ADVERTISEMENT

നിറം മാറുന്ന നിഴലുകൾ

"ടീച്ചർ... ഇനിയും ഞങ്ങൾക്ക് ആരുമില്ല. ഉണ്ടായിരുന്ന ഒരാൾ പോയി." അമ്മ വിങ്ങിപ്പൊട്ടി. നാലാം ക്ലാസ്സിൽ ആണ് മകൾ പഠിക്കുന്നത്. മകളുടെ ക്ലാസ്സ് ടീച്ചറെ കണ്ട് തന്റെ സങ്കടം അറിയിക്കാൻ ആണ് ആ അമ്മ വന്നിരിക്കുന്നത്. അവരുടെ ഭർത്താവ് മരിച്ചിട്ട് അധിക നാളായില്ല. "ടീച്ചർ.." സംസാരിക്കുവാൻ ആകാതെ അവർ വാക്കുകൾ തപ്പി. "മകളെ കൂട്ടിക്കൊണ്ടു പോകാനായി അയാൾ വന്നാൽ കൂടെ അയയ്ക്കരുത്. ഞാൻ തന്നെ വന്ന് കൊണ്ടു പോയ്ക്കൊള്ളാം" അമ്മയുടെ കണ്ണീരിന്റെ നനവും ഒരു ഭാഷയാണ്. അത് മനസ്സിലാക്കി തന്നെയാണ് ടീച്ചർ ചോദിച്ചത് "അല്ലാ.. അയാൾ കുട്ടിയുടെ അച്ഛന്റെ അച്ഛനല്ലെ..?" അതെ ടീച്ചർ, ആയിരുന്നു. ഇപ്പോഴല്ല. അയാൾ ചീത്തയാണ്." ക്ലാസ്സ് കഴിഞ്ഞിരുന്നതു കൊണ്ട് കുട്ടിയുടെ കൈ പിടിച്ച് അവർ വീട്ടിലേക്ക് നടന്നു.
 

ബന്ധങ്ങൾ

മരണം കാത്തുകിടക്കുന്ന തന്റെ അമ്മയെക്കുറിച്ചായിരുന്നു മകളുടെ ചിന്ത. കിടന്നു കിടന്നു പുറം പൊട്ടി. എത്ര നാളായി ഈ കിടപ്പ്. അവൾ ക്ഷേത്ര നടയിൽ നിന്ന് എല്ലാ പ്രഭാതത്തിലും സങ്കടപ്പെട്ടു. തിരിച്ചു പോരും മുമ്പെ പൂജാരിയെക്കണ്ട് പ്രസാദം വാങ്ങി. "സമയമായില്ല, അല്ലെ.." അടക്കിപ്പിടിച്ച ഒരു തേങ്ങലോടെ പൂജാരിയുടെ മറുപടിക്കായി അവൾ കാത്തു. "ആയുസ്സിന്റെ വലുപ്പം, സമയമാകട്ടെ.." പൂജാരി അവൾക്ക് ആശ്വാസം പകർന്നു. തിരിച്ചു വീടെത്തും മുമ്പെ അവൾ അമ്മയുടെ മരണമറിഞ്ഞു. എന്തിനായിരുന്നു ഈ ധൃതി. ആ ശ്വാസം പോലും തനിക്ക് അമ്മയായിരുന്നല്ലോ.! അവൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മ ഉണരുന്നതും കാത്ത്..
 

അച്ഛന്റെ മകൻ

 "അതെ മുടി, അതെ കണ്ണുകൾ, അതെ നോട്ടം. ഇരിപ്പും നടപ്പുമെല്ലാം ഒത്തുവച്ചത്. ഇങ്ങനെ ഒരു അച്ഛനും മകനും ചേർന്നുവരാൻ പാടാ." ഞാൻ കേട്ടു മടുത്തു. ഞാൻ ആരെ വെറുക്കുന്നുവോ, ലോകം എന്നെയും അയാളാക്കുന്നു. എന്റേതെന്ന് പറയാൻ ഞാനില്ലാതെ.. ഇനി വയ്യ, എനിക്ക് ഞാനാകാതിരിക്കുവാൻ. ഞാൻ കേട്ടതിനൊക്കെ അവസാനം ആകാൻ സമയമായി. ഏറ്റവും ഹീനമായ ഒരു വഞ്ചനയുടെ പ്രതീകത്തെ ഈ ഭൂമിയിൽ നിന്ന് മായ്ച്ച് കളയുക. എന്റെ കൈകൾ തന്നെ അതിനു നിമിത്തമാകട്ടെ. പിന്നെ വൈകിയില്ല, എനിക്ക് എന്നെ തിരിച്ചു കിട്ടാൻ. അപ്പോഴാണ് നാട് കൂടുതൽ പറഞ്ഞു തുടങ്ങിയത് അച്ഛന്റെ മകൻ തന്നെ. അച്ഛനും അച്ഛനെ കൊന്നവൻ..!

 

Content Summary: Malayalam Short Story written by Hari Karumadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com