ADVERTISEMENT

രാത്രിയുടെ നിശ്ശബ്ദതയിൽ ഞാൻ അവനെയും കാത്ത് ഉറങ്ങാതെ കിടന്നു. പൗർണമി നാളിലാണ് ഞങ്ങളുടെ സംഗമം. ഇന്ന് ബ്ലു മൂൺ എന്ന പ്രത്യേകത കൂടിയുണ്ട്.  ജാലകചില്ലിനുള്ളിലൂടെ ചന്ദ്രോദയം കടന്നു വരുന്നു, സ്വർണ്ണ രശ്മികളാൽ എന്നിൽ നീല വർണ്ണങ്ങൾ വരച്ചു കൊണ്ട്. ഞാൻ ജനൽ പാളികൾ തുറന്നിട്ട്‌ അവനെ സ്വീകരിച്ചു. ഇന്നത്തെ നീല നിറത്തിൽ അവന് മനോഹാരിത കൂടിയെങ്കിലും അവന്റെ മുഖം വാടിയിരിക്കുന്നു. എന്തു പറ്റി? എന്താ ഒരു മൗനം? അവന്റെ നീല നിറം അവനെ അസ്വസ്ഥനാക്കുന്നു. രശ്മികൾ പെട്ടെന്ന് മങ്ങി. അവന് ചിരിയില്ല, ശൃംഗാരമില്ല. ഞാൻ വീണ്ടും ചോദിച്ചു "ഭൂമിയിലെ ശാസ്ത്രജ്ഞന്മാർ നിന്നെ വേദനിപ്പിച്ചുവോ? 3,900 കിലോ ഭാരമുള്ള പേടകം നിന്നിൽ വന്ന് പതിച്ചപ്പോൾ നീ പേടിച്ചുവോ? അവർ നിന്റെ ഏകാന്തതക്ക് ഭംഗം വരുത്തിയോ? നിന്റെ സ്വൈര്യം അവർ നഷ്ടപ്പെടുത്തിയോ? ഇതുകൊണ്ടൊന്നും ആയില്ല. ഇനി അവരുടെ പരീക്ഷണങ്ങൾ നിന്നിൽ തുടങ്ങുകയായി. നീ അപ്പോഴും പ്രപഞ്ചമാകെ  നിലാവ് പരത്തി മന്ദഹസിക്കും. ഭൂമിയിലെ ജനങ്ങൾക്ക്‌ പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കും.

ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണങ്ങൾ വിജയിക്കും. അപ്പോഴേക്കും ഭൂമി കലിയുഗത്തിന്റെ ആക്രമണങ്ങൾ കൊണ്ട് നശിച്ചു തുടങ്ങിയിരിക്കും. ദൈവം ആദമിനേയും ഹവ്വയേയും നിന്നിൽ സൃഷ്ടിക്കും. ദൈവം അവർക്കുവേണ്ടി നിന്നിൽ മുന്തിരിത്തോപ്പും, ആപ്പിൾത്തോട്ടവും, ഏദൻ തോട്ടവും, മരതകപച്ച പിടിച്ച കാടുകളും, പൂന്തേനരുവികളും നിർമ്മിക്കും. ആദവും ഹവ്വയും യുവമിഥുനങ്ങളായി നിന്നിൽ ജീവിച്ചു തുടങ്ങും. ചന്ദ്രനിലെ ആദ്യത്തെ മനുഷ്യപരമ്പരക്ക് അവർ ജന്മം നൽകും. ആദ്യത്തെ ചതിയും കൊലയും നിന്നിലും നടക്കും. അപ്പോൾ ദൈവദൂതൻ അവിടെ പ്രത്യക്ഷപ്പെട്ട് സത്യയുഗം സൃഷ്ടിക്കും. ജനങ്ങൾ പെരുകും. രാജകൊട്ടാരങ്ങളും രാജകുമാരിമാരും ഉണ്ടാകും. സത്യത്തിന്റേയും നന്മയുടേയും യുഗം സത്യയുഗം നിന്നിൽ തുടങ്ങും. നീ അപ്പോൾ സന്തോഷവാനാകും. കൂടുതൽ ശോഭയോടെ പ്രകാശം വാരി വിതറും പ്രപഞ്ചമണ്ഡലത്തിലേക്ക്.

ആ നിലാവിൽ കലിയുഗം കൂടുതൽ ദുരിതത്തിലേക്കും അഴിമതിയിലേക്കും ദുർമരണങ്ങൾക്കും കൊലകൾക്കും സാക്ഷ്യം വഹിക്കും. അങ്ങനെ കലിയുഗം അവസാനിക്കുന്നത്തോടെ ഭൂമിയും ഇല്ലാതാകും. പിന്നെ ഒരിക്കലും ശൃംഗാരമധുരം പകരാൻ നീയെന്നെ എത്തി നോക്കില്ല. ഭൂമി ഉണ്ടാവില്ലല്ലോ! ഞാനും ഉണ്ടാവില്ല. നീ എന്നെ ഓർത്ത്‌ മങ്ങിയും പ്രകാശം പരത്തിയും വീണ്ടും വീണ്ടും ആകാശ വീഥിയിലൂടെ എന്നെ തിരയും. ചന്ദ്രനിലെ ജനങ്ങൾ സത്യയുഗത്തിൽ ആകൃഷ്ടരായി നിന്നിൽ വീണ്ടും പരീക്ഷണങ്ങൾ തുടങ്ങും. നിനക്ക് അറിയില്ലേ സത്യയുഗം അതായത് കൃത യുഗം സമൃദ്ധി നിറഞ്ഞതായിരുന്നു എന്ന്. പാപകർമ്മങ്ങൾ അന്നുണ്ടായിരുന്നില്ല. അന്നത്തെ മനുഷ്യരുടെ ഉയരം ഇരുപത്തെട്ട് അടിയായിരുന്നുവത്രെ. വർഷത്തിൽ ധാന്യങ്ങൾ ഏഴ് തവണ വിളവെടുക്കുന്നു. ദൈനം ദിന വസ്തുക്കൾ സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരുന്നത്. മനുഷ്യായുസ്സ് 1 ലക്ഷം വർഷം.

പിന്നെ ത്രേതാ യുഗത്തിൽ മനുഷ്യരുടെ ആയുസ്സ് ആയിരം വർഷമായിരുന്നു. ഉയരം പതിനാല് അടി. പ്രതിദിന സാമഗ്രികൾ വെള്ളികൊണ്ടാണ് നിർമ്മിച്ചിരുന്നത്. പണം സ്വർണ്ണം കൊണ്ടും. പാപകർമ്മങ്ങൾ വളരുവാൻ തുടങ്ങി. പിന്നെ ദ്വാപര യുഗം തുടങ്ങി. ഈ യുഗത്തിൽ മനുഷ്യരുടെ ഉയരം ഏഴ് അടിയായിരുന്നു. ദൈനം ദിന വസ്തുക്കൾ വെങ്കലം കൊണ്ടാണ് നിർമ്മിച്ചിരുന്നത്. പണം വെള്ളി കൊണ്ടും. പാപകർമ്മങ്ങൾ വർധിക്കുവാൻ തുടങ്ങി. ഈ യുഗങ്ങൾക്കെല്ലാം നീ സാക്ഷിയായി. കലിയുഗവും നീ കാണുന്നു. കലിയുഗത്തിൽ ധർമ്മം ഇല്ലാതായി. പാപ കർമ്മങ്ങൾ കൂടി കൂടി വന്നു. ഈ യുഗത്തിന്റെ അവസാനം മനുഷ്യരുടെ ഉയരം മൂന്നര അടി ആയിരിക്കുമത്രേ! ആയുസ്സ് നൂറ്റിഇരുപതു വർഷവും.

കലിയുഗം, ഇന്നത്തെ യുഗം.. ഇതിന്റെ അവസാനം പുരുഷന്മാർ തമസിന്റെ ഗുണത്താൽ കാമഭ്രാന്തന്മാരായി തീരുന്നു. ഓരോരുത്തരും വാത്സല്യത്തിന്റെ വികാരം ഇല്ലാത്തവരുമായി മാറുന്നു. പുരോഹിതൻമാർക്ക് വളരെ മനോഹരമായ ശബ്ദം ഉണ്ടാകും. കൂടാതെ മികച്ച അറിവും ഉണ്ടായിരിക്കും. എന്നാൽ അവർ ഭക്തരെ ചൂഷണം ചെയ്യും. സമ്പന്നർക്ക് ധാരാളം സമ്പത്ത് ഉണ്ടാകും. പണം കവിഞ്ഞൊഴുകിയാലും അവർ പാവപ്പെട്ടവർക്ക് നൽകില്ല. മാതാപിതാക്കൾ അവരുടെ മക്കളെ വളരെ അധികം സ്നേഹിക്കും. അവരുടെ സ്നേഹം മക്കളെ നശിപ്പിക്കും. സ്ത്രീകൾ വ്യഭിചരിക്കും. ജാതികലർന്ന വംശം പെരുകും. അങ്ങനെ കലിയുഗം അവസാനിക്കുന്നതോടെ ഭൂമിയും ഇല്ലാതാകുന്നു. അതിനും നീ ദൃ‌ക്സാക്ഷിയാകും.

സത്യയുഗം കാത്ത് സൂക്ഷിക്കേണ്ടത് നിന്റെ കടമയാണ്. സത്യയുഗത്തിൽ ജനങ്ങൾ ആഹ്ലാദഭരിതരായി നിന്നിൽ നിറഞ്ഞു നിൽക്കും. സത്യയുഗത്തിലെ രാജകുമാരിയായി ഞാൻ നിന്നിൽ പുനർജ്ജനിക്കുന്നതുവരെ എന്റെ ആത്മാവ് നിന്നെ കാത്തിരിക്കും. നിനക്ക് പോകാൻ സമയമായി എന്ന് എനിക്കറിയാം. സമയം അവസാന യാമത്തിലേക്ക് നീങ്ങിയിരിക്കുന്നു. ചന്ദ്രയാന്റെ 3,900 കിലോ ഭാരവും വഹിച്ചു കൊണ്ട് നിന്റെ യാത്ര തുടരട്ടെ. ഇനിയും പൗർണമി വരും. വർഷത്തിൽ ഒരിക്കൽ നീ ബ്ലു മൂൺ ആയി പ്രത്യക്ഷപെടും. ഇനിയും നമ്മുടെ സംഗമം തുടരും.

English Summary:

Malayalam Short Story ' Nilavulla Rathri ' Written by Gita Ravi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com