പ്രളയം അവശേഷിപ്പിച്ച ഓർമകൾ; ശ്രദ്ധേയമായി ‘ഇങ്ങ്’
Mail This Article
പ്രളയം നമുക്ക് സമ്മാനിച്ചത് തീരാ നഷ്ടങ്ങളും ദുരിതങ്ങളും മാത്രമായിരുന്നു. നമ്മെ ഒരിക്കലും ബാധിക്കില്ലെന്നു കരുതി ആശ്വസിച്ച പെരുമഴയും പ്രളയവും കഴിഞ്ഞ രണ്ട് വർഷങ്ങളായി വരുത്തിവച്ച നഷ്ടങ്ങള്‍ നിരവധിയാണ്. പ്രളയാനന്തര നഷ്ടത്തിന്റെ ആഴം എത്രത്തോളമെന്ന് കാണിച്ചു തരുന്ന ഒരു ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അജ്മൽ നാസർ സംവിധാനം ചെയ്ത ‘ഇങ്ങ്’ എന്ന ഈ ഹ്രസ്വചിത്രം ഹൃദയഭേദകമാണ്. പ്രളയത്തിൽ വീടും വീട്ടുകാരും നഷ്ടമായ കുടുംനാഥൻ ആ സ്ഥലം കാണാനായി വീണ്ടും എത്തുന്നതാണ് ഇതിന്റെ പ്രമേയം.
പ്രളയാനന്തരം ആ വീട്ടുകാരൻ തന്റെ വീടിരുന്ന സ്ഥലത്ത് എത്തുന്നതും തന്റെ നഷ്ടങ്ങളിലൂടെ സഞ്ചരിക്കുന്നതും വളരെ മനോഹരമായി അജ്മൽ ചിത്രീകരിച്ചിരിക്കുന്നു. പ്രളയം അയാള്‍ക്കുണ്ടാക്കിയ വേദനയും നഷ്ടങ്ങളും വളരെ ചുരുങ്ങിയ സമയം കൊണ്ട് വരച്ചുകാട്ടുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
‘പ്രളയാനന്തരമുള്ള ദുരിതാശ്വാത ക്യാംപ് പ്രവർത്തനങ്ങൾക്കിടയിലാണ് ഈ ദുരന്തം വലിയ രീതിയിൽ ബാധിച്ച ഒരുപാടുപേരെ കാണാൻ ഇടവന്നത്, അവരിൽ പലർക്കും, അവരുടെ വേണ്ടപ്പെട്ടവരൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ലായിരുന്നു. അവിടെ നിന്നാണ് ഹ്രസ്വ ചിത്രമെന്ന ആശയത്തിന്റെ തുടക്കം.’–സംവിധായകൻ പറഞ്ഞു.
സുഹൃത്തുക്കളും, ബന്ധുക്കളുമാണ് ആശയത്തെ സിനിമയാക്കാൻ നിന്നത്. കുട്ടനാട്ടിലെ, കട്ടക്കുഴി എന്ന സ്ഥലത്തായിരുന്നു ലൊക്കേഷൻ. അവിടെ എത്തിപെടുക വലിയ ബുദ്ധിമുട്ടായിരുന്നു. നാട്ടുകാരുടേയും, കേരള വാട്ടർ ട്രാൻപോർട്ട് ഡിപ്പാർട്ട്മെന്റിന്റേയും സഹകരണം വലിയ ഒരു ആശ്വാസമായിരുന്നു. കാസ്റ്റിങുമായി ബന്ധപ്പെട്ട് ഒരുപാടുപേരെ സമീപിച്ചെങ്കിലും, വിനോദ് തോമസ് എന്ന ആർട്ടിസ്റ്റിൽ എത്തിച്ചേരുകയായിരുന്നു. 20,000 രൂപയാണ് ഹ്രസ്വചിത്രത്തിന്റെ ആകെ ചിലവ്. ഫെഫ്കയുടെ ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ 'ഇങ്ങ്' പ്രദർശിപ്പിച്ചിരുന്നു.