ADVERTISEMENT

"അപ്പോൾ മഴ കനത്തിരുന്നു. സന്ധ്യയ്ക്കു ചാറിയ മഴ. ഉറങ്ങാൻ കിടക്കുമ്പോൾ തിടം വെച്ചുകൊണ്ടിരുന്ന മഴ, ഉറക്കത്തിനിടയിൽ ഒരു താരാട്ടിന്റെ ദൈന്യപാദം പോലെ സുഖം പകർന്നിരുന്ന മഴ അപ്പോൾ അലറുകയായിരുന്നു." 

പത്മരാജൻ മഴയെ വിവരിക്കുന്നതിങ്ങനെയാണ്. ഒരേ സമയം പല മുഖമുള്ള മഴ. മഴയുള്ള ഒരു മേയ്മാസ രാത്രിയിലിരുന്ന് പത്മരാജനെക്കുറിച്ചെഴുതുമ്പോൾ മഴക്കുറിച്ചോർക്കാതെ എന്തു ചെയ്യും?

മഴ വീണ ഒരു മേയ്മാസത്തിലാണ് പത്മരാജനും പിറന്നു വീണത്. ലാവാപ്രവാഹം പോലെ തീവ്രാനുഭവങ്ങൾ എഴുതിയും പകർത്തിയും മനുഷ്യമനസിനെ തളച്ചിടാൻ കരുത്തുള്ള അമാനുഷികൻ. ഭൂമിയിൽ ജീവിച്ചിരുന്ന കാലം കൊണ്ട്, മലയാളം ഉള്ളടത്തോളം ഓർക്കപ്പെടുവാൻ വേണ്ടതെല്ലാം സൃഷ്ടിച്ചു വെച്ചിട്ടുണ്ട് പപ്പേട്ടൻ.

ജലജ്വാല പോലെ പെയ്തിറങ്ങുന്ന കഥകളും നോവലുകളും സിനിമകളും, അതിലൂടെ കടന്നുപോയവരെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. മഴചിന്തയുടെ നൂലുകൾക്കുപിന്നിൽ തകർന്നു പോയ സ്വപ്നങ്ങളും ജീവിതവും പ്രതീക്ഷകളുമെല്ലാം ഒളിപ്പിച്ചു വെച്ച ആ മനുഷ്യൻ, 'പത്മരാജൻ' എന്ന പേര് കേട്ടാൽ മായാലോകത്തേക്ക് സഞ്ചരിക്കുന്ന ഒരു കൂട്ടമാളുകളെയാണ് ഈ ഭൂമിയിൽ ബാക്കിയാക്കിയിരിക്കുന്നത്. 

പ്രണയം നഷ്ടപ്പെട്ടവരും പ്രണയം എന്നെന്നേക്കുമായി വേണ്ടെന്നുവെച്ചവരുമായ മനുഷ്യരാണ് പത്മരാജന്റെ ലോകത്തിലുള്ളത് എന്ന തിരിച്ചറിവ് നിർവികാരതയിലേക്ക് നയിക്കുന്ന ഒരു ഞെട്ടലാണ്. പ്രണയത്തീയിൽ നൊന്തുരുകുന്ന ലോല മിൽഫോഡ് എന്ന സ്ത്രീയുടെ ചുണ്ടുകള്‍ക്ക് മലയാളി ഇന്നും വിട നൽകിട്ടില്ല. "മറ്റൊരാളുടെ കുട്ടിയെ നീ പ്രസവിച്ചു എന്ന സത്യം അറിയുമ്പോൾ ഞാനെന്താവും കാട്ടുന്നത് എന്നു പറയാൻ വയ്യാ. എത്ര വിഷമമുണ്ട്. എങ്കിലും വിവരമറിയിക്കാൻ മറക്കല്ലേ", എന്ന് പറഞ്ഞ് പിരിയുന്ന ദയയുടെ കാമുകനും മുക്തി ലഭിച്ചിട്ടില്ല. 

P-Padmarajan
പി. പത്മരാജൻ

നിഷ്‌കളങ്കമായ പ്രണയത്താൽ മുറിവേറ്റ് 'നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കി' ജീവിക്കുന്നവർ മാത്രമല്ല പപ്പേട്ടന് സ്വന്തം. ബന്ധങ്ങളുടെ കനമില്ലായ്‌മ മനസ്സിലാക്കി കാമുകൻ നൽകിയ രക്തത്തുള്ളിപോലെയുള്ള മഞ്ചാടിമണി അയാളുടെ മുന്നിൽവെച്ചുതന്നെ കായലിലേക്ക് എറിയേണ്ടി വന്ന 'നന്മകളുടെ സൂര്യനിലെ' മേരിയെ പോലെയുള്ളവരും 'പത്മ'ലോകത്തിന്റെ ഭാഗമാണ്. ഇവിടെ കന്യകാത്വം നഷ്ടപ്പെട്ടത് മനസ്സിനാണ്. പ്രണയത്തിന്റെ വ്യർത്ഥത കാട്ടിത്തന്ന കാമുകനു മുന്നിൽ ആത്മധൈര്യം പുതച്ചു നിൽക്കുമ്പോഴും മേരിക്ക് നോവുന്നുണ്ട്. അവസാനമില്ലാത്ത നോവ്...

മറക്കുമ്പോഴും പൊറുക്കുമ്പോഴും കാത്തിരിക്കുമ്പോഴും വെറുക്കുമ്പോഴും വേദന അവശേഷിക്കുന്നു. കഥാകാരനായി അവതരിച്ച്, അടഞ്ഞു കിടന്ന ഹൃദയത്തെ പതിഞ്ഞ ശബ്ദത്തോടെ തുറക്കുകയായിരുന്നു പപ്പേട്ടൻ. ജൂണിലെ നക്ഷത്രങ്ങളെപ്പോലെ ആയുസ്സുകുറഞ്ഞ ജീവിതത്തിൽ, എത്രയോ മനസുകളെ സ്പർശിക്കുവാൻ സാധിച്ചിട്ടുണ്ട് ആ തൂലികയ്ക്ക്..!

പത്മരാജന്റെ കഥകള്‍ എന്നത് തന്നെയാണ് അവയെ വിവരിക്കുവാൻ ഏറ്റവും മികച്ച വാക്കുകൾ. ഒരിക്കൽ ആ ഗന്ധർവനെ വായിച്ചവർക്ക് അതിന്റെ പൊരുൾ വ്യക്തമാണ്. തീവ്രാനുഭവം കൊണ്ട് നൊമ്പരപ്പെടുത്തുവാൻ, ആനന്ദിപ്പിക്കുവാൻ, പ്രണയമഴയിൽ നനച്ചുകളയുവാൻ സാധിക്കുന്ന രചനകളാണ് പി. പത്മരാജന്റേത്. 

padmarajan-lola

'മറ്റൊരാൾക്കു വേണ്ടി ജീവിച്ചെങ്കിൽ മാത്രമേ ജീവിതത്തിന് അർത്ഥമുണ്ടാകൂ. മനുഷ്യൻ സ്വാർത്ഥനാണെന്ന് പറഞ്ഞത് ആരാണ്? ആരായാലും മൂപ്പർ ഒരു വിഡ്ഢിയാണ്. ഒരാളും അവനവനുവേണ്ടി മാത്രം ജീവിക്കുന്നില്ല. ജീവിക്കാൻ കഴിയില്ല എന്നതാണ് സത്യം. ജീവിതം എല്ലായ്‌പ്പോഴും മറ്റൊരു ജീവിതത്തെ പോഷിപ്പിക്കാൻവേണ്ടിയാണ് ഉപയോഗപ്പെടുക.'

അതെ, പി. പത്മരാജൻ ജനിച്ചതും മറ്റുള്ളവർക്കു വേണ്ടിയാണ്. വായിച്ച വരികൾ മറക്കാതെ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന, ഒരിക്കൽ പോലും നേരിൽ കാണാത്ത ആയിരക്കണക്കിന് മനുഷ്യർക്കു വേണ്ടി...!

English Summary:

Exploring the Mesmerizing World of P. Padmarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com