ADVERTISEMENT

വിവാഹ വാർഷിക ദിനമായിരുന്നു. പതിവിലും നേരത്തെ എഴുന്നേറ്റ ദേവിക, ഭർത്താവ് ദേവാനന്ദിനെ കുലുക്കി വിളിച്ച് കൊണ്ട് പറഞ്ഞു - "ഒന്ന് എഴുന്നേൽക്കൂന്നേ, അമ്പലത്തിൽ പോയി തൊഴുത് വരാം." ദേവാനന്ദ് കണ്ണ് തുറക്കാതെ അസ്പഷ്ടമായി ചോദിച്ചു -  "ഇന്നെന്താ പ്രത്യേകിച്ച്.... അതിരാവി....ലെ?" ദേവിക നീരസത്തോടെ ആരാഞ്ഞു - "അതും മറന്നൂല്ലേ...?" "ഏത്.....?" "ഇരുപത്തിമൂന്ന് വർഷമായില്ലേ നിങ്ങളെന്നെ ഒപ്പം ചേർത്തിട്ട്....?" ദേവാനന്ദ് പുഞ്ചിരിച്ചു. "ഓഹോ.... അത്...." അയാൾ കിടക്കയിൽ നിന്നെഴുന്നേൽക്കാതെ കുളിര് പറ്റി കിടന്നു. അവൾ രൂക്ഷമായി നോക്കി കൊണ്ട് തിരക്കി – "എന്താ ഇത്ര മടി?" ദേവാനന്ദ് പറഞ്ഞു - "എന്താന്നറീല്ല, ഇന്നെന്തോ വല്ലാത്തൊരു ക്ഷീണം." അത്, ഒഴിഞ്ഞ് മാറാനായി ദേവാനന്ദ് വെറുതെ പറഞ്ഞതാണെന്ന് മനസ്സിലാക്കിയ അവൾക്ക് സങ്കടം വന്നു. "അപ്പോൾ ഞാനെങ്ങനെ പോകും....?" " നീ ഉണ്ണീടെ ഓട്ടോറിക്ഷ വിളിച്ചോ...."

ദേവിക അമ്പലത്തിൽ നിന്ന് മടങ്ങിയെത്തുമ്പോൾ ദേവാനന്ദ് ഓഫിസിൽ പോകാനൊരുങ്ങുകയായിരുന്നു. ഇലക്കീറിലെ വെള്ള ചന്ദനവും, അതിന്മേൽ രക്തചന്ദനവും നെറ്റിയിൽ ചാർത്തി കൊടുത്തിട്ട് അവൾ ചോദിച്ചു "നിങ്ങളെനിക്ക് എന്ത് തന്നൂന്ന് ഇതു വരെ ചിന്തിച്ചിട്ടുണ്ടോ?" അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുമ്പിൽ അൽപ്പം പകച്ചു പോയ ദേവാനന്ദ് ഒന്ന് ചിന്തിച്ചിട്ട് പറഞ്ഞു "വിവാഹം കഴിഞ്ഞ് നീ ഈ പഴയ വീട്ടിലേക്ക് കാലെടുത്ത് വെയ്ക്കുന്നേരം, നിനക്ക് കൊണ്ട് കയറാൻ കത്തിച്ച നിലവിളക്ക് തന്നില്ലേ?" അത് ഓർമ്മ വന്ന അവൾ പെട്ടെന്ന് പറഞ്ഞു "ഓ.... തന്നു." "കിടക്കാൻ പുതിയ കട്ടിലും മെത്തയും തലയിണയും തന്നില്ലേ?" "ഞാനത് മറന്നു പോയിരുന്നു, അതും തന്നു." "പുതയ്ക്കാൻ പുതപ്പ്....?" "സത്യമാണ്, തന്നു." "ഒന്നോർത്ത് നോക്കൂ, നിനക്ക് വേണ്ടി പഴയ അടുക്കള പരിഷ്ക്കരിച്ച് തന്നില്ലേ?" അത് തികച്ചും ശരിയായിരുന്നു. താൻ വന്നപ്പോൾ ചോർന്നൊലിക്കുന്നതും സൗകര്യം കുറഞ്ഞതുമായ അടുക്കളയായിരുന്നു. പിന്നീടത് പുതുക്കിപ്പണിത് വേണ്ടത്ര സൗകര്യമുള്ളതാക്കിയത് ദേവാനന്ദായിരുന്നു. അക്കാര്യം ഓർത്തെടുത്ത അവൾ തലകുലുക്കി സമ്മതിച്ചു. "നിനക്ക് ഇഷ്ടം പോലെ കത്തിക്കാൻ അപ്പപ്പോൾ വിറക് എത്തിച്ച് തന്നില്ലേ? വിറക് കത്തുന്ന പുക, ഉള്ളിൽ തങ്ങി നിൽക്കാതെ പുറത്തേക്ക് പോകാൻ പുകക്കുഴലുള്ള അടുപ്പ് വെച്ചില്ലേ?" ശരിയാണല്ലോ, അതൊക്കെ തന്നതാണ്. ഓർമ്മ വന്നപ്പോൾ അവൾ തലകുലുക്കി.

Read also: ഒളിഞ്ഞുനോട്ടം, മദ്യപാനം, മടി; ഫ്ലാറ്റിലെ സെക്യൂരിറ്റിമാരുടെ സ്വഭാവം കെങ്കേമം, താമസക്കാർക്ക് ടെൻഷൻ

"പുതിയ പാത്രങ്ങൾ....?" ദേവാനന്ദ് ധാരാളം പുതിയ പാത്രങ്ങൾ വാങ്ങി കൊണ്ടു വന്നത് അവളോർത്തു. "പുതിയ ആട്ട് കല്ലും അരകല്ലും....?" വളരെ ശരി. താനങ്ങോട്ട് ആവശ്യപ്പെടാതെയായിരുന്നു ദേവാന്ദ്, നല്ല വലുപ്പമുള്ള ആട്ട് കല്ലും അരകല്ലും വാങ്ങിയത്. "പഴക്കം ചെന്ന് പൊട്ടി രണ്ടായി പിളർന്ന് പോയിരുന്ന അലക്ക് കല്ലിന്റെ സ്ഥാനത്ത് പുതിയ കല്ലും കൊട്ടത്തളവും....?" അതും നൂറുശതമാനം സത്യമായിരുന്നു. ദേവാനന്ദിന്റെ അടുത്ത ചോദ്യം, കോളജിലും സ്കൂളിലും പോകാൻ തയാറെടുക്കുന്ന അനന്തുവിനെയും ആരതിയേയും ചൂണ്ടിയായിരുന്നു "പറ, ഇവരെ രണ്ടിനെയും തന്നില്ലേ....?" അവൾ പെട്ടെന്ന് ഓർക്കാത്ത കാര്യമായിരുന്നു അത്. ആ ശരിക്ക് മുമ്പിലും അവൾ തലകുലുക്കി. "നീ ക്ഷീണിക്കാതെയും തളരാതെയുമിരിക്കാൻ ഞാൻ നിന്റെ ബാങ്ക് ജോലി രാജിവെപ്പിച്ച് തന്നില്ലേ?" കറക്ട്.... "നിനക്ക് ബോറടി മാറാനും, വൈറ്റമിനുള്ള നാടൻ പാല് കുടിക്കാനും വെച്ചൂർ പശുവിനെ വാങ്ങി തന്നില്ലേ?" തീർത്തും ശരിയായിരുന്നു അത്.

Read also:'കൊറോണ പോസിറ്റീവ് ആയെങ്കിലും ഉപ്പ രക്ഷപ്പെടുമെന്നു തന്നെയായിരുന്നു പ്രതീക്ഷ, പക്ഷേ...'; ഒരു മകളുടെ അനുഭവക്കുറിപ്പ്

ഇപ്പോഴും രണ്ടെണ്ണമുള്ളതിൽ ഒന്ന് അപ്പോൾ കരയുകയും ചെയ്തു. "പശുവിന്റെ ചാണകവും മൂത്രവും പാഴാക്കി കളയാതെ, ഉപയോഗപ്പെടുത്തി ശാസ്ത്രീയമായി കൃഷി ചെയ്യാൻ അരയേക്കർ തരിശ് ഭൂമി വാങ്ങി തന്നില്ലേ?" അവൾ ഊറി ചിരിച്ചു കൊണ്ട് തലകുലുക്കി സമ്മതിച്ചു. "വൃദ്ധരെ പരിചരിച്ച് ജീവിതം സാർഥകമാക്കാൻ, മക്കളില്ലാത്തവരും വൃദ്ധരുമായ എന്റെ അമ്മാവനെയും അമ്മായിയെയും ഇവിടെ കൊണ്ട് വന്നാക്കി തന്നില്ലേ?" ശരിയോട് ശരി. അതും അവൾക്ക് സമ്മതിക്കാതിരിക്കാനായില്ല. 

Read also: ' മോൾക്ക് വേണ്ടെങ്കിൽ ഈ അമ്മയെ ഞങ്ങൾ എടുത്തോട്ടെ...?', മകൾക്ക് വിദേശത്ത് ജോലിത്തിരക്ക്, അമ്മയ്ക്ക് ഒറ്റപ്പെടൽ

ദേവാനന്ദ് എണ്ണിയെണ്ണി പറയുന്നത് തീരില്ലെന്ന് തോന്നിയപ്പോൾ ദേവിക ചോദിച്ചു "ഇനിയുമുണ്ടാ....?" "പിന്നില്ലാതെ, ഇനിയെത്ര കിടക്കുന്നു.., കേൾക്കണോ?" അവൻ തുടർന്നു പറയാൻ ഭാവിച്ചപ്പോൾ അവൾ തടഞ്ഞു "വേണ്ട വേണ്ട, മതി." തെല്ലിട നിശബ്ദതയ്ക്ക് ശേഷം അവൾ തിരക്കി "ഞാനൊന്ന് ചോദിക്കട്ടെ, ഒരൊറ്റ ചോദ്യം മാത്രം....?" ദേവാനന്ദ് കാത് കൂർപ്പിച്ചു. "നിങ്ങളിന്നെ വരെ എനിക്കൊരു ജീവിതം തന്നോ....?" അത് ബഹുമുഖ രൂപം പൂണ്ട് ദേവാനന്ദിനെ വളഞ്ഞപ്പോൾ അയാൾ പരവശനായി.

Content Summary: Malayalam Short Story ' Akasatheruvile Nischala Drishyangal ' Written by B. L. Pillai Kolichal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com