ജോൺ എബ്രഹാം ഹ്രസ്വചിത്ര മേളയ്ക്കു തുടക്കമാകുന്നു
Mail This Article
സിനിമ എന്ന വലിയ മാധ്യമത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ താൽപര്യമുള്ളവരൊക്കെ ആദ്യമായി തങ്ങളെ സ്വയം വെളിപ്പെടുത്താൻ ശ്രമിക്കുന്നത് ഷോർട്ട് ഫിലിമുകളിൽ കൂടിയാണ്. അതുകൊണ്ട് തന്നെ രാജ്യാന്തര തലത്തിൽ പോലും ഈ ചെറു സിനിമകളുടെ പ്രാധാന്യം വലുതാണ്. ഡിസംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് കൃഷ്ണ മേനോൻ സ്മാരക മ്യൂസിയത്തിൽ വച്ചു നടക്കുന്ന ആദ്യ ജോൺ എബ്രഹാം ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യ, ജപ്പാൻ, ഇറാൻ, സ്വിട്സർലാൻഡ്, ചൈന, തുടങ്ങി നാൽപ്പത് രാജ്യങ്ങളിൽ നിന്നായി 122 ചിത്രങ്ങളാണ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ലോകമെമ്പാടുമുള്ള സിനിമ പ്രവർത്തകരുടെ ചിന്തയും ആശയങ്ങളും ഉൾപ്പെടുന്ന ഒരു മേളയാണിത്. അതുകൊണ്ടു തന്നെ സിനിമയെ സ്നേഹിക്കുന്ന, പഠിക്കുന്നവർക്ക് ജോൺ എബ്രഹാം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുതിയ തിരിച്ചറിവുകൾക്ക് വേദിയൊരുക്കുന്നു.
"എഴുന്നൂറിലധികം ചെറു സിനിമകളിൽ നിന്നാണ് ഡെലിഗേറ്റ്സിന് അവസാന ഘട്ട നിർണയത്തിനായി 122 സിനിമകൾ തെരഞ്ഞെടുത്തത്. ഇത്രയും രാജ്യങ്ങളെ പ്രതിനിധീകരിച്ച് സിനിമ എത്തുക എന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. അവരുടെ പ്രതിനിധികളും മേളയിൽ ഉണ്ടാവും " ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ചെയർമാൻ ജോയ് മാത്യു പറയുന്നു.
ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ചെറു സിനിമകൾക്കായി നടക്കുന്ന ഏറ്റവും വലിയ മേള കൂടിയാണ് കോഴിക്കോട് നടക്കാൻ പോകുന്നത്. മേളയുടെ ഡെലിഗേറ്റ് പാസ്സ് വിതരണം ആരംഭിച്ചു.