ADVERTISEMENT

മലയാള സാഹിത്യത്തിലെ സർഗവിസ്മയമായ മാധവിക്കുട്ടി എന്ന കമലാ സുരയ്യ ഓർമ്മയുടെ യവനികക്കുള്ളിൽ പോയ്‌ മറഞ്ഞിട്ട് മെയ്‌ 31 നു പതിനാല് വർഷങ്ങൾ.. മാറ്റത്തിന്റെ വഴികളിൽ സ്വയം സമർപ്പിതമായ ജീവിതമായിരുന്നു മാധവിക്കുട്ടിയുടേത്. 1934 മാർച്ച്‌ 31നു കേരളത്തിലെ തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്തു നാലപ്പാട്ട് തറവാട്ടിൽ അവർ ജനിച്ചു. പ്രശസ്ത മലയാള കവയത്രിയായ ബാലാമണി അമ്മ മാതാവും വി. എം. നായർ പിതാവുമായിരുന്നു. കേരളത്തിലെ അവരുടെ ജനപ്രീതി പ്രധാനമായും അവരുടെ ചെറുകഥകളെയും ആത്മകഥയെയും അടിസ്ഥാനമാക്കിയുള്ളതാണ്. പരക്കെ വായിക്കപ്പെട്ട കോളമിസ്റ്റ് കൂടിയായ അവർ സ്ത്രീകളുടെ പ്രശ്നങ്ങൾ, ശിശു സംരക്ഷണം, രാഷ്ട്രീയം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിലും എഴുതിയിരുന്നു. കമല ദാസ് എന്ന പേരിൽ അവർ ഇംഗ്ലിഷിൽ എഴുതിയ ആദ്യ കവിതസമാഹാരം “സമ്മർ ഇൻ കൽക്കട്ട” ഇംഗ്ലിഷ് കവിതയിലെ ശുദ്ധവായു ആയിരുന്നു. 19–ാം നൂറ്റാണ്ടിലെ വാചകങ്ങളും, വികാരങ്ങളും, കാൽപ്പനിക പ്രണയവും ഭരിച്ചിരുന്ന ഒരു കാലഘട്ടത്തിൽ മനസ്സിന്റെയും ശരീരത്തിന്റെയും സ്വാതന്ത്ര്യത്തിനായി കമലയെന്ന എഴുത്തുകാരി പല മാമൂലുകളെയും ബോധപൂർവം മറന്നു കൊണ്ടു എഴുതുകയായിരുന്നു.

1973-ൽ എഴുതിയതായിരുന്നു “എന്റെ കഥ”. അസുഖം ബാധിച്ചു ചിന്ത നിലനിൽക്കില്ലേ എന്ന ഭയത്തിൽ നിന്നു കൊണ്ടായിരുന്നു എന്റെ കഥ ഇത്രയും ഒരു തുറന്നെഴുത്തായി എഴുതാൻ മാധവിക്കുട്ടിയെ പ്രേരിപ്പിച്ചത്. ഈ പുസ്തകം വിവാദപരമായ തുറന്നു പറച്ചിലായിരുന്നു. “എന്റെ കഥ” ഒരു ആത്മകഥ ആകേണ്ടതായിരുന്നെങ്കിലും അതിൽ ധാരാളം ഫിക്ഷൻസ് ഉണ്ടെന്നു അവർ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.. ഒരിക്കലും ഒരു ഫെമിനിസ്റ്റ് ശ്രേണിയിൽ പെടുത്താവുന്നവയായിരുന്നില്ല മാധവിക്കുട്ടിയുടെ രചനകൾ. സ്ത്രീ സ്വാതന്ത്ര്യം അതിന്റെ ഏറ്റവും മനോഹാരിതയിൽ ആസ്വദിച്ച എഴുത്തുകാരി ആയിരുന്നു അവർ. ഇന്നത്തെ ഫെമിനിസ്റ്റ് എഴുത്തുകളിൽ പുരുഷനെ ശത്രു പക്ഷത്തോ പ്രതിസ്ഥാനത്തോ പ്രതിഷ്ഠിച്ചു കാണപ്പെടുമ്പോൾ, മാധവിക്കുട്ടിയുടെ എഴുത്തിൽ അവയില്ലായിരുന്നു. അവരുടെ നിലപാട് മറ്റൊന്നായിരുന്നു. സ്ത്രീകൾക്ക് തന്റേടത്തോടെ സംസാരിക്കാനും പ്രണയിക്കാനും അതു വെളിപ്പെടുത്താനും അവരുടെ സ്വത്വം തന്നെ വെളിവാക്കാനും ഒരിടമുണ്ടാക്കിയത് മാധവിക്കുട്ടിയുടെ രചനകൾ സ്വാധീനം ചെലുത്തിയത് കൊണ്ടാണെന്ന് പറയാം. ഭർത്താവിന്റെയും മക്കളുടെയും പൂർണ്ണ പിന്തുണ അവരുടെ സർഗ്ഗാത്മക ജീവിതത്തിൽ വേണ്ടുവോളമുണ്ടായിരുന്നു. ജീവിതത്തിന്റെ അവസാനം വരെയും സ്വതന്ത്രമായി വിഹരിച്ച മനസ്സിനുടമയായിരുന്നു മാധവിക്കുട്ടി.

Read also: സ്നേഹം അവനെ എത്തിച്ചത് ഭ്രാന്താശുപത്രിയിൽ; നിശബ്ദതയിൽ മുങ്ങിപ്പോയ നിലവിളികൾ.

സുന്ദരമായി ആളുകളെ വിശ്വസിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള ഭാവനാത്മകമായ ഒരെഴുത്തുകാരി ആയിരുന്നു മാധവിക്കുട്ടി. ഒരു സ്വപ്നസഞ്ചാരിയുടെ കൗതുകകരമായ കാഴ്ചകളും പകർന്നെഴുത്തുകളുമായിരുന്നു അവരുടെ രചനയുടെ കാതൽ എന്ന് പറയാം. അവർ സ്ത്രീപക്ഷത്തു നിന്നും കഥ പറയുമ്പോഴും, പുരുഷന്മാരോട് വിദ്വേഷമോ വൈരാഗ്യമോ ഇല്ലായിരുന്നു. മറിച്ചു അസംതൃപ്തമായ ദാമ്പത്യത്തെ പറ്റിയും സ്നേഹ നിരാകരണത്തെ പറ്റിയുമൊക്കെയാണ് അവർ പറഞ്ഞത്. 'കവികൾ കള്ളം പറയുകയാണെന്നും ദൈവത്തിന്റെ ഏറ്റവും സുന്ദരസൃഷ്ടി പുരുഷന്റെ ഉടൽ ആണെന്ന്’ കൂടി അവർ പ്രസ്താവിക്കുകയുണ്ടായി. ഉത്തരാധുനിക സാഹിത്യത്തിൽ തന്നെ എഴുത്തുകാരികൾ സജീവമായപ്പോൾ അവർക്ക് എഴുതാനൊരു പശ്ചാത്തലം ഒരുക്കുക കൂടിയായിരുന്നു മാധവിക്കുട്ടിയുടെ രചനകൾ. കാൽപ്പനികതയുടെ ഭാവതീവ്രമായ സൗന്ദര്യ ചിന്തകൾ ഒരുക്കിക്കൊണ്ട് മലയാളിയെ മോഹിപ്പിക്കുന്നതിൽ അവർ വിജയിച്ചിരുന്നു. ചിന്തയുടെ കവിതയായ ഗദ്യത്തിലൂടെ സംവദിക്കുമ്പോൾ, ആത്മാവിന്റെ ഭാഷയിലൂടെ കാല്‍പനികത കൊണ്ട് റൊമാൻസിന്റെ അലങ്കാരങ്ങൾ തീർക്കാനുള്ള അത്ഭുത സിദ്ധി അവക്കുണ്ടായിരുന്നു.. ഭൗതികസ്ഥിതവും ആത്മികസ്ഥിതവും ഉള്ള തലങ്ങളായിരുന്നു മാധവിക്കുട്ടിയുടെ ഗൃഹാതുരത്വത്തിന്റേത്. ശരീരത്തിന്റെ ഗൃഹാതുരത്വം പോലെ പ്രധാനമായിരുന്നു മാനസിക ഗൃഹാതുരത്വവുമെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു മാധവിക്കുട്ടിയുടെ ഓർമ്മക്കുറിപ്പുകൾ. വായനയെന്ന മഹാ ലോകത്തിലേക്ക് പലരെയും കടന്നു വരാൻ പ്രേരിപ്പിച്ചവയായിരുന്നു 'ബാല്യകാല സ്മരണകളും' 'നീർമാതളം പൂത്ത കാലവും'.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും തീവ്രമായി ആഗ്രഹിച്ച കുഞ്ഞു കമലയുടെ ആഗ്രഹങ്ങളുടെ പൂർത്തീകരണം നടന്നത് പുന്നയൂർക്കുളത്തെ അവധിക്കാലത്തായിരുന്നു. അവരുടെ കൃതികളിൽ അവരോടൊപ്പം തന്നെ ചേർന്നു നിന്ന കഥാപാത്രമായിരുന്നു അമ്മമ്മ. കാച്ചെണ്ണ തേച്ചു കുളിപ്പിക്കാനും, മഞ്ഞളരച്ചു തേപ്പിക്കാനും കൂടെ കിടത്തി കഥകൾ പറഞ്ഞുറക്കാനും കുഞ്ഞു കമലക്ക് ആഭരണങ്ങൾ പണിയിച്ചു കൊടുക്കാനും ഉടുപ്പുകൾ തയ്‌പ്പിക്കാനുമൊക്കെ അമ്മമ്മയുടെ കരുതൽ ആവോളമുണ്ടായിരുന്നു കമലയോടൊപ്പം. അവരുടെ ആ നന്മകളും സ്നേഹവുമാകാം മാധവിക്കുട്ടിയെ ഇത്രയും മനോഹരമായി ചിന്തിക്കാനും എഴുതിക്കാനുമൊക്കെ പ്രാപ്തയാക്കിയത്. യഥാർഥ ജീവിതത്തിനൊപ്പം സ്ത്രീത്വം ആഘോഷിക്കുന്ന സങ്കൽപ്പികലോകം കാത്തു വച്ചെന്നു പറഞ്ഞ ആമി, ചിരിയിൽ ആയിരം നിലാവിന്റെ തിളക്കത്തെ ഉൾക്കൊണ്ടു കൊണ്ട് മനസ്സിന്റെ സാന്നിധ്യം അക്ഷരങ്ങളിലൂടെ നമുക്ക് മുന്നിൽ തുറന്നിരുന്നു. ആത്മാവിൽ നിന്നും ആത്മാവിലേക്കായിരുന്നു അവരുടെ ചോദ്യങ്ങൾ. ആത്മാവിന്റെ ഉണർത്തു ഗീതങ്ങളായി തന്റെ നിശ്വാസങ്ങൾ രേഖപ്പെടുത്താൻ വേണ്ടി സൃഷ്ടാവ് കനിഞ്ഞു നൽകിയ എഴുത്ത് പലകയാണ് ശരീരമെന്ന് അവർ വിശ്വസിച്ചിരുന്നു. മനുഷ്യസ്പർശമെന്നത് വളരെ പ്രധാനപ്പെട്ട ഒരു ദാനമാണ്, സംഭാവനയാണ് എന്നുമവർ കൂട്ടിച്ചേർക്കുന്നു.

Read also: 'ഡോക്ടറുടെ ആ വാക്കിൽ ഞാൻ എന്റെ ദുഷ്ടചിന്തകളെ മാറ്റി; പക്ഷേ, വീണ്ടും മനസ്സിടിഞ്ഞു'.

അവസാന നാളുകളിൽ അവർ നേരിടേണ്ടി വന്ന ഏറ്റവും വലിയ വിവാദം മതം മാറ്റമായിരുന്നു. മാധവിക്കുട്ടിയെന്ന കമല ദാസ് ഇസ്ലാം മതം സ്വീകരിക്കുകയും കമല സുരയ്യ എന്ന് അറിയപ്പെടുകയും ചെയ്തു. വിവാദങ്ങളുടെ നായികയായ അവർ അതിനെയും ചെറു പുഞ്ചിരിയോടെ എതിരേറ്റു. മാധവിക്കുട്ടിയുടെ മതം സ്നേഹമായിരുന്നു. കൃഷ്ണനായിരുന്നു എക്കാലവും അവരുടെ പ്രണയിതാവ്. ഇസ്ലാം മതം സ്വീകരിച്ചും അവർ പറയുന്നത്, “എന്റെ കൃഷ്ണൻ ഇപ്പോൾ ഇസ്ലാം ആയി.." എന്നാണ്. അവരുടെ ആത്മീയത സ്നേഹത്തിൽ മാത്രം അധിഷ്ഠിതമായിരുന്നു.. അവർ കമലദാസ് ആയിട്ടിരുന്നപ്പോഴും പറഞ്ഞിരുന്നു, "ഒരു മതത്തിനു നിലനിൽപ്പുണ്ടാവണമെങ്കിൽ അതിനു ചലനം വേണം, എങ്കിലേ അതു കൂടുതൽ ആർദ്രവും മനോഹരവുമാക്കി തീർക്കാൻ കഴിയൂ.. യാഥാസ്ഥിതികരാണ് യഥാർഥ ഭീകരന്മാർ എന്നവർ വിശ്വസിക്കുന്നു.. ഏതു മതത്തിൽ പെട്ട യാഥാസ്ഥിതികരും ഭീകരർ ആണ്". സ്വന്തം മരണത്തെക്കുറിച്ച് പോലും അവർ സങ്കൽപ്പിച്ചിരുന്നത് അത്രയും മനോഹരമായിട്ടായിരുന്നു.. “എന്റെ മരണം എങ്ങനെയാകണമെന്ന് ഞാൻ സങ്കൽപ്പിക്കുന്നു.. നിറയെ വിരിച്ച വെള്ളപ്പൂക്കൾക്കിടയിൽ ഏതോ സ്വപ്നം കണ്ടു കിടക്കും പോലെ...” എന്നായിരുന്നു അവരുടെ ആ മനോഹര സങ്കൽപം. ഒരു സ്ത്രീക്ക് മാത്രം മനസ്സിലാവുന്ന ചില വലിയ രഹസ്യങ്ങൾ, രഹസ്യ ചോദനകൾ; അവരെക്കാൾ സത്യസന്ധയായ ഒരു പ്രണയിനി പിറന്നിട്ടില്ലായിരുന്നു. മാധവിക്കുട്ടിയോളം സുന്ദരമായ ഒരു നീർമാതളവും ഇവിടെ പൂത്തിട്ടുമില്ല. അവർ രാജകുമാരി ആയിരുന്നു; സങ്കൽപത്തിന്റെ, വിസ്മയങ്ങളുടെ, മോഹങ്ങളുടെ, മോഹഭംഗങ്ങളുടെ, നോവിന്റെ. എല്ലാത്തിലുമുപരി പ്രണയത്തിന്റെ രാജകുമാരി...

Content Summary: Malayalam Article Written by Shanu Jithan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com