ഉള്ളുപൊള്ളുന്ന ‘സന്ദേശ’വുമായി നീന കുറുപ്പ്; മെസെഞ്ചർ ഹ്രസ്വചിത്രം
Mail This Article
റോഡപകടങ്ങളിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെടുന്നവർ നിരവധിയാണ്. ജീവിതശൈലിയും സാങ്കേതികത്തികവുകളും ഒന്നിനൊന്ന് മെച്ചപ്പെടുന്നുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നു. ഒരു നിമിഷത്തെ അശ്രദ്ധയോ മറ്റുള്ളവരുടെ വാശിയോ ആകാം ജീവന്റെ വിലയ്ക്കു കാരണമാകുന്നത്. അങ്ങനെയൊരു വിലപ്പെട്ട സന്ദേശവുമായാണ് ടോം ജേക്കബ് സംവിധാനം ചെയ്യുന്ന മെസെഞ്ചെർ എന്ന ചിത്രം പറയുന്നത്.
നീന കുറുപ്പ്, ടോം ജേക്കബ്, തനൂജ കാർത്തിക് എന്നിവരാണ് ഈ ഹ്രസ്വചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ച കായിക അധ്യാപകൻ തോമസ് മാഷും ചിത്രത്തിൽ അഭിനയിക്കുന്നു.
ദേശീയ കായികതാരമാകാൻ സ്വപ്നം കണ്ടുനടക്കുന്ന പെൺകുട്ടിയുടെ ജീവിതം ഒരപകടം പാടെ മാറ്റിമറിക്കുന്നതാണ് ഈ മനോഹര ചിത്രം പറയുന്നത്. ബിസിനസുകാരനും തൊടുപുഴ സ്വദേശിയുമായ കെ.എം. സ്റ്റീഫന്റേതാണ് തിരക്കഥ. അദ്ദേഹം തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നതും. 'മാന്യമായ ഡ്രൈവിങും ശ്രേഷ്ഠമായ ജീവിതവും' എന്ന പുസ്തകം എഴുതിയും പ്രശസ്തനാണ് സ്റ്റീഫൻ. പരിചയക്കാർക്ക് സംഭവിച്ച അപകടങ്ങളും നിത്യേനയെന്നോണം മാധ്യമങ്ങളിൽ വരുന്ന അപകടങ്ങളുടെ വാർത്തകളുമാണ് ഇങ്ങനെയൊരു പുസ്തകം എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ലേഖകൻ സ്റ്റീഫൻ പുസ്തകത്തിന്റെ ആമുഖകുറുപ്പിൽ പറയുന്നുണ്ട്. അതേ അനുഭവങ്ങളാണ് അദ്ദേഹം ഈ ചിത്രത്തിന്റെ തിരക്കഥയിലും കൂട്ടിച്ചേർത്തത്.
ദൂരദർശനിലെ പകിട പകിട പമ്പരം എന്ന ഹാസ്യാത്മക പരിപാടിയുടെ അമരക്കാരനായ ടോം ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാക്സ് മാളിയേക്കൽ കലാസംവിധാനം നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം റെജു. ആർ. അമ്പാടി. എഡിറ്റർ അപ്പു എൻ. ഭട്ടതിരി. സംഗീതം ദീപാങ്കുരൻ. ഗാനരചന അരുണിമ കൃഷ്ണൻ. മേക്ക്അപ് രാജൻ മാസ്ക്.