ADVERTISEMENT

ജവൺ നൈറ്റ് അറ്റ് ദ് ബാർ ഇൻ അബുദാബി (കഥ)

കുറെ വർഷങ്ങൾക്കു മുൻപ് ഞാന്‍ പരിചയപെട്ട ഒരു പെണ്ണിനെ കുറിച്ച് പറയാം. പേര് ജെയ്‌മി കോട്ടയം പാലാക്കാരി. നല്ല ഭംഗിയുള്ള ഒരു പെൺകുട്ടി, നല്ല പെരുമാറ്റം. നമ്മള്‍  ക്യൂട്ട് ഗേള്‍ എന്നൊക്കെ പറയാറില്ലേ ? അത് തന്നെ. ഒറ്റമാത്രയിൽത്തന്നെ നമുക്കൊരു ആകർഷണമൊക്കെ തോന്നുന്ന പ്രകൃതം. 

എവിടെക്കെയോ നടി മീര നന്ദന്റെ ഒരു ഛായ ഉണ്ടവൾക്ക്. അവൾ  ഒരു ബാര്‍ ഗേള്‍ ആണ്. അവള്‍ എങ്ങനെ ഒരു ബാര്‍ ഗേള്‍ ആയി ? എന്തിനു അവള്‍ ഈ തൊഴില്‍ ചെയ്യുന്നു എന്നറിയില്ല. ഞാന്‍ ചോദിച്ചതും ഇല്ല . 

അവളെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്. എങ്ങനെ പറയും? എവിടെ തുടങ്ങും. അവളെപ്പോലെ ഞാന്‍ ഒരു പെണ്ണിനേയും പരിചയപെട്ടിട്ടില്ല. അവള്‍  ഒരു നല്ല  കൂട്ടാളി ആണ്. ഞാന്‍ എപ്പോള്‍ നോക്കുമ്പോഴും അവള്‍  സുന്ദരിയായിരിക്കുന്നു. അവള്‍ എന്താണ്? അല്ലെങ്കില്‍  എനിക്ക് ആരാണ്? എന്ന് എനിക്ക് പറയാന്‍ ആവുന്നില്ല . 

അവളെ  എനിക്ക് പ്രണയിക്കാനോ, വിവാഹം കഴിക്കാനോ സാധ്യമല്ലെന്ന് എനിക്ക് നല്ല പോലെ അറിയാം. അടുത്ത് തന്നെ എനിക്ക് മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വരും .എന്താണെന്നു അറിയില്ല എന്‍റെ മനസ് എപ്പോഴും മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ അവള്‍  എനിക്ക് ഒരു സുഹൃത്ത്‌ മാത്രം ആണ്. മറ്റു ചിലപ്പോള്‍ കാമുകി,ചിലപ്പോള്‍ ഞാന്‍ താലി കെട്ടി കൂടെ കഴിയുന്ന ഭാര്യ. അങ്ങനെ വിവിധ സമയങ്ങളില്‍ വിവിധ ഭാവത്തില്‍. അവള്‍  എന്‍റെ ഹൃദയം കീഴടക്കിയെന്നു പറയുന്നതാവും ശരി. എന്‍റെ മനസിന്റെ അവസ്ഥയെ ഞാന്‍ എങ്ങനെ വിശേഷിപിക്കും? എന്താണ് സംഭാവിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല .ഇതാണ് പ്രണയമെങ്കിൽ  അത് സാധ്യമാകതിരിക്കട്ടെ . എന്തു തന്നെ ആയാലും അവളെ കണ്ടതും പരിചയപ്പെട്ടതും പറഞ്ഞു തുടങ്ങാം.

ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞാനും രണ്ടു സുഹൃത്തുക്കളും കൂടി  ചുമ്മാ  റൂമില്‍ നിന്നും പുറത്തിറങ്ങിയത് ആണ്. പുറത്തു  നല്ല ചൂടും ഉഷ്ണവും. 

‘‘നമുക്ക് ഒരു ജ്യൂസും  കുടിച്ചു   റൂമില്‍ തന്നെ തിരിച്ചു പോകാം. നെറ്റില്‍ ഏതേലും സിനിമ കാണാം’’. ഞാന്‍ പറഞ്ഞു.

അപ്പോൾ വേറൊരുത്തന്‍ : ‘‘നമുക്ക് ബാറില്‍ പോകാം’’

ഞാന്‍  : ഒരു പാട് കാശ് ആകില്ലേ ? എന്‍റെ കയ്യില്‍ ഇല്ല, നിന്‍റെ കയ്യില്‍ ഉണ്ടോ ?

വൺ നൈറ്റ് അറ്റ് ദ് ബാർ ഇൻ അബുദാബി (കഥ)
പ്രതീകാത്മക ചിത്രം

അവന്‍ : എന്‍റെ കയ്യിലും കാശ് ഇല്ല. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉണ്ട്. അപ്പോഴും കണ്‍ഫ്യൂഷന്‍.  ജ്യുസ് വേണോ ? ബാറില്‍ പോണോ ? അങ്ങനെ റ്റോസ് ഇട്ടു. തീരുമാനം ആയി. ഞങ്ങള്‍  ടാക്സി പിടിച്ചു പോയി.

ഒരു പാട് നാളുകള്‍ക്ക് ശേഷമാണ്  ഇവിടെ അബുദാബിയിൽ  ഒരു ബാറില്‍ പോകുന്നത്. പ്രത്യേകിച്ചും ഈ ബാറിൽ ആദ്യമായി കാലുകുത്തുകയാണ്. മങ്ങിയ വെളിച്ചം, മലയാളി സ്റ്റാഫ്‌സ്, രണ്ടു ചേച്ചിമാരും, പിന്നെ  ജൈമിയും, നല്ല മലയാളം മെലഡീസ്  പ്ലേ ചെയ്തു കൊണ്ടിരിക്കുന്നു. 

ജൈമി പുതുതായി ജോയിൻ  ചെയ്തിട്ടേ ഉള്ളൂ. അതുകൊണ്ടു തന്നെ ചേച്ചിമാർ അധികം ജോലി ഭാരം ഒന്നും കൊടുക്കാതെ അവളെ അനിയത്തികുട്ടിയെപോലെ അവരുടെ അരുമയായി നിർത്തിയിരിക്കുന്നു. അവള്‍ പൂക്കള്‍ ഉള്ള ചുവന്ന സാരിയാണ് ഉടുത്തിരിക്കുന്നത്. അരവരെ നീളമുള്ള മുടിയിൽ  ഒരു വലിയ സ്ലൈഡ് കുത്തിയിട്ടുണ്ട്. നല്ല നോട്ടം നല്ല ചിരി. ഞങ്ങളുടെ ടേബിളിൽ  അവള്‍ തന്നെ വന്നെങ്കില്‍ എന്ന് മനസു കൊതിച്ചു അവള്‍ വന്നു. ഞങ്ങള്‍ കൂട്ടുകാർ പരസ്പരം ചിരിച്ചു. അവളും. എന്‍റെ കൂട്ടുകാരന്‍ അവളോട്‌ ഒരു ഹായ് പറഞ്ഞു. ഞാനും. അവള്‍ തിരിച്ചു പറഞ്ഞില്ല. ചെറുതായൊന്നു പുഞ്ചിരിച്ചു. എന്നിട്ട് ഓര്‍ഡര്‍ എടുത്തു പോയി.

അവൾ തിരികെ വരുന്നവരെയും ഞങ്ങളുടെ സംസാരം അവളെക്കുറിച്ചായിരുന്നു. അവളോടുള്ള ക്രഷ് കൂട്ടുകാർ മനസിലാക്കി. എന്നെ കളിയാക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു അവൾ ഇങ്ങനത്തെ ഒരു അറ്റ്മോസ്ഫിയറിൽ  നിൽക്കേണ്ടവളല്ല, വന്നുപെട്ടതാവും. ഏതായാലും അവളെക്കുറിച്ചു കൂടുതലറിയാൻ തന്നെ തീരുമാനിച്ചു. പറ്റുമെങ്കിൽ  മറ്റെന്തെങ്കിലും ജോലിയിലേക്ക് മാറ്റണം. അവൾ ഈ അന്തരീക്ഷത്തിനു ചേർന്നവ ളല്ല.

സുഹൃത്ത് : അവളിവിടെ നിൽക്കുന്നതിൽ നിനക്കാണല്ലോ  ശ്വാസം മുട്ടുന്നേ? 

ഞാൻ : അതേ, എനിക്കാണ്. ഒരു പക്ഷേ എന്റെ മനസ്സ് നിങ്ങളുടേതിനേക്കാൾ  ആർദ്രമായതു കൊണ്ടാവാം...

സുഹൃത്ത് : മണ്ണാങ്കട്ട ! ആർദ്രം പോലും, അല്ല എന്താ നിന്റെ ഉദ്ദേശം ? 

അപ്പോഴേക്കും അവൾ ഓർഡറുമായി വന്നു...

ഞാൻ : നമ്മൾ പരിചയെപ്പെട്ടില്ലല്ലോ എന്താ പേര് ?

അവൾ : ജൈമി 

ഞാന്‍ : ഇന്ന് തിരുവോണം ആണോ ? അതോ  ജൈമിയുടെ പിറന്നാളോ   ?

അവള്‍ : അതെന്താ അങ്ങനെ ചോദിച്ചേ ?

ഞാന്‍ : അല്ല. സാരി ഒക്കെ ഉടുത്തിരിക്കുന്നു.

അവള്‍ :ഇത്  ഞങ്ങളുടെ യൂണിഫോം  ആണ്. വ്യാഴം, വെള്ളി  മാത്രം. ഞാൻ മാത്രമല്ലല്ലോ എല്ലാരും സാരി തന്നെയല്ലേ?

സുഹൃത്ത് : അത് ചീറ്റി പോയി.

.

ഞാൻ : അവരെയൊന്നും ഞാൻ ശ്രദ്ധിച്ചതേ ഇല്ല. അതാ..  അപ്പോൾ ബാക്കി ദിവസങ്ങളിൽ?

അവള്‍ : സാരി

ഞാന്‍ : ആഹാ ...

(സുഹൃത്തുക്കളോടായി ) :വർക്കിച്ചാ  നമ്മളൊരു വരവ് കൂടി വരേണ്ടി വരും . 

അവള്‍ : കുഴപ്പമില്ല, ഇനിയും വരമെല്ലോ ?

ഞാന്‍ : ആർക്കു കുഴപ്പമില്ലെന്ന് ? ഞങ്ങടെ ക്യാഷ് അല്ലെ പൊട്ടുന്നെ ? ദിവസവും വന്നാല്‍ ഡിസ്‌കൗണ്ട്   തരുമോ  ?

അവള്‍ ( ചിരി ): വേറെ സ്നാക്ക്സ് വല്ലതും

വൺ നൈറ്റ് അറ്റ് ദ് ബാർ ഇൻ അബുദാബി (കഥ)
പ്രതീകാത്മക ചിത്രം

സുഹൃത്ത്  : എഗ് ബുർജ് , പിന്നെ പീനട്സ്

അവള്‍ പോയി

കുറെ നേരം ആയിട്ടും സംഭവം കിട്ടിയില്ല . ഞാന്‍ അവളെ കൈകാട്ടി വിളിച്ചു .

അവള്‍ : എന്താ ?

ഞാന്‍ : ഞങ്ങള്‍ നേരത്തേ എഗ്ഗ് ബുര്‍ജ്  പറഞ്ഞില്ലേ ? അത് ഇന്ന് ഇപ്പോള്‍ കഴിക്കാന്‍ ആണ് . എവിടെ ?സാധനം എവിടെ ? ഇന്ന് കിട്ടുമോ ?

അവള്‍ : ഇപ്പോള്‍ തരാം .

ഞാന്‍ : അതേ ഇപ്പോൾ ശരി ആക്കി തരാം എന്ന് പറഞ്ഞാല്‍ പോര. ശരി ആക്കി തരണം.

എന്നിട്ട് ഞാന്‍ എന്‍റെ  ഫ്രണ്ടിനെ നോക്കി അവനോടു ‘‘അല്ലെ മൊയിദീനെ’’ 

അവള്‍  ചിരിച്ചു കൊണ്ട് പോയി. പിന്നെ അതും കൊണ്ട് വന്നു .

ഞാന്‍ : ഒരു സംശയം ചോദിച്ചോട്ടെ ?. ഒന്നും തോന്നരുത്.

അവള്‍ : ചോദിച്ചോളൂ 

ഞാന്‍  : ഈ മുടി ഒർജിനൽ  ആണോ ? (അവളുടെ നീളമുള്ള മുടിയില്‍ നോക്കിക്കൊണ്ട്)

അവള്‍  ഒന്നും മിണ്ടാതെ ഇഷ്ടപെടാത്ത പോലെ ഒരു പോക്ക്  പോയി.

പിന്നെ അടുത്ത ബിയര്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആയി അവളെ വീണ്ടും  വിളിച്ചു എന്നിട്ട് ഓര്‍ഡര്‍ കൊടുത്തു. കൂട്ടത്തില്‍ ചോദിച്ചു.

ഞാന്‍ : നേരത്തേ ചോദിച്ചതിനു മറുപടി പറഞ്ഞില്ല ജൈമി.

അവള്‍ : എന്‍റെ മുടി ഒറിജിനല്‍ ആണ് .

ഞാന്‍ (  എന്‍റെ സുഹൃത്തിനോട്) : ഞാൻ പറഞ്ഞില്ലേ ഒർജിനൽ തന്നെ! ഡേ നീ പെണ്ണ് കെട്ടാന്‍ പോകുവല്ലേ . പെൺകുട്ടികളായാൽ ദാ  ഇത് പോലെ നല്ല നീള മുള്ള മുടി വേണം , ജൈമിയെ  പോലെ.

കത്തിയടി ഇഷ്ടല്ലാത്ത പോലെ അവള്‍  പോയി.

ഞാന്‍ പിന്നീടു എന്‍റെ ഫ്രണ്ടിനോട്  പറഞ്ഞു.

‘‘ ഡാ അവളെ കാണാന്‍ നമ്മുടെ സിനിമ നടി മീര നന്ദനെ പോലെ ഇല്ലേ ?’’

അവന്‍ : ഞാന്‍ വിളിച്ചു പറയട്ടെ അവളോട്‌ നീ അങ്ങനെ പറഞ്ഞു എന്ന്

ഞാന്‍ : പറ

അവന്‍ അവളെ വിളിച്ചു എന്നിട്ട് അവന്‍ അവളോട്‌

അവന്‍ : ജൈമി ഇവന്‍ പറയുന്ന കേട്ടോ ?

അവള്‍ : എന്താ ?

അവന്‍ : ജൈമിയെ  കാണാന്‍ മീര നന്ദനെ പോലെ ഉണ്ടെന്ന്.

അവള്‍ (ചെറു പുഞ്ചിരിയോടെ) : ഇത് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഞാന്‍ ഇടയ്ക്കു കയറി : ഓഹോ അപ്പോള്‍ അങ്ങനെ തന്നെ അങ്ങ് ധരിച്ചു വച്ചിരിക്കുവാ അല്ലെ ?

അവള്‍ : ചിരിച്ചു

ആ ചിരി ഒരു ധൈര്യമായി. പിന്നെ രണ്ടു ബിയറിന്റെ മൂഡിൽ വളരെ ഫ്രണ്ട്‌ലിയായി അവളോട്‌ ഞാന്‍ :  

സ്ഥലം എവിടെ ആണ് നാട്ടില്‍ ??

അവള്‍ ; കോട്ടയം

ഞാന്‍ : കോട്ടയത്ത്‌ എവിടെ ആണ് ? പാമ്പാടി ആണോ ?

അവള്‍ : അല്ല, പാല

ഞാന്‍ : അപ്പോള്‍ പലക്കാരിയാണല്ലേ ?

അവള്‍ : ചേട്ടന്‍ കോട്ടയത്ത്‌ ആണോ ?

ഞാന്‍ : അല്ല. പക്ഷേ കോട്ടയം ഒക്കെ അറിയും.

അവള്‍ : പിന്നെ എവിടെ ആണ് ? പാമ്പാടി ഒക്കെ എങ്ങനെ അറിയാം ?

ഞാന്‍ : ഞാന്‍ കൊല്ലം ആണ്. പാമ്പാടി മാത്രമേ എനിക്ക് കോട്ടയം ജില്ലയില്‍ അറിയാവൂ. എന്‍റെ ഒരു ഫ്രണ്ട് അവിടെ ഉണ്ട്. അത് കൊണ്ടാണ് ആ സ്ഥലം പറഞ്ഞേ ?

ഞാന്‍ : ജൈമി ഏതു  വരെ പഠിച്ചു ??

സുഹൃത്ത്  : ഇതെന്താ പെണ്ണ് കാണല്‍ ചടങ്ങോ  ?

ഞാന്‍ : ആണെന്ന് കൂട്ടിക്കോ ? കുട്ടി പറയൂ ?

അവള്‍ : പ്ലസ്ടു

ഞാന്‍ : ഞാന്‍ ബി.കോം ഫസ്റ്റ് ക്ലാസ്സ്‌ ആണ്. എന്നിട്ട്  എന്റെ  സുഹൃത്തിന്റെ തോളത്തു തട്ടികൊണ്ട് ‘‘ ഇവന്‍ പ്രീ ഡിഗ്രി ആണ്’’

അവള്‍ : നടോടികാറ്റ്  ഞാനും കണ്ടിട്ടുണ്ട്.

ഞാൻ : ഞാൻ ജൈമിയെ മീര എന്ന് വിളിച്ചോട്ടെ ...

അവൾ : അതെന്തിനാ ?

ഞാൻ : മീര , മീര നന്ദൻ , മീര ജാസ്മിൻ , ജൈമിയെക്കാൾ ചേർച്ച മീരയാ..

അവൾ : സിനിമ പ്രാന്ത് ഉണ്ടെന്നു തോന്നുന്നു ..

ഞാൻ : ഡെഫിനിറ്റിലി 

അവൾ സുഹൃത്തുക്കളോടായി : രണ്ടു ബിയർ കയറുമ്പോഴേക്ക് ഇങ്ങനാകുമോ ?

വൺ നൈറ്റ് അറ്റ് ദ് ബാർ ഇൻ അബുദാബി (കഥ)
പ്രതീകാത്മക ചിത്രം

സുഹൃത്ത് : ഹേ ഇത് റിയലാണ്. ജെയ്‌മി അങ്ങനെ പറയല്ലേ. വന്നപ്പോൾ തൊട്ട് തുടങ്ങിയതാ. നല്ല കുട്ടി , മീര നന്ദൻ എന്നൊക്കെ പറഞ്ഞിട്ട്. മീര, സോറി ജെയ്‌മി ഇവിടെ നിൽകേണ്ടവളല്ല. വേറെ ജോലിയിലേക്ക് മാറ്റണം എന്നൊക്കെയാ പറയുന്നേ. അതിനാ ഏതുവരെ പഠിച്ചു എന്നൊക്കെ ആശാൻ ചോദിച്ചേ.

അവൾ( ഒന്ന് അത്ഭുതപെട്ടുകൊണ്ടു എന്നോട് ) : ആണോ ?   

ഞാൻ അതെ എന്നർത്ഥത്തിൽ തലയാട്ടികൊണ്ടൊന്നു മൂളി.

അവൾക്ക് ഒരു നാണം വന്ന പോലെ.

അവൾ : ശരിക്കും?

ഞാൻ : ശരിക്കും.

അവൾ : എന്തിനാ എനിക്ക് ജോലിയാക്കി തരുന്നേ?

ഞാൻ : എന്താ ഞാനിപ്പോൾ പറയുക ...മീര ഇവിടുത്തെ ഈ അന്തരീക്ഷത്തിൽ നിൽക്കുന്ന എനിക്കങ്ങോട്ടു പറ്റുന്നില്ല.

അവൾ : അങ്ങനെയൊക്കെ തോന്നാൻ. നമ്മൾ തമ്മിൽ ഇന്നാദ്യമല്ലേ കാണുന്നത്. ഇത്ര പെട്ടന്ന് ?

ഞാൻ : അതിപ്പോൾ ഒരാളെ ഇഷ്ടപ്പെടാൻ വല്യ സമയമൊന്നും വേണമെന്നില്ല .ലവ് അറ്റ് ഫസ്റ്റ് സൈറ്റ്  എന്നൊക്കെ കേട്ടിട്ടില്ലേ ?

അവൾ : അതൊക്കെ സിനിമയിലല്ലേ ? ജീവിതത്തിലുണ്ടാവുമോ ?

ഞാൻ : ഉണ്ടാവും , ഉണ്ടായ കൊണ്ടല്ലേ പറഞ്ഞത് ...

അവൾ : എന്നാൽ എനിക്കതിലൊന്നും വിശ്വാസമില്ല. കുറച്ചു നാൾ കഴിയട്ടെ നമുക്കു ആലോചിക്കാം. അതുപോരെ ?

ഞാൻ : മതി. പക്ഷേ ഞാൻ ജോലി നോക്കിക്കോട്ടെ ?

അവൾ : ഞാൻ വെറും പ്ലസ് ടു അല്ലേ ?എനിക്ക് എന്ത് ജോലി കിട്ടാനാണ്.

സുഹൃത്ത് : യ്യോ, ജെയ്‌മി തയാറാണൊന്നു പറഞ്ഞാമതി. വേണേൽ ജൈമിക്കു വേണ്ടി ഒരു സ്ഥാപനം തന്നെ തുടങ്ങിക്കളയും.

അപ്പോഴേക്കും മറ്റൊരു ടേബിളിൽ കസ്റ്റമേഴ്സ് വന്നു.

സമയം പോയതറിഞ്ഞില്ല. അവധിദിവസം ആയതിനാൽ തിരക്കു കൂടി വന്നു. ഞങ്ങൾ ഭക്ഷിച്ചും കഴിഞ്ഞിരുന്നു. ബില്ല് പേ ചെയ്തു. ചെറിയൊരു സംഖ്യ ടിപ്പും നൽകി ഞങ്ങൾ യാത്രപറഞ്ഞിറങ്ങി .

പിന്നീട് ഞങ്ങൾ വീണ്ടും വീണ്ടും കണ്ടു . വൈകാതെ അവൾ അവിടുത്തെ ജോലി ഉപേക്ഷിച്ചു .എന്റെ സുഹൃത്തിന്റെ സഹോദരിയാണെന്ന വിലാസത്തിൽ അടുത്തബന്ധുവിന്റെ  സ്ഥാപനത്തിൽ ചെറിയ ജോലിയിൽ  പ്രവേശിപ്പിച്ചു. പിന്നീട് പാർട്ട് ടൈം ആയിഅയാട്ട  പഠിച്ചു. സ്പോക്കൺ ഇംഗ്ലീഷ്  പഠിച്ചു. ഒരൊഴിവ് വന്നപ്പോ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ  ഇന്റർവ്യൂ പാസായി എന്റെ സഹപ്രവർത്ത കയായി. ഇപ്പോ ജൈമി എന്റെ ഭാര്യയാണ്. രണ്ടു കുട്ടികളുടെ അമ്മയും. ഒരു ‘റ്റോസ്’ അതും  ജ്യൂസ് വേണോ ബിയർ വേണോ എന്ന കൺഫ്യൂഷനിൽ ഇട്ട ടോസ് കൊണ്ട് വന്ന സൗഭാഗ്യം ‘ജൈമി’

English Summary: One Night At The Bar In Abudhabi Story By Shemeer Mohammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com