ADVERTISEMENT

ഗോവയിൽ വച്ചു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ ഇത്തവണ മോഹൻലാലിന്റെ സാന്നിധ്യവുമുണ്ടാകും. നോവിൻ വാസുദേവ് സംവിധാനം നിർവഹിച്ച ‘ഇരവിലും പകലിലും ഒടിയൻ’ എന്ന ഡോക്യുമെന്ററിയിലൂടെയാകും മോഹൻലാൽ തന്റെ സാന്നിധ്യമറിയിക്കുക. മൺമറഞ്ഞ ഒടിയൻ എന്ന സങ്കൽപത്തിലേക്ക് മോഹൻലാൽ എന്ന നടൻ നടത്തുന്ന യാത്രയുടെ രൂപത്തിലാണ് ഡോക്യുമെൻററി നിർമിച്ചിരിക്കുന്നത്. 

 

അഭ്രപാളിയിൽ മാണിക്യനെന്ന ഒടിയനായി വിസ്മയിപ്പിച്ച മോഹൻലാൽ, ഒടിയൻ എന്ന മിത്തിലേക്ക് ഏറെ അടുത്തു കഴിഞ്ഞിരുന്നു. ഈ മിത്തിന്റെ എല്ലാ തലത്തിലുമുള്ള അന്വേഷണവും സ്വാഭാവികമായ പരിണാമമായിരുന്നു. അങ്ങനെ കേരളത്തിന്റെ വള്ളുവനാടൻ സ്ഥലികളിൽ പടർന്നു പന്തലിച്ച ഒടിയൻ എന്ന ഭയത്തെ, സങ്കൽപ്പത്തെ ചരിത്രകാരന്റെ, എഴുത്തുകാരുടെ, ഒടിയൻ തലമുറകളുടെ, സംവിധായകന്റെ, പത്രപ്രവർത്തകന്റെ, മന്ത്രവാദികളുടെ, അഭിനേതാക്കളുടെ ഒക്കെ കണ്ണുകളിലൂടെ അനുഭവങ്ങളിലൂടെ അവതരിപ്പിക്കുകയാണീ ഡോക്യുമെന്ററി. 

 

ഒന്നര വർഷം നീണ്ടു നിന്ന ഈ ഡോക്യുമെൻററിയുടെ ചിത്രീകരണം അതികഠിനമായ അനുഭവങ്ങളാണ് സംവിധായകന് സമ്മാനിച്ചത്. ‘കാശി, നിലമ്പൂർ വനമേഖലകൾ, പാലക്കാട് ഇങ്ങനെ വ്യത്യസ്തമായ പ്രദേശങ്ങളിൽ ഷൂട്ട് ചെയ്യേണ്ടി വന്നു. അഘോരികൾക്കിടയിലും കാട്ടിനുളളിലെ ദുർമന്ത്രവാദം ചെയ്യുന്നവർക്കിടയിലുമൊക്കെ ക്യാമറകളുമായി സഞ്ചരിച്ചു. ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒടിയൻമാരുടെ പിൻതലമുറക്കാരെയൊക്കെ അന്വേഷിച്ച് കണ്ടെത്തിയാണ് ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള ഉള്ളടക്കം തയ്യാറാക്കിയത്."–സംവിധായകൻ നോവിൻ വാസുദേവ് പറഞ്ഞു.

 

മോഹൻലാൽ ഭാഗമാകുന്ന ഒരു ഡോക്യുമെന്ററി ആദ്യമായാണ്‌ ഇന്ത്യൻ പനോരമയിലെത്തുന്നതും ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ ഐഎഫ്‌എഫ്ഐ യിൽ പ്രദർശിപ്പിക്കുന്നതും. കേരളത്തിൽ പ്രചരിച്ചിരുന്ന ഒരു മിത്തിനെ ആധാരമാക്കിയുള്ള ഒരു ഡോക്യുമെന്ററിയും ആദ്യമായാകും ഗോവൻ ചലച്ചിത്രമേളയിലെത്തുന്നത്.

 

28 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററിയുടെ രചന ടി. അരുൺകുമാറിന്റേതാണ്. ഛായഗ്രഹണം അനന്തഗോപാൽ. എഡിറ്റിങ് സുജിർ ബാബുവുമാണ്. ശബ്ദമിശ്രണം നിതീഷ് ആണ് നിർവഹിച്ചിരിക്കുന്നത്. കളറിസ്റ്റ് പ്രിജു ജോസ്. ഒടിയൻ സങ്കൽപ്പത്തിന്റെ വന്യത മുഴുവൻ ഉൾക്കൊണ്ട് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ആഗോളതലത്തിൽ പെർഫോം ചെയ്യുന്ന പെർക്‌ഷൻ ആർട്ടിസ്റ്റും സംഗീതജ്ഞയുമായ ചാരു ഹരിഹരനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT