ഹൃദയസരസ്സിലെ പ്രണയ പുഷ്പങ്ങളും ജീവിതത്തിന്റെ ഉണ്മയും
Mail This Article
"തൽകാലദുനിയാവ് കണ്ടു നീ മയങ്ങാതെ
എപ്പോഴും മരണം നിൻ കൂടെയുണ്ട് മറക്കാതെ.."
അതിനുമപ്പുറം ഒരു ഓർമ്മപ്പെടുത്തൽ ഇല്ലല്ലോ. ഏതൊരു മനുഷ്യനും എപ്പോഴും ഓർക്കേണ്ട വരികളാണത്. മരണത്തെക്കാൾ വലിയ ഒരു സത്യം ജീവിതത്തിലില്ല. ഇതുപോലെ കവിതയുടെ അർഥഭംഗിക്കും സൗന്ദര്യത്തിനുമപ്പുറം ജീവിതത്തിലെ ഉണ്മയും തുറന്ന് വയ്ക്കുന്നുണ്ട് ശ്രീകുമാരൻ തമ്പി എന്ന കവി തന്റെ വരികളിലൂടെ.
"ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
അർഥം അനർഥമായ് കാണാതിരുന്നാൽ
അക്ഷരതെറ്റു വരുത്താതിരുന്നാൽ
മഹാകാവ്യം, ദാമ്പത്യം ഒരു മഹാകാവ്യം"
ഈ വരികൾ നോക്കൂ. തീർത്തും അപരിചിതമായ രണ്ട് വ്യക്തിത്വങ്ങളുടെ കൂടിച്ചേരലാണ് ദാമ്പത്യം. ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യമെന്നും അതിന്റെ ഭാഷ പ്രണയാമൃതമാണെന്നും അർഥം അനർഥമായി കാണാതിരുന്നാൽ അവിടെ തെറ്റ് വരുത്താതിരുന്നാൽ അതൊരു മഹാകാവ്യമാണെന്നും പറയുന്നു ശ്രീകുമാരൻ തമ്പി എന്ന കവി. ദാമ്പത്യത്തെക്കുറിച്ച് ഇതിലും അർഥപൂർണ്ണമായി പറയാൻ കഴിയുമോ..!
മലയാളിയുടെ സ്വപ്നങ്ങളും ജീവിതവുമെല്ലാം ആ തൂലികത്തുമ്പിൽ നിന്നടർന്നു വീണ വരികളോട് അത്രയും ചേർന്നു നിൽക്കുന്നുണ്ട്. മറ്റ് ചില വരികൾ കൂടി ഓർമ്മ വരുന്നു.
"ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും"
കവി അനാവൃതമാക്കിയത് ഇന്നും പലരും മറന്നുപോകുന്ന യഥാർഥ്യമാണ്.
സ്നേഹവും വാത്സല്യവും പ്രണയവും ദുഃഖവും സന്തോഷവും കാൽപനികയും മാത്രമല്ല, കാവ്യബിംബങ്ങളുടെ അലങ്കാരമില്ലാത്ത പച്ചയായ ജീവിതത്തിന്റെ അർഥതലങ്ങൾ കൂടിയുണ്ട്.
"എഴുതാൻ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ.."
എന്നദ്ദേഹം എഴുതുമ്പോൾ ഏതൊരാൾക്കും ചിന്തിക്കാൻ കഴിയുന്ന അർഥവത്തായ ലളിതസുന്ദരമായ കാവ്യഭാവനയാണത്. ആ സൗന്ദര്യം ഏതൊരു സാധാരണക്കാരനും ആസ്വദിക്കാം. അവിടെ യാതൊരുവിധ വേർതിരിവുമില്ല. അങ്ങനെ എത്രയെത്ര വരികളുണ്ട്.
ഒരു ഗാനാസ്വാദകൻ എന്ന നിലയിൽ ഞാനേറ്റവും ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പ്രണയഭാവനകളെയാണ്. ആ രചനാവൈഭവത്തിൽ നിന്ന് ഉടലെടുത്ത ഹൃദയഹാരികളായ പ്രണയഗീതങ്ങളെയാണ്.
കസ്തൂരി മണമുള്ള കാറ്റിനോട് കണ്മണിയേ കണ്ടുവോ നീ കവിളിണ തഴുകിയോ നീ എന്ന് ചോദിച്ചതും ഇലഞ്ഞിപ്പൂമണം ഒഴുകി വരുമ്പോൾ പണ്ട് നിൻ മുഖം പകർന്ന ഗന്ധം എന്ന് ഓർമ്മയിലേക്ക് വീണു പോകുന്നതും എത്രസന്ധ്യകൾ ചാലിച്ചു ചാർത്തീ ഇത്രയും അരുണിമ നിൻ കവിളിൽ എന്ന് ആശ്ചര്യപ്പെട്ടതും അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയവൾക്ക് മംഗളം നേർന്നതും വൈക്കത്തഷ്ടമി നാളിൽ വഞ്ചിക്കാരിയെ കണ്ടതും നിൻ മണിയറയിലെ നിർമ്മലശയ്യയിലെ നീല നീരാളമായ് മാറിയെങ്കിൽ എന്നാശിച്ചതും ആയിരം ചുംബന സ്മൃതിസുമങ്ങൾ അധരത്തിലേറ്റു നീയുറങ്ങൂ എന്ന് പാടി കാമുകിയെ ഉറക്കിയതും ഞാനായിരുന്നു.
ഉത്തരാസ്വയംവര കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയതും നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖ സിംഹാസനം നല്‍കി എന്ന് സങ്കടപ്പെട്ടതും ആ നിമിഷത്തിന്റെ നിർവൃതിയിൽ ആവണിതെന്നലായ് മാറിയതും അധരദളപുടം നീ വിടർത്തിടുമ്പോൾ അതിലൊരു ശലഭമായ് ഞാനമരും എന്ന് പ്രണയാർദ്രമായി മൊഴിഞ്ഞതും ഒന്നാം രാഗം പാടിയതും ഹൃദയേശ്വരിയുടെ നെടുവീർപ്പിൽ മധുരസംഗീതം കേട്ടതും അംബരം പൂകുന്ന മേഘമായതും കേൾവിയിൽ ഞാൻ തന്നെയായിരുന്നു.
ആസ്വാദകനും കവിയും ഒന്നാകുന്ന അനുഭൂതിയാണ് ഹൃദയഹാരികളായ ആ വരികളിലൂടെ ഞാൻ അനുഭവിച്ചത്. പാരിജാതമലരും മണവും കലർന്ന ആ പാട്ടുകളെല്ലാം നിത്യസുന്ദര നിർവൃതിയായി ഇന്നും എന്റെ ഹൃദയത്തിലുണ്ട്. മനസ്സിൽ ആയിരം ഉന്മാദരാത്രികളുടെ ഗന്ധം പകർന്ന പാട്ടുകൾ. ഇലഞ്ഞിപ്പൂമണമായും മല്ലികപ്പൂവിൻ മധുരഗന്ധവുമായുമൊക്കെ ഹൃദയത്തിൽ സുഗന്ധം പരത്തുന്ന നിത്യഹരിതഗാനങ്ങൾ. ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് വിരിഞ്ഞ ആയിരം പൗർണമികളുടെ നിറവിലെത്തി നിൽക്കുന്ന ഹൃദയഗീതങ്ങളുടെ കവിക്ക് ശതാഭിഷേക ആശംസകൾ.