ഒരു വർഷം മുമ്പെഴുതിയ തിരക്കഥ, നായകൻ ‘അടയ്ക്ക രാജു’; അമ്പരപ്പോടെ സംവിധായകൻ
Mail This Article
സാക്ഷിയായ അടയ്ക്ക രാജുവിന്റെ മൊഴിയാണ് അഭയ കേസിൽ നിർണായകമായത്. മോഷണത്തിനായി കോൺവെന്റിൽ കയറിയതായിരുന്നു രാജു. കേരളം മുഴുവൻ അടയ്ക്ക രാജുവിനെ പ്രശംസിക്കുമ്പോൾ സംവിധായകൻ രാജു ചന്ദ്രയ്ക്ക് ഇപ്പോഴും ഇതൊരു അദ്ഭുതമാണ്. രാജുചന്ദ്രയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന “സെയ്ന്റ് എലിസബത്ത്” (ഉയിർത്തെഴുന്നേൽക്കപ്പെട്ട സ്ത്രീ) എന്ന ബഹുഭാഷാ സിനിമയുടെ കഥാ സന്ദർഭവും, സിനിമയിലെ കേന്ദ്ര കഥാപാത്രമായ മോഷ്ടാവിന്റെ മൊഴിയും, പള്ളിമേടയിലെ സംഭവവികാസങ്ങളും കോടതി വിധിയുമെല്ലാം താൻ എഴുതിവച്ച തിരക്കഥയിലേതു പോലെ അരങ്ങേറിയിരിക്കുന്നു.
രാജു ചന്ദ്രയുടെ പുതിയ ചിത്രത്തിലും നായകൻ ഒരു കള്ളനാണ്. കള്ളൻ മോഷ്ടിക്കാൻ പോകുന്നത് ഒരു കോൺവെന്റിലും. അഭയ കേസിൽ അടയ്ക്ക രാജു സാക്ഷിയാണെന്ന കാര്യം പോലും സംവിധായകൻ അറിയുന്നത് ഇപ്പോൾ ഈ വിധി വന്നതിനു ശേഷമാണ്. ഒരു വർഷം മുമ്പേ തന്റെ മനസിൽ തെളിഞ്ഞ കഥയാണ് ഇതെന്ന് രാജു ചന്ദ്ര മനോരമ ഓൺലൈനിനോടു പറയുന്നു. അല്പം ആകാംക്ഷയിലും അതിലുപരി എഴുതിചേർക്കപ്പെട്ട നായക കഥാപാത്ര സാമ്യതയിലെ അമ്പരപ്പുമിലാണ് അദ്ദേഹം.
‘സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന "അടയ്ക്ക രാജു " എന്ന ലോകത്തിലെ നീതിമാനായ വലിയ മനസുള്ള, ഹൃദയം കട്ടെടുത്ത പച്ച മനുഷ്യനായ ആ കള്ളൻ. അതെ അയാളാണ് ഈ സിനിമയിലെ നായകൻ.’
‘കന്യാസ്ത്രീകൾ മാത്രം താമസിക്കുന്ന കോൺവെന്റിന്റെ പടികൾ, നിലാവിൽ ഇറങ്ങി വരുന്ന വൈദികനെ കണ്ട് വെറും വാഴക്കുല മോഷ്ടാവായ നായകൻ അന്തം വിടുന്നതും, 4 ബാറ്ററി ടോർച്ചിൽ മങ്ങിയ വെളിച്ചത്തിൽ പാതാളത്തിനപ്പുറം ചോരക്കറ മായ്ക്കാൻ മാത്രം ഇരുട്ടറയുള്ള പള്ളികിണറ്റിൽ തെളിഞ്ഞു വന്നത് പിച്ചിചീന്തപ്പെട്ട, ചോര കട്ടപിടിച്ച കന്യാസ്ത്രീ തിരുവസ്ത്രം.–ഇതാണ് കഥയുടെ വൺ ലൈൻ.’–രാജു പറയുന്നു.
കോടതിമുറിയിൽ മനഃസാക്ഷിയുള്ള കള്ളന്റെ ചൂണ്ടുവിരലിൽ പ്രതികൾ കുരുങ്ങിയപ്പോൾ വൈകിയെങ്കിലും സിസ്റ്റർ അഭയയുടെ ആത്മാവിനു നീതി ലഭിച്ചിരിക്കണം. അടയ്ക്ക കള്ളന്റെ നേരിനൊപ്പം നിന്ന് സത്യസന്ധമായി സിനിമയുടെ ചിത്രീകരണത്തിനൊരുങ്ങുകയാണ് രാജുചന്ദ്രയും അണിയറപ്രവർത്തകരും. മലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലൊരുങ്ങുന്ന സൈക്കോത്രില്ലെർ ആക്ഷൻചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും. കൊച്ചി,ദുബായ് ആസ്ഥാനമായുള്ള പ്ലാൻ 3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.