റെ തുടക്കം കൂടിയായിരുന്നു അത്.   

തെളിഞ്ഞ വായന

മങ്ങിയ വായനയ്ക്കു തെളിച്ചമുണ്ടാക്കിക്കൊടുത്ത ഒരു കണ്ടുപിടിത്തം 1284ൽ വെനീസിലോ ഫ്ലോറൻസിലോ നടന്നു. കണ്ണടകളുടെ കണ്ടുപിടിത്തം വായനയുടെ ആയുസ്സു നീട്ടിക്കൊടുക്കുകയായിരുന്നു. വാർധക്യത്തിലും വായന തുടരാൻ ഇതു സഹായിച്ചു.
 

ഗുട്ടൻബർഗിൽ നിന്ന് ഗൂഗിളിലേക്ക്

ആദ്യകാലങ്ങളിൽ പുസ്തകങ്ങൾ വരേണ്യ സംഗതിയായിരുന്നു. സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ വിധത്തിൽ ചെലവേറിയതായിരുന്നു അവ. എന്നാൽ ഗുട്ടൻബർഗ് തന്റെ അച്ചടിയന്ത്രത്തിൽ ബൈബിൾ അച്ചടിച്ചതോടെ ചരിത്രം തിരുത്തിയെഴുതപ്പെട്ടു. പുസ്തകങ്ങൾ സാധാരണക്കാർക്കും താങ്ങാവുന്നതായി. വായനയുടെ കുത്തക പൊളിയുകയായിരുന്നു. ഗുട്ടൻബർഗിൽ നിന്ന് ഗൂഗിളിൽ എത്തിനിൽക്കുന്നു അറിവിന്റെ ജനാധിപത്യവൽക്കരണം. 

നോവു മാറ്റാൻ നോവൽ

വിഷാദത്തിന് ഇത്തിരി കുഞ്ചനോ സഞ്ജയനോ വികെഎന്നോ. മടിക്കും അലസതയ്ക്കും ഇത്തിരി പൊറ്റെക്കാട്ട്. സാഹിത്യം മരുന്നും മന്ത്രവുമാകുന്ന ചികിത്സയാണ് ബിബ്ലിയോതെറപ്പി. ഷെയ്ക്‌സ്പിയർ തൊട്ടിങ്ങോട്ടു മാഴ്‌സൽ പ്രൂസ്തും കാഫ്കയുമെല്ലാം എഴുതിയ വാക്കുകൾ പല രോഗങ്ങൾക്കുമുള്ള ഔഷധം കൂടിയാണെന്ന് ഈ ചികിത്സയുടെ ഉപാസകർ വിശ്വസിക്കുന്നു.

എ നോവൽ ക്യൂർ: ആൻ എടു സെഡ് ഓഫ് ലിറ്ററി റെമഡീസ് പോലെ ഒട്ടേറെ പുസ്തകങ്ങൾ ഈ വിഷയത്തിലുണ്ടായിട്ടുണ്ട്. ബിബ്ലിയോതെറപ്പിയുടെ തുടക്കം 1781ലാണെന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഭാര്യയ്ക്കു സാഹിത്യം വായിച്ചുകൊടുത്ത് വിഷാദത്തിൽ നിന്നു മുക്തയാക്കിയെന്നു ഡെനിസ് ദിദറോ പറഞ്ഞു. അങ്ങനെയായിരുന്നു ബിബ്ലിയോതെറപ്പിയുടെ തുടക്കം. ഇതിനൊരു മറുപുറം കാണുന്നവരുമുണ്ട്. അസ്തിത്വവാദം പറയുന്ന ആധുനിക നോവലുകൾ വായിക്കാൻ തുടങ്ങിയതോടെയാണ് ആളുകളുടെ സ്വാസ്ഥ്യവും മനഃശാന്തിയും നിദ്രയും നഷ്ടമാകാൻ തുടങ്ങിയതെന്നു സ്വാമി നിർമലാനന്ദ ഗിരി മഹരാജ് പ്രഭാഷണങ്ങളിൽ ആവർത്തിച്ചുപറഞ്ഞിരുന്നു. ഇതേ നിലപാടുള്ള വേറെയും ആളുകളുണ്ട്.

പേപ്പർ ബാക്ക് വിപ്ലവം

ചരിത്രത്തിലെ മറ്റേതൊരു വിപ്ലവവും പോലെ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടാക്കിയതായിരുന്നു പ്രസാധകരായ പെൻഗ്വിന്റെ പേപ്പർ ബാക്ക് വിപ്ലവം. കീശയ്ക്കു താങ്ങാനാകുന്ന പുസ്തകങ്ങൾ കീശയിൽ കൊണ്ടുനടക്കാനാകും വിധം നിർമിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. പേപ്പർ ബാക്ക് പുസ്തകങ്ങൾ വന്നതോടെ വായനയുടെ വരേണ്യത തകർന്നു. 1935ലായിരുന്നു അത്. പെൻഗ്വിനു തുടക്കം കുറിച്ചവരിൽ ഒരാൾ മലയാളിയാ വി. കെ. കൃഷ്ണമേനോനായിരുന്നു.

വായനയിലെ അട്ടിമറി

ഇന്റർനെറ്റിലെ വായനയുടെ സ്വഭാവത്തെ നിർവചിക്കുന്ന ‘ഹൈപർടെക്‌സ്റ്റ്’ എന്ന പദം ആദ്യമായി പ്രയോഗിച്ചത് ടെഡ് നെൽസനായിരുന്നു. വായനയുടെ ദീർഘചരിത്രത്തിലെ സംക്രമണദശയെക്കുറിച്ച പദമായിരുന്നു അത്. ലിങ്കുകളിൽ നിന്നു ലിങ്കുകളിലേക്കു തുറക്കുന്ന പാഠസമ്പ്രദായമാണ് അത്. പരമ്പരാഗത പുസ്തകവായനയുടെ ക്രമത്തെയും രീതിയെയും അതു വെല്ലുവിളിച്ചു. 1965ലാണ് ടെഡ് ഹൈപർടെക്‌സ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 

പോക്കറ്റിലെ പുസ്തകക്കൂടാരം

ഒരു ലൈബ്രറി അപ്പാടെ പോക്കറ്റിലിട്ട് പോകുന്നിടത്തെല്ലാം കൊണ്ടുപോകാൻ കഴിയുമോ? ഏത് എമണ്ടൻ പുസ്തകത്തിലും ഒളിഞ്ഞിരിക്കുന്ന വിവരങ്ങൾ ഒരു വിരൽ സ്പർശം കൊണ്ട് തപ്പിയെടുക്കാനാകുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു ഇ-ബുക്ക് റീഡറുകൾ.

1998ലാണ് ഇ-ബുക്ക് റീഡറുകൾ വിപണിയിലെത്തിയത്. ആദ്യമൊന്നും വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും പിൽക്കാലത്ത് അതു വലിയ തരംഗമായി. ഇ-ബുക്ക് റീഡറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. പ്രസാധകരെ സംബന്ധിച്ചിടത്തോളം ഇ-ബുക്കുകൾ മറ്റു പല ചെലവുകളുമില്ലാത്ത അതീവ ലാഭകരമായ സംരംഭമായി. 2007ൽ വിപണിയിലെത്തിയ ആമസോൺ കിൻഡിൽ വായനയിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ചു. 

അച്ചടിച്ച പുസ്തകങ്ങളേക്കാൾ വളരെ കുറഞ്ഞ തുകയ്ക്കാണ് ഇ-ബുക്കുകൾ വായനക്കാരിലേക്ക് എത്തുന്നത് എന്നതാണ് ഏറ്റവും വലിയ ആകർഷണം. മറ്റൊന്ന്, ലോകത്തെവിടെ പ്രസിദ്ധീകരിക്കുന്ന പുസ്തകവും ഏതാനും നിമിഷങ്ങൾക്കുള്ളിൽ വായിക്കാനാകുമെന്ന പ്രത്യേകതയാണ്. ഇഷ്ടപ്പെട്ട വരികൾ അടയാളപ്പെടുത്തി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ വീണ്ടെടുക്കാനും ഇതിൽ അവസരമുണ്ട്. സദാ സഹായത്തിനു സന്നദ്ധമായി നിഘണ്ടുവും വിക്കിപീഡിയയും ഉണ്ട്. ഗുഡ്‌റീഡ്‌സെന്ന വായനക്കൂട്ടത്തിൽ നമ്മൾ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും കിൻഡിലിൽ സൗകര്യമുണ്ട്. 

യാത്രകളിലും മറ്റും ഓഡിയോ ബുക്കുകൾക്കു കാതോർക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. ആമസോണിന്റെ അലക്‌സയെന്ന വെർച്വൽ അസിസ്റ്റന്റ് നമുക്കു വേണ്ടി പുസ്തകങ്ങൾ വായിച്ചുതരും. ജഗ്ഗർനോട്ട് പോലുള്ള പ്രസാധകർ പ്രധാനമായും മൊബൈൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിട്ടാണ് പുസ്തകങ്ങൾ ഇറക്കുന്നത്. ഇ-റീഡറുകൾ ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ടെങ്കിലും ലോകത്തെ മിക്കവാറും വിപണികളിൽ അച്ചടിച്ച പുസ്തകങ്ങൾക്കും ആവശ്യക്കാർ ഏറുകയാണ്. ഹാരുകി മുറാക്കാമിയുടെ പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങുന്ന നാളുകളിൽ ജപ്പാനിലെ പുസ്തകശാലകൾക്കു മുന്നിൽ ഇപ്പോഴും നീണ്ട നിരയാണ്. ഹാരി പോട്ടർ പരമ്പരയിലെ പുസ്തകങ്ങൾ വാങ്ങാൻ ലോകമെങ്ങും വൻ തിരക്കുണ്ടായി. ഇൻസ്റ്റഗ്രാം റീൽസ് പുതിയ വായനക്കാരെ സൃഷ്ടിക്കുന്നതും എഴുത്തുകാരെ പ്രശസ്തിയിലേക്ക് ഉയർത്തുന്നതും മലയാളത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നു.

English Summary:

World Book Day Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com