സ്വപ്നങ്ങൾക്കും അപ്പുറമാണ് ജീവന്റെ ജീവിതവിജയം
Mail This Article
ജീവൻ എന്ന 28–കാരന്റെ ജീവിതം പ്രചോദനമാണ്. അപൂര്‍വരോഗത്തെ പരാജയപ്പെടുത്തി ജീവിതവിജയം നേടിയ ചെറുപ്പക്കാരൻ. ജന്മനാ എല്ലുകൾ പൊടിഞ്ഞുപോകുന്ന അപൂർവരോഗത്തെ (ഓസ്റ്റിയോ ജെനസിസ് ഇംപെർഫെക്ട) അതിജീവിച്ച് ജീവിതംവെട്ടിപിടിച്ച മിടുക്കൻ. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ജീവന്റെ ജീവിതകഥ സിനിമയെ വെല്ലുന്നതാണ്.
കുഞ്ഞായിരുന്നപ്പോൾ പോലും കൈകാലുകളിൽ പ്ലാസ്റ്റർ വേണ്ടിവരുമായിരുന്നു. ആത്മവിശ്വാസം കൈമുതലാക്കി വൈകല്യങ്ങളെ വെല്ലുവിളിച്ച് അവൻ വളർന്നു...എളുപ്പമായിരുന്നില്ല ആ വഴി...
ആ അപൂർവപോരാട്ടത്തിന്റെ കഥ ഡോക്യുമെന്ററി രൂപത്തിൽ പുറത്തിറങ്ങുന്നു. തന്റെ ജീവിതവിജയത്തിൽ ഒപ്പമുണ്ടായിരുന്ന ആളുകളിലൂടെയും ജീവന്റെ ദൈന്യംദിന കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
ജനിച്ചപ്പോൾത്തന്നെ ശരീരം മുഴുവൻ പ്ലാസ്റ്ററിടേണ്ടിവന്ന കുഞ്ഞിനെ വളർത്തി അവന്റെ സ്വപ്നങ്ങളിലേക്കു കൈപിടിച്ചുയർത്തിയ മാതാപിതാക്കളുടെ ത്യാഗത്തിന്റെ കഥകൂടി ചിത്രം പറയുന്നു. യുവസംവിധായകനായ ഋതിക് ബൈജുവാണ് ജീവന്റെ കഥ ‘ജീവനുള്ള സ്വപ്നങ്ങൾ’ എന്ന പേരിൽ ഡോക്യുമെന്ററിയാക്കുന്നത്.
ജീവനൊപ്പം അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും വിവരണങ്ങളിലൂടെ ഈ ജീവിത കഥ ഋതിക് ദൃശ്യവത്കരിക്കുന്നു. ജീവനെ കൈ പിടിച്ചുയർത്താൻ അവർ നേരിടേണ്ടിവന്ന പോരാട്ടങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്. ആ ചെറിയ കുടുംബത്തിന്റെ സഹനത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലം ആണ് ജീവൻ ഇന്ന് കൈവരിച്ച വിജയങ്ങൾ. തിരുവനന്തപുരം സ്വദേശിയാണ് ജീവന്റെ അച്ഛൻ മനോജ്. അമ്മ താര കൊല്ലം സ്വദേശിയും. കൊല്ലം ടി.കെ.എം. കോളേജിൽ എൻജിനീയറിങ് പഠനം കഴിഞ്ഞ ജീവൻ ഇപ്പോൾ െബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
ഫ്യൂച്ചർ സിനിമയാണ് ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്. അശ്വിൻ നന്ദകുമാറാണ് ക്യാമറ. സിദ്ധാർഥ് പ്രദീപാണ് സംഗീതം നൽകിയിരിക്കുന്നത്. 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രദർശനം 15-ന് രാവിലെ 9-ന് കലാഭവൻ തിയറ്ററിൽ നടക്കും.