ADVERTISEMENT

അമ്മേ... മാപ്പ് (കഥ)

ഏഴു വര്‍ഷത്തിനു മുമ്പ് സുഹൃത്തുക്കളുമായി ഗോവയില്‍ പോയി തിരിച്ചു വരുന്ന ഒരു രാത്രിയില്‍ പെയ്ത കണ്ണീരിന്‍റെ ഉപ്പുരസമുള്ള അനുഭവ കഥയാണിത്‌!

ഗോവയില്‍ നിന്നും എറണാകുളത്തേയ്ക്കുള്ള ഡയറക്റ്റ് ട്രെയിന്‍ മിനുറ്റുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടു... എറണാകുളത്ത് നേരത്തേ എത്തണം എന്നതു കൊണ്ട് തന്നെ ആദ്യം കിട്ടിയ മംഗലാപുരം വണ്ടിയില്‍ കയറി ഞങ്ങള്‍ മംഗലാപുരത്തേക്ക്. രാത്രി പതിനൊന്നു മണിക്ക് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തി, പക്ഷേ എറണാകുളത്തേയ്ക്ക് രാവിലെ ആറു മണിക്ക് മാത്രമേ വണ്ടിയുള്ളൂ എന്ന നിരാശയില്‍ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നും നിന്നും ലാപ്‌ ടോപ്പില്‍ സിനിമ കണ്ടും സമയം ചെലവഴിച്ചു..

അതിരാവിലെ മൂന്നു മണി... വിശ്രമ മുറിയില്‍ ഒരു കസേരയില്‍ ഇരുന്ന് ഉറക്കത്തിലേക്കു വഴുതി വീഴവെ, ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടാണ് ഞെട്ടി എഴുന്നേറ്റത്..

"ഈശ്വരാ എന്‍റെ മാല.." എന്നായിരുന്നു ആ കരച്ചിലില്‍..

കാര്യം മനസിലാകാതെ ആള്‍ക്കൂട്ടത്തിലേക്ക് ഞാനും ഓടി. സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നും കൂടെ ഉണ്ടായവരില്‍ നിന്നും കാര്യം മനസിലാക്കി..

ഏതോ അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞു വരികയായിരുന്നു അവര്‍, രാവിലെ ഞങ്ങള്‍ക്ക് പോകേണ്ട അതേ വണ്ടിയില്‍ പോകേണ്ടവര്‍..

വിശ്രമ മുറിയില്‍ കിടന്നുറങ്ങിയ സ്ത്രീയുടെ കഴുത്തില്‍ നിന്നും രണ്ടു പവന്‍ വരുന്ന മാല ആരോ മോഷ്ടിച്ചു. അവരുടെ സംസാരത്തില്‍ നിന്നും വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്നവരാണ് എന്ന് വ്യക്തം. ആ സ്ത്രീ കരച്ചില്‍ നിര്‍ത്തുന്നില്ല. ഭര്‍ത്താവ് എവിടെയൊക്കെയോ അലഞ്ഞു തിരഞ്ഞു ആരെയൊക്കെയോ നോക്കുന്നു..

"ഒരു കറുത്ത ഷര്‍ട്ട്‌ ഇട്ട, കള്ള ലക്ഷണമുള്ള പയ്യന്‍ ഇവിടെ അലഞ്ഞു തിരിയുന്നത് കണ്ടായിരുന്നു ഞാന്‍.." കൂട്ടത്തില്‍ നിന്നും ഒരാള്‍ പറഞ്ഞു..

പിന്നെ എല്ലാവരുടെ കണ്ണുകളും ചുറ്റിലും പായാന്‍ തുടങ്ങി, അങ്ങനെ ലക്ഷണമുള്ള പയ്യനെ തേടി...  പക്ഷേ അങ്ങനെ ഒരു പയ്യനെ അവിടെയെവിടെയും കണ്ടില്ല..

സമയം പിന്നെയും മുന്നോട്ട്. സമയം അഞ്ചു മണി. ഞാനും സുഹൃത്ത് ജാബിറും ലാപ്ടോപ്പില്‍ സിനിമ കാണുന്നു. പെട്ടെന്ന് എന്‍റെ അടുത്തിരുന്ന, നേരത്തേ പയ്യനെ പറ്റി സൂചന തന്ന ആള്‍ എന്നെ തോണ്ടി കൊണ്ടു പറഞ്ഞു,

"ദേ, ആ പയ്യനാണെന്നു തോന്നുന്നു നേരത്തേ ഇവിടെ വന്നിരുന്നത്.."

ഞാന്‍ മുറിയുടെ പുറത്തേയ്ക്കു നോക്കി, കറുത്ത ഷര്‍ട്ട്‌ ഇട്ട ഒരു പയ്യന്‍ നടന്നു പോകുന്നത് കണ്ടു.. അധികം ആലോചിക്കാതെ ആ സ്ത്രീയുടെ ഭര്‍ത്താവിനെ കണ്ടു കാര്യം പറഞ്ഞു..

"നേരത്തേ ഇവിടെ വന്നത് പോലത്തെ പയ്യന്‍ അങ്ങോട്ട്‌ പോയെന്ന്.." അത് കേട്ടതും അയാള്‍ പുറത്തേയ്ക്ക് ഓടി.. അയാളുടെ കൂടെ വേറെ കുറെ ആള്‍ക്കാരും.. ഞാന്‍ ലാപ്ടോപ് അടച്ചു വെച്ച്, ബാഗും എടുത്തു പുറത്തേയ്ക്ക് നടന്നു..

ഇപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിറയെ ആള്‍ക്കൂട്ടം. എല്ലാവരെയും പോലെ ഞാനും അവിടേയ്ക്കോടി. എല്ലാവരും ചേര്‍ന്ന് ആ പയ്യനെ പിടിച്ചിരിക്കുന്നു.

ഞാന്‍ അവനെ തന്നെ നോക്കി നിന്നു...

ഒരു 20 വയസ്സ് തോന്നിക്കും, വെളുത്ത നിറം... അവന്‍ വല്ലാതെ വിയര്‍ത്തിരിക്കുന്നു...

"നീയല്ലേടാ നേരത്തേ ഇവിടെ വന്ന് മാല അടിച്ചെടുത്തത്.." ആള്‍ക്കാര്‍ നാലുപാടും ചേര്‍ന്ന് അവന്‍റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു കൊണ്ട് ചോദിക്കുന്നു..

"ഇല്ല.. ഞാന്‍ എടുത്തില്ല. ഞാന്‍ നേരത്തേ ഇങ്ങോട്ട് വന്നതു പോലുമില്ല.." അവന്‍ കരഞ്ഞു കൊണ്ടു മറുപടി പറഞ്ഞു..

"കള്ളം പറയുന്നോടാ നായിന്‍റെ മോനേ.."

അതും പറഞ്ഞ് ആ സ്ത്രീയുടെ ഭര്‍ത്താവ് അവന്‍റെ മുഖം നോക്കി ഒരു അടി കൊടുത്തു, അത് കണ്ടതും കൂടെ ഉണ്ടായിരുന്നു കുറെ പേരും അവനെ മര്‍ദ്ദിക്കാന്‍ തുടങ്ങി..

ഒരോ അടി കിട്ടുമ്പോഴും അവന്‍ കരഞ്ഞു കൊണ്ടു പറയുന്നുണ്ടായിരുന്നു,"ഞാന്‍ അല്ല എടുത്തത്‌.. ദൈവം സത്യം.. എന്നെ തല്ലല്ലേ.. ഞാനല്ല എടുത്തത്‌.."

പക്ഷേ ആള്‍ക്കൂട്ടം അത് കേള്‍ക്കാതെ അവനെ അടിക്കുക തന്നെയാണ്.. അടിയുടെ തോത് കൂടിയപ്പോള്‍ അവന്‍ കുതറി ഓടാനുള്ള ഒരു വിഫല ശ്രമം നടത്തി.. അതോടെ അടിയുടെ ശക്തിയും കൂടി.. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍റെ വായില്‍ നിന്നും ചോര വരാന്‍ തുടങ്ങി.. അവന്‍ അപ്പോഴും പറഞ്ഞു കൊണ്ടേ ഇരുന്നു..

"ഞാനല്ല എടുത്തത്‌.. എന്‍റെ അമ്മ സത്യം.. ഞാനല്ല.." അപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് റെയില്‍വേ പൊലീസിനെ അറിയിച്ചു.. അവര്‍ സ്ഥലത്തെത്തി.. ആള്‍ക്കാര്‍ വഴി മാറി കൊടുത്തു. പൊലീസുകാര്‍ വന്ന് മുറി മലയാളത്തില്‍ അവനോടു സംസാരിച്ചു തുടങ്ങി.

"നീ ആണോ എടുത്തത്‌?"

"അല്ല സര്‍ ഞാനല്ല.. ഞാന്‍ ഇപ്പൊ ഇങ്ങോട്ട് വന്നതേ ഉള്ളു.."

"നീ എവിടെ പോകാന്‍ വന്നതാ ഇവിടെ?"

"സര്‍ ഞാന്‍ ഈ മാർക്കറ്റില്‍ പച്ചക്കറി ഇറക്കുന്ന ലോറിയില്‍ നിന്നും പച്ചക്കറി ഇറക്കി, റൂമില്‍ പോകുന്ന വഴി ഒരു ചായ കുടിക്കാന്‍ വേണ്ടി ഇതുവഴി വന്നതാ.. അവിടാ എന്‍റെ റൂം.." അവന്‍ റെയില്‍വേ സ്റ്റേഷന്‍റെ അപ്പുറത്തുള്ള ബില്‍ഡിങ് ചൂണ്ടി പറഞ്ഞു..

"ചായ കുടിക്കാന്‍ വന്നതാണ്‌ പോലും" എന്ന് അലറിക്കൊണ്ട് ആ സ്ത്രീയുടെ ഭര്‍ത്താവ് അവന്‍റെ തലയ്ക്ക് ഒന്ന് കൂടി ശക്തമായി അടിച്ചു..

അവന്‍ അടി കൊണ്ട് താഴെ വീണു പോയി..

പൊലീസ് അയാളെ പിടിച്ചു മാറ്റി. പൊലീസ് അവനോട് അവന്‍റെ കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചു. കാസര്‍ഗോഡ്‌ ആണ് അവന്‍റെ വീടെന്നും, കഴിഞ്ഞ രണ്ടു മാസമായി അടുത്തുള്ള ഒരു കടയില്‍ വരുന്ന പച്ചക്കറി ഇറക്കുന്ന പണിയാണ് ചെയ്യുന്നതെന്നും അവന്‍ കരഞ്ഞു കൊണ്ടു പറഞ്ഞു.. എല്ലാം കഴിഞ്ഞപ്പോള്‍ പൊലീസ് അവനോടു ചോദിച്ചു..

"മാല നീയാണ് എടുത്തതെങ്കില്‍ അതങ്ങ് തിരിച്ചു കൊടുത്തേക്കു.."

"ഞാനെടുത്തില്ല സര്‍.. ഞാനെടുത്തില്ല.." അവന്‍ കൈകൂപ്പി കൊണ്ട് മറുപടി പറഞ്ഞു,..

"ഇവന്‍ മാല എടുക്കുന്നത് ആരേലും കണ്ടോ?" ചുറ്റും കൂടി നില്‍ക്കുന്നവരോടായി പൊലീസുകാര്‍ ചോദിച്ചു..

"ഇവന്‍ ഇവിടെ കറങ്ങുന്നത് ഒരാള്‍ കണ്ടായിരുന്നു സര്‍.. "

അതും പറഞ്ഞ് ആ സ്ത്രീയും ഭര്‍ത്താവും പൊലീസുകാരെയും കൊണ്ട് വിശ്രമ മുറി ലക്ഷ്യമാക്കി നടന്നു.. കൂടെ ഞങ്ങളും. അയാളെ അവിടെ കണ്ടില്ല. ഞാനും ചുറ്റിലും നോക്കി.. അയാള്‍ എവിടെയും ഇല്ല.. അയാള്‍ ആരായിരുന്നു?

"എവിടെ അയാള്‍ ?" പൊലീസുകാര്‍ ചോദിച്ചു..

"ലാപ്ടോപ്പില്‍ സിനിമ കണ്ടിരുന്ന ഒരു പയ്യനും കണ്ടാരുന്നു സര്‍ ഇവനെ.." അയാള്‍ മറുപടി കൊടുത്തു..

പടച്ചോനെ.. അത് ഞാനാണല്ലോ..

അവനാ എടുത്തത്‌ എന്ന് എനിക്ക് പറയാന്‍ വയ്യ, കാരണം അവനെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവനല്ല എന്ന് പറയാനും വയ്യ, കാരണം എന്‍റെ അടുത്തു നിന്നിരുന്ന മനുഷ്യന്‍ എന്നോടവനെ ചൂണ്ടിയാ പറഞ്ഞത്... അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ മുന്‍പും പിന്‍പും നോക്കാതെ, ആ സ്ത്രീയുടെ രോദനം മാത്രമോര്‍ത്താണ് അവനു നേരെ വിരല്‍ ചൂണ്ടിയത്..

ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ..

“ഞാന്‍ ഇവനെ കണ്ടില്ല.. അയാള്‍ എന്നോട് പറഞ്ഞത് ഞാന്‍ പറഞ്ഞന്നേ ഉള്ളൂ..” എന്ന് പറഞ്ഞു ഞാൻ മുന്നോട്ട് വരുന്ന സമയം കൊണ്ട് തന്നെ ആ സ്ത്രീയുടെ ഭര്‍ത്താവ് ഒന്നു കൂടി മുന്നോട്ടു വന്നു അലറി,

"ഇവനെ രണ്ടു പൊട്ടിച്ചാല്‍ ഇവന്‍ സമ്മതിക്കും സാറേ.." അത് കേട്ടതും ആ പയ്യന്‍ പൊലീസുകാരുടെ കയ്യില്‍ നിന്നും കുതറി ഓടി.. എല്ലാവരും അവന്‍റെ പിറകെ ഓടി..

ഞങ്ങള്‍ അവിടെ തന്നെ നിന്നു..

പലരും അവന്‍ തന്നെ കള്ളന്‍ എന്നുറപ്പിച്ചു, ഇല്ലേല്‍ അവനെന്തിന് ഓടണം?

പക്ഷേ എന്‍റെ കണ്മുന്നില്‍ അവന്‍റെ കണ്ണീര്‍ മാത്രമായിരുന്നു..

മനസ്സില്‍ അവന്‍റെ നിഷ്കളങ്ക മുഖം "കള്ളനല്ല ഞാന്‍ " എന്ന് എന്നോട് പറയുന്നതു പോലെ..

സമയം 5.30.

ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ വന്നു. ഞങ്ങള്‍ ജനറല്‍ ബോഗി തേടി മുന്നോട്ടു പോയി. ട്രെയിനില്‍ കയറി സീറ്റില്‍ ബാഗ്‌ വെച്ച് വെള്ളമെടുക്കാനായ് ഞാന്‍ പുറത്തിറങ്ങി..

കുറച്ചു മുന്നോട്ട് നടന്നപ്പോള്‍, ഇരുള്‍ മൂടിയ ഭാഗത്തു നിന്നും ഒരു നേര്‍ത്ത കരച്ചില്‍ എന്നെ തേടിയെത്തി. ഞാന്‍ പതിയെ മുന്നോട്ട് പോയി..

അതവനാണ്.. നാട്ടുകാരുടെ മുന്നിലെ മാലക്കള്ളന്‍..!

അവന്‍ കരഞ്ഞു കൊണ്ട് ഫോണില്‍ ആരെയോ വിളിക്കുന്നു, ഞാന്‍ ശബ്ദമുണ്ടാക്കാതെ അവനെ കേള്‍ക്കാന്‍ തുടങ്ങി..

"ഹലോ.. ഇത് ഞാനാണമ്മേ .." അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങി..

"ഞാന്‍ പണി കഴിഞ്ഞു വരുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എല്ലാരും കൂടി എന്നെ കള്ളനാക്കിയമ്മേ.." അവന്‍റെ ശബ്ദം മുറിഞ്ഞു തുടങ്ങിയിരുന്നു..

"ഞാന്‍ കട്ടിട്ടില്ലമ്മേ.. എല്ലാരും കൂടി എന്നെ അടിച്ചു, എന്‍റെ വായില്‍ നിന്നും ചോര വന്നമ്മേ." അതും പറഞ്ഞ് അവന്‍ വാവിട്ടു കരയാന്‍ തുടങ്ങി..

"എനിക്ക് ജീവിക്കാന്‍ കൂടി തോന്നുന്നില്ലമ്മേ.. അവരോടു ഞാന്‍ പണിയെടുക്കുന്ന സ്ഥലവും എല്ലാം പറഞ്ഞമ്മേ.. അവര്‍ വരും എന്നെ പിടിക്കാന്‍... ഞാന്‍ കള്ളനല്ല.. അമ്മയെങ്കിലും വിശ്വസിക്കണം,.. ഞാന്‍ കട്ടിട്ടില്ലമ്മേ.." അവന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല..

അവന്‍റെ കണ്ണീരില്‍ ഞാന്‍ വീര്‍പ്പുമുട്ടി തുടങ്ങുകയായിരുന്നു... അവന്‍റെ വാക്കുകള്‍ കാരമുള്ളുപോലെ തുളച്ചു കയറുകയായിരുന്നു...

ആരും വിശ്വസിക്കാതെ വന്നപ്പോള്‍, അസമയമാണ് എന്നു പോലും നോക്കാതെ ജീവനോളം സ്നേഹിക്കുന്ന അമ്മയേലും വിശ്വസിക്കണേ എന്ന് കരഞ്ഞു പറയുന്നു ഒരു പാവം പയ്യന്‍..! അല്ല, അവന്‍ കള്ളനല്ല..

ട്രെയിന്‍ പുറപ്പെടാന്‍ പോകുന്നതിന്‍റെ സൈറണ്‍ മുഴങ്ങി. ഞാന്‍ വണ്ടിയില്‍ ഓടിക്കയറി. ഞാന്‍ അവന്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ നോക്കി. അവനെ കാണുന്നില്ല.. അവന്‍ എവിടെയാണ്.. ?

ട്രെയിന്‍ മുന്നോട്ട്..

മൂന്നു ദിവസത്തെ ഉറക്കവും അതിന്‍റെ ക്ഷീണവും എന്‍റെ കണ്ണുകളില്‍ നിന്നും ഓടി മറഞ്ഞിരുന്നു.. ഉറങ്ങണം എന്നു വെച്ച് കണ്ണടച്ചാല്‍, രണ്ടു പവന്‍ മാല നഷ്ടപ്പെട്ട ആ സ്ത്രീയല്ല, കള്ളനെന്നു വിളിച്ചു ആള്‍ക്കാര്‍ കല്ലെറിഞ്ഞ ആ പയ്യനുമല്ല എന്‍റെ മനസ്സില്‍..

എന്‍റെ മനസ്സില്‍ ഒരമ്മയാണ്..

അസമയത്ത് മകന്‍റെ വിളി കേട്ടുണര്‍ന്ന ഒരമ്മ..

മകനെ ആള്‍ക്കാര്‍ കള്ളനെന്നു വിളിച്ചു, തല്ലി ചോര വന്നതറിഞ്ഞ് തേങ്ങുന്ന ഒരു മാതൃഹൃദയം..

'ജീവിക്കാന്‍ പോലും തോന്നുന്നില്ല' എന്ന് പറഞ്ഞ് ഒരു മകന്‍ കരയുമ്പോള്‍ നെഞ്ച് തകര്‍ന്നു പോയ ഒരു പാവം അമ്മ..

ആ മകന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ആ അമ്മ എന്തു ചെയ്യുകയായിരിക്കും?

മകന്‍റെ കണ്ണീരിനോടൊപ്പം ആ അമ്മയും നിലവിളിച്ചു കാണുമോ?, അതോ 'മോനമ്മയില്ലേ' എന്ന് ചോദിച്ചു ആ മകനില്‍ ആശ്വാസത്തിന്‍റെ തെളിനീര്‍ തളിക്കുകയായിരുന്നോ..

അറിയില്ല.. ഒന്നുമറിയില്ല..

എങ്കിലും....

"അമ്മേ, മാപ്പ്..!!!" കാരണം ആ മകനെ കള്ളനാക്കിയ ആള്‍ക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നല്ലോ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com