ADVERTISEMENT

അവരിവിടുന്നു വീട് മാറി പോയല്ലോ.., നിർത്താതെയുള്ള കോളിംഗ് ബെല്ലടി കേട്ട് ഇറങ്ങി വന്ന അടുത്ത വീട്ടിലെ ചേച്ചിയാണ് ഗൗതമിനോട് അത് പറഞ്ഞത്. ഡിവോഴ്സിന് ശേഷം എല്ലാ മാസവും ഒരു ദിവസം ദീപയുടെയും ഗൗതമിന്റെയും മകളായ അമ്മുവിനെ കാണാൻ കോടതിയുടെ വിധിയുള്ളതാണ്. ദീപയുമായി ഉള്ള ഡിവോഴ്സ് കേസ് രണ്ടു വർഷത്തോളം നീളാൻ തന്നെയുള്ള കാരണം കുഞ്ഞിനെ കൂടെ നിർത്തുന്ന കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താഞ്ഞത് കൊണ്ടായിരുന്നു. അവസാനം മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ഒരു പകൽ മോള് ഗൗതമിനോടൊപ്പം എന്ന തീരുമാനത്തിൽ മനസ്സില്ലാ മനസോടെ ഗൗതം സമ്മതിച്ചു ഒപ്പിടുകയാണുണ്ടായത്. കുഞ്ഞിനെ ദീപയുടെ വീട്ടിൽ പോയി കൂട്ടണം എന്നുള്ളതും ദീപയുടെ നിർബന്ധ ബുദ്ധിയായിരുന്നു. എല്ലാ മാസവും അവളുടെ വീടിനു മുന്നിൽ തോറ്റു വന്നു നിൽക്കുന്ന ഗൗതമിനെ കാണുമ്പോൾ കിട്ടുന്നൊരു ഭ്രാന്തമായ ആനന്ദത്തെ പറ്റിയുള്ള ചിന്ത ദീപയെ രസിപ്പിച്ചിട്ടുണ്ടാവണം. സ്നേഹത്തിന്റെ മറുവശം വെറുപ്പാണല്ലോ. ഒരിക്കൽ സ്നേഹിച്ചിരുന്നവൾക്ക് ഇങ്ങനെ എങ്ങനെ വെറുക്കാൻ കഴിയുന്നുവെന്നു പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. മോൾ കൂടെ വരുമെന്നുള്ള ഗൗതമിന്റെ ധാരണ ആദ്യത്തെ ആഴ്ച്ച തന്നെ തകർന്നുപോയി. മോള് കൂടെ വരില്ലായെന്നു ഗൗതമിനോട് തീർത്തു പറഞ്ഞു. കൂടെ വരില്ല ഏതാണ്ട് ഒരു മണിക്കൂറിനടുത്തു ദീപയുടെ വീടിനു മുന്നിൽ നിന്നു സംസാരിക്കും. കുറച്ചു കഴിഞ്ഞു അകത്തേക്ക് കയറിപ്പോകും. കുഞ്ഞല്ലേ, അതിനു എന്തറിയാം. 

ഇതിനിടെ ദീപ ഒരു ദുബായ്ക്കാരനായി പ്രണയത്തിലായതും വിവാഹം കഴിച്ചതുമൊന്നും ഗൗതമിനെ ബാധിച്ചതെയില്ല. പിന്നീടുള്ള മാസങ്ങൾ ഗൗതം ആ ഒരു മണിക്കൂറിനു വേണ്ടിയാണ് ജീവിക്കുന്നതെന്നു തന്നെ പറയാം. അങ്ങനെയുള്ളൊരു ഞായറാഴ്ച ആണ് ഇന്ന്. പതിവുപോലെ ഗൗതം വന്നപ്പോൾ വീട് പൂട്ടിയിരിക്കുന്നു. എങ്ങോട്ടാണ് താമസം മാറിയതെന്നു അറിയാമോ ചേച്ചീ? എങ്ങോട്ടാണെന്നു അയൽക്കാരോട് പോലും പറഞ്ഞില്ല കുഞ്ഞേ.., ഒരു പ്രത്യേക സ്വഭാവമാ ആ വീട്ടിലുള്ളോർക്ക്. അയൽക്കാർക്ക് പോലും അവരെ കണ്ടൂടാ.. അത്രക്ക് ബെസ്റ്റ് സ്വഭാവം. അതും പറഞ്ഞൊരു പുച്ഛത്തോടെ അയൽക്കാരി വീട്ടിനുള്ളിലേക്ക് കയറിപ്പോയി. ഗൗതം ഫോണെടുത്തു ദീപയെ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് ആണെന്ന ശബ്ദസന്ദേശമായിരുന്നു മറുപടി. ഇനിയെന്ത് ചെയ്യുമെന്ന ചിന്തകൾക്കവസാനം ഗൗതം ഫോണെടുത്തു സുഹൃത്തും വക്കീലുമായ അനന്തപത്മനാഭനെ വിളിച്ചു. വിവരങ്ങൾ കേട്ട വക്കീൽ ഗൗതമിനോട് പൊലീസ് സ്റ്റേഷനിൽ ചെന്നൊരു പരാതി കൊടുക്കാൻ നിർദേശിച്ചു. പോകുമ്പോൾ മ്യൂച്ചൽ ഡിവോഴ്സ് എഗ്രിമെന്റും ജഡ്ജ്മെന്റും എടുക്കാൻ മറക്കരുത് എന്നും ഗൗതമിനെ ഓർമിപ്പിച്ചു.

Read Also: മകളുടെ വിവാഹം ദിവസം അയാൾ പൊട്ടിക്കരഞ്ഞു; ' അച്ഛൻ എന്നെ സ്നേഹിച്ചിരുന്നോ..?' മകൾക്ക് ഞെട്ടൽ

പൊലീസ് സ്റ്റേഷനിലെത്തിയ ഗൗതം അസിസ്റ്റന്റ് എസ് ഐ സിബി തോമസിനോട് കാര്യങ്ങൾ ധരിപ്പിച്ചു. എ എസ് ഐ ഗൗതമിന്റെ കൈയ്യിൽ നിന്നും ദീപയുടെ നമ്പർ വാങ്ങി വിളിച്ചുനോക്കി. "സ്വിച്ചോഫ് ആണല്ലോ സുഹൃത്തേ, വേറെ ആരുടെയേലും നമ്പറുണ്ടോ?" ഗൗതം ദീപയുടെ അച്ഛന്റെ നമ്പർ പറഞ്ഞു കൊടുത്തു. അതിലേക്ക് വിളിച്ച കോൾ കണക്ട് ആയി. "ഹലോ, ദീപ എന്ന സ്ത്രീയുടെ അച്ഛന്റെ നമ്പർ അല്ലെ?" എ എസ് ഐ ചോദിച്ചു. "നിങ്ങളുടെ മകളുടെ മകളെ കാണാനില്ല എന്നൊരു പരാതിയുമായി കുട്ടിയുടെ അച്ഛനാണെന്ന അവകാശവാദവുമായി ഗൗതം എന്നൊരു സുഹൃത്ത് വന്നിട്ടുണ്ടല്ലോ. എന്താണ് കാര്യം? അവിടുന്നുള്ള മറുപടിക്ക് എ എസ് ഐ ഇടയ്ക്കിടെ മറുചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. "അതെയോ.. എന്നാണ് പോയത്? ഓക്കേ ഓക്കേ"  എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു. "സുഹൃത്തേ, അവർ അബുദാബിക്ക് പോയി എന്നാണല്ലോ അദ്ദേഹം പറയുന്നത്." "അബുദാബിക്കോ?" ഗൗതമിനു ശരീരം തളരുന്ന പോലെ തോന്നി. "അതെങ്ങനെ ശെരിയാകും. കുഞ്ഞിനെ ഞായറാഴ്ച കാണാൻ കോടതി ഉത്തരവ് ഉള്ളതാണല്ലോ.." "കോടതി ഉത്തരവ് അമ്മയുടെ അടുത്തു പോയി കാണാൻ അല്ലെ.. താൻ അബുദാബിക്ക് വിട്ടോ.." എ  എസ് ഐ സിബി തോമസ് ചിരിച്ചുകൊണ്ട് പറഞ്ഞു.

"അല്ല സാറേ ഇവര് അബുദാബിക്ക് പോയി എന്നുള്ളതിന് എന്താണ് ഉറപ്പ്?" ഗൗതം സംശയത്തോടെ ചോദിച്ചു. "ആ അത് ശെരിയാണല്ലോ, നമുക്കൊരു കാര്യം ചെയ്യാം എസ് ഐ സാറിനെ കണ്ടുകളയാം. താൻ തന്റെ സംശയം എസ് ഐ സാറിനെ ബോധിപ്പിക്ക്. അദ്ദേഹം പരിഹാരമുണ്ടാക്കും. വാ..." എന്നും പറഞ്ഞു എ എസ് ഐ സിബി തോമസ് ഗൗതമിനേയും കൂട്ടി എസ് ഐ യുടെ ക്യാബിനിലേക്ക് നടന്നു. എ. എസ്. ഐ സിബി തോമസ്, എസ് ഐ യോട് കാര്യങ്ങൾ വിശദീകരിച്ചു. "അപ്പൊ കുട്ടിയെ കാണണം എന്നതാണ് നിങ്ങളുടെ ആവശ്യം അല്ലെ?" അതെയെന്ന അർഥത്തിൽ ഗൗതം തലയാട്ടി. "അതുമാത്രമല്ല സാറേ, അവര് അബുദാബിക്ക് പോയിട്ടുണ്ടോ എന്നും ഈ സുഹൃത്തിന് ഡൗട്ട് ഉണ്ട്. അല്ലെ സുഹൃത്തേ?" സിബി തോമസ് ചിരിച്ചു കൊണ്ട് ഗൗതമിനോട് ചോദിച്ചു. ഉണ്ടെന്ന അർഥത്തിൽ ഗൗതം വീണ്ടും തലയാട്ടി. "താൻ എന്തെങ്കിലുമൊന്നു വാ തുറന്നു പറയെടോ" സിബി തോമസ് ഗൗതമിനോടായി പറഞ്ഞു. ഗൗതം വെറുതെ ചിരിച്ചു. എസ്.ഐ, എ.എസ്.ഐ യുടെ കൈയ്യിൽ നിന്നും ദീപയുടെ അച്ഛന്റെ നമ്പർ വാങ്ങി അതിലേക്ക് വിളിച്ചു ദീപയും കുഞ്ഞും അബുദാബിക്ക് പോയിട്ടുണ്ടോ എന്നും പോയിട്ടുണ്ടെങ്കിൽ പാസ്പോർട്ട് പോലുള്ള രേഖകളുമായി സ്റ്റേഷനിലേക്ക് വരുവാനും നിർദേശിച്ചു. ഫോൺ വച്ച ശേഷം "അവർ നാളെ രാവിലെ രേഖകളുമായി വരും. താൻ പോയിട്ട് നാളെ വാ" എന്ന് എസ്.ഐ. ഗൗതമിനോട് പറഞ്ഞു. എ.എസ്.ഐ യോടൊപ്പം ക്യാബിന് പുറത്തിറങ്ങിയ ഗൗതം പൊലീസ് സ്റ്റേഷനിൽ നിന്നും ബൈക്കുമെടുത്തു വീട്ടിലേക്ക് പോയി.

Read Also: കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഉരുൾപൊട്ടലിൽ പെട്ടുപോയി, വീടിരുന്ന സ്ഥലത്ത് പാറക്കഷ്ണങ്ങൾ മാത്രം

പിറ്റേന്ന്, ഗൗതം രാവിലെ ഒൻപതു മണിയോടെ സ്റ്റേഷനിൽ എത്തി. "അല്ല ആരിത്, നേരത്തെ തന്നെ എത്തിയല്ലോ ഇരിക്ക് ട്ടൊ" എ എസ് ഐ സിബി തോമസ് ഗൗതമിനോട് സൗഹൃദഭാവത്തിൽ പറഞ്ഞു. ഏതാണ്ട് 10.30 ആയിട്ടും ആരെയും കാണാഞ്ഞു ഗൗതം വീണ്ടും എ.എസ്.ഐ യുടെ അടുത്തെത്തി. എ.എസ്.ഐ. ദീപയുടെ അച്ഛന്റെ നമ്പറിലേക്ക് വിളിച്ച ശേഷം, അര മണിക്കൂറിനകം എത്തും, താൻ വെയിറ്റ് ചെയ്യ് എന്നു അറിയിച്ചു. കുറച്ചു സമയത്തിന് ശേഷം ദീപയുടെ അച്ഛൻ സ്റ്റേഷനിലേക്കെത്തി. ഗൗതമിനേയും ദീപയുടെ അച്ഛനെയും എസ്.ഐ. യുടെ കാബിനിലേക്ക് വിളിപ്പിച്ചു. "കുട്ടി എവിടെഡോ?" എസ് ഐ ദീപയുടെ അച്ഛനോട് ചോദിച്ചു. "അവർ അബുദാബിക്ക് പോയി സാറേ.." അച്ഛന്റെ മറുപടി. "രേഖകൾ വല്ലതും കൊണ്ടുവന്നിട്ടുണ്ടോ? പാസ്പോർട്ടിന്റെ കോപ്പിയോ മറ്റോ?" "അതൊക്കെ അവര് കൊണ്ടുപോയി സാറേ.. എന്റടുത്തു ഒന്നുമില്ല." "എന്നാ അവരെയൊന്നു വീഡിയോ കോൾ വിളിക്ക്. നമുക്ക് അവർ അബുദാബി തന്നെ ആണോയെന്നു ഒന്നു ഉറപ്പ് വരുത്തണ്ടേ?" എസ് ഐ വീണ്ടും പറഞ്ഞു. "അയ്യോ സാറേ എന്റെ കൈയ്യിൽ വീഡിയോ കോൾ വിളിക്കാൻ ഉള്ള ഫോണൊന്നും ഇല്ല." എന്നും പറഞ്ഞു ദീപയുടെ അച്ഛൻ പോക്കറ്റിൽ നിന്നും പഴയൊരു കീപാഡ് ഫോൺ എടുത്തു കാണിച്ചു. "എന്നാ താനൊരു കാര്യം ചെയ്യ്. എന്റെ നമ്പർ എഴുതി വാങ്ങിക്കൊണ്ടു പൊക്കോ.. അവരോട് എന്നെ വിളിക്കാൻ പറയ്. ഇന്നുതന്നെ വിളിക്കാൻ പറയണം ഇല്ലെങ്കിൽ കുട്ടി മിസ്സിങ് ആണ് എന്ന പരാതിയിൽ എനിക്ക് കേസെടുക്കേണ്ടി വരും. അത് എല്ലാവർക്കും ബുദ്ധിമുട്ടാകും." എസ്.ഐ പറഞ്ഞു നിർത്തി. "ഞാൻ ഇന്ന് തന്നെ വിളിപ്പിച്ചോളാ സാറേ," ദീപയുടെ അച്ഛൻ ഭവ്യതയോടെ പറഞ്ഞു. "എന്നാ ചെല്ല്" എസ് ഐ ദീപയുടെ അച്ഛനെ പറഞ്ഞയച്ചു. "അവര് വിളിക്കട്ടെഡോ നമുക്ക് നോക്കാം.. താനും ചെല്ല്." എസ്.ഐ ഗൗതമിനെയും പറഞ്ഞയച്ചു. കാര്യത്തിൽ ഒരു തീരുമാനവും ആകാത്ത നിരാശയിൽ ഗൗതം വണ്ടിയുമെടുത്തു പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി.

Read Also: തന്റെ ജീവിതം തകർത്തവനെ കാണാൻ അവൾ പോയി, അത് അയാളെ കൂടുതൽ അസ്വസ്ഥനാക്കി; പക, പ്രതികാരം

മൂന്നാം നാൾ രാവിലെതന്നെ ഗൗതം സ്റ്റേഷനിലെത്തി. സ്ഥിരപരിചയമുള്ളൊരാളെ കാണുന്ന പോലെ പൊലീസുകാരെല്ലാം അയാളെ നോക്കി പുഞ്ചിരിച്ചു. ഗൗതം എ.എസ്.ഐ സിബി തോമസിനരികിലേക്ക് ചെന്നു. "സാറേ എന്റെ കാര്യം..." ഗൗതം മുരടനക്കി. "തന്റെ കാര്യം എസ്.ഐ. സാർ ഏറ്റതല്ലേ, അദ്ദേഹമൊരു മീറ്റിങ്ങിനു എസ്.പി. ഓഫിസിലേക്ക് പോയതാണ്. ഒന്നു വിളിച്ചു നോക്കൂ.." എന്നും പറഞ്ഞു സിബി തോമസ് ഗൗതമിനു എസ്.ഐ. യുടെ നമ്പർ കൊടുത്തു. നമ്പർ ഡയൽ ചെയ്തു ഫോണ് ചെവിയോട് ചേർത്തുകൊണ്ടു ഗൗതം സ്റ്റേഷന് പുറത്തേക്കിറങ്ങി. നീണ്ട ബെല്ലടികൾക്ക് ശേഷം ഫോൺ എടുക്കപ്പെട്ടു. "ഹലോ.., സാറേ ഗൗതം ആണ്. ഒരു കുട്ടിയെ അബുദാബിക്ക് കൊണ്ടൊയോ എന്നറിയാൻ.. അവിടുന്ന് സാറിനെ വിളിക്കണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അവർ വിളിച്ചിരുന്നൊ?" ഗൗതം താഴ്മയോടെ കാര്യം അവതരിപ്പിച്ചു. "അവര് വിളിച്ചിരുന്നടോ, ഒരു ഗൾഫ് നമ്പറിൽ നിന്നാണ് വിളിച്ചത്. വീഡിയോ കോൾ ചെയ്യണമെങ്കിൽ ബോട്ടിം എന്നൊരു ആപ് വേണമത്രെ.., അതില്ലാത്തകൊണ്ടു ഞാൻ പിന്നെ വീഡിയോ കോൾ ചെയ്തില്ല. താൻ എന്തായാലും കോടതിയിൽ പോയി ബാക്കി കാര്യങ്ങൾ നോക്ക് എന്നാൽ" ഇത്രയും പറഞ്ഞു എസ്.ഐ. ഫോൺ വച്ചു. കുഞ്ഞിന്റെ കാര്യമൊന്നും പറഞ്ഞില്ലല്ലോയെന്നോർത്ത ഗൗതം വീണ്ടും എസ്.ഐ. യെ ഫോൺ ചെയ്തു. "സാറേ ഗൗതം ആണ്. ഇപ്പൊ വിളിച്ചിരുന്ന... കുട്ടിയോട് സംസാരിക്കാൻ പറ്റിയാരുന്നോ സാറേ?" ഗൗതം ചോദിച്ചു. "എടോ തന്നോടല്ലേ പറഞ്ഞത് കോടതിയിൽ പോയി ബാക്കി കാര്യങ്ങൾ നോക്കാൻ..." എസ്.ഐ. കുപിതനായി. "അല്ല സാറേ കുട്ടിയുടെ കാര്യം വല്ലോം.." ഗൗതം വിറച്ചു വിറച്ചു ചോദിച്ചു. "താൻ വച്ചിട്ടു പോയേ.. എനിക്ക് നൂറുകൂട്ടം പണിയുണ്ട്" എന്നും പറഞ്ഞു എസ്.ഐ. കോൾ കട്ട് ചെയ്തു.

Read Also: ഫെയ്സ്ബുക്കിലെ കമന്റുകൾ കണ്ട് സംശയം, അവളറിയാതെ ചാറ്റ് വായിച്ചു; ഭർത്താവിനോട് ചതി

ഗൗതം സ്റ്റേഷനകത്തേക്ക് കയറി ചെന്നു. "എസ്.ഐ. എന്താടോ പറഞ്ഞത്." എ. എസ്. ഐ. ചോദിച്ചു. "എസ്. ഐ. തെളിച്ചൊന്നും പറഞ്ഞില്ല. കോടതിയിൽ പൊക്കോ ന്നാ പറഞ്ഞത്. എനിക്കൊരു മാൻ മിസ്സിങ് കേസ് ഫയൽ ചെയ്യണം സാറേ.." ഗൗതം പറഞ്ഞു. "അങ്ങനെ മാൻ മിസ്സിങ്ങിനു കേസൊന്നും എടുക്കാൻ പറ്റില്ല. എസ്.ഐ. സാർ പറഞ്ഞതിന്റെ മോളിൽ എനിക്കൊന്നും ചെയ്യാനും ഇല്ല. താൻ കോടതിയിൽ പോ.." എ.എസ്.ഐ. സിബി ഗൗതമിനോട് പറഞ്ഞു. "ഹാ.. എന്നാ ഞാൻ കോടതിയിൽ പൊയ്ക്കോളാ സാറേ.. പോവുമ്പോ നമുക്ക് എല്ലാർക്കും പോകാം.. എന്തായാലും ഞാൻ രണ്ടുമൂന്നു ദിവസായി ഇവിടെ കയറിയിറങ്ങുന്നു. ഇനീപ്പോ ഇതേപോലെ കോടതി ആണേലും എനിക്കൊന്നുപോലെ തന്നെയാണ്. പക്ഷെ കോടതി കേറിയിറങ്ങുമ്പോ നമ്മളൊരുമിച്ചു കേറും." ഗൗതം വീറോടെ പറഞ്ഞു. "താനെന്താ ഭീഷണിപ്പെടുത്തുകയാണോ?" എ.എസ്.ഐ. ചോദിച്ചു. "സ്റ്റേഷനിൽ വന്നു പൊലീസുകാരെ ഭീഷണിപ്പെടുത്താൻ പാകത്തിനൊന്നും ഉള്ള ആളില്ല സാറേ ഞാൻ.. എന്റെ കുഞ്ഞിനെ കാണുന്നില്ല എന്നൊരു പരാതിയുമായി വന്നതാണ് ഞാൻ.. മൂന്നു ദിവസമായി കയറിയിറങ്ങുന്നു. ഞാൻ വല്ല വി ഐ പി യോ രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനോ ഒക്കെ ആരുന്നേൽ നിങ്ങൾ എന്നോട് ഇങ്ങനാണോ പെരുമാറുക? അല്ലാലോ.. ഒരു സാധാരണക്കാരന് എന്തേലും ഒരു ആവശ്യം വരുമ്പോ ഓടി ഇങ്ങടല്ലേ സാറേ വരുന്നത്. അന്നേരം നിങ്ങളൊക്കെ ഇങ്ങനെ പെരുമാറിയ എങ്ങനാ ശെരിയാവുക?" ഗൗതം ഉച്ചത്തിൽ ദേഷ്യത്തോടെ പറഞ്ഞു നിർത്തി. "എസ്.ഐ. സാറ് വിളിക്കുന്നുണ്ടല്ലോ നോക്കട്ടെ" എന്നും പറഞ്ഞു എ.എസ്.ഐ ഫോണെടുത്തു. "ഹലോ സാറേ, അവനിവിടെ കിടന്നു പ്രശ്നം ഉണ്ടാക്കുന്നുണ്ട്, മാൻ മിസ്സിങ്ങിനു കേസെടുക്കണം എന്നൊക്കെയാ പറയുന്നേ.. ഓക്കെ സാറേ അത് നോക്കാം സാറേ.. അങ്ങനെ ചെയ്യാം സാറേ" എന്നൊക്കെ പറഞ്ഞു എ.എസ്.ഐ ഫോൺ വച്ച ശേഷം ഗൗതമിന്റെ നേരെ തിരിഞ്ഞു ചോദിച്ചു.

Read Also: പെണ്ണിനെയും ചെക്കനെയും കണ്ട ഉടനെ അമ്മൂമ്മ കരച്ചിൽ തുടങ്ങി, 'അയ്യോ,നിനക്ക് ഈ ഗതി വന്നല്ലോ മോനേ..'

"കുഞ്ഞിനെ വീഡിയോകോളിൽ കണ്ടാൽ തന്റെ പ്രശ്നം തീരുമോ?" ഉവ്വെന്ന അർഥത്തിൽ ഗൗതം തലയാട്ടി. "ഇവിടെ ആരുടെയെങ്കിലും ഫോണിൽ ബോട്ടിം എന്ന ആപ്പുണ്ടോ?" എ.എസ്.ഐ പൊലീസുകാരോടായി ചോദിച്ചു. പൊലീസുകാരിൽ ഒരാൾ തന്റെ ഫോണിൽ ആ ആപ്പുണ്ടെന്നു പറഞ്ഞത് കൊണ്ട് എ.എസ്.ഐ ആ പൊലീസുകാരന്റെ നമ്പർ വാങ്ങി, ഫോണെടുത്തു  ദീപയുടെ അച്ഛന് വിളിച്ചു ആ നമ്പറിലേക്ക് ബോട്ടിം വഴി ഉടനെ വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെട്ടു. ഏതാണ്ട് അര മണിക്കൂറിനു ശേഷം ആ പൊലീസുകാരന്റെ ഫോണിലേക്ക് ബോട്ടിം വഴി കോൾ വന്നു. എ.എസ്.ഐ സിബി തോമസ് ഫോണെടുത്തു. "ഹലോ ദീപ ആണോ?" "അതേ ദീപയാണ്." ഫോണിൽ ദീപയുടെ ശബ്ദം ഗൗതം കേട്ടു. "അമ്മു നിങ്ങളുടെ മകളാണോ?" "അതേ.." "അമ്മുവിനെ കാണാനില്ല എന്നൊരു പരാതി അമ്മുവിന്റെ അച്ഛനായ ഗൗതം ഇവിടെ തന്നിട്ടുണ്ട്. കുട്ടി എവിടെയാണ്?" എ.എസ്.ഐ ചോദിച്ചു. "കുട്ടി ഇവിടെ എന്റെ കൂടെയുണ്ട് സാർ" ദീപയുടെ മറുപടി. "കുട്ടിയെ ഒന്നു കാണിക്കാമോ?" എന്ന എ.എസ്.ഐ യുടെ ചോദ്യത്തിന് കുട്ടി ഉറങ്ങുകയാണ് എന്ന് ദീപ മറുപടി പറഞ്ഞു. "അത് സാരമില്ല കാണിക്കൂ" എന്നു എ.എസ്.ഐ. പറഞ്ഞതനുസരിച്ചു മൊബൈൽ സ്ക്രീനിൽ ഉറങ്ങുന്ന അമ്മുവിനെ ഗൗതമിനു കാണിച്ചു കൊടുത്തു. "ഇതാണോ തന്റെ കുട്ടി?" എ.എസ്.ഐ. ഗൗതമിനോടായി ചോദിച്ചു. "വ്യക്തമാവുന്നില്ലല്ലോ സാറേ.." ഗൗതം പറഞ്ഞു. "ആ കണ്ണൊന്നു തുടച്ചിട്ടു നോക്ക്.. വ്യക്തമാവും.." എ.എസ്.ഐ. ചിരിച്ചുകൊണ്ട് ഗൗതമിനോട് പറഞ്ഞു. 

Read Also: അച്ഛന്റെയും വല്യച്ഛന്റെയും സ്നേഹം കണ്ടുവളർന്ന മക്കൾ; പോകാൻ നേരം ഒന്നേ പറഞ്ഞുള്ളു, ' മറക്കരുത്.. '

ഫോൺ സ്ക്രീനിലേക്ക് നോക്കിയ ഗൗതം "സാറേ കുട്ടി ഉറങ്ങുന്നതാണോ, ജീവനുണ്ടോന്ന് എങ്ങനെ അറിയും എഴുന്നേൽപ്പിക്കാൻ പറ സാറേ.." എന്ന് സങ്കടത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു. "എന്ത് വർത്താനാടോ പറയുന്നേ.." എ.എസ്.ഐ ദേഷ്യപ്പെട്ടു. "പിന്നെ ഞാൻ എങ്ങനാ അറിയുന്നെ സാറേ കുട്ടിക്ക് എന്തേലും പറ്റിയിട്ടുണ്ടോന്ന്.. എഴുന്നേൽപ്പിക്കാൻ പറയ് സാറേ.." ഗൗതം വീണ്ടും പറഞ്ഞു. "ദീപാ, കുട്ടിയെ ഒന്നു എഴുന്നേൽപ്പിക്കാമോ? എ.എസ്.ഐ അഭ്യർഥിച്ചു. "കുഞ്ഞിന് നല്ല സുഖമില്ല സാറേ.. വൈകി ആണ് ഉറങ്ങിയത്.. ഇനി എണീറ്റാൽ കരയും" ദീപ പറഞ്ഞു. "എന്തായാലും രണ്ടുമൂന്നു ദിവസായിട്ട് ഞാൻ കരഞ്ഞ അത്രയൊന്നും കുഞ്ഞു കരയാൻ പോകുന്നില്ല. എഴുന്നേൽപ്പിക്കാൻ പറയ് സാറേ.." ഗൗതം വീണ്ടും പറഞ്ഞു. "ദീപാ, കുട്ടിയെ എഴുന്നേൽപ്പിക്കൂ.." സിബി തോമസ് സൗമ്യമായി പറഞ്ഞു. "മോളെ, അമ്മൂ എഴുന്നേൽക്കു" എന്നൊക്കെ പറയുന്നത് ഫോണിലൂടെ ഗൗതമിനു കേൾക്കാമായിരുന്നു. ഫോൺ സ്ക്രീനിൽ ഉറക്കത്തിൽ നിന്നും ഉണർന്നു അന്ധാളിച്ചിരിക്കുന്ന അമ്മുവിന്റെ മുഖം തെളിഞ്ഞു. "ഇതു മതിയോ?" എ.എസ്.ഐ ഗൗതമിനോട് ചോദിച്ചു. മതിയെന്ന അർഥത്തിൽ ഗൗതം തല കുലുക്കി. ഫോൺ കട്ട് ചെയ്തു ഗൗതമിന്റെ പരാതി എഴുതിയെടുത്ത ബുക്കിൽ പരാതിക്ക് പരിഹാരമായി എന്നു എഴുതി ഒപ്പിടാൻ പറഞ്ഞു എ.എസ്.ഐ. ബുക്ക് ഗൗതമിനു മുന്നിലേക്ക് നീട്ടി. ഒപ്പിടാൻ എണീറ്റ ഗൗതമിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി ബുക്കിൽ വീണു. ഇതു കണ്ടു വല്ലാതെയായ സിബി തോമസ് ഗൗതമിന്റെ തോളിൽ പിടിച്ചു മെല്ലെ സ്റ്റേഷന്റെ പുറത്തേക്കിറങ്ങി.

Read Also: നട്ടപ്പാതിരയ്ക്ക് കോഴികളുടെ നിലവിളികൾ, പിടച്ചിലുകൾ; പുറത്തിറങ്ങി നോക്കിയാൽ തൂവലുകൾ മാത്രം

"ഇവിടെ കിടന്നു ഞങ്ങടെ അടുത്തു ദേഷ്യപ്പെട്ട കലിപ്പൻ ആണോ കൊച്ചുപിള്ളേരെ പോലെ നിന്നു കരയുന്നത്. താനൊന്നു സമാധാനപ്പെട്ടെ.. തന്റടുത്തു ന്യായം ഉണ്ടെന്നു തോന്നിയതുകൊണ്ടാണ് തന്റെ കാര്യത്തിൽ ഇത്രയും ഇനിഷ്യേറ്റിവ് ഒക്കെ എടുത്തു വീഡിയോ കോൾ വരെയെങ്കിലും കാര്യങ്ങൾ ഏർപ്പാടാക്കി തന്നത്. തന്റെ വികാരം എനിക്ക് മനസിലാവും. താൻ സങ്കടപ്പെട്ടിട്ടൊന്നും ഒരു കാര്യവുമില്ല. താനെന്താ ഇനി ഉദ്ദേശിക്കുന്നത്?" എ.എസ്.ഐ. സൗമ്യമായി ചോദിച്ചു. "ഞാൻ Taken സിനിമയിലെ ലിയാം നീസൻ ഒന്നുമല്ലല്ലോ സാറേ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുമ്പോ ഉടനെ ഇറങ്ങാനും കൊണ്ടൊയൊരെ പോയി കൊല്ലാനും... യാതൊരു പ്രത്യേക കഴിവുകളും ഇല്ലാത്ത ഒരു സാധാരണക്കാരൻ. എനിക്കിതിൽ ഒന്നും ചെയ്യാനൊന്നും ഇല്ല." ഗൗതം നിരാശയോടെ പറഞ്ഞു. "എന്നാ അങ്ങനല്ല. ചെയ്യാൻ ഉണ്ട്. താൻ പോയൊരു അഡ്വക്കേറ്റിനെ കാണ്.. എഗ്രിമെന്റ് വയലേറ്റ് ചെയ്തു എന്നും പറഞ്ഞൊരു കേസ് കോടതിയിൽ കൊടുക്ക്. കോടതിയിൽ നിന്നും പരിഹാരം ഉണ്ടാകും. മനസ്സിലായോ.." മനസ്സിലായെന്ന അർഥത്തിൽ ഗൗതം തലയാട്ടി. "എന്നാ ചെല്ല്, വൈകണ്ട.." സിബി തോമസ് ഷേക്ക് ഹാൻഡ് കൊടുത്തു ഗൗതമിനെ യാത്രയാക്കി. നിറകണ്ണുകളോടെ ഗൗതം അനന്തപത്മനാഭന്റെ വക്കീൽ ഓഫീസും ലക്ഷ്യമാക്കി വണ്ടി മുന്നോട്ടെടുത്തു.

Content Summary: Malayalam Short Story Written by Sunais T. S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com