ലൈവ് വിഡിയോയിൽ പെൺകുട്ടി തുണിയുരിഞ്ഞാൽ; പ്രേക്ഷകനെ വില്ലനാക്കുന്ന ഹ്രസ്വചിത്രം
Mail This Article
കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എൽദോ എന്ന വ്യക്തിയുടെ ചിത്രമായിരുന്നു. ആ വ്യാജവാർത്തകൾ അവരുടെ ജീവിതത്തിലുണ്ടാക്കിയ നഷ്ടക്കണക്കുകൾ ആർക്കുപകരംവയ്ക്കാനാകും. വാർത്തയുടെ സത്യമെന്തെന്നു മനസ്സിലാക്കാതെ വാട്ട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും എൽദോയുടെ ചിത്രം വൈറലാക്കാനായിരുന്നു ഏവരും തിടുക്കം കൂട്ടിയത്. സമൂഹമാധ്യമങ്ങൾ മൂര്‍ച്ചയേറിയ ഇരുതലവാൾ ആണെന്ന് പ്രേക്ഷകർക്ക് കാണിച്ചുതരുകയാണ് യുവേർസ് ഷെയിംഫുളി എന്ന തമിഴ് ഹ്രസ്വചിത്രം.
യാത്രക്കാരിയായി എത്തുന്ന പെൺകുട്ടിയുടെ വ്യാജപരാതിയെ തുടർന്ന് ജീവിതം നഷ്ടമാകുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകർക്ക് ചിന്തിക്കാൻ കഴിയാത്ത കഥാഗതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സൗന്ദര്യ ബാല നന്ദകുമാർ ആണ് പ്രധാനവേഷത്തിൽ എത്തുന്നത്. വിഘ്നേശ് കാർത്തിക്, മാധവി പി.കെ. എന്നിവരാണ് മറ്റുതാരങ്ങള്‍. വിഘ്നേശ് കാർത്തിക് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും.
സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകളിലൂടെ ജീവിതം നഷ്ടപ്പെടുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് ഈ ചിത്രം സമർപ്പിക്കുന്നത്. ഇന്നും ഇത്തരം സംഭവങ്ങള്‍ തുടർകഥ ആകുമ്പോൾ യുവേർസ് ഷെയിംഫുളി എന്ന ഹ്രസ്വചിത്രത്തിനു കാലിക പ്രസക്തിയേറുന്നു. സ്വന്തം തെറ്റുകൾ മറച്ചു പിടിച്ചു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും അതിൽ അറിഞ്ഞോ അറിയാതെയോ പെട്ടുപോകുന്ന സോഷ്യൽമീഡിയയിലെ പ്രചാരകൻമാരും അതിന് ഇരയാകുന്ന യുവത്വത്തിന്റെ വിഷമകരമായ അവസ്ഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
സോഷ്യല്‍മീഡിയയിൽ വരുന്ന ചൂടന്‍ വാര്‍ത്തകളുടെ പിന്നിലെ സത്യം തെളിയുന്നതിനു മുൻപ് ഷെയർ ചെയ്ത് ആത്മരതിയണയുന്നവർക്കുള്ള ചാട്ടവാര്‍ അടിയാണ് ഈ ചിത്രം.ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ നേര്‍ക്ക് വിരള്‍ ചൂണ്ടുന്നതായി നമുക്ക് അനുഭവപ്പെട്ടേക്കാം.. അവിടെയാണ് ഈ ചിത്രം വിജയിക്കുന്നത്. സിനിമ കണ്ട് കഴിയുമ്പോൾ സ്വയം വിലയിരുത്തലിൽ പ്രേക്ഷകൻ തന്നെ വില്ലനായി മാറുന്നു.