ADVERTISEMENT

ആർത്തലച്ചും ഭയപ്പെടുത്തിയും പെയ്തിട്ടും കൊതി തീരാത്തപോലെ തുലാമഴ തുള്ളിക്കൊരുകുടമെന്നപോലെ പിന്നെയും ഓട്ടിൻ പുറത്തു പഞ്ചാരിമേളം തീർത്തുകൊണ്ടേയിരുന്നു. ഗോവണിയുടെ മരപ്പലകയിലിരുന്നു നടുമുറ്റത്ത് വീഴുന്ന മഴതുള്ളികളിൽ തന്റെ പ്രിയപ്പെട്ടവന്റെ വരവും കാത്ത് മഴയിലേക്ക് തന്നെ കണ്ണും നട്ട് ഇരിക്കുകയായിരുന്നു നാദിറ. നടുമുറ്റത്തെ മണലിൽ വീണു ഭൂമിയെ പുൽകി മറഞ്ഞു പോയവയ്ക്ക് പുറമെ പോകാതെ ചില തുള്ളികൾ കീഴടങ്ങാൻ കൂട്ടാക്കാതെ ഇടനാഴിയുടെ കാവിയിട്ട തറയെ നനച്ചു കൊണ്ടേയിരുന്നു. നാദിറയും നജീറും അന്ന് ആദ്യമായി കാണുന്ന സമയത്തും ഇതു പോലെ തുലാമഴ ഒരു നേർത്ത സംഗീതമെന്നോണം ഭൂമിയെ പുണരുന്നുണ്ടായിരുന്നു. സുഹൃത്ത് ഷാഹിനയുടെ കല്യാണത്തിന് പോകാൻ ചെറിയൊരു പർച്ചേസിന് ഒറ്റയ്ക്ക് ഇറങ്ങിയതായിരുന്നു അവൾ. അപ്രതീക്ഷിതമായാണ് മഴ പൊട്ടി വീണത്. കുട കൈയ്യിൽ ഇല്ലെന്ന തിരിച്ചറിവും വീടെത്താൻ ദൂരമൊത്തിരി ഉള്ളതുകൊണ്ടും പതിയെ ശക്തി പ്രാപിക്കുന്ന മഴയെ വകവെക്കാതെ റോഡ് ക്രോസ് ചെയ്ത് അപ്പുറത്തുള്ള ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഓടികയറാൻ ശ്രമിച്ചതാണ് അവൾ. വലിയ വാഹനങ്ങളെ മാത്രം ശ്രദ്ധിച്ചു റോഡ് ക്രോസ് ചെയ്ത നാദിറ എതിർവശത്തു നിന്നും അതെ ബസ് സ്റ്റോപ്പിലേക്ക് പതിയെ വന്നിരുന്ന ബുള്ളറ്റും അതിലിരുന്ന നജീറിനെയും കണ്ടില്ല. ബുള്ളറ്റ് വന്നു തന്നെ തട്ടി എന്നു പറയുന്നതിനേക്കാൾ ശരി അവൾ ഓടി ബുള്ളറ്റിനെ തട്ടി മറിയുകയായിരുന്നു എന്നതാണ്.

കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്നിട്ടും ബുള്ളറ്റ് ഓടിച്ചു വന്ന ആളെ ഇരിക്കാൻ സഹായിക്കാനും ബുള്ളറ്റ് എടുത്തു വയ്ക്കാനും തട്ടി വീണ തനിക്ക് കുട പിടിക്കാനും എന്തെങ്കിലും പറ്റിയോ എന്ന് അന്വേഷിക്കാനും ഇത്രയും പേർ എത്രയും പെട്ടെന്ന് വന്നു എന്നത് നാദിറയിൽ ആശ്ചര്യവും ഭയവും ഉണ്ടാക്കി. ഭയന്ന് വിറച്ചു നിന്ന അവളെയും അവിടെ കൂടിയ ചില സാമൂഹ്യ സ്നേഹികൾ നജീറിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുന്ന അതെ ഓട്ടോയിൽ നിർബന്ധിച്ചു കയറ്റി. അവൾക്ക് വലിയ പരിക്കുകൾ ഒന്നും ഇല്ലെങ്കിലും അവൾ ആയിരുന്നല്ലോ പ്രതി. അവളുടെ ആവശ്യമില്ല എന്ന് നജീർ പലവട്ടം പറയുന്നുണ്ടായിരുന്നു പക്ഷേ ആരും അത് മുഖവിലയ്ക്കെടുത്തില്ല. ഹോസ്‌പിറ്റലിനു മുമ്പിൽ ഇറക്കി വിട്ട ഓട്ടോക്കാരൻ തന്റെ നിസ്വാർഥ സേവനത്തിനുള്ള പ്രതിഫലം അവളുടെ കൈയ്യിൽ നിന്നും എണ്ണം പറഞ്ഞു മേടിച്ച് കളം കാലിയാക്കി. അയാളുടെ നെറ്റിയിലുള്ള മുറിവിനു സ്റ്റിച്ച് ഇടുമ്പോഴാണ് സിസ്റ്ററുടെ ചോദ്യം... "ഹസ്ബന്റ് ആണോ..?" അവൾ ചൂളി പോയി. ഒന്നും പറയാതെ മുഖം തിരിച്ചു പതിയെ ബാഗിലുള്ള ഫോൺ എടുത്തു സ്ക്രീൻ ഓൺ ചെയ്തു. നെറ്റിയിലെ മുറിവും ഇടതു കൈയ്യിൽ റോഡിലുരഞ്ഞു തൊലി പോയതുമല്ലാതെ വേറെ അധികം പരിക്കുകളൊന്നുമില്ലായിരുന്നു നജീറിന് എങ്കിലും എക്സ്-റേ എടുക്കാൻ പറഞ്ഞിട്ടുണ്ട് ഒരു ദിവസത്തെ റസ്റ്റും. "താൻ പൊയ്ക്കോ.. എനിക്ക് കുഴപ്പമൊന്നുമില്ല" വീട്ടിലേക്ക് ഫോൺ ചെയ്ത് പറയാൻ ഡയൽ ചെയ്ത് നിൽക്കുമ്പോഴാണ് പിറകിൽ നിന്നും അവൾ ആ സ്വരം കേട്ടത്. ആ മുഖത്തേക്ക് ഒന്ന് നോക്കി എന്നല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും അവൾ ഡ്യൂട്ടി ഡോക്ടറേ കണ്ടു കുഴപ്പമൊന്നുമില്ലെന്നു ഉറപ്പു വരുത്തി കൗണ്ടറിൽ ചെന്നു ബില്ല് പേയ് ചെയ്തു. വീണ്ടും വാർഡിൽ വന്നു.. ആളു കണ്ണടച്ചു കിടക്കുകയാണ്. 

Read also: 'എടാ, എന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നുണ്ട്, കയ്യിലുണ്ടായിരുന്ന സ്വർണം ഞാൻ നിന്റെ കടയിലാ ഒളിപ്പിച്ചത്; പണി പാളി

ഒരു ഇരുപത്തി ആറിനടുത്ത് പ്രായം കാണും പൊലീസ് മോഡലിൽ ഇരുവശങ്ങളും പിറകു ഭാഗവും കുറ്റിയാക്കിയ കറുത്ത് സമൃദ്ധമായ മുടി ഇറക്കി വെട്ടിയ കൃതാവ് ചുണ്ടിന്റെ വശങ്ങളിലേക്ക് ഇറക്കി വച്ച മീശ ഇനി വല്ല പോലിസ് ഉദ്യോഗസ്ഥനോ മറ്റോ ആണോ പടച്ചോനെ...? അവൾ ആ ചെറുപ്പക്കാരനെ അടിമുടി വിലയിരുത്താൻ ശ്രമിച്ചു. കൃത്യമായ ഉത്തരം ഒന്നും കിട്ടിയില്ലെങ്കിലും കൂടുതൽ ചോദ്യങ്ങളിലേക്ക് ചെല്ലാൻ അവൾക്ക് ഭയമായിരുന്നു. എന്തായാലും ഒരു സോറി പറഞ്ഞു സ്ഥലം കാലിയാക്കാം ഇനിയും വൈകിയാൽ താൻ ഇന്ന് വീട്ടിലെത്താൻ വൈകും എന്ന യാഥാർഥ്യം നാദിറയെ അസ്വസ്ഥയാക്കി കൊണ്ടിരുന്നു. യാത്ര ചോദിക്കാനായി അവൾ ബെഡിനടുത്തു വന്നു ചെറുതായി ഒന്ന് ചുമച്ചു. ശബ്ദം കേട്ട് അയാൾ കണ്ണു തുറന്നു അവളെ നോക്കി "സോറി ഞാൻ അറിയാതെ പറ്റിയതാണ്.." ഭയം നിറഞ്ഞ കണ്ണുകൾ കൊണ്ട് ദയനീയമായി നോക്കി അവൾ തുടർന്നു "ഞാൻ നാദിറ... ബ്രണ്ണൻ കോളജിനടുത്താണ് വീട്. ഇവിടെ ചെറിയൊരു പർച്ചേസിന് വന്നതാണ് ഇനിയും വൈകിയാൽ എനിക്ക് വീടെത്താൻ ലേറ്റ് ആകും.." അത്രയും പറഞ്ഞൊപ്പിച്ചു. "തന്നോട് ഞാൻ അപ്പോഴേ പൊക്കോളാൻ പറഞ്ഞതല്ലേ..?" അയാൾ ഒരു പുഞ്ചിരിയോടെ അവളെ നോക്കി. "ഞാൻ നജീർ അഹമ്മദ്.. ഇവിടെ തലശ്ശേരിയിൽ തന്നെ.. പട്ടാളക്കാരനാണ് ഇപ്പോൾ ലീവിന് വന്നതാണ്." അയാളും സ്വയം പരിചയപ്പെടുത്തി. "അപ്പോ.. ശരി ഇൻഷാ അള്ളാ." അയാൾ അവളോട് പോയിക്കൊള്ളൂ എന്ന അർഥത്തിൽ തലയാട്ടി. "ശരി അസ്സലാമു അലൈക്കും.." അവൾ സലാം ചൊല്ലി "വ അലൈക്കുമുസ്സലാം.." അയാൾ യാന്ത്രികമായി സലാം മടക്കി.

Read also: മരണത്തോട് മല്ലിടുന്ന സൂപ്പർസ്റ്റാറിനെ കണ്ട് ഡോക്ടർ ഞെട്ടി; പ്രഗത്ഭ ന്യൂറോ സർജന്റെ കൈവിറച്ച നിമിഷം

ഹോസ്പിറ്റലിൽ നിന്നും തിരിച്ചിറങ്ങുമ്പോഴാണ് അവൾ ഓർത്തത്‌ നമ്പർ മേടിച്ചില്ലല്ലോ എന്ന്. എന്തായാലും തന്റെ തെറ്റല്ലേ..? എന്തു പറഞ്ഞാലും അയാളുടെ അവസ്ഥയ്ക്ക് കാരണക്കാരി ഞാൻ തന്നെയല്ലേ..? വീട്ടിൽ ചെന്നു നാളെയോ മറ്റന്നാളോ ഒന്ന് വിളിച്ചു നോക്കാനെങ്കിലും നമ്പർ വാങ്ങണമായിരുന്നു. കൂടുതലൊന്നും ആലോചിച്ചില്ല വീണ്ടും തിരിച്ച് നടന്നു. കാഷ്വാലിറ്റിയിലേക്ക് പോവേണ്ടി വന്നില്ല. ക്യാഷ് കൗണ്ടറിന്റെ മുൻപിൽ നിന്നും  ഉച്ചത്തിലുള്ള സംസാരം കേട്ടപ്പോൾ വെറുതെ ഒന്ന് നോക്കിയതാണ്. അത് അയാൾ തന്നെയായിരുന്നു.. അവൾ അങ്ങോട്ടേക്ക് നടന്നു.. "ഹലോ.. സോറി. നമ്പർ ഒന്ന് തരുമോ..?" പിറകിൽ ശബ്ദം കേട്ടത് കൊണ്ടാവണം ക്യാഷ് കൗണ്ടറിലെ സിസ്റ്ററും അവളെ നോക്കി. എന്നിട്ട് അയാളോട് "ആഹാ.. ദേ നിൽക്കുന്നു ആൾ.. സാർ നേരിട്ട് അങ്ങോട്ട് കൊടുത്താട്ടേ.." ശേഷം അവൾക്ക് നേരെ തിരിഞ്ഞ് "എന്റെ കൊച്ചേ.. നിന്റെ കൈയ്യിൽ നിന്നും കാശു മേടിച്ചത് എന്തിനെന്നു ചോദിച്ചു ഇയാളിവിടെ കിടന്നു ബഹളം വെക്കുവാ.." "താനെന്തിനാ ബില്ല് പേ ചെയ്തത്.?" അൽപം ദേഷ്യം കലർന്ന സ്വരത്തിൽ അയാൾ ചോദിച്ചു. "അത് പിന്നേ.. ഞാൻ കാരണമല്ലേ..?" അവൾ പതിയെ സ്വരം താഴ്ത്തി മറുപടി പറഞ്ഞു. "അതു ഇയാൾ മാത്രം തീരുമാനിച്ചാൽ മതിയോ എന്റെ അശ്രദ്ധ കൂടി കാരണമാണ്. പിന്നെ.. സംഭവിക്കാനുള്ളത് എങ്ങനെയായാലും സംഭവിക്കും." എന്ന് പറഞ്ഞുകൊണ്ട് അയാൾ "ഇത് പിടിക്ക്.." അയാൾ രണ്ടു അഞ്ഞൂറിന്റെ നോട്ടുകൾ നാദിറക്ക് നേരെ നീട്ടി. വാങ്ങാൻ മടിച്ചു നിന്ന അവളുടെ കൈ പിടിച്ചു കൈവെള്ളയിൽ വച്ചു. അപ്പോഴും പുറത്ത് നിർത്താതെയുള്ള മഴയുടെ ശബ്ദം കേൾക്കാമായിരുന്നു "എന്തേ ഇങ്ങനെ മിഴിച്ചു നോക്കുന്നത്..? പോകുന്നില്ലേ..?" അയാൾ കൈയ്യിൽ പിടിച്ചപ്പോഴുള്ള അങ്കലാപ്പിൽ തെല്ലൊന്നു പകച്ചുപോയ അവളോട് അയാൾ ചോദിച്ചു. പെട്ടെന്ന് അവൾ "എനിക്ക് നമ്പർ വേണം.." വളരെ വേഗത്തിൽ പറഞ്ഞു "എന്തിന്.?" അയാൾ അപ്പോഴും ശാന്തനായിരുന്നു. "വീട്ടിൽ ചെന്നാൽ സമാധാനം ഉണ്ടാവില്ല.. പ്ലീസ്.." അവൾ കെഞ്ചുകയായിരുന്നു. നാദിറയുടെ കൈയ്യിലെ ഫോൺ പിടിച്ചു വാങ്ങി അതിൽ നമ്പർ ഡയൽ ചെയ്തു ശേഷം ഫോൺ തിരിച്ചുകൊടുത്തു. "സമയം കളയണ്ട വിട്ടോ.." അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾ പതിയെ ഹോസ്പിറ്റലിന്റെ പുറത്തെത്തുമ്പോഴേക്കും മഴയുടെ ശക്തി പൂർണ്ണമായും കുറഞ്ഞിരുന്നു.. 

Read also:ആഘോഷമായി വിവാഹമുറപ്പിക്കൽ ചടങ്ങ്, പക്ഷേ കല്യാണത്തിൽനിന്നു പിൻമാറാൻ വധുവിന് അജ്ഞാതസന്ദേശം, ഒപ്പം ഭീഷണിയും

വീട്ടിൽ ചെന്നവൾ ഉമ്മാനോടും വാപ്പാനോടും നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. വാപ്പ സമാധാനിപ്പിച്ചു. ഉമ്മ പതിവുപോലെ റോഡിലിറങ്ങിയാൽ ശ്രദ്ധിക്കേണ്ടതിനെ കുറിച്ചുള്ള നീളമുള്ള ഒരു ഉപദേശവും ഒപ്പം ചെറിയ കുറ്റപ്പെടുത്തലും. പിറ്റേ ദിവസം വാപ്പയെ കൊണ്ട് വിളിപ്പിച്ചു. നജീറിന്റെ ഉമ്മയാണ് ഫോണെടുത്തത് കുഴപ്പമൊന്നുമില്ല. എങ്കിലും കുറേ സങ്കടം പറഞ്ഞു. "നാളെ കഴിഞ്ഞു ലീവ് തീർന്നു പോവാനുള്ളതാണ് എന്റെ മോൻ.. ഈ അവസ്ഥയിൽ ഞാനെങ്ങനെ അവനെ സമാധാനത്തോടെ പറഞ്ഞു വിടും..?" എന്നൊക്കെ പറഞ്ഞു കരച്ചിലും പിഴിച്ചിലും. നാദിറയുടെ വാപ്പ ഒരുവിധം പറഞ്ഞവരെ സമാധാനിപ്പിച്ചു. പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് നാദിറ വിളിച്ചു നോക്കിയത്. കൂട്ടുകാരി തൻസിയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവളാണ് വിളിച്ചുനോക്കാൻ പറഞ്ഞത്. അങ്ങനെ ആ ബന്ധം പരിചയപ്പെടലിൽ നിന്നും പരസ്പരം ഇഷ്ടാനിഷ്ടങ്ങളിലേക്കും പടർന്നു പന്തലിച്ചു. നജീർ ലീവ് കഴിഞ്ഞു തിരിച്ചു പോയെങ്കിലും വാട്ട്സാപ്പിലും മെസഞ്ചറിലുമൊക്കെയായി ബന്ധം പിരിയാനാവാത്ത ഒരു തലത്തിൽ എത്തി. അവർക്കിടയിൽ ഒരു വർഷം എത്ര പെട്ടെന്നാണ് കടന്നുപോയത്. ഒരു മഴ മൂടിയ പകലിൽ നാദിറയുടെ വീടിന്റെ മുമ്പിൽ ഒരു കാർ വന്നുനിന്നു. അതിൽ നിന്നും നജീറും ഉമ്മയും ഇറങ്ങിവരുന്നത് മുകളിലെ മുറിയിൽ ഇരിക്കുന്ന നാദിറ കണ്ടു ഞെട്ടിപ്പോയി. ഇന്ന് രാവിലെ കൂടി ഫോൺ ചെയ്തതാണ്. നാട്ടിലെത്തിയ വിവരം പറഞ്ഞിരുന്നു എങ്കിലും ഇങ്ങോട്ട് വരുന്നതിനെ കുറിച്ച് ഒരു സൂചന പോലും തന്നില്ല. അവൾക്ക് കൈകാലുകൾ വിറയ്ക്കുന്നതുപോലെ തോന്നി. ഒരു നിമിഷത്തെ അന്ധാളിപ്പിന് ശേഷം ചുരിദാറിന്റെ ഷാൾ എടുത്ത് തലയിലിട്ട് താഴേക്ക് ഇറങ്ങി. അപ്പോഴേക്കും ഉമ്മ വാതിൽ തുറന്നു രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചിരുത്തിയിരുന്നു. കോവണി ഇറങ്ങിവന്ന നാദിറ കൂട്ടിൽ അകപ്പെട്ട എലിയെ പോലെ ഒരു നിമിഷം അവിടെ നിന്നു കറങ്ങി അടുക്കളയിലേക്ക് പോയി. ചായക്ക് വെള്ളം വയ്ക്കുമ്പോൾ ഉമ്മ ഫോൺ എടുത്ത്‌ ഉപ്പയെ വിളിക്കുന്നത് കണ്ടതോടെ അവൾക്ക് ഏകദേശം കാര്യം പിടികിട്ടി. ഞാനും നജീറുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞിരിക്കുന്നു. ഈ സത്യത്തോട് അവർ എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക അവളുടെ ഹൃദയമിടിപ്പിന് താളം കൂട്ടി.

Read also: അയാൾ പുറത്തിറങ്ങിയതും വീട്ടിനുള്ളിൽനിന്നും നിലവിളി, അപകടം; പ്രവാസിയുടെ വീട്ടിലെ ഹൃദയം തകർക്കും കാഴ്ച

പട്ടാളത്തിൽ ആണെന്ന് പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും ഒറ്റ മോളുടെ ഇഷ്ടത്തിന് മുൻപിൽ അവർ സമ്മതിക്കുകയായിരുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. നീളമുള്ള ഒരു സ്വർണമാല മഹർ നൽകി നജീർ നാദിറയെ ആചാരപ്രകാരം സ്വന്തമാക്കിയ സമയത്തും അവരെ അനുഗ്രഹിക്കാൻ എന്നോണം പന്തലിന്മേൽ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു. മണിയറയിൽ സ്വാപ്നസാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ പരസ്പരം നെഞ്ചിന്റെ താളം ചേർത്തുവെച്ച് ശ്വാസോച്ഛ്വാസം കാതിൽ കേൾക്കുന്ന രീതിയിൽ തല ചേർത്ത് വച്ചു കിടന്ന ആ രാത്രിയും മഴയൊരു നേർത്ത രാഗമായ്‌ പെയ്തൊഴിയുന്നുണ്ടായിരുന്നു. ഋതുക്കൾ പിന്നെയും ഓടിമറഞ്ഞു. അവർക്കിടയിൽ മൂന്നാമത് ഒരാൾ വരാൻ പോകുന്നു എന്ന സന്തോഷവാർത്ത അവൾ വിളിച്ച് അറിയിച്ചത് മുതൽ നജീറിന് അവിടെ സമാധാനത്തോടെ ജോലി ചെയ്യാൻ സാധിച്ചിരുന്നില്ല.. എങ്ങനെയെങ്കിലും തന്റെ പ്രിയപ്പെട്ടവളുടെ ചാരത്ത് ചെന്ന് അവളുടെ വയറ്റിൽ തല വെച്ച് തന്റെ സ്വപ്നസാമ്രാജ്യത്തിലെ യുവരാജാവിന്റെ ഹൃദയമിടുപ്പ് അറിയാൻ അവന്റെ ഹൃദയം വെമ്പൽ കൊണ്ടു. ലീവിന് പലവട്ടം ശ്രമിച്ചിട്ടും കിട്ടിയില്ല. രാജ്യത്തിന്റെ മാനം കാക്കുന്ന പട്ടാളക്കാരന് തന്റെ ചില സ്വകാര്യ ആഗ്രഹങ്ങളൊക്കെ ത്യജിക്കേണ്ടി വരുമെന്ന യാഥാർഥ്യം അവൻ പതിയെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. മാസങ്ങൾ പിന്നെയും കടന്നുപോയി. ഡോക്ടർ പറഞ്ഞതിനും നേരത്തെ നാദിറാക്ക് പ്രസവ വേദന വന്നു. എല്ല് നുറുങ്ങുന്ന വേദനയിലും അവൾക്ക് ലോകത്ത് ഒരേ ഒരാളെ മാത്രമേ മിസ്സ് ചെയ്തുള്ളൂ.. എന്റെ പ്രിയപ്പെട്ടവൻ ചാരത്ത് ഉണ്ടായിരുന്നു എങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു. ഉമ്മയും ബാപ്പയും ഒക്കെ അടുത്തുനിന്ന് സമാധാനിപ്പിക്കുമ്പോഴും തന്റെ റൂഹിന്റെ പാതിയുടെ ഒരു സ്നേഹ സ്പർശനം ഒന്നുകൊണ്ട് കിട്ടാവുന്ന സാന്ത്വനത്തെ അവൾ വല്ലാതെ കൊതിച്ചു. ജീവിതത്തിന്റെ ഈ അസുലഭ മുഹൂർത്തം ഒന്നിച്ച് പങ്കുവയ്ക്കാനാവാത്തത് അവളുടെ ശരീരവേദനയോടൊപ്പം മനസ്സ് കൂടി നൊന്തു തുടങ്ങി...

Read also: പൊതി തുറക്കുമ്പോഴേക്കും പല കൂട്ടാനുകളുടെ മണം പരക്കും; തേങ്ങാച്ചമ്മന്തി, മെഴുക്കുപെരട്ടി, തോരൻ, പിന്നെ മുട്ട പെരിച്ചതും

ഹോസ്‌പിറ്റലിലേക്കു പോയ രാത്രി കാറ്റും കോളും കൂട്ടിനുണ്ടായിരുന്നു അന്ന് പെയ്ത മഴയ്ക്ക്. സമയം പിന്നെയും കടന്നുപോയി. അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ ഏറ്റുവാങ്ങി അവളുടെ അടുത്തേക്ക് ചേർത്ത് കിടത്തുമ്പോഴും അവൾക്ക് അയാളെ വല്ലാതെ മിസ്സ് ചെയ്തു. "ഇക്ക ആരെ പോലെയുണ്ട്..?" എന്ന അയാൾക്ക് വേണ്ടി കരുതിവെച്ച ചോദ്യം ചുമ്മാ അവൾ മനസ്സിൽ ചോദിച്ച് കുട്ടിയുടെ മുഖത്തേക്ക് തന്നെ നോക്കി. നജീറിനെ മുറിച്ച് വെച്ചതായി അവൾക്ക് തോന്നി അതേ ചെവിയും അതേ മൂക്കും.. സൂര്യചന്ദ്രന്മാർ ഭൂമിക്ക് രാപ്പകൽ പിന്നെയും സമ്മാനിച്ചു. മോനെ കാണാനുള്ള നജീറിന്റെ അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ മേലുദ്യോഗസ്ഥന്റെ കനിവുണ്ടായി. നാൽപ്പതിമൂന്ന് ദിവസത്തെ ലീവ് കിട്ടി എന്ന നജീറിന്റെ സന്തോഷ വർത്തമാനം അവർക്കിടയിൽ തെല്ലൊന്നുമല്ല ആഹ്ലാദം നുര പൊന്തിയത്. എന്നാൽ നാട്ടിലേക്ക് പുറപ്പെടേണ്ട പത്തു നാൾ ബാക്കിനിൽക്കെ അയാളുടെ വിളിയൊന്നും വരാത്തത് അവൾക്ക് അൽപം ആശങ്ക ഉണ്ടാക്കിയെങ്കിലും പട്ടാളക്കാരന്റെ ഭാര്യ എന്ന ജീവിത യാത്രയിൽ ഇതൊക്കെ സഹജമാണെന്ന് അവൾ പഠിച്ചു വച്ചിരിക്കുന്നു. ഇപ്പോൾ അത്തരം കാര്യങ്ങൾക്കൊന്നും പരാതി പറയാറില്ല. എന്നാൽ അവൾ അറിയാത്ത ഒരു കാര്യം അങ്ങ് അതിർത്തിയിൽ നടന്നിട്ടുണ്ടായിരുന്നു. പെട്ടെന്നുണ്ടായ ശത്രുക്കളുടെ ആക്രമണത്തിൽ ആ ധീര ജവാന്റെ രക്തവും മണ്ണേറ്റുവാങ്ങി. ഔദ്യോഗികമായി വിവരം വീട്ടിൽ അറിയിച്ചിരുന്നെങ്കിലും അവളിൽ നിന്നും എല്ലാവരും മറച്ചുവെക്കുകയായിരുന്നു... കറുത്തിരുണ്ട മേഘങ്ങൾ സന്ധ്യയോടെ പെയ്തു തുടങ്ങിയ ആ രാത്രിയിൽ മുറ്റത്തു വന്നുനിന്ന പട്ടാള വണ്ടിയിൽ നജീറിന്റെ ജീവനറ്റ ശരീരം ഉണ്ടാവുമെന്ന് അവൾ സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല. ഒരു മഴയിൽ അവൾക്ക് പ്രിയപ്പെട്ടതെല്ലാം വന്നു ചേരുകയും വേറൊരു മഴയിൽ തന്റെ പ്രാണൻ കൊത്തിവലിച്ചെടുക്കുന്ന വേദന സമ്മാനിച്ച് പെയ്തുകൊണ്ടിരുന്ന കാഴ്ച അവൾ ഒരു മരവിപ്പോടെ കണ്ടുകൊണ്ടിരുന്നു.

Content Summary: Malayalam Short Story ' Mazha Thorum Nerathu ' Written by Hashir Moosa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com