ADVERTISEMENT

മലയാളം സിനിമയ്ക്കു മുന്നിൽ ഇപ്പോൾ തുറന്നിരിക്കുന്നതു തിയറ്ററുകളുടെ വാതിൽ മാത്രമാണ്. ചാനലുകളും ഒടിടിയും ഉൾപ്പെടെ മറ്റെല്ലാ വാതിലുകളും അടയുന്നു. തിയറ്ററിലെ വരുമാനംകൊണ്ടു മാത്രം സിനിമയുടെ വിജയവും പരാജയവും നിർണയിക്കുന്ന കാലത്തേക്കുള്ള മടക്കമാണിത്.

ഒടിടിയും ചാനലുകളും പഴയ താൽപര്യം കാണിക്കാത്തതിനാൽ മലയാളസിനിമയുടെ അണിയറയിൽ വൻ മാറ്റങ്ങളാണു നടക്കുന്നത്. 2 സൂപ്പർ സ്റ്റാറുകൾ അവരുടെ തിരക്കഥകൾ പുതുക്കുകയോ വേണ്ടെന്നുവയ്ക്കുകയോ ചെയ്തു. പതിവു ഫോർമുലയിലുള്ള അടിയും തടയും മുണ്ടുമടക്കിക്കുത്തുമെല്ലാം റിസ്ക്കാണെന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് എല്ലായിടത്തും തിരക്കിട്ട ചർച്ചകളും തിരുത്തിയെഴുതലുകളും നടക്കുന്നത്. തിയറ്ററിൽ ജനത്തെ കയറ്റാനുള്ള വഴികൾ തേടുകയാണ് ചലച്ചിത്രപ്രവർത്തകർ.

കൈവിട്ട് ഒടിടി

27.5 കോടി രൂപയ്ക്ക് ഒരു മലയാളസിനിമയുടെ ഒടിടി കച്ചവടം മുംൈബയിൽ ഉറപ്പിക്കുന്നു. സൂപ്പർസ്റ്റാർ സാന്നിധ്യം, വലിയ തമാശ, അതിനു മുൻപുള്ള ഹിറ്റുകളുടെ പട്ടിക അങ്ങനെ പലതും കാണിച്ചായിരുന്നു കച്ചവടം. എന്നാൽ, പടം തിയറ്ററിൽ ദയനീയമായി പരാജയപ്പെട്ടു. ഒടിടിയിൽ അതിലും വലിയ പരാജയമായി.

എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളും കൈവിടാനുള്ള വഴിമരുന്നിട്ടതു മലയാള സിനിമതന്നെയാണ്. വിവിധ പ്ലാറ്റ്ഫോമുകളുടെ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ അവതരിപ്പിച്ച കണക്കുകളനുസരിച്ച് ഒടിടിയിൽ പ്രദർശിപ്പിച്ച മലയാളസിനിമകളിൽ ഭൂരിഭാഗവും തിരിച്ചുപിടിച്ചത് മുടക്കിയ പണത്തിന്റെ 5% മാത്രമാണ്. പുതിയ വരിക്കാർ, കൂടുതൽ തവണ കാണുന്നവരുടെ എണ്ണം എന്നിങ്ങനെ പല ഘടകങ്ങളാണ് ഒടിടിയിലെ വിജയം നിർണയിക്കുന്നത്. ഇതിലെല്ലാം ഭൂരിഭാഗം മലയാളസിനിമകളും വൻ പരാജയമാണ്. 

രാജ്യത്തെ മൊത്തം ഒടിടി സിനിമാ ബിസിനസിന്റെ രണ്ടു ശതമാനമാണു മലയാള സിനിമയുടെ വിഹിതം. അതുകൊണ്ടുതന്നെ ഇതവർക്കു വലിയ മാർക്കറ്റല്ല. പക്ഷേ, മലയാളിയുടെ ‘മിടുക്കു’കൊണ്ടു പല കച്ചവടവും നടന്നു. ആ കച്ചവടത്തിനാണ് ഇപ്പോൾ തടയിട്ടത്. അതേസമയം, ജനം തിയറ്ററിൽ കാണുന്ന സിനിമയെ ഒടിടി പ്ലാറ്റ്ഫോമുകൾ കാത്തിരിക്കുകയും ചെയ്യുന്നു.

എണ്ണം നോക്കി

ഭൂരിഭാഗം കൈകളിലും സ്മാർട് ഫോൺ ഉള്ളതിനാൽ ജനസംഖ്യയുടെ കൂടി അടിസ്ഥാനത്തിലാണ് ഒടിടി മാർക്കറ്റിന്റെ വലുപ്പം തീരുമാനിക്കുന്നത്. തമിഴ്നാട്ടിലെ ജനസംഖ്യ 8 കോടിയും കർണാടകയിൽ 6.7 കോടിയും ആന്ധ്രയിൽ 5 കോടിയുമാണെങ്കിൽ കേരളത്തിലിത് 3.5 കോടിയാണ്. രാജ്യത്തെ ഏറ്റവും ചെറിയ മാർക്കറ്റുകളിലൊന്നാണു കേരളമെന്നു ചുരുക്കം.

ലോകത്ത് എല്ലായിടത്തും കേരളീയരുണ്ടെന്നു പറയാമെങ്കിലും കണക്കു മുന്നിൽവച്ചു കച്ചവടം നടത്തുമ്പോൾ മലയാളി പിറകിലാണ്. ഒടിടിയിൽ സിനിമ കാണുന്നവരുടെ എണ്ണത്തിൽ ഏറ്റവും പിറകിലുള്ള ഗ്രൂപ്പുകളിലൊന്ന് മലയാളികളാണ്. ഹിറ്റ് തമിഴ് സിനിമ ഒടിടിയിൽ ഒരുദിവസം കാണുന്നവരുടെ എണ്ണവും വൻ ഹിറ്റായ മലയാള സിനിമ 20 ദിവസംകൊണ്ടു കാണുന്നവരുടെ എണ്ണവും ഏകദേശം തുല്യമാണെന്നു ബിസിനസ് വിദഗ്ധർ പറയുന്നു.

പൊട്ടിയാൽ തട്ടും

25 കോടി രൂപ മുതൽമുടക്കുള്ള മലയാളസിനിമയ്ക്ക് കഴിഞ്ഞ ജനുവരി അവസാനംവരെ റിലീസിനു മുൻപ് ഒടിടിയിൽനിന്നും ചാനലിൽനിന്നുമായി കിട്ടിയിരുന്നത് 25–30 കോടി രൂപയാണ്. അതായത് നി‍ർമാണച്ചെലവു പൂർണമായി ഒടിടിയിൽനിന്നു കിട്ടിയ കാലം. ഇപ്പോൾ 25 കോടി മുടക്കുള്ള സിനിമ തിയറ്ററിൽ റിലീസ് ചെയ്ത ശേഷം മാത്രമേ ഒടിടിക്കാർ എടുക്കൂ. തിയറ്ററിൽ സിനിമ തകർന്നാൽ അവർ പിന്മാറുകയും ചെയ്യും.

സൂപ്പർ ഹിറ്റ് മലയാളസിനിമയ്ക്ക് ഇപ്പോൾ നൽകുന്നത് 5 – 8 കോടി രൂപയാണ്. തിയറ്ററിൽ 150 കോടിയിലേറെ കലക്‌ഷനുണ്ടാക്കിയ സിനിമയ്ക്കുപോലും 14 കോടിയാണു വില പറയുന്നത്. മാത്രമല്ല, പ്രമുഖ ഒടിടി കമ്പനികളിൽ പലതും അവർ ഓഫർ ചെയ്യുന്ന തുക മറ്റു കമ്പനികളുമായി അനൗദ്യോഗികമായി പങ്കിടുകയും ചെയ്യുന്നു. ആരോഗ്യകരമല്ലാത്ത മത്സരം ഒഴിവാക്കാനാണിത്. അത്തരം മത്സരം ഒടിടി മാർക്കറ്റിനെയാകെ തകർക്കുമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു.

നഷ്ടക്കച്ചവടത്തിനില്ല

മലയാളത്തിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്തത് 246 സിനിമകളാണ്. ഇതിൽ മുടക്കുമുതൽ തിരിച്ചുപിടിച്ചതാകട്ടെ 13 സിനിമകൾ മാത്രവും. അഞ്ചെണ്ണം ഹിറ്റായി. ഏറെ പടങ്ങളും പരാജയപ്പെട്ടതോടെ ഏകദേശം 3700 കോടി രൂപയുടെ നഷ്ടമാണു മലയാളസിനിമാ വ്യവസായത്തിനുണ്ടായത്. ഈ തകർച്ച വിലയിരുത്തിയാണ് ഇത്തരം സിനിമകൾ വാങ്ങി കൈപൊള്ളിക്കേണ്ടെന്ന് ഒടിടികളും ചാനലുകളും തീരുമാനിച്ചത്. 2 പ്രമുഖ ഒടിടികൾ കഴിഞ്ഞ വർഷം വാങ്ങിയതു പത്തിൽ താഴെ സിനിമകളാണ്.

നൂറ്റൻപതോളം സിനിമകളാണ് ഒടിടി കമ്പനികൾക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഭാവിയിലും പ്രതിവർഷം പത്തിൽ താഴെ സിനിമകളേ ഒടിടിയിൽ കച്ചവടം ചെയ്യാനാകൂ. അതിനുള്ള ബജറ്റേ അവർ മലയാളത്തിനു നീക്കിവച്ചിട്ടുള്ളൂ. ഒരു സൂപ്പർ സ്റ്റാർ സിനിമ വാങ്ങിയാൽ ഈ ബജറ്റ് തീരും. അതോടെ പിന്നെ ആ വർഷം സിനിമ വാങ്ങലുണ്ടാകില്ല. ഒടിടി കച്ചവടം പ്രതീക്ഷിച്ചു നീങ്ങിയിരുന്ന എല്ലാ പ്രോജക്ടുകളും പൂട്ടിവച്ചിരിക്കുകയാണ്. ഇതു മലയാളസിനിമയുടെ ഒടിടി ഇല്ലാക്കാലമാണ്. ബജറ്റ് കുറച്ചു സിനിമയെടുത്താൽ മാത്രമേ പരുക്കു കൂടാതെ രക്ഷപ്പെടൂ എന്നർഥം.

തിയറ്ററിൽ പുതുവസന്തം

ബ്ലാക് ആൻഡ് വൈറ്റിൽ എത്തിയ ‘ഭ്രമയുഗം’ കാണാൻ തിയറ്ററിലേക്കു ജനമൊഴുകിയതിന്റെ പ്രധാന കാരണം പുതുമയാണ്. സൂപ്പർ സ്റ്റാർ സിനിമയ്ക്കു വേണമെന്നു കരുതുന്ന ബിഗ് ബജറ്റ് അടക്കമുള്ള ചേരുവകൾ ഒന്നുമില്ലാതെയാണ് ആ സിനിമയുണ്ടാക്കിയത്. എന്നാൽ, ആരും പ്രതീക്ഷിക്കാത്തത് ആ സിനിമയിലുണ്ടായിരുന്നു. ഇപ്പോൾ കൂട്ടത്തോടെ എല്ലാവരും ആലോചിക്കുന്നതും ആ വഴിക്കാണ്. ഇറക്കുംമുൻപ് മുതൽമുടക്കു വാങ്ങി തിരിച്ചുപോകുന്ന കാലം കഴിഞ്ഞു. കാണികൾ രാജാക്കന്മാരാകുന്ന പഴയ കാലത്താണ് ഇപ്പോൾ മലയാള സിനിമ.

സിനിമയുടെ നല്ല കാലം: ആന്റണി പെരുമ്പാവൂർ (നിർമാതാവ്)

തിയറ്ററിനെ മാത്രം ആശ്രയിക്കുന്ന കാലത്തേക്കു മലയാളസിനിമ തിരിച്ചെത്തിയതോടെ കൂടുതൽ നല്ല ചിത്രങ്ങളുണ്ടാകും. അതിനുവേണ്ടി വലിയ ശ്രമവും നടക്കും. തിയറ്ററിൽ ഉടമകൾ മുടക്കിയതു കോടികളാണ്. അതു തിരിച്ചുകിട്ടാൻ വഴിയൊരുങ്ങും. ആയിരക്കണക്കിനാളുകളുടെ ജീവിതവും മെച്ചപ്പെടും. ഒടിടികൾ പിന്മാറിയതു മലയാളസിനിമയുടെ തകർച്ചയ്ക്കല്ല, നല്ലകാലത്തിനാണു തുടക്കമിടുന്നത്.

നോട്ടം വിദേശത്ത്

വിദേശത്തു മലയാളസിനിമ പ്രദർശിപ്പിക്കുന്ന മുന്നൂറോളം തിയറ്ററുകളാണു പുതിയ വരുമാനമാർഗങ്ങളിലൊന്ന്. ഇത്രയും കാലം ഏതെങ്കിലും വിതരണക്കാരൻ ഒന്നോ രണ്ടോ കോടിക്കു സിനിമയെടുക്കുകയും പതുക്കെപ്പതുക്കെ പല രാജ്യങ്ങളിലായി വിതരണം ചെയ്യുകയുമായിരുന്നു. എന്നാൽ, നേരിട്ടു വിതരണം ചെയ്യുന്ന രീതി ശക്തമായത് ഒരു കൊല്ലം മുൻപാണ്. വിജയിച്ച എല്ലാ സിനിമകൾക്കും വിദേശ തിയറ്ററുകൾ നൽകിയതു വൻ വരുമാനമാണ്. ഇതു മനസ്സിലാക്കിയാണ് ആശിർവാദ് സിനിമാസ് ദുബായിൽ വിദേശവിതരണത്തിനു മാത്രമായി പുതിയ കമ്പനി തുടങ്ങിയത്. പല പുതിയ കമ്പനികളും ഈ രംഗത്തേക്കു വന്നുകൊണ്ടിരിക്കുന്നു.

English Summary:

Malayalam movie industry and ott business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com