വൈറലായി കുമ്പംകാച്ചി മീഡിയ
Mail This Article
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ജനിച്ച യൂട്യൂബ് ചാനലുകളിലൊന്നാണു ‘കുമ്പംകാച്ചി മീഡിയ’. പല ചാനലുകൾക്കും പൂട്ടുവീണപ്പോഴും അഭിനയത്തോടും സിനിമയോടുമുള്ള സ്നേഹം കൊണ്ടു വെബ്സീരിസുകളുമായി പ്രേക്ഷകർക്കു മുന്നില്‍ എത്തുകയാണു തൊടുപുഴയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. ടൈല്‍സ് തൊഴിലാളി മുതൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാർ വരെ ക്യാമറയുടെ മുന്നിലും പിന്നിലും അണിനിരക്കുന്ന കുമ്പംകാച്ചി ഇതുവരെ 2 വെബ്സീരിസുകള്‍ പുറത്തിറക്കി.
2020 ഒക്ടോബറിലാണു തൊടുപുഴയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നസാക്ഷാൽകാരമെന്നോണം കുമ്പംകാച്ചി ചാനൽ ആരംഭിക്കുന്നത്. ‘ഇടുക്കിക്കാരൻ’ മിനി വിഡിയോയായിരുന്നു ചാനലിൽ ആദ്യമായി അപ്‍ലോഡ് ചെയ്തത്. തുടക്കക്കാരുടെ വീഴ്ചകള്‍ നിറഞ്ഞ വിഡിയോ ട്രോൾ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ചർച്ചയായി. ഷോർട് ഫിലിം രംഗത്തു മറ്റു പരിചയങ്ങളൊന്നുമില്ലാതിരുന്ന ആ കൂട്ടം ട്രോളുകളെ പോസിറ്റീവായെടുത്തു.
അതിനു ശേഷം ആദ്യത്തെ വെബ്സീരിസ് പുറത്തിറങ്ങി. ‘ഇത് അതല്ല’ എന്ന മിനി വെബ്സീരിസ് ആയിരുന്നു പിന്നീട് വെളിച്ചം കണ്ടത്. വെബ്സീരിസിനു ശേഷം കട്ടൻചായ എന്ന പേരിൽ റാപ് സോങ് പുറത്തിറക്കി. പിന്നീട് ‘ ഇനി കണ്ടറിയാം’എന്ന പേരിൽ 8 എപ്പിസോഡുകളുള്ള വെബ്സീരിസുമായി കുമ്പംകാച്ചി വീണ്ടുമെത്തി. 6 എപ്പിസോഡുകൾ പുറത്തിറങ്ങിയ ഇനി കണ്ടറിയാം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. തൊടുപുഴ മുതലക്കോടം സ്വദേശി സുൽഫിക്കർ അഷറഫ് ആണ് സംവിധായകൻ. അരുൺ വിജയ്, അലക്സ് തോമസ്, ആൽബന്‍ സജി, മുഹമ്മദ് ഫർസിൻ, അനന്ദു എസ്. കുറ്റിച്ചിറ, ബിനിൽ അലക്സ്, അക്ഷയ് ബാബു, ബിജു മാത്യു, സായ മാത്യു, സി.എം. രതീഷ് എന്നിവരാണ് അഭിനേതാക്കള്‍.