ADVERTISEMENT

വയലാറെന്ന അത്ഭുതപ്രതിഭയുടെ സർഗ സംഭാവനകൾ സംബന്ധിച്ച എത്രയോ പഠനങ്ങളും ലേഖനങ്ങളും നിരൂപണങ്ങളും പുസ്തകങ്ങളുമൊക്കെ വന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ജന്മദിനവും, ഒരു ചരമദിനവും അദ്ദേഹത്തെക്കുറിച്ചുള്ള കുറിപ്പുകളോ ലേഖനങ്ങളോ ഇല്ലാതെ കടന്നു പോകുന്നില്ല. മറഞ്ഞിട്ട് നാൽപ്പത്തിയേഴ് കൊല്ലം കഴിഞ്ഞിട്ടും അദ്ദേഹത്തെ ആരും മറന്നിട്ടില്ല. അൻപതും അറുപതും വർഷങ്ങൾക്കു മുൻപ് അദ്ദേഹം എഴുതിയ ഗാനങ്ങളും കവിതകളും ഈ ന്യൂജനറേഷൻ കാലത്തും ആഘോഷിക്കപ്പെടുന്നു. അദ്ദേഹമെഴുതിയ ഗാനങ്ങളുടെ വരികളൊന്നു ശ്രദ്ധിക്കൂ. ഉപമകളാലും അലങ്കാരങ്ങളാലും സമൃദ്ധമാണത്. പദസംയുക്തങ്ങളുടെ ഉത്സവമുണ്ടതിൽ. 'ഇന്ദ്രവല്ലരി പൂ ചൂടി വരും...' എന്നൊക്കെ അദ്ദേഹം എഴുതുമ്പോൾ മലയാള ഭാഷയെ നെഞ്ചോട് ചേർത്ത് പോകാത്ത ആരാണുണ്ടാവുക? ആ കവിത്വത്തെ പ്രകീർത്തിച്ചു പോകാത്ത ആരാണുണ്ടാവുക? തന്റെ തൂലിക കൊണ്ട് മലയാള ഭാഷയെ അദ്ദേഹം അനുഗ്രഹിച്ചു. ഈ ഭാഷയുടെ ആഴത്തിനും ആർദ്രതയ്ക്കും കരുത്തിനും  മനോഹാരിതയ്ക്കും  സംവേദനക്ഷമതക്കുമെല്ലാം തന്റെ വരികളിലൂടെ പുതിയ അർഥങ്ങൾ അദ്ദേഹം പ്രകാശിപ്പിച്ചു.

ഞാൻ വയലാറിന്റെ ഒരു ഗാനം ആദ്യമായി കേൾക്കുന്നത് 2004-ലാണ്. ഞാനെന്ന അന്നത്തെ പതിനഞ്ചുകാരനിലേക്ക് ആനന്ദമായും അനുഭൂതിയായും നിർവൃതിയായും ആസക്തിയായും ലഹരിയായുമൊക്കെ ചിറകടിച്ചിറങ്ങിയതും അലയടിച്ചു കയറിയതും 'സന്യാസിനീ' എന്ന ഗാനമാണ്. ആകാശവാണിയുടെ ഗാനസംപ്രേഷണങ്ങൾക്ക് നന്ദി. 'രാക്ഷസി'യും, 'ലജ്ജാവതി'യും, 'കറുപ്പിനഴ'കുമൊക്കെ ഹിറ്റടിച്ചു നിൽക്കുന്ന ആ കാലത്തെ ഞാനെന്ന കൗമാരത്തെ ശരിക്കും ത്രസിപ്പിച്ചു കളഞ്ഞു അന്നേക്ക് ഏറ്റവും ചുരുങ്ങിയത് മുപ്പത് കൊല്ലം മുമ്പെങ്കിലും എഴുതപ്പെട്ട 'സന്യാസിനീ..'. തീവ്ര പ്രണയത്തിന്റെയും വിരഹവിഷാദങ്ങളുടേയുമെല്ലാം പര്യായമായി മാറിയ ആ പാട്ടിൽ ഞാനെന്ന കൗമാരക്കാരന്റെ മനസ്സിനും വികാരങ്ങൾക്കും അഭിലാഷങ്ങൾക്കും വേണ്ടതെല്ലാമുണ്ടായിരുന്നു. എല്ലാ കാലഘട്ടത്തിലേയും ജനങ്ങളുമായും സംവദിക്കാൻ ആ ഗാനത്തിന് സാധിക്കുന്നു എന്നതിന് തെളിവാണിത്! അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഗാനങ്ങളെ നാം കാലാതിവർത്തി എന്ന് വിശേഷിപ്പിക്കുന്നത്. 

എന്നിലെ എഴുത്തുകാരന് തീർച്ചയായും വയലാറിനെക്കുറിച്ച് എഴുതാതിരിക്കാനാകുമായിരുന്നില്ല. അങ്ങനെ ഞാനും എഴുതി 'വയലാർ' എന്ന പേരിൽ ഒരു കവിത. അത് മനോരമ ഓൺലൈൻ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിന്റെ ലിങ്ക് വയലാറിന്റെ മകനും ഗാനരചയിതാവുമായ ശരത്ചന്ദ്രവർമയ്ക്ക് അയച്ചും കൊടുത്തു. എന്നിലെ വയലാർ പ്രേമിയെ തൃപ്തിപ്പെടുത്താൻ എനിക്ക് ഇത്രയെങ്കിലും ചെയ്യണമായിരുന്നു. 'സന്യാസിനീ' കേട്ടത് മുതലാണ് ഞാൻ ഏതൊരു പാട്ടിന്റെയും വരികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആ പാട്ട് കേട്ടപ്പോഴാണ് എനിക്കും ഒരു ഗാനരചയിതാവാകണമെന്ന മോഹം എന്നിൽ മൊട്ടിട്ടത്. എന്നെ സാഹിത്യത്തിന്റെ സഹചാരിയും ഉപാസകനുമൊക്കെയാക്കുന്നതിന് നിമിത്തമായതും ആ ഗാനത്തിന്റെ വാക്കുകൾക്കതീതമായ മനോഹാരിതയും പദവിന്യാസങ്ങളും വിഷാദ ഭാവവുമൊക്കെയാണ്.

തന്റെ സമകാലീനരായ ഗാനരചയിതാക്കൾക്കും, തനിക്ക് ശേഷം വന്ന പാട്ടെഴുത്തുകാർക്കും അവകാശപ്പെടാനാവാത്ത വല്ലാത്തൊരു തലയെടുപ്പും ആഢ്യത്വവും വരികളിൽ നിറച്ചു വെക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഗാനരചയിതാക്കളുടെ പൊന്നുതമ്പുരാനായി, കാവ്യശിൽപ്പങ്ങളുടെ രാജശിൽപ്പിയായി അദ്ദേഹം നിലനിൽക്കാനുള്ള കാരണവും ഇതു തന്നെ. പാട്ടിലും കവിതയിലുമെല്ലാം അദ്ദേഹം തന്റെ പ്രത്യേക ശൈലി കൊണ്ടും, ആവേശം ജനിപ്പിക്കുന്ന പദവിന്യാസം കൊണ്ടും, പാണ്ഡിത്യം കൊണ്ടും, മനസ്സിന്റെ നൈർമല്യം കൊണ്ടും, വിപ്ലവബോധം കൊണ്ടും, പ്രവചനശക്തി കൊണ്ടുമൊക്കെ വിസ്മയങ്ങൾ തീർത്തു. കഥയ്ക്കും ഗാനസന്ദർഭങ്ങൾക്കുമനുസരിച്ചുള്ള പദങ്ങൾ തിരഞ്ഞെടുക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്, അവയുമായി ചേർന്നു നിൽക്കുന്ന ഐതിഹ്യങ്ങളുടെയും, പുരാവൃത്തങ്ങളുടെയും, ഇതിഹാസങ്ങളുടേയുമൊക്കെ തൊങ്ങലുകൾ കൂടി തുന്നിച്ചേർത്തു പാട്ടുകളിൽ. അപ്പോൾ ആ പാട്ടുകൾ മറ്റൊരു തലത്തിലേക്കുയർന്നു. 'പനിനീർമഴ'യൊക്കെ അതിനുദാഹരണമാണ്. 

സിനിമയിലെ സന്ദർഭങ്ങളും ഈണവും കഥാപാത്രങ്ങളുടെ പ്രത്യേകതകളുമെല്ലാം ഗാനരചയിതാവിന് പരിമിതികൾ സൃഷ്ടിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ അത്തരം 'ശ്വാസം മുട്ടലുകളി'ല്ലാതെ, സിനിമയിലെ വിവിധ സന്ദർഭങ്ങൾക്കായി എഴുതിയതാണെന്ന് തോന്നിക്കാതെ അത്ഭുതകരമായ സ്വാഭാവികതയോടെ വയലാർ ഗാനങ്ങൾ ഒഴുകിപ്പരക്കുന്നു. ചക്രവാളങ്ങളോളം, ആഴിപ്പരപ്പുകളോളം, കാലങ്ങളോളം ചെന്നെത്തുന്നു. ഈശ്വരൻ കേവലം ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ല എന്ന് തന്റേടത്തോടെ വിളിച്ചു പറയാനും, ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെയായി നമ്മൾ കണ്ടാലറിയാതായെന്ന് ആശങ്കപ്പെടാനും, 'അല്ലിക്കുടങ്ങളിൽ അമൃതുമായ് നിൽക്കും അജന്താ ശിൽപ്പമേ' എന്ന് തരളിതനാകാനും, സ്വാതന്ത്ര്യത്തിൻ സമരപതാകകൾ ഉയരുന്നുവെന്നും, സാമ്രാജ്യങ്ങൾ ഉയർത്തിയ കോട്ടകൾ ഉലയുന്നുവെന്നുമൊക്കെ വിപ്ലവം പറയാനും, ഈ മനോഹര തീർത്ത് ഒരിക്കൽക്കൂടി ജനിക്കണമെന്ന് മോഹിക്കാനുമൊക്കെ ഇവിടെ ഒരു വയലാറേ ഉണ്ടായിട്ടുള്ളൂ. ഇനിയെന്നും ഇതേ വയലാറേ ഉണ്ടാവുകയുമുള്ളൂ!

Content Summary: Malayalam Article ' Vayalar Kavyasilppangalude Rajasilpi ' written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com