ADVERTISEMENT

പതിവുപോലെ അതിരാവിലെ സനൽ ഉണർന്നു. കണ്ണ് തിരുമ്മി അടുക്കളവഴിയിറങ്ങി മുഖം കഴുകികേറി. അടുക്കളയിൽ അമ്മ ചായ ഒഴിക്കുന്നതിനിടയിൽ മകനെയൊന്ന് ശ്രദ്ധിക്കാൻ മറന്നില്ല. ഒരു തെളിച്ചം മുഖത്ത് ഉള്ളതായി അമ്മ സുധയ്ക്ക് തോന്നി. "എന്താടാ ചെറുക്കാ.. ഇന്ന് വല്യ തന്തോയം ആണെല്ലോ." അമ്മ സനലിനോട് ചോദിച്ചു. അവനൊന്നും മിണ്ടാതെ ഒഴിച്ചുവെച്ച ചായയെടുത്ത് പുറത്തേക്കിറങ്ങി. മരം കോച്ചുന്ന മകരമാസ കുളിര് സനലിനെ വല്ലാതെ മോഹിപ്പിച്ചു. അടുക്കളയുടെ പിന്നിലെ അലക്കുകല്ലിൽ കയറിയിരുന്നു ചൂട് ചായ മഞ്ഞിന്റെ കുളിരിനൊപ്പം കുടിക്കാൻ തുടങ്ങി. ഇന്ന് എന്തോ പ്രത്യേകതയുണ്ട്. സനലിനത് ഉണർന്നപ്പോൾ മുതൽ തോന്നി തുടങ്ങിയതാ. കഴിഞ്ഞ മുപ്പത് വർഷകാലവും തോന്നാത്ത ഒരു സവിശേഷത. ചായഗ്ലാസ് അലക്കുകല്ലിൽ വെച്ചിട്ട് പൈപ്പ് തുറന്നു മുഖവും വായയും കഴുകി. മുഖത്തായി ഒരു ചിരി പടർന്നു. വീണ്ടും മുഖത്തേക്ക് തണുത്തുറഞ്ഞ ജലം ഒഴിക്കെ പുഞ്ചിരി പതിയെ മാഞ്ഞു തുടങ്ങി. പുഞ്ചിരി കഴുകികളഞ്ഞതിനു ശേഷം അകത്തേക്ക് കയറി. പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു.

ഓഫിസിലേക്ക് പോകാനായി ഒരുങ്ങി കഴിഞ്ഞപ്പോഴേക്കും സുധ മകനുവേണ്ടി വാഴയില വാട്ടി ചോറ് പൊതിഞ്ഞു നൽകി. ഒരു കുപ്പി ചൂട് വെള്ളവും മേശപ്പുറത്തായി വെച്ചു. "അമ്മേ കഴിക്കാനായിയെടുക്ക്." സനൽ മുറിയിൽ നിന്നും വിളിച്ചു പറഞ്ഞു. "വന്നിരിക്ക്." സുധ ഡൈനിങ് ടേബിളിൽ ഭക്ഷണം കൊണ്ടുവെച്ചു. എന്നും ധൃതിയിൽ കഴിക്കുന്ന സനൽ വളരെ സാവധാനത്തിൽ കഴിക്കുന്നത് കണ്ടപ്പോൾ അമ്മയ്ക്ക് ഒത്തിരി സന്തോഷവും അത്ഭുതവും തോന്നി. "എന്താടാ ചെറുക്കാ. നിനക്ക് ഇന്ന് ടാർഗറ്റ് തീർക്കാനില്ലേ.. അല്ല.. അതും പറഞ്ഞാണല്ലോ ഡെയിലി രാവിലെ ഒന്നും കഴിക്കാതെ അല്ലേൽ എന്തേലും കഴിച്ചെന്നു വരുത്തിയോടുന്നത്." സുധയുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുക മാത്രമാണ് സനൽ ചെയ്തത്. "എന്തെ മിണ്ടാത്തെ." "അമ്മേ.. രണ്ട് ദോശകൂടി ഇങ്ങെടുത്തെ." സനൽ പറഞ്ഞു. അമ്മ അവന്റെ പാത്രത്തിലേക്ക് ദോശ വെച്ചുകൊടുത്തു. ആഹാരം കഴിഞ്ഞ് ഒരുവട്ടം കൂടി മുറിയിൽ കയറി ബാഗുമായി തിരികെ ഇറങ്ങിയ സനലിനെ നോക്കി സുധ നിന്നു. "ഞാൻ ഇറങ്ങുവാ.." സനൽ യാത്ര പറഞ്ഞിറങ്ങി. ഇത്രകാലത്തിനിടയിൽ ആദ്യമായിട്ടാണ് യാത്ര പറഞ്ഞിറങ്ങുന്നത്. സുധയ്ക്ക് എന്തൊക്കെയോ സംശയം തോന്നി. "ഡാ.. ഇന്ന് നീ ജോലിക്ക് തന്നെയാണോ പോകുന്നെ..?" സനൽ തിരിഞ്ഞുനോക്കിയൊന്നു പുഞ്ചിരിച്ചു.

Read also: ആരോടും മിണ്ടില്ല, മുഖത്ത് നോക്കില്ല, എപ്പോഴും പത്രവായന; 'അരക്കിട്ടുറപ്പിച്ച ചുണ്ടുകളുള്ള' വല്ലാത്തൊരു ഭർത്താവ്

ഇതൊരു മടക്കമില്ലാത്ത യാത്രയാണെന്നു കഴിഞ്ഞ ദിവസമേ സനലിന് നന്നായിയറിയാം. എത്ര ശ്രമിച്ചാലും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ. സ്വന്തം പ്രശ്നങ്ങൾ ആരോടും പറയാതെ ഉള്ളിലൊതുക്കി കഴിയുന്ന ഒരു കൂട്ടം ജനതയുടെ പ്രതിനിധിയാണ് സനൽ. അമ്മയോടും അനിയത്തിയോടും കടങ്ങളുടെ കണക്ക് പറയുന്നതിൽ അർഥമില്ല. അവരെക്കൊണ്ട് ഒരിക്കലും തീർക്കാനും കഴിയില്ല. വെറുതെ പറഞ്ഞ് അവരെക്കൂടി സങ്കടപ്പെടുത്താനല്ലാതെ.. എന്നും ഓഫിസിലേക്ക് പോകുന്ന സനൽ ഇന്ന് പോയില്ല. റെയിൽവേ സ്റ്റേഷനിൽ ഓട്ടോയിറങ്ങിയ സനൽ ആളൊഴിഞ്ഞ ഇടവഴിയിലൂടെ കുറച്ചു ദൂരം നടന്നു. ഏകാന്തതയിൽ ഒരുപാട് ചിന്തിക്കാനുണ്ടാകും. ജീവിതത്തിൽ അധികം ഇങ്ങനെയൊറ്റക്ക് നടക്കേണ്ടി വന്നിട്ടില്ല. ഇടവഴിയിൽ നിന്നും മറ്റൊരു ചെറുവഴിയിൽ കയറി. അവിടെനിന്നും നോക്കിയാൽ റെയിൽവേ പാളം കാണാം.. നട്ടാകുരുക്കാത്ത വെയിൽ തലയ്ക്ക് മുകളിൽ കത്തി നിൽക്കുന്നു.. സമയം ഇത്രയുമായോ.? തന്റെ പഴയ വാച്ചിലൊന്നു നോക്കി. ബാറ്ററി ചത്തിട്ട് മൂന്നാഴ്ചകൾ കഴിഞ്ഞത് സനൽ മറന്നിരുന്നു.

റെയിൽവേ പാളത്തിനോട് ചേർന്ന് അൽപം നടന്നാൽ തണലുള്ള ഒരു പ്രദേശമുണ്ട്. അവിടം ലക്ഷ്യമാക്കി അയാൾ നടന്നു. ഒരു മാവിന്റെ ചുവട്ടിൽ ചെരുപ്പൂരിയിട്ട് അതിനു പുറത്തായി ചമ്മണം പടിഞ്ഞിരുന്നു സനൽ. തോളിലെ ബാഗ് മാവിനോട് ചേർത്തുവെച്ചു. തന്റെ അമ്മ പൊതിഞ്ഞു നൽകിയ ഇലപൊതിചോറ് തുറന്ന് സനൽ കഴിച്ചു. ആഹാരശേഷം അയാൾ ഏറെ നേരം മാവിന്റെ ചുവട്ടിൽ വിശ്രമിച്ചു. ബാഗിൽ നിന്നും ഒരു ബുക്കും പേനയുമെടുത്തു എന്തൊക്കെയോ കുത്തിക്കുറിച്ചു. ഒടുവിൽ സനൽ എഴുന്നേറ്റു. സമയം സായാഹ്നമായി തുടങ്ങി.. മരിക്കാനുള്ള നേരം.. സമയം നീങ്ങാത്ത വാച്ചിൽ ഒരിക്കൽ കൂടി സനൽ നോക്കി. അയാൾ പാളത്തിലേക്കിറങ്ങി.. നേരെ നടന്നു.. പിന്നിൽ തീവണ്ടിയുടെ നാദം മുഴങ്ങി..

Read also: തളർന്നു കിടക്കുന്ന അമ്മയെ നോക്കാൻ പുതിയ ഹോംനഴ്സ്; അപ്പന്റെയും മകന്റെയും ജീവിതം മാറിമറിഞ്ഞു

നേരം സന്ധ്യയായിട്ടും സനലിനെ കാണാത്തതിനാൽ ഉമ്മറത്തായി കാത്തിരിക്കയാണ് സുധയും മകൾ സരിതയും.. "നീയൊന്നു വിളിച്ചു നോക്കിയേ.." "സ്വിച്ച് ഓഫ്‌" "ഇവനിത് എവടെപോയി തൊലഞ്ഞു.. നാശം.. വീട്ടിലുള്ളവരുടെ ആദി ആരോട് പറയാനാ.." സുധ തന്റെ മനസ്സിന്റെ വേവലാതി പറഞ്ഞു. "പേടിക്കാതെ.. ഇപ്പോ വരും.. ന്തേലും ജോലി തിരക്ക് കാണും." സരിത പറഞ്ഞു. "നീയൊരു കാര്യം ചെയ്യ്.. അവന്റെ ഒരു കൂട്ടുകാരൻ ഇല്ലേ.. അവന്റെ പേര്.. മോഹിത്.. അവന്റെ അമ്മയുടെ നമ്പർ എന്റെ ഫോണിൽ കിടപ്പുണ്ട്. നീയൊന്നു വിളി." സരിത ഫോണിൽ നിന്നും നമ്പർ തപ്പിയെടുത്തുവിളിച്ചു. സുധയാണ് സംസാരിച്ചത്.. മോഹിത് വീട്ടിൽ ഉണ്ടായിരുന്നു. "ഹലോ മോനെ.. സനൽ എപ്പോ ഇറങ്ങി ഓഫിസിൽ നിന്നും." "ഓഫിസിൽ നിന്നോ.?" മോഹിത് ചോദിച്ചു. "എന്താ മോനെ. അവനിന്നു വന്നില്ലേ..?" "അപ്പോ അവനൊന്നും പറഞ്ഞില്ലേ.. കഴിഞ്ഞദിവസം അവനെ പറഞ്ഞുവിട്ടു.. ടാർഗറ്റ് ഒന്നും അച്ചിവ് ചെയ്യാത്തതിന്റെ പേരിൽ.. അത് നന്നായി അല്ലേലും ആ ജോലി എന്തിന് കൊള്ളാം. സ്വസ്ഥമായി ഒന്ന് ശ്വാസം വിടാൻപോലും കഴിയാത്ത പണി. ഞാൻ ഇന്ന് ജോലി കളഞ്ഞു. പറയേണ്ടത് പറയുകയും ചെയ്തു. മനുഷ്യനെയിങ്ങനെ യന്ത്രമായി കാണുന്ന പണിയൊന്നും എനിക്കും പറ്റില്ല. എന്ത് പറ്റിയമ്മേ,?" "ഒന്നുല്ല മോനെ.. ശരിയെന്ന" സുധ പറഞ്ഞു നിർത്തി.

"ഞാൻ നാളെ അവനെ കാണാൻ വരുന്നുണ്ട്. ഒരു ബിസിനസ്‌ സംസാരിക്കാൻ.. അവന്റെ ഫോൺ ഓഫ്‌ ആണല്ലോ.." മറുപടി നൽകാതെ സുധ ഫോൺ വെച്ചു. ഒരു നിമിഷം എന്തോ അവർ ചിന്തിച്ചു. കാലത്തുണ്ടായ അനുഭവം. അവരുടെ ഹൃദയമിടിച്ചു. കണ്ണുകൾ നിറഞ്ഞു. "എന്റെ മോനെ... അയ്യോ... എന്റെ മോനെ..." സുധ അലറികരയാൻ തുടങ്ങി. സരിത അമ്മയെ താങ്ങി. തീവണ്ടി കടന്നു പോയി.. തന്നെയും കടന്നു പോയ തീവണ്ടി നോക്കി സനൽ പുഞ്ചിരിച്ചു. ഈ നിമിഷം വരെയുള്ള സനലിന്റെ ജീവിതം തീവണ്ടിയിൽ കയറ്റിവിട്ട സംതൃപ്തിയോടെ അയാൾ തിരികെ സ്വന്തം സ്വർഗ്ഗത്തിലേക്ക്.. കുടുംബത്തിലേക്ക് മടങ്ങി..

Content Summary: Malayalam Short Story ' Disa ' Written by Nidhinkumar J. Pathanapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com