ADVERTISEMENT

സുഷമ മഞ്ഞ നിറമുള്ള ഭിത്തിയിലെ വിള്ളലുകള്‍ക്കിടയിലേക്ക് നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറായി. നട്ടുച്ച വെയിലില്‍ ഭിത്തിയിലെ മഞ്ഞക്കടലില്‍  ശോകസാന്ദ്രമായ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നതായി അവര്‍ക്ക് തോന്നി. ഡോര്‍ ബെല്ലടിച്ചു. സ്വിഗ്ഗിയില്‍ നിന്ന് ലഞ്ച് പാക്കറ്റുമായി വന്ന പയ്യനാണ്. “കേറി വാ.” അവര്‍ ശ്രദ്ധ മാറ്റാതെ വിളിച്ചു പറഞ്ഞു. പയ്യന്‍ ഭയത്തോടെ അകത്തേക്ക് കയറി. ഭിത്തിയിലേക്ക് നോക്കികൊണ്ട് തന്നെ സുഷമ സ്വീകരണ മുറിയിലെ ടേബിളിലേക്ക് വിരല്‍ ചൂണ്ടി. അവന്‍ പാക്കറ്റ് മേശയില്‍ വച്ചിട്ട് തിരികെ പോകുന്നതും കാന്‍സര്‍ കരണ്ട് തിന്ന തന്റെ മൊട്ടയടിച്ച തലയിലേക്ക് നോക്കുന്നതും സുഷമ അറിയുന്നുണ്ടായിരുന്നു. എന്നാല്‍ അത് അവരെ ബാധിച്ചില്ല. സുഷമ മറ്റു മനുഷ്യരെ വെറുത്തു തുടങ്ങിയിട്ട് കാലങ്ങളായി. അയല്‍വാസികള്‍, പത്രം കൊണ്ടുവരുന്നവര്‍, മത്സ്യ വിൽപ്പനക്കാര്‍, വീടിന്റെ രണ്ടാം നിലയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന നഗരത്തിലെ പ്രധാനവീഥിയിലൂടെ ധൃതി വച്ച് നടന്നുപോകുന്ന എണ്ണമറ്റ മനുഷ്യര്‍. “ചാകുമെന്ന് ഒറ്റയെണ്ണത്തിനു ബോധമില്ല.” ജനാലയിലൂടെ നോക്കി സുഷമ പിറുപിറുക്കും. സുഷമയുടെ കാത്തിരിപ്പിന് വിരാമമായി. ഭിത്തിയിലെ വിള്ളലുകള്‍ക്കിടയില്‍ മരിച്ചു പോയ ഭര്‍ത്താവ് രാജശേഖരന്റെ മുഖം മെനയാന്‍ അവര്‍ക്ക് കഴിഞ്ഞു. രാജശേഖരന്‍. അയാളുടെ നരച്ച തല. നെറ്റിയിലെ ചുളിവുകള്‍. രാജശേഖരന്‍ ഗാര്‍ഡനിംഗ് ഇഷ്ടപ്പെട്ടിരുന്നു. ഇന്‍ഡോര്‍ പ്ലാന്റ്സ്. “അവ സ്ട്രെസ് കുറയ്ക്കും സുഷമേ.” രാജശേഖരന്‍ ഇടയ്ക്കിടെ പറയും. 

സര്‍ക്കാര്‍ ഓഫിസിലെ സൂപ്രണ്ടായ ഭര്‍ത്താവിനു ഇത്ര സ്‌ട്രെസ് എന്താണെന്ന് സുഷമ ഇടയ്ക്ക് ആലോചിക്കുമായിരുന്നു. രാജശേഖരന്റെ അന്ത്യദിവസങ്ങളില്‍ സുഷമയ്ക്ക് അതിനുള്ള ഉത്തരം ലഭിച്ചു. ഗാര്‍ഡനിംഗ് പോലെ രാജശേഖരന് ഇഷ്ടമുള്ള മറ്റൊന്നുണ്ടായിരുന്നു. ഒരു ഭാര്യയും ഇഷ്ടപ്പെടാത്ത ഒന്ന്. സുഷമ ഭിത്തിയില്‍ മെനഞ്ഞ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. വളരെ ശ്രദ്ധ വേണ്ടുന്ന ഒരു കളിയാണിത്. ചിലപ്പോള്‍ ഒന്ന് അറിയാതെ കണ്ണടച്ചാല്‍, ഒന്ന് ചുമച്ചാല്‍, ഭിത്തിയിലെ സങ്കല്‍പ്പ സൃഷ്ടി മാഞ്ഞുപോകും. അതല്ലെങ്കില്‍ ഒരു ചിന്ത മതി. എപ്പോ മരിക്കുമെന്ന ചിന്ത, മരിക്കുന്നത് വരെ എങ്ങനെ സമയം കളയുമെന്ന ചിന്ത. അയാളുടെ കണ്ണുകളില്‍ കുറ്റബോധം തെളിയുന്നത് വരെ അവര്‍ കാത്തിരുന്നു. രാജശേഖരന്‍ കുറ്റബോധത്തോടെ ഭാര്യയെ നോക്കി. സുഷമ പുഞ്ചിരിച്ചു. പിന്നെ എഴുന്നേറ്റു. ചില ദിവസങ്ങളില്‍ രാജശേഖരന്‍ കരയുന്നത് വരെ സുഷമ കാത്തിരിക്കും. എന്നാല്‍ ഇന്ന് അവര്‍ അത് വരെ കാത്തിരുന്നില്ല. നല്ല വിശപ്പ്‌. ഭിത്തിയിലെ ഭര്‍ത്താവിന്റെ സങ്കല്‍പ്പരൂപത്തെ ഉപേക്ഷിച്ചു സുഷമ എഴുന്നേറ്റു തീന്‍ മേശയിലേക്ക്‌ നടന്നു. ഒരു മകനോ മകളോ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. അവരുടെ മരുമക്കള്‍. കൊച്ചുമക്കള്‍. അവര്‍ തന്നെ ഇപ്പൊ ശുശ്രൂഷിച്ചിരുന്നെനെ. ശ്രമപ്പെട്ട് ഭക്ഷണം പാത്രങ്ങളിലേക്ക് പകരുന്നതിനിടയില്‍ സുഷമ ചിന്തിച്ചു.

രണ്ടു ദിവസത്തിലൊരിക്കല്‍ ഒരു വേലക്കാരി വരും. അവര്‍ ഭക്ഷണം ഉണ്ടാക്കിവയ്ക്കും. ഫ്ലാറ്റ് തുടയ്ക്കും. കഴിഞ്ഞ ആറുമാസമായി ആ മാരകരോഗത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍നിന്ന് പിന്‍വലിഞ്ഞിരിക്കുന്നു. ആരോഗ്യം നല്ല രീതിയില്‍ മെച്ചപ്പെട്ടിരിക്കുന്നു. ആറു മാസത്തില്‍ ഒരിക്കല്‍ ടെസ്റ്റുകള്‍ നടത്തും. ഇപ്രാവശ്യത്തെ ടെസ്റ്റുകള്‍ കഴിഞ്ഞ ദിവസമാണ് നടത്തിയത്. അതിന്റെ ഫലം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. ഭക്ഷണം കഴിച്ചതിനുശേഷം അവര്‍ വീടിന്റെ  ജനലുകളും വാതിലുകളും തുറന്നിട്ടു. വെയില്‍ ഒരു കൊടിച്ചിപ്പട്ടിയുടെ ക്രൗര്യത്തോടെ ഫ്ലാറ്റിനെ ആക്രമിച്ചു. അതിനുശേഷം അവര്‍ ടെറസ്സിലേക്ക് കയറി കൈയ്യില്‍ ഒരു വലിയ കത്രികയും കരുതിയിരുന്നു.അവര്‍ ആദ്യം പോയത് ഡാലിയയുടെ അടുത്തേക്കാണ്. രാജശേഖരന് ഏറ്റവും ഇഷ്ടമുള്ള ചെടി. സുഷമ മെല്ലെ ചെടിയുടെ ദേഹം തലോടി. തണ്ടിലും ഇലകളിലും രാവിലെ ഒഴിച്ച വെള്ളത്തിന്റെ തണുപ്പ് തങ്ങിനില്‍ക്കുന്നുണ്ട്. മെല്ലെ കത്രികയെടുത്ത് അവര്‍ നല്ല പച്ചച്ചു നിന്ന ഒരു ഇല മുറിച്ചു. അത് താഴേക്കു വീണപ്പോള്‍ സുഷമയ്ക്ക് തൃപ്തി തോന്നി. അവര്‍ വീണ്ടും ചെടിയാകെ തിരഞ്ഞു. പിന്നെയും ഒന്ന് രണ്ടു ഇലകള്‍ കൂടി അവര്‍ കത്രികയ്ക്ക് മുറിച്ചു താഴെയിട്ടു. അതിനു ശേഷം റോസിന്റെ അടുത്തേക്ക്.. വാടി നില്‍ക്കുന്ന ഇലകളെ അവര്‍ വെറുതെ വിടും. പച്ചയിലകള്‍ മാത്രമേ അവര്‍ മുറിക്കൂ. എന്നാല്‍ ചെടിക്ക് ജീവന്‍ ലഭിക്കാനുള്ളത്ര ഇലകളെ ബാക്കി നിര്‍ത്തുകയും ചെയ്യും.

Read Also: സ്നേഹം അവനെ എത്തിച്ചത് ഭ്രാന്താശുപത്രിയിൽ; നിശബ്ദതയിൽ മുങ്ങിപ്പോയ നിലവിളികൾ.

ഒരു മണിക്കൂര്‍കൊണ്ട് ഇലകള്‍ വെട്ടി കളഞ്ഞപ്പോള്‍ സുഷമയ്ക്ക് ആശ്വാസം തോന്നി. കാന്‍സര്‍ പിടിപെട്ടു ഏതാനും മാസങ്ങള്‍ക്ക് ശേഷമാണു അവര്‍ ഈ കളി കണ്ടുപിടിച്ചത്. ഇത് തുടങ്ങിയതോടെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ മായാന്‍ തുടങ്ങി. ഇതിനിടയില്‍ കൂടുതല്‍ ഇലകള്‍ മുറിക്കാന്‍ അവര്‍ കൂടുതല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു. മുറിച്ചയിലകള്‍ മുഴുവന്‍ ഒരു കുട്ടയില്‍ വാരി അവര്‍ തോട്ടത്തിന്റെ മൂലയ്ക്കലെ കുഴിയില്‍ കൊണ്ടുപോയിട്ടു. ക്ഷീണം തോന്നിയെങ്കിലും വല്ലാത്തൊരു ഭാരം തന്നെ വിട്ടുപോയത് പോലെ സുഷമയ്ക്ക് തോന്നി. തിരിച്ചു വീട്ടിലെത്തിയയുടന്‍ അവര്‍ കുളിക്കാന്‍ കയറി. രോഗം കാര്‍ന്ന ശരീരം ഒരു പച്ചിലയുടെ തുടിപ്പോടെ തിരിച്ചു വരാന്‍ തുടങ്ങുന്നു. നഗ്നമായ ദേഹത്തുകൂടെ വെള്ളം നനഞ്ഞിറങ്ങുമ്പോള്‍ സുഷമ ഭര്‍ത്താവിനെയോര്‍ത്തു. ചെടിച്ചട്ടികളില്‍ വെള്ളം ഒഴിക്കുന്നതിനിടെ അയാള്‍ തന്നെ ഇടയ്ക്കിടെ തലയുയര്‍ത്തി നോക്കും. ആ നോട്ടത്തില്‍ ശരിക്കും എന്തായിരുന്നു? സഹതാപം കലര്‍ന്ന വെറുപ്പോ? കുളിച്ചു കഴിഞ്ഞപ്പോള്‍ സുഷമയ്ക്ക് നല്ല സുഖം തോന്നി. അവര്‍ ഉറങ്ങാന്‍ കിടന്നു. തോട്ടത്തിന്റെ മൂലയ്ക്ക് കുഴിയില്‍ ഉപേക്ഷിച്ച പച്ചിലകളുടെ കൂന അവരുടെ കണ്‍മുന്‍പില്‍ തെളിഞ്ഞു വന്നു. രാജശേഖരന്റെ ഇലകള്‍. സുഷമയ്ക്ക് വല്ലാത്തൊരു തൃപ്തി തോന്നി. പുറത്തു നഗരം ഉച്ചവെയിലില്‍ വാടിക്കൊണ്ടിരിക്കെ സുഷമ മയങ്ങി.

ഉറക്കത്തില്‍ അവരൊരു സ്വപ്നം കണ്ടു. ഏതോ വിദേശനഗരത്തിലാണ് താന്‍. മഞ്ഞ വിളക്കുകള്‍ തെളിഞ്ഞു കിടക്കുന്ന തിരക്കേറിയ നഗരവീഥി. മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്ന ആളുകള്‍. അവര്‍ക്കിടയിലൂടെ വര്‍ധിച്ച ഉത്സാഹത്തോടെ നടക്കുന്ന സുഷമ. ഇടയ്ക്ക് അവര്‍ ഒരു കാഴ്ച കണ്ടു. ഒരു പൂക്കടയില്‍ വിവിധതരം പച്ചയിലകള്‍ക്കൊണ്ട് മാത്രം അലങ്കരിച്ച ഒരു ബൊക്കെ. ഒരു പൂവിന്റെ ആകൃതിയായിരുന്നു ആ ബോക്കെയ്ക്ക്. പരിചിചിതമായ എന്തോ ഒന്ന്. അതെന്താണ് എന്ന് ഓര്‍ക്കാന്‍ ഒരുങ്ങിയതും സുഷമ ഉറക്കമുണര്‍ന്നു. ഉണര്‍ന്നപ്പോഴും ആ സ്വപ്നത്തില്‍ അനുഭവിച്ച സന്തോഷം സുഷമയെ വിട്ടുപോയില്ല. നേരം സന്ധ്യയായിരുന്നു. “റിസള്‍ട്ട് എന്തെങ്കിലുമാവട്ടെ. ഇനി ഒട്ടും നേരം കളയാനില്ല.” സുഷമ സ്വയം പറഞ്ഞു. അവര്‍ ഉടന്‍ തന്നെ ഒരു യാത്രാ ഏജന്‍സിയില്‍ വിളിച്ചു രണ്ടുമാസം നീണ്ടു നില്‍ക്കുന്ന ഒരു യാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. അന്ന് രാത്രിയിലെ ഫ്ലൈറ്റില്‍ അവര്‍ നഗരം വിട്ടു. മരുഭൂമിയിലെ പട്ടണങ്ങള്‍. സന്ധ്യയുടെ ചുവപ്പ് വെളിച്ചത്തില്‍ മുങ്ങിയ കടല്‍ത്തീരങ്ങള്‍. ജനം ജീവിതരസം ഊറിക്കുടിക്കാന്‍ ഒത്തുചേരുന്ന നഗരസായാഹ്നങ്ങള്‍. സുഷമയ്ക്ക് ഒട്ടും ക്ഷീണം തോന്നിയില്ല. ഒരു കൊച്ചുകുട്ടി ഐസ്ക്രീം നുണയുന്നതുപോലെ അവര്‍ ആ യാത്ര ആസ്വദിച്ചു.

Read also: ചാറ്റിങ് പ്രണയമായി, വീട്ടുകാരെ കൂട്ടി പെണ്ണ് കാണാൻ വന്നപ്പോഴാണ് ആ സത്യം അറിഞ്ഞത്...

ഒരു ദിവസം ഉണര്‍ന്നപ്പോള്‍ അവര്‍ ഒരു സത്യം മനസ്സിലാക്കി. രാജശേഖരനെക്കുറിച്ച് തോന്നിയിരുന്ന കയ്പ്പ് നിറഞ്ഞ വെറുപ്പിന്റെ ചിന്ത തന്നെ വിട്ടുപോയിരിക്കുന്നു. മനസ്സിലെ ആ ഇടത്തില്‍ ജീവിതത്തിന്റെ ആനന്ദം നിറഞ്ഞിരിക്കുന്നു. അന്ന് സന്ധ്യക്ക് ആ വിദേശനഗരത്തിലൂടെ നടക്കവേ സുഷമ ഒരു കാഴ്ച കണ്ടു. തെരുവോരത്ത് ഒരു പൂക്കടയില്‍ താന്‍ അന്ന് സ്വപ്നത്തില്‍ കണ്ട ബൊക്കെ... അവര്‍ അതിനരികിലെക്ക് മെല്ലെ നടന്നു ചെന്നു. പച്ച നിറത്തില്‍ ഒരു പൂവ് പോലെ മനോഹരമായ ബൊക്കെ. റോസയുടെയും ഡാലിയയുടെയും മറ്റു അനേകം ചെടികളുടെയും ഇലകള്‍ ഉപയോഗിച്ചുണ്ടാക്കിയ ബൊക്കെ. “ഇത്... ഇത്?” അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. “ലാഷ്യ ഫിയോറെ” കടക്കാരന്‍ പരിചയപ്പെടുത്തി. സുഷമ വിറയ്ക്കുന്ന കൈകളോടെ തന്റെ സ്വപ്നത്തില്‍ സ്പര്‍ശിച്ചു. “ലാഷ്യ ഫിയോറെ ഒരു  ഇറ്റാലിയന്‍ ഫ്ലവര്‍ അറെഞ്ച്മെന്റ് ആണ് മേഡം. ഇലകള്‍ മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന ബൊക്കെ.” ഉപേക്ഷിക്കപ്പെട്ട ഇലകള്‍? സുഷമ ചോദിക്കാനാഞ്ഞു. 

അപ്പോഴേക്കും അവരുടെ ഫോണ്‍ ബെല്ലടിച്ചു. ഹോസ്പിറ്റലില്‍ നിന്നാണ്. “മേഡം ടെസ്റ്റ്‌ റിസള്‍ട്ട് ആയിട്ടുണ്ട്. മേഡം വരുന്നില്ലേ വാങ്ങാന്‍?” അപ്പുറത്ത് നിന്ന് ആ പെണ്‍കുട്ടി ചോദിച്ചു. “ഇല്ല.” ലാഷ്യ ഫിയോറെ വാങ്ങുന്നതിനിടയില്‍ സുഷമ പറഞ്ഞു. “വേണ്ടേ??” പെണ്‍കുട്ടിയുടെ സ്വരത്തില്‍ അത്ഭുതം. “ഇനി റിസള്‍ട്ട് അറിയണ്ട. ഇലകള്‍ മുറിച്ചു കളയുകയും വേണ്ട.” ഉറക്കെ ചിരിച്ചു കൊണ്ട് സുഷമ പറഞ്ഞു. വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന നഗരവീഥിയിലൂടെ സുഷമ ഉല്ലാസപൂര്‍വം നടന്നു. അവരുടെ ചുണ്ടില്‍ ചിരിയുണ്ടായിരുന്നു. കൈയ്യില്‍ ഒരു ലാഷ്യ ഫിയോറെയും.

Content Summary: Malayalam Short Story Written by Anish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com